Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ പ്രഖ്യാപിച്ച ലോഡ് ഷെഡ്ഡിങ്ങില്‍ വിശദീകരണവുമായി കെഎസ്ഇബി. അധികനാള്‍ ലോഡ് ഷെഡ്ഡിംഗ് വേണ്ടിവരില്ലെന്നും നിലവില്‍ കുറവുള്ളത് 200 മെഗാവാട്ട് വൈദ്യുതി മാത്രമാണെന്നും കെഎസ്ഇബി അറിയിച്ചു.
കൂടംകുളം ആണവോർജ നിലയത്തില്‍ നിന്ന് വൈദ്യുതി ലഭിച്ചു തുടങ്ങി. വേനല്‍ മഴ ലഭിച്ചത് ആശ്വാസമെന്നും കെഎസ്ഇബി വ്യക്തമാക്കി.
കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് കിട്ടി തുടങ്ങി. നേരത്തെയുള്ള കരാർ പ്രകാരം പവർ എക്സ്ചേഞ്ച് വഴി 150 മെഗാ വാട്ട് ലഭ്യമായിട്ടുണ്ട്. വേനല്‍ മഴ തുടങ്ങിയതും ശുഭ സൂചനയാണ്. ഇതോടെ വൈദ്യുതി ഉപഭോഗം കുറയാൻ സാധ്യതയുണ്ടെന്നും കെഎസ്ഇബി കണക്കുകൂട്ടുന്നു.
മേയ് ആദ്യ വാരം ഉഷ്ണ തരംഗം ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്. അപ്പോഴേക്കും കഴിഞ്ഞ ദിവസം പവർ എക്സ്ചേഞ്ച് വഴി അപേക്ഷിച്ച 250 മെഗാ വാട്ട് പൂർണമായി കിട്ടി തുടങ്ങുമെന്നും പ്രതിസന്ധി കുറയുമെന്നും കെഎസ്ഇബി വ്യക്തമാക്കുന്നു.
അതേസമയം, ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഡാം മാനേജ്മെന്റിലുണ്ടായ വീഴ്ച കാരണമായെന്നാണ് വിവരം. കഴിഞ്ഞ മൂന്നു വർഷവും ഉയർന്ന തോതില്‍ വെള്ളം എത്തി. എന്നാല്‍, ഈ അധികജലം ഫലപ്രദമായി ഉപയോഗിച്ചില്ല.
സംസ്ഥാനത്ത് ഇന്നലെയാണ് അര മണിക്കൂർ വരെ ലോഡ് ഷെഡ്ഡിംഗ് പ്രഖ്യാപിച്ചത്. വൈകിട്ട് ആറ് മണി മുതല്‍ 12 മണി വരെയുള്ള പീക്ക് അവറിലാണ് വൈദ്യുതി നിയന്ത്രണം
Kerala
കൊച്ചി: വേനൽച്ചൂടിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നതില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി. സര്‍ക്കാരിന്റെയും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെയും അടക്കമാണു വിശദീകരണം തേടിയത്.
നാളെ നടക്കാനിരിക്കുന്ന പൂരത്തോടനുബന്ധിച്ച് ആനകളോട് ക്രൂരത കാട്ടുന്നത് തടയുന്നതിന് അടിയന്തര ഇടപെടല്‍ വേണമെന്നാണ് തൃശൂര്‍ തിരുവമ്പാടി സ്വദേശി വി.കെ. വെങ്കിടാചലത്തിന്റെ ഹര്‍ജിയിലെ ആവശ്യം. ജസ്റ്റീസുമാരായ എ.എ. സിയാദ് റഹ്മാനും കെ.വി. ജയകുമാറും ഉള്‍പ്പെട്ട അവധിക്കാല ബെഞ്ചാണു ഹര്‍ജി ഫയലില്‍ സ്വീകരിച്ചത്.
കനത്ത വെയിലത്ത് ആനകളെ എഴുന്നള്ളിക്കുന്നതും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വെടിക്കെട്ട് നടത്തുന്നതും ആനകളുടെ വിശ്രമം ഇല്ലാതാക്കുന്നതും നിയമലംഘനമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. വന്യജീവി സംരക്ഷണ നിയമം, കേരള എലിഫന്റ് മാനേജ്മെന്റ് റൂള്‍സ് എന്നിവയുടെ ലംഘനമാണു നടക്കുന്നത്.
ആനകള്‍ ഇടയുന്നതുമായി ബന്ധപ്പെട്ട കൃത്യമായ രേഖകള്‍ സൂക്ഷിക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടെന്നും ഹര്‍ജിയിൽ പറയുന്നു.
Kerala
കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്ന സ്ട്രോംഗ് റൂമുകൾ തുറന്നെന്ന പരാതിയിൽ ജില്ലാ കളക്ടർ ഉടൻ വിശദീകരണം നൽകും. ചീഫ് ഇലക്ട്രൽ ഓഫീസറാണ് റിപ്പോർട്ട് തേടിയത്.
പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കൺവെൻഷൻ സെന്ററിലെ സ്ട്രോംഗ് റൂമുകൾ അനുമതിയില്ലാതെ തുറന്നെന്നാണ് യുഡിഎഫ് പരാതി.
വോട്ടെടുപ്പ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്നാരോപിച്ച് എം.കെ രാഘവൻ എംപി ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തെത്തിയതോടെയാണ് വിഷയം കമ്മീഷന്റെ ശ്രദ്ധയിലെത്തിയത്.
കോഴിക്കോട് ജില്ലയിലെ ഏഴ് മണ്ഡലങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള അതീവ സുരക്ഷാ മേഖലയിലെ സ്ട്രോംഗ് റൂം രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളെ അറിയിക്കാതെ തുറന്നുവെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. ഇത് വോട്ട് അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണെന്ന് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ, എം.കെ രാഘവൻ എംപി എന്നിവർ ആരോപിച്ചു.
എന്നാൽ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോംഗ് റൂമല്ല തുറന്നതെന്നും പോളിംഗ് സാമഗ്രികൾ സൂക്ഷിച്ച മുറിയാണ് പരിശോധനയുടെ ഭാഗമായി തുറന്നതെന്നും അധികൃതർ വ്യക്തമാക്കി. പേരാമ്പ്ര മണ്ഡലത്തിലെ പോളിംഗ് സാമഗ്രികൾ പരിശോധിക്കുന്നതിനായി രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ തന്നെയാണ് മുറി തുറന്നതെന്ന് റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.
ഉദ്യോഗസ്ഥർ തെറ്റായ മുറിയാണ് തുറന്നതെന്ന് കരുതിയാണ് പ്രതിഷേധമുണ്ടായതെന്നാണ് ഔദ്യോഗിക പക്ഷം. എന്നാൽ ഇതിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് യുഡിഎഫ് പ്രവർത്തകർ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ തടിച്ചുകൂടി. പ്രദേശത്ത് കേന്ദ്ര സേനയെ വിന്യസിക്കണമെന്നും സുരക്ഷ കർശനമാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
Kerala
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ തെറ്റ് ചെയ്തിട്ടില്ലെന്നും പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയിട്ടില്ലെന്നും എ. പത്മകുമാർ. സിപിഎമ്മിന് നൽകിയ വിശദീകരണത്തിലാണ് എ. പത്മകുമാറിന്റെ മറുപടി.
പത്തനംതിട്ട ജില്ലാ നേതൃത്വം തപാലിലൂടെ വിഷയത്തിൽ വിശദീകരണം ആവശ്യപ്പെടുകയായിരുന്നു. ദൂതൻ വഴിയാണ് പത്മകുമാര്‍ മറുപടി കൈമാറിയത്. പുറത്താക്കൽ നടപടിക്ക് മുന്നോടിയായിയാണ് വിശദീകരണം തേടിയതെന്നാണ് ലഭിക്കുന്ന വിവരം.
ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുതിർന്ന സിപിഎം നേതാവുമായ എ. പത്മകുമാറിനോട് കഴിഞ്ഞ ദിവസമാണ് പാർട്ടി വിശദീകരണം തേടിയത്. ഇതിനുള്ള മറുപടിയായിട്ടാണ് വിശദീകരണം ദൂതൻ വഴി കൈമാറിയത്.
സിപിഎം സംസ്ഥാന സമിതിയുടെ നിർദേശപ്രകാരമാണ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നടപടി. സ്വർണ്ണക്കൊള്ള കേസിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതിൽ വിശദീകരണം നൽകാനായിരുന്നു നിര്‍ദേശം.
Kerala
കൊച്ചി: ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായുള്ള വിവരശേഖരണമാണു നവകേരള സിറ്റിസണ്‍ റസ്പോണ്‍സ് പ്രോഗ്രാമെന്നും സര്‍വേയല്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
പൊതുഫണ്ട് ഉപയോഗിച്ച് നവകേരള സര്‍വേ നടത്തുന്നതിനെതിരേ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു സര്‍ക്കാരിന്റെ വിശദീകരണം. പരിപാടിയുടെ ചെലവിലേക്കായി 20 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഈ മാസം 31 ഓടെ ഭവനസന്ദര്‍ശനം പൂര്‍ത്തിയാകുമെന്നും സര്‍ക്കാര്‍ വിശദീകരണത്തിലുണ്ട്.
ജനുവരി ഒന്നുമുതല്‍ ഫെബ്രുവരി 28 വരെ നടത്തുന്ന വിവരശേഖരണ പ്രക്രിയയ്ക്കു രാഷ്ട്രീയനിയമനം നടത്തുന്നില്ല. ഇതിനായി നിയോഗിക്കുന്ന വോളന്റിയര്‍മാര്‍ക്കു പ്രതിഫലവും നല്‍കുന്നില്ലെന്ന് പബ്ലിക് റിലേഷന്‍സ് അണ്ടര്‍ സെക്രട്ടറി ടി.വി. സുഭാഷ് സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു.
മറുപടി നല്കാന് ഹര്‍ജിക്കാര്‍ സമയം തേടിയതിനെത്തുടര്‍ന്ന് ഹര്‍ജി വീണ്ടും 29ന് പരിഗണിക്കാനായി ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് ശ്യാം കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് മാറ്റി.
സാമൂഹിക സന്നദ്ധ പോര്ട്ടലില്നിന്നാണു വോളന്റിയര്‍മാരെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള നടപടികളാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നുമാണ് വിശദീകരണം.
Kerala
പത്തനംതിട്ട: ജിയോ ഗ്രൗണ്ടിൽ നടന്ന ന്യൂ ഇയർ ആഘോഷത്തിനിടെ പോലീസ് അതിക്രമമെന്ന പരാതിയിൽ വിശദീകരണവുമായി പത്തനംതിട്ട പോലീസ്. സ്ഥലത്ത് സംഘർഷം ഉണ്ടായതോടെ ഇടപെടുകയാണുണ്ടായതെന്ന് പോലീസ് അറിയിച്ചു.
സംഘർഷത്തെ തുടർന്ന് പരിപാടി അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടതായും എന്നാൽ അവഗണിക്കുകയാണുണ്ടായതെന്നും പത്തനംതിട്ട പോലീസ് വ്യക്തമാക്കി. ഡിജെ കലാകാരന്റെ ലാപ്ടോപ് തകർത്തെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും പോലീസ് വിശദീകരിച്ചു.
പോലീസ് ഉദ്യോഗസ്ഥൻ പരിപാടിക്കിടെ സ്റ്റേജിലേക്ക് കയറി ലാപ്ടോപ് ചവിട്ടിപൊട്ടിച്ചുവെന്നായിരുന്നു ഡിജെ കലാകാരൻ അഭിരാം സുന്ദറിന്റെ ആരോപണം. സംഭവത്തിന്റെ ദൃശ്യങ്ങളും അഭിരാം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
Kerala
കൊല്ലം: കൊട്ടിയത്ത് നിർമ്മാണം നടക്കുന്ന ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവത്തിൽ ജില്ലാ കളക്ടർ എൻഎച്ച്എഐ അധികൃതരിൽ നിന്ന് വിശദീകരണം തേടും. സംഭവത്തിൽ കളക്ടറുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും.
ദേശീയപാത അതോറിറ്റി റീജിയണൽ ഓഫീസർ, പ്രോജക്ട് ഹെഡ് എന്നിവർ യോഗത്തിൽ പങ്കെടുക്കും. കൂടാതെ വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുളള ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.
അപകടത്തിന്റെ കാരണം കണ്ടെത്താൻ ദേശീയപാത അതോറിറ്റിയുടെ വിദഗ്ദ്ധ സംഘം ഉടൻ സ്ഥലം സന്ദർശിക്കും. കരാർ കമ്പനിയായ ശിവാലയ കൺസ്ട്രക്ഷനോട് എൻഎച്ച്എഐ റിപ്പോർട്ട് തേടിയിരുന്നു.
വെള്ളിയാഴ്ച കൊട്ടിയം മൈലക്കാട് മണ്ണിടിഞ്ഞ് താഴ്ന്ന് സൈഡ് വാളും സർവീസ് റോഡും തകർന്ന അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് സ്കൂൾ കുട്ടികൾ ഉൾപ്പടെയുള്ള വാഹനയാത്രക്കാർ രക്ഷപ്പെട്ടത്. ദേശീയപാത നിർമാണത്തിലെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചെങ്കിലും വീഴ്ചയില്ലെന്നായിരുന്നു ദേശീയപാത അഥോറിറ്റിയുടെ മറുപടി.
National
ചെന്നൈ: തമിഴ്നാട്ടിലെ കരൂർ സംഭവത്തെ പറ്റി താൻ പറഞ്ഞ വാക്കുകൾ വിജയ്യെ എതിർത്തുകൊണ്ടല്ല എന്ന് നടൻ അജിത് കുമാർ. ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് അടുത്തിടെ നൽകിയ അഭിമുഖത്തിൽ അജിത് പറഞ്ഞ വാക്കുകൾ ഏറെ ചർച്ചാവിഷയമായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വിശദീകരണം.
"ഞാൻ എന്നും വിജയ്ക്ക് നന്മ വരണമെന്ന് മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ. എന്റെ അഭിമുഖം അദ്ദേഹത്തിനെതിരെ തിരിക്കുന്നവർ ദയവായി ഇത് നിർത്തണം'. -അജിത്, രംഗരാജ് പാണ്ഡെയുമായി നടത്തിയ ഓഡിയോ അഭിമുഖത്തിൽ വ്യക്തമാക്കി.
കരൂർ സംഭവത്തിന് കാരണം ആ ഒരു പ്രത്യേക വ്യക്തി മാത്രമല്ല, നാമെല്ലാവരുമാണ്. ആളുകളെ അനാവശ്യമായി കൂട്ടുന്ന പ്രവൃത്തിയിൽ എല്ലാവരും അഭിരമിച്ചിരിക്കുന്നു. തന്റെ ശക്തി കാണിക്കാൻ എല്ലാവരും ഇങ്ങനെ ആളുകളെ കൂട്ടുന്നത് നിർത്തണമെന്നുമായിരുന്നു ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്.
അതേസമയം, അജിത്തിന്റെ പ്രസ്താവനയോട് വിജയ് ഇതുവരെ പ്രതികരിച്ചിട്ടില്ല.