ആലുവ: നടപ്പാത കൈയേറ്റം ഒഴിപ്പിക്കാനുള്ള പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമത്തെ തുടർന്ന് വ്യാപാരികളുമായി ഉണ്ടായ തർക്കം രമ്യമായി പരിഹരിച്ചു. ആലുവ നഗരസഭയും ആലുവ മർച്ചന്റ്സ് അസോസിയേഷൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്.
കടകളുടെ മുന്നിൽ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ കാൽനടയാത്രയ്ക്ക് തടസം സൃഷ്ടിക്കുന്നുണ്ടെങ്കിൽ ആദ്യം വ്യാപാരി നേതാക്കളെ ബോധ്യപ്പെടുത്തണം. വ്യാപാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ ഇവ ഘട്ടം ഘട്ടമായി മാറ്റാനുള്ള നടപടികൾ സ്വീകരിക്കും. വഴിയോര കച്ചവടങ്ങൾ, വണ്ടികൾ, പെട്ടിക്കടകൾ എന്നിവയ്ക്കായി നഗരസഭ ഉടൻ തന്നെ അനുയോജ്യമായ വെൻഡിംഗ് സ്പേസ് കണ്ടെത്തുമെന്നും നഗരസഭാ ചെയർപേഴ്സൺ സൈജി ജോളി അറിയിച്ചു.
നഗരസഭാ ചെയർപേഴ്സന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വൈസ് ചെയർമാൻ ഫാസിൽ ഹുസൈൻ, അസിസ്റ്റന്റ് എൻജിനീയർ ട്രീസ, ആലുവ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഇ.എം. നസീർ ബാബു, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷർ തുടങ്ങിയവർ പങ്കെടുത്തു.