National
ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും അദ്ദേഹത്തിന് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുവെന്നും വിവരം.
ഇമ്രാൻ ഖാന്റെ വലതുകണ്ണിന്റെ കാഴ്ചശക്തി 85 ശതമാനത്തോളം നഷ്ടപ്പെട്ടതായി സുപ്രീം കോടതി നിയോഗിച്ച അമിക്യസ് ക്യൂറി സൽമാൻ സഫ്ദർ തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. ജയിൽ അധികൃതരുടെ അനാസ്ഥയെത്തുടർന്ന് കണ്ണിനുള്ളിലുണ്ടായ രക്തം കട്ടപിടിച്ചതാണ് കാഴ്ച നഷ്ടപ്പെടാൻ കാരണമായത്. 2025 ഒക്ടോബർ വരെ ഇമ്രാൻ ഖാന് സാധാരണഗതിയിലുള്ള കാഴ്ചശക്തിയുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി ഇമ്രാൻ ഖാൻ ജയിലിൽ കടുത്ത ഏകാന്ത തടവിലാണ്. ഇമ്രാൻ ഖാന് ആവശ്യമായ രക്തപരിശോധനകളോ ദന്തചികിത്സയോ നൽകിയിട്ടില്ല. സ്വന്തം ഡോക്ടർമാരെ കാണാനുള്ള അനുമതിയും നിഷേധിക്കപ്പെട്ടിരിക്കുകയാണ്.
അടിയന്തരമായി വിദഗ്ധ ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ ആരോഗ്യനില കൂടുതൽ വഷളാകുമെന്നാണ് അമിക്യസ് ക്യൂറിയുടെ റിപ്പോർട്ടിൽ പറയുന്നത്.
International
റാവൽപിണ്ടി: പാക്കിസ്ഥാനിലെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും പത്നി ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ. പ്രധാനമന്ത്രിയായിരിക്കേ ലഭിച്ച സമ്മാനങ്ങൾ തുച്ഛ വിലയ്ക്കു സ്വന്തമാക്കി എന്ന കേസിലാണിത്.
ഇമ്രാനും ബുഷ്റയും നിലവിൽ ഇതര കേസുകളിൽ റാവൽപിണ്ടിയിലെ അഡ്യാല ജയിലിൽ തടവ് അനുഭവിച്ചുവരികയാണ്.
2022ൽ പ്രധാനമന്ത്രിപദം നഷ്ടമായ ഇമ്രാനെതിരേ, തുടർന്നുവന്ന ഷെഹ്ബാസ് ഷരീഫ് ഭരണകൂടം ചുമത്തിയ നിരവധി കേസുകളിലൊന്നിലാണ് ഇന്നലത്തെ ശിക്ഷ.
ഇമ്രാൻ പ്രധാനമന്ത്രിയായിരിക്കേ സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ സമ്മാനിച്ച ആഡംബര വാച്ച് ഖജനാവിൽനിന്ന് തുച്ഛവിലയ്ക്കു വാങ്ങി സ്വന്തമാക്കിയെന്ന കുറ്റമാണ് തെളിഞ്ഞത്. സൗദി ഭരണകൂടം സമ്മാനിച്ച ആഭരണങ്ങൾ സ്വന്തമാക്കിയെന്ന കുറ്റം ബുഷ്റയ്ക്കെതിരേയും തെളിഞ്ഞു. ഇരുവരും പാർക്കുന്ന അഡ്യാല ജയിലിൽ രൂപീകരിച്ച കോടതിയാണ് ശിക്ഷ വിധിച്ചത്.
ഇമ്രാൻ ഇപ്പോൾ അനുഭവിക്കുന്ന 14 വർഷത്തെ തടവുശിക്ഷ പൂർത്തിയായ ശേഷമായിരിക്കും ഇന്നലത്തെ ശിക്ഷ ആരംഭിക്കുകയെന്ന് പാക്കിസ്ഥാൻ വാർത്താവിതരണ മന്ത്രി അത്തുള്ള തരാർ വിശദീകരിച്ചു. ആഡംബര വാച്ച് നിസാര വിലയ്ക്കു സ്വന്തമാക്കിയതു മൂലം സർക്കാരിന് വൻ തുകയാണു നഷ്ടമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയായിരിക്കേ ലഭിച്ച സമ്മാനങ്ങൾ കുറഞ്ഞ വിലയ്ക്കു സ്വന്തമാക്കിയതിന് ഇമ്രാനുമേൽ വേറെയും കേസുകളുണ്ട്. ‘തോഷാഖാന കേസുകളെ’ന്നാണ് ഇവ അറിയപ്പെടുന്നത്. മുന്‍പ് മറ്റൊരു തോഷാഖാന കേസിൽ ഇമ്രാന് 14ഉം ബുഷ്റയ്ക്ക് ഏഴും വർഷത്തെ തടവ് വിധിച്ചതാണെങ്കിലും അപ്പീൽ കോടതി ഈ ശിക്ഷ റദ്ദാക്കിയിരുന്നു.
ഇന്നലത്തെ വിധിക്കെതിരേ ഇസ്ലാമാബാദ് ഹൈക്കോടതിയിൽ അപ്പീൽ നല്‍കുമെന്ന് ഇമ്രാന്റെ അഭിഭാഷകർ അറിയിച്ചു. ഇന്ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഇമ്രാന്റെ തെഹ്രിക് ഇ ഇൻസാഫ് പാർട്ടി അറിയിച്ചു.
International
ലാഹോർ : മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിലെത്തി കണ്ട് സഹോദരി ഡോ. ഉസ്മ ഖാൻ. റാവൽപിണ്ടിയിലെ ആദിയാല ജയിലിലെത്തിയാണ് ഇമ്രാനെ കണ്ടത്. ഏകാന്ത തടവിലുള്ള ഇമ്രാന് ശാരീരികമായി പ്രശ്നങ്ങളില്ലെന്നും എന്നാൽ മാനസികമായി സമ്മർദ്ദത്തിലാക്കാൻ ജയിൽ അധികൃതർ ശ്രമിക്കുകയാണെന്നും ഉസ്മ പറഞ്ഞു.
നൂറുകണക്കിന് പിടിഐ പ്രവർത്തകർക്കൊപ്പം ജയിലിന് മുന്നിലെത്തിയ ഉസ്മയെ മണിക്കൂറുകൾ കാത്തു നിന്ന ശേഷമാണ് അകത്തു കടക്കാൻ അനുവദിച്ചത്. ഒക്ടോബർ 27ന് ശേഷം ആദ്യമായാണ് ഇമ്രാനെ കാണാൻ കുടുംബാംഗത്തെ അനുവദിക്കുന്നത്. ആഴ്ചകളായി കുടുംബാംഗങ്ങൾക്ക് സന്ദർശനാനുമതി നിഷേധിച്ചതോടെ ഇമ്രാൻ മരിച്ചെന്ന അഭ്യൂഹം ഉയർന്നിരുന്നു.
ഇസ്ലാമാബാദ് ഹൈക്കോടതിക്ക് മുന്നിലടക്കം പിടിഐ പ്രതിഷേധം സംഘടിപ്പിച്ചതിന് പിന്നാലെയാണ് സർക്കാർ വഴങ്ങിയത്. കുടുംബാംഗങ്ങളെയും അഭിഭാഷകരെയും കാണാൻ ജയിൽ അധികൃതർ അനുവദിക്കില്ലെന്ന് കാണിച്ച് ഇമ്രാൻ ഖാന്റെ മറ്റൊരു സഹോദരി അലീമ ഖാൻ നേരത്തെ ഇസ്ലാമാബാദ് ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകിയിരുന്നു.
International
കറാച്ചി: പാക്കിസ്ഥാനിലെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മരിച്ചുവെന്ന പ്രചാരണം തെറ്റാണെന്ന് അദ്ദേഹം തടവിൽ കഴിയുന്ന റാവൽപിണ്ടി അഡ്യാല ജയിൽ അധികൃതർ അറിയിച്ചു.
ഇമ്രാൻ ജീവനോടെയുണ്ടെന്നും ആരോഗ്യവാനാണെന്നും അറിയിപ്പിൽ പറയുന്നു. അദ്ദേഹത്തിന് വൈദ്യസഹായം ലഭ്യമാക്കുന്നുണ്ട്. അഡ്യാല ജയിലിൽനിന്ന് അദ്ദേഹത്തെ മാറ്റിയെന്ന റിപ്പോർട്ടിനും അടിസ്ഥാനമില്ല.
കഴിഞ്ഞദിവസം ജയിലിൽ ഇമ്രാനെ കാണാനെത്തിയ മൂന്നു സഹോദരിമാരെ പോലീസ് തല്ലിച്ചതച്ചതോടെയാണ് അദ്ദേഹം മരിച്ചുവെന്ന പ്രചാരണം ശക്തിപ്പെട്ടത്. ഇമ്രാന്റെ ആരോഗ്യസ്ഥിതിയിൽ സഹോദരിമാർ ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു.
2023 മുതൽ അഡ്യാല ജയിലിൽ കഴിയുന്ന ഇമ്രാൻ കഴിഞ്ഞ 22 ദിവസമായി ഏകാന്ത തടവിലാണെന്നും റിപ്പോർട്ടുണ്ട്. കോടതിയുടെ നിർദേശമുണ്ടായിട്ടും ഇമ്രാനെ കാണാൻ ബന്ധുക്കളെ അനുവദിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ തെഹ്രിക് ഇ ഇൻസാഫ് പാർട്ടി ആരോപിച്ചു.
International
ഇസ്ലാമാബാദ്: ഇമ്രാൻ ഖാൻ ജയിലിൽ മരിച്ചുവെന്ന വാർത്ത പരന്നതോടെ പാക്കിസ്ഥാനിൽ പ്രക്ഷോഭമെന്ന് റിപ്പോർട്ട്. ആയിരക്കണക്കിന് പാക്കിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് (പിടിഐ) പ്രവർത്തകർ റാവൽപിണ്ടിയിലെ അഡിയാല ജയിലിന് മുന്നിൽ പ്രതിഷേധവുമായി തടിച്ചുകൂടി.
പ്രവർത്തകർ ജയിലിൽ അതിക്രമിച്ചു കയറാൻ അവർ ശ്രമിച്ചുവെന്നും റിപ്പോർട്ടുണ്ട്. ഇമ്രാൻ ഖാനെ കാണാൻ അനുമതി നിഷേധിച്ചതിനെ തുടർന്ന് സഹോദരിമാരായ നൊറീൻ ഖാൻ, അലീമ ഖാൻ, ഉസ്മ ഖാൻ എന്നിവർ പാർട്ടി അംഗങ്ങൾക്കും അനുയായികൾക്കും ഒപ്പം സെൻട്രൽ ജയിലിന് മുന്നിൽ പ്രതിഷേധിച്ചു. ഇവർക്ക് മർദനമേറ്റെന്നും റിപ്പോർട്ടുണ്ട്.
കുത്തിയിരിപ്പ് സമരമായി ആരംഭിച്ച പ്രതിഷേധങ്ങൾ മജ്ലിസ് വഹ്ദത്ത്-ഇ-മുസ്ലീമീന്റെ (എംഡബ്ല്യുഎം) നേതാവ് അല്ലാമ രാജ നാസിറിന്റെ അഭ്യർഥന മാനിച്ച് അവസാനിപ്പിച്ചു.
അധികൃതരുമായി ഒരു സംഭാഷണവും നടന്നിട്ടില്ലെന്ന് ഇമ്രാൻ ഖാന്റെ സഹോദരി അലീമ പറഞ്ഞതായി ഡോൺ റിപ്പോർട്ട് ചെയ്തു. "ആർക്കറിയാം, ഒരുപക്ഷേ ഇമ്രാനെ സ്ഥലം മാറ്റിയിരിക്കാം. എന്തുകൊണ്ടാണ് അവർ ഞങ്ങളെ അദ്ദേഹത്തെ കാണാൻ അനുവദിക്കാത്തത്?'. അലീമ ചോദിച്ചു.
എല്ലാ ആഴ്ചയും ഇമ്രാൻ ഖാനെ സന്ദർശിക്കാൻ സഹോദരിമാർക്ക് കോടതി അനുമതി നൽകിയിരുന്നു. എന്നാൽ ഇത് നിഷേധിച്ചതിനെ തുടർന്ന് ഇമ്രാൻ ഖാന്റെ സഹോദരിമാരും പിടിഐ പ്രവർത്തകരും ജയിലിന് മുന്നിൽ കഴിഞ്ഞയാഴ്ച പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഈ സംഭവം.
International
ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മരിച്ചുവെന്ന് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.
ബലൂചിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിന്റേത് ഉൾപ്പെടെ നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അദ്ദേഹത്തിന്റെ കൊലപാതകത്തെക്കുറിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്. റാവല്‍പിണ്ടിയിലെ അഡിയാല ജയിലിലാണ് ഇമ്രാൻ ഖാൻ തടവിൽ കഴിഞ്ഞിരുന്നത്.
പാക്കിസ്ഥാൻ തെഹ്രീക് ഇ-ഇൻസാഫ് (പിടിഐ) തലവനായ ഇമ്രാൻ ഖാൻ 2023 ഓഗസ്റ്റ് മുതൽ ജയിലിലാണ്.
അതേസമയം, ജയിലിലെത്തി അദ്ദേഹത്തെ കാണാൻ ശ്രമിച്ച സഹോദരിമാർക്ക് പോലീസിന്റെ മർദനമേറ്റു. ഇമ്രാൻ ഖാന്റെ സഹോദരിമാരായ നൊറീന് ഖാന്, അലീമ ഖാന്, ഉസ്മ ഖാന് എന്നിവര്‍ക്കാണ് പോലീസിന്റെ മര്‍ദനമേറ്റത്.
റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ കഴിയുന്ന ഇമ്രാൻ ഖാനെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിനാണ് തങ്ങളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും പോലീസ് ക്രൂരമായി മര്‍ദിച്ചെന്നാണ് ഇവരുടെ ആരോപണം.
മരിച്ചെന്ന ആഭ്യൂഹങ്ങള്‍ക്കിടെ ഇമ്രാന്റെ നൂറ് കണക്കിന് അനുയായികളും ജയിലിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് തങ്ങളെ മര്‍ദിച്ചതെന്നും ഇമ്രാന്റെ സഹോദരിമാര്‍ പറഞ്ഞു.
അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള ആശങ്കകള്‍ക്കിടെ റോഡില്‍ തങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു. ഗതാഗതം തടസപ്പെടുത്തുകയോ നിയമവിരുദ്ധമായ ഒരു പ്രവര്‍ത്തനമോ ഒന്നും തങ്ങളുടെയോ പാര്‍ട്ടി പ്രവര്‍ത്തകരുടെയോ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
രാത്രി തെരുവ് വിളക്കുകള്‍ അണച്ച ശേഷം പോലീസ് ക്രൂരമായ മര്‍ദനമാണ് അഴിച്ചുവിട്ടത്. 71 വയസായ തന്നെ അവര്‍ മുടിക്ക് പിടിച്ച് നിലത്തേക്ക് വലിച്ചിഴച്ചാണ് മര്‍ദിച്ചത്. തനിക്ക് സാരമായ പരിക്ക് പറ്റിയെന്നും പോലീസ് മേധാവിക്ക് അയച്ച കത്തില്‍ അവര്‍ പറയുന്നു.