കൊച്ചി: തോപ്പുംപടി ഫിഷിംഗ് ഹാർബർ നവീകരണ, ആധുനികവത്കരണ പ്രവർത്തനങ്ങളിലെ പ്രതിസന്ധിക്കു പരിഹാരമാകുന്നു. നിലവിലുള്ള ഹാർബറിന്റെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാൻ പദ്ധതി രണ്ടു ഘട്ടങ്ങളായി തിരിച്ച് നിർമാണം പുനരാരംഭിക്കും.
പ്രവർത്തനക്ഷമമായ ഒരു ഫിഷിംഗ് ഹാർബറിനുള്ളിലാണ് പദ്ധതി പ്രദേശം സ്ഥിതി ചെയ്യുന്നതെന്നതിനാൽ കരാറുകാർക്ക് സ്ഥലം കൈമാറുന്നതിൽ പ്രാരംഭഘട്ടത്തിൽ കാലതാമസം നേരിട്ടു. ഈ പ്രതിസന്ധി പരിഹരിച്ചതായി കൊച്ചിൻ പോർട്ട് അഥോറിറ്റി കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
പദ്ധതിക്കായി കേന്ദ്ര സർക്കാർ ഇതുവരെ അനുവദിച്ച 97.5 കോടി രൂപയിൽ 83.80 കോടി രൂപ വിനിയോഗിച്ചു കഴിഞ്ഞതായി കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ ലോക്സഭയിൽ വ്യക്തമാക്കി.
ഇതിൽ 50 കോടി രൂപ തുറമുഖ വകുപ്പിന്റെ സാഗർമാല പദ്ധതിയിൽ നിന്നും ബാക്കിയുള്ളത് ഫിഷറീസ് വകുപ്പിന്റെ പ്രധാൻ മന്ത്രി മത്സ്യ സമ്പദ് യോജനയിൽ നിന്നുമാണ്. പദ്ധതി 71.50 ശതമാനം നിർമാണ പുരോഗതിയിലെത്തിയെന്നും ലോക്സഭയിൽ ഹൈബി ഈഡൻ എംപിയുടെ ചോദ്യത്തനു മറുപടിയായി മന്ത്രി വ്യക്തമാക്കി.
സാഗർമാല പദ്ധതി പ്രകാരം ഏറ്റെടുക്കുന്ന പ്രവൃത്തിയെന്ന നിലയിൽ കൊച്ചി - തോപ്പുംപടി ഫിഷിംഗ് ഹാർബർ പുനർവികസന പദ്ധതി കൃത്യമായ ഇടവേളകളിൽ അവലോകനം ചെയ്യുന്നുണ്ട്.
പദ്ധതിയുടെ ഫണ്ട് വിനിയോഗത്തിലെ സുതാര്യത ഉറപ്പാക്കുന്നതിനായി വിശദമായ ഓഡിറ്റിംഗും നടത്തും. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ ആവശ്യമായ ഇടപെടലുകൾ ഇനിയും നടത്തുമെന്നും എംപി അറിയിച്ചു.