തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വർഷങ്ങളോളം പീഡിപ്പിച്ച കേസിൽ ജോത്സ്യൻ അറസ്റ്റിൽ. കടയ്ക്കൽ ചിങ്ങേലി സ്വദേശി ശരത് ബാബു(55) വിനെയാണ് അറസ്റ്റ് ചെയ്തത്. 13, 17 വയസുള്ള പെൺകുട്ടികളെയാണ് ഇയാൾ വർഷങ്ങളായി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്.
നേരത്തെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന സമയത്ത് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം വിൽക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശരത് ബാബുവിനെ കുട്ടികളുടെ മാതാവ് സമീപിക്കുന്നത്. ഇതിനായി ഇയാൾ നടത്തിയ പൂജാകർമങ്ങൾക്ക് പിന്നാലെ സ്ഥലം വിറ്റുപോയിരുന്നു. ഇതോടെ കുടുംബത്തിന് ഇയാളിലുള്ള വിശ്വാസ്യത വർധിച്ചു. ഈ സാഹചര്യം മുതലെടുത്താണ് പ്രതി കുടുംബവുമായി വളരെ അടുത്ത ബന്ധം സ്ഥാപിച്ചെടുത്തത്.
അമ്മയ്ക്ക് ചില ഗുരുതരമായ ദോഷങ്ങളുണ്ടെന്നും ഇത് പരിഹരിച്ച് കുടുംബം രക്ഷപ്പെടാൻ താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്നും പ്രതി പെൺകുട്ടികളെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് 2024 മുതൽ 2026 വരെയുള്ള കാലയളവിൽ പ്രതി കുട്ടികളെ നിരന്തരമായി പീഡനത്തിന് ഇരയാക്കി. വാടക വീട്ടിലും മെഡിക്കൽ കോളേജ് പരിസരത്തുള്ള ലോഡ്ജിലും എത്തിച്ചായിരുന്നു പീഡനം നടത്തിയത്.
പീഡനം സഹിക്കാതായതോടെ പെൺകുട്ടികൾ വിവരം മാതാവിനെ അറിയിച്ചു. തുടർന്ന് മാതാവ് സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള സഹായകേന്ദ്രമായ ‘സ്നേഹിത'യെ സമീപിച്ചു. ഇവിടെ വച്ച് കുട്ടികൾക്ക് നടത്തിയ കൗൺസിലിങ്ങിനിടയിലാണ് പീഡനവിവരങ്ങൾ പുറത്തുവരുന്നത്.
സ്നേഹിത അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കിളിമാനൂർ പോലീസ് പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു. ഇതോടെ ഒളിവിൽ പോയ പ്രതിയെ പോലീസ് സംഘം പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags : Astrologer arrested sexually abusing girls