കൊച്ചി: വേനൽച്ചൂടിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നതില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി. സര്‍ക്കാരിന്റെയും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെയും അടക്കമാണു വിശദീകരണം തേടിയത്.
നാളെ നടക്കാനിരിക്കുന്ന പൂരത്തോടനുബന്ധിച്ച് ആനകളോട് ക്രൂരത കാട്ടുന്നത് തടയുന്നതിന് അടിയന്തര ഇടപെടല്‍ വേണമെന്നാണ് തൃശൂര്‍ തിരുവമ്പാടി സ്വദേശി വി.കെ. വെങ്കിടാചലത്തിന്റെ ഹര്‍ജിയിലെ ആവശ്യം. ജസ്റ്റീസുമാരായ എ.എ. സിയാദ് റഹ്മാനും കെ.വി. ജയകുമാറും ഉള്‍പ്പെട്ട അവധിക്കാല ബെഞ്ചാണു ഹര്‍ജി ഫയലില്‍ സ്വീകരിച്ചത്.
കനത്ത വെയിലത്ത് ആനകളെ എഴുന്നള്ളിക്കുന്നതും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വെടിക്കെട്ട് നടത്തുന്നതും ആനകളുടെ വിശ്രമം ഇല്ലാതാക്കുന്നതും നിയമലംഘനമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. വന്യജീവി സംരക്ഷണ നിയമം, കേരള എലിഫന്റ് മാനേജ്മെന്റ് റൂള്‍സ് എന്നിവയുടെ ലംഘനമാണു നടക്കുന്നത്.
ആനകള്‍ ഇടയുന്നതുമായി ബന്ധപ്പെട്ട കൃത്യമായ രേഖകള്‍ സൂക്ഷിക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടെന്നും ഹര്‍ജിയിൽ പറയുന്നു.
Tags : Thrissur Pooram High Court seeks explanation