Kerala
കൊച്ചി: എറണാകുളം കലൂരില്‍ പെണ്‍കുട്ടികളെ ആക്രമിച്ച സംഭവത്തില്‍ മൂന്നു പേര് പിടിയില്‍. കലൂര്‍ ഭാഗത്ത് നിന്നു തന്നെയാണ് പ്രതികള്‍ പിടിയിലായത്. പാലക്കാട് സ്വദേശിയായ യുവാവാണ് കേസിലെ മുഖ്യപ്രതി. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും പിടികൂടാന്‍ സാധിച്ചിട്ടില്ല. ഇയാളാണ് പെണ്‍കുട്ടികളോട് ലൈംഗികച്ചുവയോടെ സംസാരിച്ച് അക്രമിക്കാന്‍ ആരംഭിച്ചത്.
പ്രതികളില്‍ കൂടുതലും പാലക്കാട് സ്വദേശികളാണ് എന്നാണ് വിവരം. ഈ പ്രതികളിലൂടെ മറ്റ് പ്രതികളിലേക്ക് എത്താനാണ് പോലീസിന്റെ ശ്രമം. രണ്ടു പെണ്‍കുട്ടികള്‍ അടക്കം പതിനൊന്ന് പ്രതികളാണ് കേസിലുള്ളത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എറണാകുളം നോര്‍ത്ത് പോലീസ് കേസ് എടുത്തത്.
ഇന്ന് പുലര്‍ച്ചെ നാലരയ്ക്ക് പാര്‍ട്ട് ടൈം ജോലി കഴിഞ്ഞ് റൂമിലേക്ക് തിരിച്ചു പോയ പെണ്‍കുട്ടികള്‍ക്ക് നേരെയാണ് കലൂര്‍ ചക്കാലപ്പാടം റോഡില്‍ വച്ച് അതിക്രമം നടന്നത്. വഴിയില്‍ നില്‍ക്കുകയായിരുന്ന രണ്ടു യുവതികളും ആറു യുവാക്കളും അടങ്ങിയ എട്ടംഗ സംഘം പെണ്‍കുട്ടികളോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയും ഇത് ചോദ്യം ചെയ്ത പെണ്‍കുട്ടികളെ അക്രമിക്കുകയുമായിരുന്നു.
മുടി പിടിച്ച് വലിക്കുകയും റോഡിലേക്ക് തള്ളിയിട്ട് ചവിട്ടുകയും വലിച്ചിഴയ്ക്കുകയുമായിരുന്നു. വീഡിയോ എടുക്കാന്‍ ശ്രമിച്ച ഒരു പെണ്‍കുട്ടിയുടെ ഫോണ്‍ അക്രമികള്‍ നിലത്തെറിഞ്ഞ് പൊട്ടിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരു പെണ്‍കുട്ടി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടികളെ ഉപദ്രവിച്ച ശേഷം പ്രതികള്‍ ഓടി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
Sports
പുതുച്ചേരി: 76-ാമത് ദേശീയ ജൂണിയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളം സെമിയിൽ. ക്വാർട്ടറിൽ 72-47നു ഹരിയാനയെ കീഴടക്കിയാണ് കേരളം സെമിയിലേക്കു മുന്നേറിയത്.
കേരളത്തിനായി കെ. ആർത്തിക 18 പോയിന്റ് നേടി. നിലവിലെ ചാമ്പ്യന്മാരായ തമിഴ്നാടാണ് സെമിയിൽ കേരളത്തിന്റെ എതിരാളികൾ. രാജസ്ഥാനെ (64-36) തോൽപ്പിച്ചാണ് തമിഴ്നാട് സെമിയിൽ കടന്നത്.
അതേസമയം, കേരളത്തിന്റെ ആൺകുട്ടികൾ ക്വാർട്ടറിൽ പുറത്തായി. ചണ്ഡിഗഡാണ് കേരളത്തെ തോൽപ്പിച്ചത്; 71-87.
Kerala
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വർഷങ്ങളോളം പീഡിപ്പിച്ച കേസിൽ ജോത്സ്യൻ അറസ്റ്റിൽ. കടയ്ക്കൽ ചിങ്ങേലി സ്വദേശി ശരത് ബാബു(55) വിനെയാണ് അറസ്റ്റ് ചെയ്തത്. 13, 17 വയസുള്ള പെൺകുട്ടികളെയാണ് ഇയാൾ വർഷങ്ങളായി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്.
നേരത്തെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന സമയത്ത് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം വിൽക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശരത് ബാബുവിനെ കുട്ടികളുടെ മാതാവ് സമീപിക്കുന്നത്. ഇതിനായി ഇയാൾ നടത്തിയ പൂജാകർമങ്ങൾക്ക് പിന്നാലെ സ്ഥലം വിറ്റുപോയിരുന്നു. ഇതോടെ കുടുംബത്തിന് ഇയാളിലുള്ള വിശ്വാസ്യത വർധിച്ചു. ഈ സാഹചര്യം മുതലെടുത്താണ് പ്രതി കുടുംബവുമായി വളരെ അടുത്ത ബന്ധം സ്ഥാപിച്ചെടുത്തത്.
അമ്മയ്ക്ക് ചില ഗുരുതരമായ ദോഷങ്ങളുണ്ടെന്നും ഇത് പരിഹരിച്ച് കുടുംബം രക്ഷപ്പെടാൻ താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്നും പ്രതി പെൺകുട്ടികളെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് 2024 മുതൽ 2026 വരെയുള്ള കാലയളവിൽ പ്രതി കുട്ടികളെ നിരന്തരമായി പീഡനത്തിന് ഇരയാക്കി. വാടക വീട്ടിലും മെഡിക്കൽ കോളേജ് പരിസരത്തുള്ള ലോഡ്ജിലും എത്തിച്ചായിരുന്നു പീഡനം നടത്തിയത്.
പീഡനം സഹിക്കാതായതോടെ പെൺകുട്ടികൾ വിവരം മാതാവിനെ അറിയിച്ചു. തുടർന്ന് മാതാവ് സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള സഹായകേന്ദ്രമായ ‘സ്നേഹിത'യെ സമീപിച്ചു. ഇവിടെ വച്ച് കുട്ടികൾക്ക് നടത്തിയ കൗൺസിലിങ്ങിനിടയിലാണ് പീഡനവിവരങ്ങൾ പുറത്തുവരുന്നത്.
സ്നേഹിത അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കിളിമാനൂർ പോലീസ് പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു. ഇതോടെ ഒളിവിൽ പോയ പ്രതിയെ പോലീസ് സംഘം പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
National
ന്യൂഡൽഹി: രാജ്യത്തു 2023 വരെ കാണാതായ 35,668 പെണ്‍കുട്ടികളെ കണ്ടെത്താനോ വീണ്ടെടുക്കാനോ കഴിഞ്ഞിട്ടില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം പാർലമെന്റിൽ അറിയിച്ചു.
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ കാണാതായതു സംബന്ധിച്ച് രാജ്യത്തു കഴിഞ്ഞ അഞ്ചു വർഷത്തിനിടെ റിപ്പോർട്ട് ചെയ്ത കേസുകൾ എത്രയെന്ന ചോദ്യത്തിനാണ് കേന്ദ്രം ലോക്സഭയിൽ മറുപടി നൽകിയിരിക്കുന്നത്.
2019ൽ രാജ്യത്തു കണ്ടെത്താനാകാത്ത പെണ്‍കുട്ടികളുടെ എണ്ണം 29,165 ആയിരുന്നെങ്കിൽ ഏറ്റവും ഒടുവിൽ കണക്കുകൾ ലഭ്യമായിരിക്കുന്ന 2023ൽ ഇത് 35,668 ആയി വർധിച്ചെന്നു കേന്ദ്രം ചൂണ്ടിക്കാട്ടി.
2023 വരെയുള്ള കണക്കനുസരിച്ച് ഏറ്റവും കൂടുതൽ പെണ്‍കുട്ടികളെ കണ്ടെത്താനുള്ളത് ഒഡീഷ, പശ്ചിമബംഗാൾ, ബിഹാർ, ഡൽഹി, മധ്യപ്രദേശ് എന്നിവിടങ്ങളിൽനിന്നാണ്. 6497, 5323, 4574, 3729, 3725 എന്നിങ്ങനെയാണ് യഥാക്രമം ഇനിയും കണ്ടെത്താനാകാത്ത പെണ്‍കുട്ടികളുടെ എണ്ണം.
അതേസമയം, ഓരോ വർഷവും കാണാതാകുന്ന പെണ്‍കുട്ടികളെ കണ്ടെത്തുന്ന കാര്യത്തിൽ കേരളം മറ്റു സംസ്ഥാനങ്ങളെക്കാൾ വളരെ മികച്ചതാണെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
2019 വരെ കേരളത്തിൽ കണ്ടെത്താനാകാത്ത പെണ്‍കുട്ടികളുടെ എണ്ണം 65 ആയിരുന്നെങ്കിൽ 2023 അവസാനം ഇത് 35 ആയി കുറഞ്ഞു. ഈ അഞ്ചു വർഷ കാലയളവിനിടയിൽ പ്രായപൂർത്തിയാകാത്ത 4973 പെണ്‍കുട്ടികളെയാണു സംസ്ഥാനത്ത് കാണാതായതെങ്കിലും മുന്‍പ് കാണാതായവരെയുംകൂടി ചേർത്ത് ഇക്കാലയളവിൽ 5004 പെണ്‍കുട്ടികളെ കണ്ടെത്താൻ കേരളത്തിനു കഴിഞ്ഞു.
വലിയ ജനസംഖ്യയുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ചു കാണാതാകുന്ന പെണ്‍കുട്ടികളെ കണ്ടെത്തുന്ന കാര്യത്തിൽ ഏറ്റവും മികച്ച നിലയിലാണു കേരളത്തിന്റെ സംവിധാനമെന്ന് കേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനായി സംസ്ഥാനങ്ങളുമായി സഹകരിച്ച് മിഷൻ വാത്സല്യ പോർട്ടൽ വികസിപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു. ഇവകൂടാതെ കുട്ടികളെ കണ്ടെത്തുന്നതിനായി ഖോയ പായ ആപ്ലിക്കേഷനും ട്രാക്ക് ചൈൽഡ് പോർട്ടലും വികസിപ്പിച്ചിട്ടുണ്ട്.
ഖോയ പായ ആപ്ലിക്കേഷനിലൂടെ ഏതൊരു ഇന്ത്യൻ പൗരനും കാണാതായ കുട്ടികളെക്കുറിച്ചും ശ്രദ്ധയിൽപ്പെടുന്ന കാണാനില്ലാത്ത കുട്ടികളെക്കുറിച്ചും റിപ്പോർട്ട് ചെയ്യാൻ സാധിക്കും.
National
അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിൽ ക്ഷേത്രത്തിലെ ശുചിമുറിയിൽ രണ്ട് കോളജ് വിദ്യാർഥിനികൾ മരിച്ച നിലയിൽ. സ്വയം വിഷംകുത്തിവച്ച് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.
വെള്ളിയാഴ്ച രാവിലെ കോളജിലേക്ക് പുറപ്പെട്ട കുട്ടികൾ ഉച്ചകഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് ബന്ധുക്കൾ പോലീസിൽ വിവരമറിയിച്ചു.
മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ക്ഷേത്രത്തിലാണ് ഇവർ അവസാനമായെത്തിയതെന്ന് കണ്ടെത്തി. ക്ഷേത്ര പരിസരത്ത് നിന്നും ഇവരുടെ സ്കൂട്ടർ കണ്ടെത്തുകയും ചെയ്തു.
സിസിടിവി പരിശോധനയിൽ, പെൺകുട്ടികൾ ശുചിമുറിയിലേക്ക് പോകുന്നത് കണ്ടു. പോലീസെത്തിയപ്പോൾ ശുചിമുറി അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോൾ രണ്ടുപേരെയും മരിച്ചനിലയിൽ കണ്ടെത്തി.
മൃതദേഹത്തിന് സമീപത്ത് നിന്നും ഒരു സിറിഞ്ചും മൂന്ന് കുപ്പി വിഷ മരുന്നുകളും കണ്ടെടുത്തു. എങ്ങനെ ആത്മഹത്യ ചെയ്യാമെന്ന് ഇവർ ഫോണിൽ തിരഞ്ഞുവെന്നും പോലീസ് പറഞ്ഞു. സിറിഞ്ച്, മരുന്ന് കുപ്പികൾ, പെൺകുട്ടികളുടെ മൊബൈൽ ഫോണുകൾ എന്നിവ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇവർ ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം വ്യക്തമല്ല.
Kerala
കോഴിക്കോട്: നഗരത്തിലെ പുനരധിവാസ കേന്ദ്രത്തിൽ നിന്നു മൂന്ന് പെൺകുട്ടികളെ കാണാതായി. ഫ്രീ ബേർഡ്സ് പുനരധിവാസ കേന്ദ്രത്തിൽ നിന്നുള്ള പെൺകുട്ടികളെയാണ് കാണാതായത്.
11, 12,13 വയസള്ള പെൺകുട്ടികളെയാണ് കാണാതായിരിക്കുന്നത്. ഇവർ രാവിലെ സ്കൂളിലേക്ക് പോയതായിരുന്നു. എന്നാൽ, മൂവരും സ്കൂളിലെത്തിയിട്ടില്ലെന്നാണ് വിവരം.
രണ്ട് കുട്ടികൾ നടക്കാവ് ഗേൾസ് സ്കൂളിലും ഒരാൾ ചാലപ്പുറം സ്കൂളിലും ആണ് പഠിക്കുന്നത്. സംഭവത്തിൽ കസബ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
കൊല്ലം: മുട്ടറ മരുതിമലയിൽ നിന്ന് താഴേയ്ക്ക് വീണ രണ്ട് പെണ്‍കുട്ടികളിൽ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അടൂർ സ്വദേശികളായ മീനു, ശിവര്‍ണ എന്നിവരാണ് മലയിൽ നിന്ന് താഴേക്ക് വീണത്.
അടൂർ പെരിങ്ങനാട് സ്വദേശിനി മീനു മരിച്ചു. ഗുരുതരമായി പരിക്കേറ്റ ശിവർണ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇരുവരും ഒൻപതാം ക്ലാസ് വിദ്യാർഥിനികളാണ്.
വൈകുന്നേരം 6.30 യോടെയായിരുന്നു സംഭവം. അപകടകരമായ സ്ഥലത്തേക്ക് കുട്ടികൾ പോകുന്നത് ആളുകൾ കണ്ടിരുന്നു. പിന്നീട് വീണ് കിടക്കുന്ന പെൺകുട്ടികളെയാണ് കാണുന്നത്. പെൺകുട്ടികൾ ചാടിയതാണോ എന്നും സംശയമുണ്ടെന്നും പോലീസ് പറയുന്നു.
സംഭവത്തിൽ പൂയപ്പള്ളി പോലീസ് അന്വേഷണം തുടരുകയാണ്. ഇക്കോ ടൂറിസം കേന്ദ്രമാണ് മരുതിമല.