National
ന്യൂഡൽഹി: രാജ്യത്തു 2023 വരെ കാണാതായ 35,668 പെണ്‍കുട്ടികളെ കണ്ടെത്താനോ വീണ്ടെടുക്കാനോ കഴിഞ്ഞിട്ടില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം പാർലമെന്റിൽ അറിയിച്ചു.
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ കാണാതായതു സംബന്ധിച്ച് രാജ്യത്തു കഴിഞ്ഞ അഞ്ചു വർഷത്തിനിടെ റിപ്പോർട്ട് ചെയ്ത കേസുകൾ എത്രയെന്ന ചോദ്യത്തിനാണ് കേന്ദ്രം ലോക്സഭയിൽ മറുപടി നൽകിയിരിക്കുന്നത്.
2019ൽ രാജ്യത്തു കണ്ടെത്താനാകാത്ത പെണ്‍കുട്ടികളുടെ എണ്ണം 29,165 ആയിരുന്നെങ്കിൽ ഏറ്റവും ഒടുവിൽ കണക്കുകൾ ലഭ്യമായിരിക്കുന്ന 2023ൽ ഇത് 35,668 ആയി വർധിച്ചെന്നു കേന്ദ്രം ചൂണ്ടിക്കാട്ടി.
2023 വരെയുള്ള കണക്കനുസരിച്ച് ഏറ്റവും കൂടുതൽ പെണ്‍കുട്ടികളെ കണ്ടെത്താനുള്ളത് ഒഡീഷ, പശ്ചിമബംഗാൾ, ബിഹാർ, ഡൽഹി, മധ്യപ്രദേശ് എന്നിവിടങ്ങളിൽനിന്നാണ്. 6497, 5323, 4574, 3729, 3725 എന്നിങ്ങനെയാണ് യഥാക്രമം ഇനിയും കണ്ടെത്താനാകാത്ത പെണ്‍കുട്ടികളുടെ എണ്ണം.
അതേസമയം, ഓരോ വർഷവും കാണാതാകുന്ന പെണ്‍കുട്ടികളെ കണ്ടെത്തുന്ന കാര്യത്തിൽ കേരളം മറ്റു സംസ്ഥാനങ്ങളെക്കാൾ വളരെ മികച്ചതാണെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
2019 വരെ കേരളത്തിൽ കണ്ടെത്താനാകാത്ത പെണ്‍കുട്ടികളുടെ എണ്ണം 65 ആയിരുന്നെങ്കിൽ 2023 അവസാനം ഇത് 35 ആയി കുറഞ്ഞു. ഈ അഞ്ചു വർഷ കാലയളവിനിടയിൽ പ്രായപൂർത്തിയാകാത്ത 4973 പെണ്‍കുട്ടികളെയാണു സംസ്ഥാനത്ത് കാണാതായതെങ്കിലും മുന്‍പ് കാണാതായവരെയുംകൂടി ചേർത്ത് ഇക്കാലയളവിൽ 5004 പെണ്‍കുട്ടികളെ കണ്ടെത്താൻ കേരളത്തിനു കഴിഞ്ഞു.
വലിയ ജനസംഖ്യയുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ചു കാണാതാകുന്ന പെണ്‍കുട്ടികളെ കണ്ടെത്തുന്ന കാര്യത്തിൽ ഏറ്റവും മികച്ച നിലയിലാണു കേരളത്തിന്റെ സംവിധാനമെന്ന് കേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനായി സംസ്ഥാനങ്ങളുമായി സഹകരിച്ച് മിഷൻ വാത്സല്യ പോർട്ടൽ വികസിപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു. ഇവകൂടാതെ കുട്ടികളെ കണ്ടെത്തുന്നതിനായി ഖോയ പായ ആപ്ലിക്കേഷനും ട്രാക്ക് ചൈൽഡ് പോർട്ടലും വികസിപ്പിച്ചിട്ടുണ്ട്.
ഖോയ പായ ആപ്ലിക്കേഷനിലൂടെ ഏതൊരു ഇന്ത്യൻ പൗരനും കാണാതായ കുട്ടികളെക്കുറിച്ചും ശ്രദ്ധയിൽപ്പെടുന്ന കാണാനില്ലാത്ത കുട്ടികളെക്കുറിച്ചും റിപ്പോർട്ട് ചെയ്യാൻ സാധിക്കും.
National
അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിൽ ക്ഷേത്രത്തിലെ ശുചിമുറിയിൽ രണ്ട് കോളജ് വിദ്യാർഥിനികൾ മരിച്ച നിലയിൽ. സ്വയം വിഷംകുത്തിവച്ച് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.
വെള്ളിയാഴ്ച രാവിലെ കോളജിലേക്ക് പുറപ്പെട്ട കുട്ടികൾ ഉച്ചകഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് ബന്ധുക്കൾ പോലീസിൽ വിവരമറിയിച്ചു.
മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ക്ഷേത്രത്തിലാണ് ഇവർ അവസാനമായെത്തിയതെന്ന് കണ്ടെത്തി. ക്ഷേത്ര പരിസരത്ത് നിന്നും ഇവരുടെ സ്കൂട്ടർ കണ്ടെത്തുകയും ചെയ്തു.
സിസിടിവി പരിശോധനയിൽ, പെൺകുട്ടികൾ ശുചിമുറിയിലേക്ക് പോകുന്നത് കണ്ടു. പോലീസെത്തിയപ്പോൾ ശുചിമുറി അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോൾ രണ്ടുപേരെയും മരിച്ചനിലയിൽ കണ്ടെത്തി.
മൃതദേഹത്തിന് സമീപത്ത് നിന്നും ഒരു സിറിഞ്ചും മൂന്ന് കുപ്പി വിഷ മരുന്നുകളും കണ്ടെടുത്തു. എങ്ങനെ ആത്മഹത്യ ചെയ്യാമെന്ന് ഇവർ ഫോണിൽ തിരഞ്ഞുവെന്നും പോലീസ് പറഞ്ഞു. സിറിഞ്ച്, മരുന്ന് കുപ്പികൾ, പെൺകുട്ടികളുടെ മൊബൈൽ ഫോണുകൾ എന്നിവ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇവർ ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം വ്യക്തമല്ല.
Kerala
കോഴിക്കോട്: നഗരത്തിലെ പുനരധിവാസ കേന്ദ്രത്തിൽ നിന്നു മൂന്ന് പെൺകുട്ടികളെ കാണാതായി. ഫ്രീ ബേർഡ്സ് പുനരധിവാസ കേന്ദ്രത്തിൽ നിന്നുള്ള പെൺകുട്ടികളെയാണ് കാണാതായത്.
11, 12,13 വയസള്ള പെൺകുട്ടികളെയാണ് കാണാതായിരിക്കുന്നത്. ഇവർ രാവിലെ സ്കൂളിലേക്ക് പോയതായിരുന്നു. എന്നാൽ, മൂവരും സ്കൂളിലെത്തിയിട്ടില്ലെന്നാണ് വിവരം.
രണ്ട് കുട്ടികൾ നടക്കാവ് ഗേൾസ് സ്കൂളിലും ഒരാൾ ചാലപ്പുറം സ്കൂളിലും ആണ് പഠിക്കുന്നത്. സംഭവത്തിൽ കസബ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
കൊല്ലം: മുട്ടറ മരുതിമലയിൽ നിന്ന് താഴേയ്ക്ക് വീണ രണ്ട് പെണ്‍കുട്ടികളിൽ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അടൂർ സ്വദേശികളായ മീനു, ശിവര്‍ണ എന്നിവരാണ് മലയിൽ നിന്ന് താഴേക്ക് വീണത്.
അടൂർ പെരിങ്ങനാട് സ്വദേശിനി മീനു മരിച്ചു. ഗുരുതരമായി പരിക്കേറ്റ ശിവർണ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇരുവരും ഒൻപതാം ക്ലാസ് വിദ്യാർഥിനികളാണ്.
വൈകുന്നേരം 6.30 യോടെയായിരുന്നു സംഭവം. അപകടകരമായ സ്ഥലത്തേക്ക് കുട്ടികൾ പോകുന്നത് ആളുകൾ കണ്ടിരുന്നു. പിന്നീട് വീണ് കിടക്കുന്ന പെൺകുട്ടികളെയാണ് കാണുന്നത്. പെൺകുട്ടികൾ ചാടിയതാണോ എന്നും സംശയമുണ്ടെന്നും പോലീസ് പറയുന്നു.
സംഭവത്തിൽ പൂയപ്പള്ളി പോലീസ് അന്വേഷണം തുടരുകയാണ്. ഇക്കോ ടൂറിസം കേന്ദ്രമാണ് മരുതിമല.