ന്യൂഡൽഹി: രാജ്യത്തു 2023 വരെ കാണാതായ 35,668 പെണ്‍കുട്ടികളെ കണ്ടെത്താനോ വീണ്ടെടുക്കാനോ കഴിഞ്ഞിട്ടില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം പാർലമെന്റിൽ അറിയിച്ചു.
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ കാണാതായതു സംബന്ധിച്ച് രാജ്യത്തു കഴിഞ്ഞ അഞ്ചു വർഷത്തിനിടെ റിപ്പോർട്ട് ചെയ്ത കേസുകൾ എത്രയെന്ന ചോദ്യത്തിനാണ് കേന്ദ്രം ലോക്സഭയിൽ മറുപടി നൽകിയിരിക്കുന്നത്.
2019ൽ രാജ്യത്തു കണ്ടെത്താനാകാത്ത പെണ്‍കുട്ടികളുടെ എണ്ണം 29,165 ആയിരുന്നെങ്കിൽ ഏറ്റവും ഒടുവിൽ കണക്കുകൾ ലഭ്യമായിരിക്കുന്ന 2023ൽ ഇത് 35,668 ആയി വർധിച്ചെന്നു കേന്ദ്രം ചൂണ്ടിക്കാട്ടി.
2023 വരെയുള്ള കണക്കനുസരിച്ച് ഏറ്റവും കൂടുതൽ പെണ്‍കുട്ടികളെ കണ്ടെത്താനുള്ളത് ഒഡീഷ, പശ്ചിമബംഗാൾ, ബിഹാർ, ഡൽഹി, മധ്യപ്രദേശ് എന്നിവിടങ്ങളിൽനിന്നാണ്. 6497, 5323, 4574, 3729, 3725 എന്നിങ്ങനെയാണ് യഥാക്രമം ഇനിയും കണ്ടെത്താനാകാത്ത പെണ്‍കുട്ടികളുടെ എണ്ണം.
അതേസമയം, ഓരോ വർഷവും കാണാതാകുന്ന പെണ്‍കുട്ടികളെ കണ്ടെത്തുന്ന കാര്യത്തിൽ കേരളം മറ്റു സംസ്ഥാനങ്ങളെക്കാൾ വളരെ മികച്ചതാണെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
2019 വരെ കേരളത്തിൽ കണ്ടെത്താനാകാത്ത പെണ്‍കുട്ടികളുടെ എണ്ണം 65 ആയിരുന്നെങ്കിൽ 2023 അവസാനം ഇത് 35 ആയി കുറഞ്ഞു. ഈ അഞ്ചു വർഷ കാലയളവിനിടയിൽ പ്രായപൂർത്തിയാകാത്ത 4973 പെണ്‍കുട്ടികളെയാണു സംസ്ഥാനത്ത് കാണാതായതെങ്കിലും മുന്‍പ് കാണാതായവരെയുംകൂടി ചേർത്ത് ഇക്കാലയളവിൽ 5004 പെണ്‍കുട്ടികളെ കണ്ടെത്താൻ കേരളത്തിനു കഴിഞ്ഞു.
വലിയ ജനസംഖ്യയുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ചു കാണാതാകുന്ന പെണ്‍കുട്ടികളെ കണ്ടെത്തുന്ന കാര്യത്തിൽ ഏറ്റവും മികച്ച നിലയിലാണു കേരളത്തിന്റെ സംവിധാനമെന്ന് കേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനായി സംസ്ഥാനങ്ങളുമായി സഹകരിച്ച് മിഷൻ വാത്സല്യ പോർട്ടൽ വികസിപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു. ഇവകൂടാതെ കുട്ടികളെ കണ്ടെത്തുന്നതിനായി ഖോയ പായ ആപ്ലിക്കേഷനും ട്രാക്ക് ചൈൽഡ് പോർട്ടലും വികസിപ്പിച്ചിട്ടുണ്ട്.
ഖോയ പായ ആപ്ലിക്കേഷനിലൂടെ ഏതൊരു ഇന്ത്യൻ പൗരനും കാണാതായ കുട്ടികളെക്കുറിച്ചും ശ്രദ്ധയിൽപ്പെടുന്ന കാണാനില്ലാത്ത കുട്ടികളെക്കുറിച്ചും റിപ്പോർട്ട് ചെയ്യാൻ സാധിക്കും.
Tags : girls missing India Home Ministry Parliament