National
ഇംഫാൽ: മണിപ്പൂരിലെ ഉഖ്റുൽ ജില്ലയിൽ അനധികൃതമായി നിർമിച്ച ആറു ബങ്കറുകൾ സുരക്ഷാസേന തകർത്തു.
ലിറ്റാൻ പ്രദേശത്ത് സായുധസംഘങ്ങൾ തമ്മിലുള്ള വെടിവയ്പിൽ ഈ ബങ്കറുകൾ ഉപയോഗിച്ചിരുന്നെന്നും അന്ന് മൂന്നു പേർക്ക് പരിക്കേറ്റിരുന്നെന്നും പോലീസ് പറഞ്ഞു.
ലിറ്റാൻ, മോങ്കോട്ട് ചെപ്പു അപ്പർ ഗ്രാമപ്രദേശങ്ങളിൽ സുരക്ഷാസേന നടത്തിയ പരിശോധനയിലാണ് അനധികൃതമായി നിർമിച്ച ബങ്കറുകൾ കണ്ടെത്തിയതെന്ന് പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
Leader Page
2019 ഓഗസ്റ്റ് 22നാണ് ഇടുക്കി ജില്ലയിലെ നിർമാണങ്ങൾ നിരോധിച്ച് റവന്യു വകുപ്പ് ഉത്തരവിറക്കിയത്. അവർക്ക് ഇതിനുള്ള അവകാശം ചോദ്യം ചെയ്യപ്പെടാം. 2016 വരെ നിർമാണങ്ങൾക്ക് അനുമതി നൽകിയിരുന്നത് പൊതുഭരണ വകുപ്പാണ്. ഇതു തടയാൻ റവന്യു വകുപ്പിനു ആര് അധികാരം നല്കിയെന്നും സർക്കാർ പറയണം. 2019ൽ ഇടുക്കി ജില്ലയിലെ നിർമാണങ്ങൾ നിരോധിച്ചുള്ള റവന്യു ഉത്തരവ് ചോദ്യം ചെയ്തു ചില വ്യക്തികൾ കോടതിയെ സമീപിച്ചു. ആ കേസിൽ ഹൈകോടതി സർക്കാരിനോട് നാലുതവണ വിശദീകരണം ചോദിച്ചു. പ്രശ്നപരിഹാരത്തിനു ചട്ടത്തിൽ ഭേദഗതി വരുത്താൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.
ഇതു രണ്ടിനും സർക്കാർ തയാറായില്ല. 1964ലെ ചട്ടലംഘനം ഇടുക്കിയിൽ മാത്രമല്ലെന്നും കേരളത്തിൽ മുഴുവൻ ബാധകമാണെന്നും ഒടുവിൽ കോടതി വിധിച്ചു. നിർമാണനിരോധനം ഇടുക്കിയിൽ മാത്രമാക്കി ഇറക്കിയ സർക്കാർ ഉത്തരവു നിലനിർത്തണമെന്നാവശ്യപ്പെട്ട് ഇടുക്കിക്കാരുടെകൂടി നികുതിപ്പണം മുടക്കി സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. ഹൈക്കോടതിയുടെ വിധി സുപ്രീംകോടതിയും ശരിവയ്ക്കുകയായിരുന്നു. അതിനാണ് ഇപ്പോൾ ഭേദഗതി നിയമം കൊണ്ടുവന്നിരിക്കുന്നത്.
വ്യവസ്ഥ പാലിച്ച കെട്ടിടങ്ങൾ ഇനിയും ക്രമവത്കരിക്കണം
2023ലെ ഭേദഗതി പ്രകാരം നിലവിലെ നിയമങ്ങളും വ്യവസ്ഥകളും അനുസരിച്ച് ഫീസും നികുതിയും തൊഴിലാളി ക്ഷേമനിധിയും അടച്ച് നിർമിച്ച് വർഷങ്ങളായി റവന്യുവിലും തദ്ദേശ സ്ഥാപനങ്ങളിലും നികുതിയടച്ചുവരുന്ന കെട്ടിടങ്ങൾ നിയമവിരുദ്ധമാക്കിയ നടപടിയാണ് നിയമവിരുദ്ധം. നിയമപ്രകാരം കെട്ടിടം നിർമിച്ചവരെയെല്ലാം കുറ്റവാളികളാക്കുന്നതാണ് പുതിയ ഭേദഗതി നിയമം. നിർമിച്ച കെട്ടിടങ്ങൾ ക്രമവത്കരിക്കാൻ പുതിയ ചട്ടം അനുശാസിക്കുന്പോൾ ഇനിയും പുതിയ കെട്ടിടങ്ങൾ എങ്ങിനെ നിർമിക്കുമെന്ന് പറയുന്നുമില്ല. അതിനു പുതിയ ചട്ടഭേദഗതി കൊണ്ടുവരുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. അതും വെറും പറച്ചിലിൽ ഒടുങ്ങി. ഇനിയും ഒരു ചട്ടഭേദഗതിക്ക് ഇപ്പോഴത്തെ സർക്കാരിനു സമയമുണ്ടാകില്ല.
2019ലെ ഉത്തരവു പിൻവലിച്ചാൽ പരിഹാരമാകും
നിർമാണങ്ങൾ നിരോധിച്ച് 2019 ഓഗസ്റ്റ് 22നു റവന്യു വകുപ്പ് ഇറക്കിയ ഉത്തരവു പിൻവലിച്ചാൽ തീരുന്ന പ്രശ്നമേ നിലവിലുള്ളൂ. 1964 ചട്ടത്തിൽ ഏഴാംവകുപ്പിൽ പതിച്ചു നൽകിയ ഭൂമി ഉപജീവനോപാധികൾക്കും ഉപയോഗിക്കാം എന്ന ഭേദഗതി വരുത്തിയാൽ നിർമാണങ്ങൾ സാധുവാകും. നിർമാണങ്ങൾക്ക് വലുപ്പവും സ്വഭാവും ഡിസൈനും ഒക്കെ കൽപ്പിക്കാൻ സർക്കാരിനു 1964ലെ ചട്ടം വേണ്ട.
വർഷങ്ങളായുള്ള അവഗണന
ഇടുക്കി ജില്ലയിൽ പട്ടയഭൂമിയിൽ വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിടനിർമാണവും കൈവശഭൂമിക്കു സ്ഥിരാവകാശം (പട്ടയം) നൽകുന്നതും നിരോധിച്ചിട്ടു വർഷങ്ങളായി. ഏറ്റവും ഒടുവിൽ 2019 ഓഗസ്റ്റ് 22ന് ഒരു റവന്യു ഉത്തരവിലൂടെയാണ് ജില്ലയിലെ നിർമാണങ്ങൾ നിരോധിക്കുന്നത്. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് പട്ടയവിതരണവും തടസപ്പെടുത്തി. ഇവിടെയെല്ലാം ജനങ്ങൾ ജനങ്ങൾക്കുവേണ്ടി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ പങ്ക് വ്യക്തവുമല്ല. ആരാണ് കേരളം ഭരിക്കുന്നതെന്ന് ജനങ്ങൾ സംശയിച്ചുപോകുന്ന സ്ഥിതിഗതികളാണ് 2010 ജനുവരി 21 മുതൽ ജില്ലയിൽ നടന്നുകൊണ്ടിരിക്കുന്നത്.
ജനങ്ങളോട് ഉത്തരവാദപ്പെട്ട സർക്കാർ (ജനപ്രതിനിധികൾ ഉൾപ്പെട്ട ഭരണ സംവിധാനം) വ്യക്തമായ ഉത്തരം പറയുന്നില്ല. കോടതിയിൽ പരിസ്ഥിതി സംഘടനകൾ എന്ന പേരിൽ ചിലർ നൽകുന്ന ഹർജികളും സർക്കാർ ഉദ്യോഗസ്ഥർ നൽകുന്ന സത്യവാങ്മൂലങ്ങളും സർക്കാർ അഭിഭാഷകന്റെ ഇംഗിതങ്ങളും മാത്രമാണ് നടന്നുകൊണ്ടിരിക്കുന്നത്. 1800കളിൽ തന്നെ ജനവാസവും കൃഷിയും ആരംഭിച്ച ഇന്നത്തെ കേരളത്തിന്റെ കിഴക്കൻ മലകളിൽ താമസിക്കുന്ന മനുഷ്യരെ അവഹേളിക്കുന്ന നയം ഒരു സർക്കാരിനും ഭൂഷണമല്ല. അടുത്തൊരു നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാഹളം മുട്ടിനിൽക്കുന്ന ഇപ്പോഴെങ്കിലും രാഷ്ട്രീയ പാർട്ടികൾ നയം വ്യക്തമാക്കണം, അല്ലെങ്കിൽ വോട്ട് ചെയ്യാൻ ക്യൂവിൽ നിൽക്കാൻ മാത്രം അവകാശമുള്ളവരാണ് ജനങ്ങളെന്നു തെറ്റിദ്ധരിച്ചിരിക്കുന്ന രാഷ്ട്രീയ പാർട്ടികളെക്കൊണ്ട് നയം വ്യക്തമാക്കിക്കണം. അതിന് ഇനിയെങ്കിലും മനസുകാണിച്ചില്ലെങ്കിൽ നാളെയും വിലാപം മാത്രമാകും ബാക്കി.
നിയമം പെട്ടെന്നുണ്ടായതു കുതന്ത്രം
മൂന്നാർ, ചെറുതോണി, വാഗമണ് പ്രദേശങ്ങളിലെ അനധികൃത നിർമാണവും സർക്കാർ ഭൂമി കൈയേറ്റവും തടയാൻ നടപടി സ്വീകരിക്കണമെന്ന പരിസ്ഥിതി സംഘടനയുടെ ഹർജിയിൽ ഉണ്ടായ ഹൈക്കോടതി ഉത്തരവിന്റെ മറപിടിച്ചാണ് അന്നുമുതൽ ഇന്നുവരെ ജില്ലയിലെ ലക്ഷക്കണക്കിനു കർഷകരെയും വ്യാപാരികളെയും വിദ്യാഭ്യാസ-ആരോഗ്യ-മത സ്ഥാപനങ്ങളെയും കള്ളന്മാരായി ചിത്രീകരിച്ച് തേജോവധം ചെയ്യുകയും ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത്.
മൂന്നാർ മേഖലയിലെ ഭൂമി കൈയേറ്റങ്ങളും അനധികൃത നിർമാണങ്ങളും തടയാൻ നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതിയുടെ നിർദേശം ഉണ്ടായതോടെ ജനകീയ സർക്കാരിന്റെ ഒത്താശയോടെ റവന്യു ഉദ്യോഗസ്ഥർ ചാകരക്കൊയ്ത്ത് തുടങ്ങുകയായിരുന്നു. മൂന്നാറിലും പരിസര മേഖലയിലും ‘സാറന്മാർ’ ഒരു നിർമാണവും അനുവദിച്ചില്ല. കേരളത്തിൽ ഭൂപതിവു നിയമം ഉണ്ടായ 1958,1960 മുതലും ഭൂപതിവു ചട്ടം ഉണ്ടായ 1964 മുതലും 2016 വരെ നിയമവിരുദ്ധമല്ലാതിരുന്ന വാണിജ്യ ആവശ്യങ്ങൾക്കുള്ള നിർമാണം 2016ൽ നിയമവിരുദ്ധമാക്കിയത് മനഃപൂർവമാണ്. 2016ൽ നിയമവിരുദ്ധമാണെന്നു പറയുന്ന ഒരു നിയമത്തിന്റെ മുൻകാല പ്രാബല്യവും ദുരൂഹമാണ്. വിവാഹപ്രായം 18ഉം 21 ഉം ആയി ഉണ്ടാക്കിയ നിയമത്തിനു മുൻകാല പ്രാബല്യം നൽകിയാലുണ്ടാകുന്ന അതേ ദുരവസ്ഥയാണു ഭൂ വിഷയത്തിലും ഉണ്ടായിരിക്കുന്നത്.
നിർമാണനിരോധനം വന്നവഴി
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ മൂന്നാർ മേഖലയിൽ നിർമാണങ്ങൾ നടത്താൻ റവന്യു വകുപ്പിന്റെ എൻഒസി വേണമെന്ന് വകുപ്പ് ഉത്തരവിറക്കി. മൂന്നാറിൽനിന്ന് 26 കിലോമീറ്ററോളം അകലെയുള്ള ചിന്നക്കനാലിൽ മധു ജോണ് എന്ന വ്യക്തി വാണിജ്യ നിർമാണം നടത്തിയപ്പോൾ റവന്യു വകുപ്പിന്റെ എൻഒസി വാങ്ങിയില്ലെന്ന കാരണം കാട്ടി ചിന്നക്കനാൽ വില്ലേജ് ഓഫീസർ നിർമാണത്തിനു സ്റ്റോപ്പ് മെമ്മോ നൽകി. ഇതു ചോദ്യംചെയ്ത് ഇദ്ദേഹം കോടതിയെ സമീപിച്ചു.
ഹർജി പരിഗണിച്ച കോടതി നിർമാണത്തിന് എൻഒസി നൽകാനും സ്റ്റോപ്പ് മെമ്മോ പിൻവലിക്കാനും നിർദേശം നൽകി. ഇതിനെ മറികടക്കാൻ മൂന്നാർ മേഖലയെന്നാൽ ദേവികുളം, ചിന്നക്കനാൽ, വെള്ളത്തൂവൽ, ആനവിരട്ടി, ആനവിലാസം, പള്ളിവാസൽ ഉൾപ്പെടെയുള്ള എട്ടു വില്ലേജുകളാണെന്ന് ജില്ലാ ഭരണാധികാരി വ്യാഖ്യാനമുണ്ടാക്കി. പരിസ്ഥിതി വിഷയങ്ങൾ പരിഗണിക്കുന്ന നാഷണൽ ഗ്രീൻ ട്രൈബ്യൂണലിന്റെ മൂന്നാർ ബെഞ്ചിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങൾ എല്ലാം മൂന്നാർ ആണെന്നായിരുന്നു റവന്യു വകുപ്പിന്റെ കണ്ടുപിടിത്തം. (എൻഒസി വേണമെന്നു റവന്യു വകുപ്പ് നിഷ്കർഷിച്ചിരുന്ന ആനവിലാസം വില്ലേജിനെ 2023ൽ മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നാറിൽനിന്ന് ഒഴിവാക്കി. ഇത്രയും ഗൗരവമേ ഈ ‘മൂന്നാറി’നുള്ളൂ).
കേസ് ജയിക്കാൻ പുതിയ കണ്ടുപിടിത്തം
കഥ അവിടെ അവസാനിച്ചില്ല, 2016ൽ പള്ളിവാസൽ വില്ലേജിൽ സമാന സംഭവമുണ്ടായി. പള്ളിവാസൽ വില്ലേജിൽ നടത്തിയ റിസോർട്ട് നിർമാണം റവന്യു വകുപ്പിന്റെ എൻഒസി വാങ്ങിയില്ലെന്ന കാരണം കാണിച്ച് റവന്യു വകുപ്പ് തടഞ്ഞു. മൂന്നാറിനേർപ്പെടുത്തിയ എൻഒസി നിബന്ധന പള്ളിവാസലിൽ ബാധകമല്ലെന്നുകാട്ടി രണ്ടു വ്യക്തികൾ കോടതിയെ സമീപിച്ചു. കേസിൽ വാദം പൂർത്തിയായി വരുന്പോൾ സർക്കാർ തോൽക്കുമെന്ന ഘട്ടം വന്നപ്പോഴാണ് അതുവരെ ആരും കാണാതിരുന്ന 1964ലെ ഭൂപതിവു ചട്ടത്തിലെ വ്യവസ്ഥ പുതിയ രൂപത്തിൽ സർക്കാർ അഭിഭാഷകൻ കോടതിയിൽ ഉയർത്തിക്കൊണ്ടുവന്നത്.
കേസ് ജയിക്കാനുള്ള അഭിഭാഷകബുദ്ധി ഫലം കണ്ടു. 1964ലെ ചട്ടമനുസരിച്ചു ഭൂമി പതിച്ചുനൽകിയത് വ്യക്തിഗത കൃഷിക്കും വാസഗൃഹത്തിനും മാത്രമാണെന്ന് അഭിഭാഷകൻ കോടതിയെ ധരിപ്പിച്ചു. എന്നാൽ, ഭൂമി പതിച്ചുനല്കിയത് കൃഷിക്കും വാസഗൃഹങ്ങൾക്കും മാത്രമാണെന്ന് ചട്ടത്തിലും നിയമത്തിലും പറഞ്ഞിട്ടില്ല. ‘മാത്രം’ എന്ന അസ്ത്രം സർക്കാർ അഭിഭാഷകൻ കൈയിൽനിന്ന് എടുത്തിട്ടതാണ്.
ചട്ടത്തിൽ പറയുന്നത് ഭൂമി പതിച്ചു നൽകുന്നത് പേഴ്സണൽ കൾട്ടിവേഷൻ, ഹൗസ് സൈറ്റ് ആൻഡ് ബനഫിഷൽ എൻജോയിൻമെന്റ് എന്നിവയ്ക്കാണ് എന്നാണ്. ബനഫിഷൽ എൻജോയിൻമെന്റ് എന്നാൽ പതിച്ചു നൽകിയിരിക്കുന്ന ഭൂമിയിലേക്കുള്ള അപ്രോച്ച് റോഡ്, വാട്ടർ കോഴ്സ് ആൻഡ് ബിൽഡിംഗ്സ് എന്നാണ് ചട്ടത്തിൽ വിശദീകരിച്ചിരിക്കുന്നത്. വീടിനും കൃഷിക്കും മാത്രം എന്നു നിയമത്തിലും ചട്ടത്തിലും പറഞ്ഞിട്ടില്ല. വാണിജ്യാവശ്യത്തിനു നിർമാണം നടത്താമെന്നും പാടില്ലെന്നും പറഞ്ഞിട്ടില്ല.
ജനങ്ങൾക്കു കൃഷിചെയ്യാൻ ഭൂമി അനുവദിക്കുന്പോൾ സ്വാഭാവികമായ ജനജീവിതവും അവിടെ സാധ്യമാകണം. വിളവു സൂക്ഷിക്കാൻ ഇടം വേണം, വിൽപ്പന നടത്താൻ സംവിധാനം വേണം. കൃഷിക്കാർക്ക് രോഗം വന്നാൽ ചികിത്സിക്കാൻ ആശുപത്രി വേണം. മക്കൾക്ക് പഠിക്കാൻ സ്കൂൾ വേണം. പണി ആയുധങ്ങൾ ഉണ്ടാക്കാനും നന്നാക്കാനും കൊല്ലനും ആലയും വേണം. വസ്ത്രം ധരിക്കാൻ കൃഷിക്കാർക്കും അവകാശമുണ്ട്. ആരാധനാലയങ്ങൾ വേണം. ഇതൊക്കെയേ ഈ നാട്ടിൽ ചെയ്തിട്ടുള്ളൂ. ഇന്നാകട്ടെ ഇതെല്ലാം വിലക്കപ്പെട്ട പ്രവൃത്തികളാണ്.
(തുടരും)
National
ന്യൂഡൽഹി: ലോക്സഭയിൽ പ്രതിപക്ഷനേതാവിനെ സംസാരിക്കുന്നതിൽനിന്നു തടഞ്ഞത് പാർലമെന്ററി നടപടിക്രമങ്ങൾക്കും കീഴ്വഴക്കങ്ങൾക്കും വിരുദ്ധമാണെന്നു രാജ്യസഭ മുൻ ഉപാധ്യക്ഷനും പ്രമുഖ പാർലമെന്റേറിയനുമായ പ്രഫ. പി.ജെ. കുര്യൻ.
പാർലമെന്റിൽ എംപിമാർ ഉന്നയിക്കുന്ന ചില ചോദ്യങ്ങൾക്കു മറുപടി നൽകേണ്ടതില്ലെന്ന പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദേശം ഭരണഘടനാവിരുദ്ധവും നിയമനിർമാണ സഭയുടെ അധികാരങ്ങളിലേക്കുള്ള സർക്കാരിന്റെ കടന്നുകയറ്റവുമാണെന്നും എട്ടു തവണ പാർലമെന്റംഗമായിരുന്ന കുര്യൻ വ്യക്തമാക്കി.
പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പ്രസംഗിച്ചുതുടങ്ങിയപ്പോൾ ഉദ്ധരിക്കാൻ ഒരുങ്ങിയത് നിയമപ്രകാരം പബ്ലിഷ് ചെയ്ത ഒരു പ്രസിദ്ധീകരണത്തിലെ ലേഖനത്തിൽനിന്നാണ്. പൊതുസഞ്ചയത്തിലുള്ള (പബ്ലിക് ഡൊമെയ്ൻ) ലേഖനത്തിൽനിന്നുള്ള ഭാഗം പ്രസംഗിക്കുന്നതു തടയാൻ നിയമവും ചട്ടങ്ങളുമില്ല.
പ്രസിദ്ധീകരിക്കാത്ത ബുക്കിന്റെ കാര്യം പറഞ്ഞു പൊതുമധ്യത്തിലുള്ള ഉദ്ധരണി (ക്വോട്ട്) തടയാനും വകുപ്പില്ല. പൊതുസഞ്ചയത്തിലുള്ളത് ഉന്നയിക്കുന്നതിൽനിന്നു പ്രതിപക്ഷനേതാവിനെ തടയാൻ കഴിയുന്ന നിയമമോ കീഴ്വഴക്കമോ രീതിയോ ലോക്സഭയിലില്ല.- പ്രഫ. കുര്യൻ തുറന്നടിച്ചു.
സ്പീക്കർ നീതിമാനാകണം
ഉദ്ധരണിയുടെ സത്യസന്ധതയെക്കുറിച്ച് സ്പീക്കർക്കു സംശയമുണ്ടായിരുന്നെങ്കിൽ അത് ആധികാരികമാക്കാൻ (ഒഥന്റിക്കേറ്റ്) ചെയ്യാൻ ആവശ്യപ്പെടാം. സ്പീക്കർ അതു ചെയ്തില്ല. ഉദ്ധരിച്ചതിൽ സത്യസന്ധമല്ലാത്തതോ അപമാനകരമായതോ എന്തെങ്കിലും ഉണ്ടെങ്കിൽ സ്പീക്കർക്ക് അതു നീക്കംചെയ്യാം. അംഗത്തിനെതിരേ നടപടിയെടുക്കുകയും ചെയ്യാം. പ്രതിപക്ഷനേതാവ് പറഞ്ഞശേഷമുള്ള നിയമാനുസൃതമായ മാർഗം അതായിരുന്നു. അതിനു പകരം സ്പീക്കർ ചെയ്തതു പ്രതിപക്ഷനേതാവിനെ തടയുകയാണ്.
“വീണ്ടും ലോക്സഭാ സ്തംഭനത്തെക്കുറിച്ച്”എന്ന തലക്കെട്ടോടെ സാമൂഹ്യമാധ്യമത്തിൽ ഇതേക്കുറിച്ചെഴുതിയ രണ്ടാമത്തെ കുറിപ്പിൽ കുര്യൻ ചൂണ്ടിക്കാട്ടി.
“മുൻകൂർ നോട്ടീസ് കൊടുത്തിട്ടായാലും കൊടുക്കാതെയായാലും പ്രതിപക്ഷനേതാവിനെ സംസാരിക്കുന്നതിൽ നിന്നു തടയുന്നത് പാർലമെന്ററി കീഴ്വഴക്കങ്ങൾക്കും (കണ്വെൻഷൻസ്) നടപടിക്രമങ്ങൾക്കും വിരുദ്ധമാണ്.
എന്റെ ദീർഘകാല പാർലമെന്ററി ചരിത്രത്തിൽ ഒരിക്കൽപോലും അങ്ങനെയൊരു സംഭവം അറിയില്ല. സഭാനേതാവോ പ്രതിപക്ഷനേതാവോ എപ്പോൾ എഴുന്നേറ്റാലും അവർക്ക് അവസരം നൽകുകയാണ് ഇതുവരെയുള്ള കീഴ്വഴക്കം. സ്പീക്കർസ്ഥാനം ഏറ്റവും പ്രധാനപ്പെട്ട ഒരു ഭരണഘടനാപദവിയാണ്. അദ്ദേഹം നീതിമാനായാൽ മാത്രം പോരാ, മറിച്ച് അങ്ങനെയാണെന്നു തോന്നിപ്പിക്കുകയും വേണം. രണ്ടു രീതിയിലും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സംശയാസ്പദമാണ്” - രാജ്യസഭയുടെ മുൻ ഉപാധ്യക്ഷൻ കുറ്റപ്പെടുത്തി.
രാഹുൽഗാന്ധി ഉദ്ധരിക്കാൻ ആസ്പദമാക്കിയ വിഷയം അതീവ ഗൗരവമുള്ളതാണെന്നതാണു മറ്റൊരു കാര്യമെന്ന് പ്രഫ. കുര്യൻ ഓർമിപ്പിച്ചു. ചൈനീസ് പട്ടാളം നമ്മുടെ അതിർത്തിയിലേക്ക് കയറുന്പോഴുണ്ടായ കേന്ദ്രസർക്കാരിന്റെ നിസംഗതയാണു വിഷയം. രാജ്യത്തിന്റെ സുരക്ഷയെക്കുറിച്ചും ചൈനീസ് ആക്രമണസാധ്യതയുള്ള സാഹചര്യത്തിൽ സർക്കാരിന്റെ നിഷ്ക്രിയത്വത്തെക്കുറിച്ചുമാണിത്. രണ്ടര മണിക്കൂറിനുശേഷം തീരുമാനമെടുക്കുവാനുള്ള അധികാരം പട്ടാളത്തിനു വിട്ടുകൊടുക്കുകയും ചെയ്തു.
ഗൗരവതരമായ ഈ വീഴ്ച പാർലമെന്റിലല്ലാതെ എവിടെയാണു ചർച്ച ചെയ്യേണ്ടത്? സൈനികമേധാവിയുടെ ആരോപണം തെറ്റാണെങ്കിൽ സർക്കാരിനതു നിഷേധിക്കുകയും വിശദീകരിക്കുകയും ചെയ്യാം. അത്തരമൊരു ചർച്ച നിഷേധിക്കുന്നതിന്റെ ഉദ്ദേശ്യം എന്താണ്? ഇത്ര വലിയ വീഴ്ച പാർലമെന്റും ജനങ്ങളും അറിയേണ്ടതല്ലേയെന്നും മുതിർന്ന കോണ്ഗ്രസ് നേതാവായ കുര്യൻ ചോദിച്ചു.
ലെജിസ്ലേച്ചറിനുമേൽ എക്സിക്യൂട്ടീവിന്റെ കടന്നുകയറ്റം
ചില വിഷയങ്ങളെക്കുറിച്ചുള്ള എംപിമാരുടെ ചോദ്യങ്ങൾ ലിസ്റ്റിൽ ഉൾപ്പെടുത്തുകയോ മറുപടി പറയുകയോ വേണ്ടെന്ന് ലോക്സഭാ സെക്രട്ടറിക്കു പ്രധാനമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയതിനെയും കുര്യൻ നിശിതമായി വിമർശിച്ചു. ഭരണഘടനപ്രകാരം അങ്ങനെയൊരു നിർദേശം നൽകാൻ പ്രധാനമന്ത്രിക്കോ അദ്ദേഹത്തിന്റെ ഓഫീസിനോ അധികാരമില്ല. ചോദ്യം സ്വീകരിക്കുന്നതിനെക്കുറിച്ചുള്ള തീരുമാനമെടുക്കേണ്ടത് ലോക്സഭാ സെക്രട്ടേറിയറ്റാണ്. സർക്കാരിന് അതിൽ യാതൊരു അധികാരവുമില്ല. ലെജിസ്ലേച്ചറിന്റെ മേൽ എക്സിക്യൂട്ടീവിന്റെ കടന്നുകയറ്റമാണു നടന്നത്. ഭരണഘടനാതത്വങ്ങൾക്കു വിരുദ്ധമാണിതെന്നും പ്രഫ. കുര്യൻ കുറ്റപ്പെടുത്തി.
Kerala
കോഴിക്കോട്: മാവൂരിൽ അനധികൃതമായി പുഴമണൽ കടത്തിയ ലോറി പിടികൂടി. പന്നിക്കോട് സ്വദേശി ജിയാദിന്റെ ഉടമസ്ഥതയിലുള്ള മണൽ കയറ്റിയ ടിപ്പർ ലോറിയാണ് പിടികൂടിയത്.
മാവൂരിൽ വച്ച് നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയില് ഉണ്ടായിരുന്ന മാവൂർ പോലീസ് ലോറി പിടികൂടുകയായിരുന്നു. പുഴയിൽ നിന്ന് അനധികൃതമായി മണൽ എടുക്കുന്നതായി മാവൂര് ഇന്സ്പെക്ടര്ക്ക് ലഭിച്ച രഹസ്യ വിവരത്തിന് അടിസ്ഥാനത്തിലാണ് ലോറി പിടികൂടിയത്.
മാവൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.പി. ദിനേഷ്, സിപിഒ വിനീത്, ഹോം ഗാര്ഡ് വേലായുധൻ എന്നിവർ ചേർന്ന സംഘമാണ് ലോറി കസ്റ്റഡിയിൽ എടുത്തത്. പോലീസിനെ കണ്ട് ലോറിയിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.