Kerala
കൊച്ചി: ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായുള്ള വിവരശേഖരണമാണു നവകേരള സിറ്റിസണ്‍ റസ്പോണ്‍സ് പ്രോഗ്രാമെന്നും സര്‍വേയല്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
പൊതുഫണ്ട് ഉപയോഗിച്ച് നവകേരള സര്‍വേ നടത്തുന്നതിനെതിരേ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു സര്‍ക്കാരിന്റെ വിശദീകരണം. പരിപാടിയുടെ ചെലവിലേക്കായി 20 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഈ മാസം 31 ഓടെ ഭവനസന്ദര്‍ശനം പൂര്‍ത്തിയാകുമെന്നും സര്‍ക്കാര്‍ വിശദീകരണത്തിലുണ്ട്.
ജനുവരി ഒന്നുമുതല്‍ ഫെബ്രുവരി 28 വരെ നടത്തുന്ന വിവരശേഖരണ പ്രക്രിയയ്ക്കു രാഷ്ട്രീയനിയമനം നടത്തുന്നില്ല. ഇതിനായി നിയോഗിക്കുന്ന വോളന്റിയര്‍മാര്‍ക്കു പ്രതിഫലവും നല്‍കുന്നില്ലെന്ന് പബ്ലിക് റിലേഷന്‍സ് അണ്ടര്‍ സെക്രട്ടറി ടി.വി. സുഭാഷ് സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു.
മറുപടി നല്കാന് ഹര്‍ജിക്കാര്‍ സമയം തേടിയതിനെത്തുടര്‍ന്ന് ഹര്‍ജി വീണ്ടും 29ന് പരിഗണിക്കാനായി ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് ശ്യാം കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് മാറ്റി.
സാമൂഹിക സന്നദ്ധ പോര്ട്ടലില്നിന്നാണു വോളന്റിയര്‍മാരെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള നടപടികളാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നുമാണ് വിശദീകരണം.
Kerala
പത്തനംതിട്ട: ജിയോ ഗ്രൗണ്ടിൽ നടന്ന ന്യൂ ഇയർ ആഘോഷത്തിനിടെ പോലീസ് അതിക്രമമെന്ന പരാതിയിൽ വിശദീകരണവുമായി പത്തനംതിട്ട പോലീസ്. സ്ഥലത്ത് സംഘർഷം ഉണ്ടായതോടെ ഇടപെടുകയാണുണ്ടായതെന്ന് പോലീസ് അറിയിച്ചു.
സംഘർഷത്തെ തുടർന്ന് പരിപാടി അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടതായും എന്നാൽ അവഗണിക്കുകയാണുണ്ടായതെന്നും പത്തനംതിട്ട പോലീസ് വ്യക്തമാക്കി. ഡിജെ കലാകാരന്റെ ലാപ്ടോപ് തകർത്തെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും പോലീസ് വിശദീകരിച്ചു.
പോലീസ് ഉദ്യോഗസ്ഥൻ പരിപാടിക്കിടെ സ്റ്റേജിലേക്ക് കയറി ലാപ്ടോപ് ചവിട്ടിപൊട്ടിച്ചുവെന്നായിരുന്നു ഡിജെ കലാകാരൻ അഭിരാം സുന്ദറിന്റെ ആരോപണം. സംഭവത്തിന്റെ ദൃശ്യങ്ങളും അഭിരാം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
Kerala
കൊല്ലം: കൊട്ടിയത്ത് നിർമ്മാണം നടക്കുന്ന ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവത്തിൽ ജില്ലാ കളക്ടർ എൻഎച്ച്എഐ അധികൃതരിൽ നിന്ന് വിശദീകരണം തേടും. സംഭവത്തിൽ കളക്ടറുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും.
ദേശീയപാത അതോറിറ്റി റീജിയണൽ ഓഫീസർ, പ്രോജക്ട് ഹെഡ് എന്നിവർ യോഗത്തിൽ പങ്കെടുക്കും. കൂടാതെ വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുളള ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.
അപകടത്തിന്റെ കാരണം കണ്ടെത്താൻ ദേശീയപാത അതോറിറ്റിയുടെ വിദഗ്ദ്ധ സംഘം ഉടൻ സ്ഥലം സന്ദർശിക്കും. കരാർ കമ്പനിയായ ശിവാലയ കൺസ്ട്രക്ഷനോട് എൻഎച്ച്എഐ റിപ്പോർട്ട് തേടിയിരുന്നു.
വെള്ളിയാഴ്ച കൊട്ടിയം മൈലക്കാട് മണ്ണിടിഞ്ഞ് താഴ്ന്ന് സൈഡ് വാളും സർവീസ് റോഡും തകർന്ന അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് സ്കൂൾ കുട്ടികൾ ഉൾപ്പടെയുള്ള വാഹനയാത്രക്കാർ രക്ഷപ്പെട്ടത്. ദേശീയപാത നിർമാണത്തിലെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചെങ്കിലും വീഴ്ചയില്ലെന്നായിരുന്നു ദേശീയപാത അഥോറിറ്റിയുടെ മറുപടി.
National
ചെന്നൈ: തമിഴ്നാട്ടിലെ കരൂർ സംഭവത്തെ പറ്റി താൻ പറഞ്ഞ വാക്കുകൾ വിജയ്യെ എതിർത്തുകൊണ്ടല്ല എന്ന് നടൻ അജിത് കുമാർ. ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് അടുത്തിടെ നൽകിയ അഭിമുഖത്തിൽ അജിത് പറഞ്ഞ വാക്കുകൾ ഏറെ ചർച്ചാവിഷയമായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വിശദീകരണം.
"ഞാൻ എന്നും വിജയ്ക്ക് നന്മ വരണമെന്ന് മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ. എന്റെ അഭിമുഖം അദ്ദേഹത്തിനെതിരെ തിരിക്കുന്നവർ ദയവായി ഇത് നിർത്തണം'. -അജിത്, രംഗരാജ് പാണ്ഡെയുമായി നടത്തിയ ഓഡിയോ അഭിമുഖത്തിൽ വ്യക്തമാക്കി.
കരൂർ സംഭവത്തിന് കാരണം ആ ഒരു പ്രത്യേക വ്യക്തി മാത്രമല്ല, നാമെല്ലാവരുമാണ്. ആളുകളെ അനാവശ്യമായി കൂട്ടുന്ന പ്രവൃത്തിയിൽ എല്ലാവരും അഭിരമിച്ചിരിക്കുന്നു. തന്റെ ശക്തി കാണിക്കാൻ എല്ലാവരും ഇങ്ങനെ ആളുകളെ കൂട്ടുന്നത് നിർത്തണമെന്നുമായിരുന്നു ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്.
അതേസമയം, അജിത്തിന്റെ പ്രസ്താവനയോട് വിജയ് ഇതുവരെ പ്രതികരിച്ചിട്ടില്ല.