Kerala
കൊച്ചി: യുഡിഎഫിന്റെ സ്ഥാനാർപ്പട്ടികയിൽ വനിതകൾ 12 പേർ. മുസ്ലിം ലീഗിലെ രണ്ടു പേരുൾപ്പടെ ഇക്കുറി യുഡിഎഫ് നിരയിൽ വനിതാ പങ്കാളിത്തം വലിയ പ്രതീക്ഷ നൽകുന്നതാണെന്നു മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയും രാജ്യസഭാംഗവുമായ ജെബി മേത്തർ.
ഇന്ദിരാ ഗാരന്റി ഉൾപ്പടെ സ്ത്രീപക്ഷ പദ്ധതികളുമായി തെരഞ്ഞെടുപ്പിനെ നേരിടുന്ന യുഡിഎഫിന്റെ പ്രതീക്ഷകൾ, ഇന്ദിരാ ഗാരന്റിയിലെ പ്രായോഗികത, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ, ഇടതുഭരണത്തിന്റെ സ്ഥിതി..... നിയസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ലാപ്പിൽ ജെബി മേത്തർ എംപി സംസാരിക്കുന്നു.
കേരളത്തിന്റെ പെണ്മുന്നേറ്റത്തിന് യുഡിഎഫ് തെരഞ്ഞെടുപ്പു ഘട്ടത്തില്‍ മുന്നോട്ടുവയ്ക്കുന്ന പ്രതീക്ഷകള്‍, പദ്ധതികള്‍?
സ്ത്രീ സുരക്ഷയാണ് യുഡിഎഫ് പ്രധാനമായും ഈ തെരഞ്ഞെടുപ്പിൽ മുന്നോട്ട് വയ്ക്കുന്നത്. കഴിഞ്ഞ 10 വർഷത്തെ പിണറായി സർക്കാരിന്റെ ദുർഭരണത്തിൽ കേരളം സ്ത്രീ പീഡനങ്ങളുടെ നാടായി മാറി. വിവിധ സ്വഭാവത്തിലുള്ള ഒന്നര ലക്ഷത്തോളം സ്ത്രീ പീഡനക്കേസുകളാണ് ഈ കാലയളവിൽ ഉണ്ടായത്. ഒരു സ്ത്രീയുടെ കണ്ണീരുപോലും വീഴരുതെന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്.
എല്ലാ സ്ത്രീപീഡനങ്ങളുടെയും ഒരറ്റത്തു സഖാക്കളാണ് എന്നതാണ് മറ്റൊരു വസ്തുത. ലഹരി മരുന്നുകളുടെ താണ്ഡവമാണിവിടെ. വീട്ടമ്മമാരുടെ ഉറക്കം കെടുത്തുന്ന തരത്തിലാണ് ലഹരി വ്യാപനം. കേരളത്തെ വീണ്ടെടുക്കാനാണ് ഈ പോരാട്ടം അതാണ് തിരഞ്ഞെടുപ്പിലെ പ്രധാന അജണ്ട.
രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഇന്ദിരാ ഗാരന്റിയാണ് യുഡിഎഫ് മുന്നോട്ടുവയ്ക്കുന്ന സ്ത്രീപക്ഷ പദ്ധതികൾ. സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യയാത്ര, കോളജ് വിദ്യാർഥിനികൾക്ക് പ്രതിമാസം ആയിരം രൂപ ധനസഹായം, സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ 3000 രൂപ, യുവജനങ്ങൾക്ക് ബിസിനസുകൾ ആരംഭിക്കുന്നതിന് അഞ്ചു ലക്ഷം രൂപ പലിശരഹിത വായ്പ, മുതിർന്ന പൗരന്മാർക്കു ക്ഷേമത്തിനായി പ്രത്യേക വകുപ്പ്, ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷ്വറൻസ് കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ സൗജന്യ ആരോഗ്യ ഇൻഷ്വറൻസ് ഇതെല്ലാം നാടിന്റെ ഉന്നമനത്തിനായി യുഡിഎഫ് ഉയർത്തിപ്പിടിക്കുന്ന വികസന ക്ഷേമ പദ്ധതികളാണ്.
സ്ത്രീകളുടെ കണ്ണീരിൽ ഈ പിണറായി സർക്കാർ ഒലിച്ചു പോകും. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ സ്ത്രീകൾക്കാണ് വൻവിജയം കൊയ്യാൻ സാധിച്ചത്.
കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കു സൗജന്യയാത്ര പോലുള്ള പദ്ധതികള്‍ പ്രായോഗികമാണോ?
പ്രായോഗികമാവുന്നതും പ്രാവർത്തികമാക്കാൻ കഴിയുന്നതുമായ വാഗ്ദാനങ്ങളാണ് ഇന്ദിരാ ഗാരന്റിയിലൂടെ രാഹുൽ ഗാന്ധി മുന്നോട്ട് വച്ചിട്ടുള്ളത്. കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര കോൺഗ്രസ് ഭരിക്കുന്ന കർണാടക, തെലുങ്കാന സംസ്ഥാനങ്ങളിൽ ഇതിനകം വിജയകരമായി നടപ്പാക്കിയിട്ടുണ്ട്.
കെഎസ്ആർടിസി പുനക്രമീകരിക്കുന്നതിലൂടെ വലിയ ബാധ്യതകൾ ഇല്ലാതെ ഇത് നടപ്പാക്കാൻ കഴിയും. തുച്ഛമായ വേതനത്തിന് ജോലിയെടുക്കുന്ന യുവതികൾക്കും വിദ്യാർഥിനികൾക്കും വീട്ടമ്മമാർക്കും ഏറ്റവും ഗുണകരമാകുന്ന പദ്ധതിയാണിത്. ബസ് ചാർജ് ഇനത്തിൽ ചെലവഴിക്കേണ്ടി വരുന്ന വൻ തുക അവരുടെ വീട്ടാവശ്യങ്ങൾക്കും മറ്റും വിനിയോഗിക്കാനാവും.
പാലക്കാട് മികച്ച എംഎല്‍എ ആരോപണത്തില്‍ ഉള്‍പ്പെട്ടു മാറി നില്ക്കേണ്ടിവന്നു. പെരുമ്പാവൂരില്‍ സിറ്റിംഗ് എംഎല്‍എയ്ക്കു സീറ്റ് നിഷേധിക്കപ്പെട്ടതും സമാനമായ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍. മഹിളാ കോണ്‍ഗ്രസ് ഇതിനെ എങ്ങനെ കാണുന്നു?
ഒരു ആരോപണം ഇമെയിൽ വഴി ഉന്നയിച്ചപ്പോൾ തന്നെ പോലീസിന് കൈമാറി അതിന്റെ നിജസ്ഥിതി അന്വേഷിക്കണം എന്ന സമീപനമാണ് കെപിസിസി പ്രസിഡന്റ് സ്വീകരിച്ചത്. അത്രകണ്ട് ഉയർന്ന പരിഗണനയാണ് സ്ത്രീസംബന്ധമായ പ്രശ്നങ്ങളിൽ കോൺഗ്രസ് സ്വീകരിച്ചിട്ടുള്ളത്. സ്ത്രീ സുരക്ഷയ്ക്ക് പ്രധാന പരിഗണന നൽകുന്ന പാർട്ടിയാണ് കോൺഗ്രസ്.
വനിതാ പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ മുന്നണികളുടെ സ്ഥാനാര്‍ഥി പട്ടിക നല്കുന്ന സന്ദേശം ?
പിണറായി വിജയൻ സർക്കാരിനെ പിഴുതെറിയാനുള്ള ഉത്തരവാദിത്വം കേരളത്തിലെ സ്ത്രീജനങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. അതിനാണ് മുൻഗണനയും പ്രാധാന്യവും. മഹിളാ സ്ഥാനാർഥികൾ യുഡിഎഫിനായി രംഗത്തുണ്ട്. ഓരോ മണ്ഡലത്തിലെയും വിജയസാധ്യതകൾ കൂടി പരിഗണിച്ചാണ് സ്ഥാനാർഥി നിർണയം നടത്തിയിട്ടുള്ളതെന്നാണ് മനസിലാക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ച മൂന്ന് കോർപറേഷൻ മേയറും വനിതകളാണ്. മഹിള കോൺഗ്രസ് വൈസ് പ്രസിഡന്റാണ് കൊച്ചി മേയർ.
തദ്ദേശ തെരഞ്ഞെടുപ്പിൽ മഹിളാ കോൺഗ്രസിന് ഉയർന്ന പരിഗണനയാണ് ലഭിച്ചത്. രണ്ടായിരത്തിലേറെ മഹിളാ കോൺഗ്രസ് നേതാക്കളാണ് വിവിധ തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
മഹിളാ ശക്തി
രാജീവ് ഗാന്ധിയുടെ സ്വപ്ന സാക്ഷാത്കാരമാണ് ഇന്ന് തദ്ദേശ തെരെഞ്ഞെടുപ്പിൽ കാണുന്ന സ്ത്രീകളുടെ വലിയ മുന്നേറ്റം. പാർലമെന്റിലേക്കും നിയമസഭയിലേക്കും സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിൽ കോൺഗ്രസ് പ്രതിജ്ഞബദ്ധമാണ്.
പാർലമെന്റിൽ വനിതാ സംവരണ ബിൽ പാസാക്കുന്ന വേളയിൽ കോൺഗ്രസ് മുന്നോട്ട് വെച്ച പ്രധാനപ്പെട്ട കാര്യം ഡീലിമിറ്റേഷൻ സെൻസസ് നിബന്ധനകൾ വനിത സംവരണം വൈകിപ്പിക്കുമെന്നതുകൊണ്ട് ആ നിബന്ധനകൾ ഒഴിവാക്കുകയും എത്രയും പെട്ടെന്ന് വനിത സംവരണം നടപ്പാക്കണം എന്നതാണ്. പക്ഷേ കേന്ദ്ര സർക്കാർ അത് അംഗീകരിച്ചില്ല.
കോൺഗ്രസിന് കേരളത്തിൽ നിന്നും ഒരു രാജ്യസഭാംഗം മാത്രമാണ് ഉള്ളത്. അത് ഒരു വനിതയാണ്. യുഡിഎഫിന്റെ 12 വനിതകൾ സ്ഥാനാർഥികളാണ്.
മുസ്ലിം ലീഗിന്റെ സ്ഥാനാർഥി പട്ടികയിൽ ഇക്കുറി രണ്ടു വനിതകൾ വന്നിട്ടുണ്ട്. നിയമസഭയിൽ പ്രതിപക്ഷത്തെ ഏറ്റവും ശക്തയായ സ്ത്രീ സാന്നിധ്യം കെ.കെ. രമ വീണ്ടും മത്സരിക്കുന്നു എന്നതും മഹിളാശക്തിയെയാണ് ചൂണ്ടിക്കാണിക്കുന്നത്.
District News
കല്യാശേരി: 2008-ലെ മണ്ഡല പുനർനിർണയത്തോടെയാണ് കല്യാശേരി നിയമസഭാ മണ്ഡലം നിലവിൽ വന്നത്. ചെറുകുന്ന്, ചെറുതാഴം, ഏഴോം, കടന്നപ്പള്ളി-പാണപ്പുഴ, കല്യാശേരി, കണ്ണപുരം, കുഞ്ഞിമംഗലം, മാടായി, മാട്ടൂൽ, പട്ടുവം എന്നീ ഗ്രാമപഞ്ചായത്തുകൾ മണ്ഡലത്തിൽ ഉൾപ്പെടുന്നു.
കാസർഗോഡ് ലോക്സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗവും മുൻ മുഖ്യമന്ത്രി നായനാരുടെ ജന്മദേശവുമാണ് കല്യാശേരി നിയമസഭാമണ്ഡലം. 10 പഞ്ചായത്തുകളിൽ എട്ട് പഞ്ചായത്തുകളും എൽഡിഎഫാണ് ഭരിക്കുന്നത്. തീരദേശ പഞ്ചായത്തുകളായ മാടായിയും മാട്ടൂലും മാത്രമാണ് യുഡിഎഫ് ഭരിക്കുന്നത്. 2011 മുതൽ മൂന്ന് തവണയും സിപിഎം മാത്രം ജയിച്ച മണ്ഡലമാണിത്. യുവമുഖങ്ങൾ മാത്രമിറങ്ങുന്ന തെരഞ്ഞെടുപ്പുകളിൽ ജയിച്ചു കയറിയ രണ്ടുപേരും എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിമാരുമാണ്. ടി.വി. രാജേഷും എം. വിജിനും കല്യാശേരിയിൽ നിന്ന് വിജയിച്ച് കയറിയവരാണ്.
രണ്ടാം അങ്കത്തിന് വിജിൻ
ആദ്യ മത്സരത്തിൽ മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിലാണ് എം. വിജിന്റെ ജയം. ഇക്കുറിയും വിജിൻ തന്നെയാണ് മത്സരിക്കുന്നത്. എന്നാൽ, 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ലഭിച്ച ഭൂരിപക്ഷം ലോക്സഭാ തെരഞ്ഞെടുപ്പിൽ താഴോട്ട് പോകുന്നതാണ് കണ്ടത്.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 13,694 വോട്ടിന്റെ ലീഡ് എൽഡിഎഫിന് നൽകിയ കല്യാശേരി 2024 ൽ നൽകിയത് 1058 മാത്രം. ലോക്സഭയിലുണ്ടായ ഈ അടിയൊഴുക്കുകളിലാണ് യുഡിഎഫ് പ്രതീക്ഷ. കെപിസിസി അംഗം അമൃത രാമകൃഷ്ണൻ, ഡിസിസി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് എന്നിവരുടെ പേരുകൾ മണ്ഡലത്തിൽ ഉയർന്നു കേൾക്കുന്നുണ്ട്. ഒരു തെരഞ്ഞെടുപ്പിലും ഇടതിനെ കൈവിടാത്ത മണ്ഡലം ആഞ്ഞുപിടിച്ചാൽ ആരെയും തുണയ്ക്കുമെന്നാണ് ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കുന്നത്. മണ്ഡലത്തിൽ പരിചിതരായവരെ രംഗത്തിറക്കാനാണ് എൻഡിഎയുടെ ശ്രമം.
National
ന്യൂഡൽഹി: ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി കേന്ദ്രബജറ്റ് ഞായറാഴ്ച. ഫെബ്രുവരി ഒന്നിനു രാവിലെ 11ന് ധനമന്ത്രി നിർമല സീതാരാമൻ തുടർച്ചയായ ഒന്‍പതാമത്തെ കേന്ദ്ര ബജറ്റാണ് അവതരിപ്പിക്കുന്നത്.
ലോകത്തെ അനിശ്ചിതമായ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലും ഇന്ത്യയുടെ സാന്പത്തികവളർച്ചയെ ഉത്തേജിപ്പിക്കുന്നതാകും പൊതുബജറ്റ് എന്നാണു പ്രതീക്ഷ.
നികുതിഘടനയിൽ ഉൾപ്പെടെ നിരവധി പരിഷ്കരണ നടപടികളുംപ്രതീക്ഷിക്കുന്നു. ആദായനികുതി റിട്ടേണുകളിലെ പഴയ സന്പ്രദായം നിർത്തലാക്കുമെന്നു സൂചനയുണ്ട്.
കേരളം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമബംഗാൾ, ആസാം സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള ചില പ്രഖ്യാപനങ്ങൾ ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. എയിംസ്, അതിവേഗ റെയിൽ അടക്കം കേരളം കാത്തിരിക്കുന്ന പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിക്കുമോയെന്നതിൽ ഇപ്പോഴും ഉറപ്പില്ല.
അമേരിക്കയിലെ ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ 50 ശതമാനം തീരുവ, അവസാനിക്കാത്ത യുക്രെയ്ൻ യുദ്ധം, പശ്ചിമേഷ്യൻ സംഘർഷം, ഗ്രീൻലാൻഡ് ഏറ്റെടുക്കുമെന്ന ട്രംപിന്റെ ഭീഷണി, ഇറാനിലെ അസ്വസ്ഥത, പാക്കിസ്ഥാൻ ഉയർത്തുന്ന ഭീകരാക്രമണ ഭീഷണി എന്നിവ മുതൽ 27 യൂറോപ്യൻ രാജ്യങ്ങളുടെ യൂണിയനുമായി ഒപ്പുവച്ച സ്വതന്ത്ര വ്യാപാരക്കരാർ എന്നിവയുടെ കൂടി പശ്ചാത്തലത്തിലാകും പുതിയ ബജറ്റ്.