International
ദുബായ്: യുദ്ധം അവസാനിക്കുന്നതോടെ ഇറാനിലെത്തുന്നത് വന്പൻ സ്വകാര്യ നിക്ഷേപം. 30,000 കോടി ഡോളറിന്റെ നിക്ഷേപം ഇറാനിലുണ്ടാകുമെന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന കരാറിൽ ഇക്കാര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്.ഉപരോധങ്ങൾ മൂലം നാലു പതിറ്റാണ്ട് ലഭിക്കാതിരുന്ന നിക്ഷേസാധ്യതകളാണ് ഇറാനു മുന്നിൽ തെളിയുന്നത്.
30,000 കോടി ഡോളറിന്റെ പാതിയിലധികം വരുന്ന തുക ഇറാനിൽ നിക്ഷേപിക്കുന്ന കാര്യത്തിൽ തീരുമാനമായെന്നാണ് ഇതുമായി ബന്ധമുള്ള വൃത്തങ്ങൾ പറഞ്ഞത്. യുദ്ധം മൂലം ഇറാനുള്ള നഷ്ടപരിഹാരമല്ല ഈ ഫണ്ട്. അതേസമയം, യുദ്ധത്തിൽ തകർന്ന വ്യവസായങ്ങളും പശ്ചാത്തല സൗകര്യങ്ങളും പുനരുദ്ധരിക്കാൻ ഫണ്ട് വിനിയോഗിക്കും.
തീർത്തും സ്വകാര്യ നിക്ഷേപമായ ഫണ്ടിൽ ഗവൺമെന്റ് വക പണം ഒട്ടുമുണ്ടാകില്ല. വായ്പ, നേരിട്ടുള്ള ധനസഹായം മുതലായ രീതികളിലായിരിക്കും പണം അനുവദിക്കുക.
അമേരിക്ക, ഗൾഫ്, ഏഷ്യ, തെക്കേ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലെ കന്പനികൾ ഇറാനിൽ നിക്ഷേപത്തിനു തയാറായിക്കഴിഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.
യുഎസുമായുള്ള ചർച്ചയിൽ, യുദ്ധത്തിലെ നാശനഷ്ടത്തിനു നഷ്ടപരിഹാരമായി 40,000 കോടി ഡോളർ നല്‍കണമെന്ന് ഇറാൻ ആവശ്യപ്പെട്ടിരുന്നു. യുഎസ് ഇതു തള്ളി. പകരം ഈ ഫണ്ട് രൂപീകരിക്കാമെന്നു നിർദേശിക്കുകയും ഇറാൻ അംഗീകരിക്കുകയുമായിരുന്നു.
Kerala
തലശേരി: പിണറായി വിജയനും ഭാര്യ കമലയ്ക്കുമായി വിവിധ ബാങ്കുകളിലും ഓഹരികളുമായി 1,05,94,062 രൂപയുടെ നിക്ഷേപം. ബാങ്കുകൾ, ട്രഷറി എന്നിവിടങ്ങളിലായി പിണറായിക്ക് 45,35,620 രൂപയുടെ നിക്ഷേപവും ഭാര്യ കമലയ്ക്ക് 60,58,442 രൂപയുടെ നിക്ഷേപവുമാണുള്ളത്. ഇരുവർക്കും ബാധ്യതകളില്ല.
പണമായി പിണറായിയുടെ കൈയിലുള്ളത് 1,000 രൂപയാണ്. സെക്രട്ടേറിയറ്റ് ട്രഷറി സേംവിഗ്സ് ബാങ്ക്, എസ്ബിഐ തലശേരി ബ്രാഞ്ച്, പിണറായി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നിവിടങ്ങളിലാണ് പിണറായിക്ക് നിക്ഷേപമുള്ളത്.
കണ്ണൂർ വിമാനത്താവളകന്പനിയായ കിയാലിൽ ഒരു ലക്ഷം രൂപ മൂല്യം വരുന്ന ആയിരം ഓഹരികളും മലയാളം കമ്യൂണിക്കേഷനിൽ 10,000 രൂപ മൂല്യമുള്ള ആയിരം ഓഹരികളും സാഹിത്യപ്രവർത്തക സഹകരണ സംഘത്തിൽ 500 രൂപയുടെ ഓഹരികളുമുണ്ട്. പിണറായിക്കെതിരേ നിലവിൽ ഒരു കേസുണ്ട്. എസ്എൻസി ലാവ്ലിനുമായി ബന്ധപ്പെട്ട കേസ് ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
ഭാര്യ കമലയ്ക്ക് എസ്ബിഐ തലശേരി, കണ്ണൂർ ട്രഷറി സേവിംഗ്സ്, കണ്ണൂർ സബ് ട്രഷറി എന്നിവിടങ്ങളിലും അഴിയൂർ പോസ്റ്റ് ഓഫീസ്, വിവിധ സഹകരണ ബാങ്കുകൾ എന്നിവിടങ്ങളിലും എഫ്ഡി ഉൾപ്പെടെയുള്ള നിക്ഷേപമാണുള്ളത്. മലയാളം കമ്യൂണിക്കേഷനിൽ 20,000 രൂപയുടെ ഓഹരികളും കിയാലിൽ രണ്ടു ലക്ഷം രൂപയുടെ ഓഹരികളുമുണ്ട്. 11,56,800 രൂപ മൂല്യമുള്ള 80 ഗ്രാം സ്വർണാഭരണം സ്വന്തമായുണ്ട്.
ദന്പതികൾക്ക് സ്വന്തമായി വാഹനങ്ങളില്ല. പിണറായിയുടെ പേരിൽ 0.78 ഏക്കർ ഭൂമിയും വീടുമുൾപ്പെടെ 56,02,000 രൂപയുടെ സ്ഥാവര ആസ്തിയും കമലയ്ക്ക് വടകര താലൂക്കിലെ ഒഞ്ചിയത്ത് പാരന്പര്യമായി ലഭിച്ച 36 ലക്ഷം മൂല്യമുള്ള 17.5 സെന്റ് സ്ഥലവുമുണ്ട്.
Business
മുംബൈ: ആർട്ടിഫിഷൽ ഇന്റലിജൻസ് അധിഷ്ഠിത ഡാറ്റ സെന്ററുകൾ വികസിപ്പിക്കുന്നതിനായി 2025-ഓടെ ഇന്ത്യയിൽ 100 ബില്യണ്‍ ഡോളർ നിക്ഷേപിക്കുമെന്ന് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചു. ഈ ഡാറ്റാ സെന്ററുകൾ പുനരുപയോഗ ഉൗർജത്തിൽ പ്രവർത്തിക്കുന്നവയാകും.
ലോകത്തിലെ ഏറ്റവും വലിയ സംയോജിത ഡാറ്റാ സെന്റർ പ്ലാറ്റ്ഫോം സ്ഥാപിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയെ എഐ മേഖലയിലെ മുൻനിരക്കാരാക്കി മാറ്റാൻ ആവശ്യമായ ഉൗർജ-കംപ്യൂട്ടിംഗ് പ്ലാറ്റ്ഫോമുകൾ സൃഷ്ടിക്കുകയാണ് കന്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയെ വെറുമൊരു എഐ ഉപഭോക്താവ് എന്ന നിലയിൽനിന്ന് എഐ നിർമാതാക്കളും കയറ്റുമതിക്കാരുമാക്കുകയാണ് ലക്ഷ്യം.
ഈ പ്രാരംഭ നിക്ഷേപം 2035ഓടെ സെർവർ നിർമാണം, ഇലക്ട്രിക്കൽ സംവിധാനങ്ങൾ, ക്ലൗഡ് പ്ലാറ്റ്ഫോമുകൾ തുടങ്ങിയ അനുബന്ധ മേഖലകളിൽ 150 ബില്യണ്‍ ഡോളറിന്റെ അധിക നിക്ഷേപത്തിനു വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിലൂടെ അടുത്ത പത്ത് വർഷത്തിൽ ഇന്ത്യയിൽ 250 ബില്യണ്‍ ഡോളർ മൂല്യമുള്ള എഐ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് കന്പനി അറിയിച്ചു.
അദാനി കോണക്സിന്റെ നിലവിലുള്ള 2 ഗിഗാവാട്ട് ഡാറ്റാ സെന്റർ ശൃംഖലയെ 5 ഗിഗവാട്ടിലേക്ക് ഉയർത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വിശാഖപട്ടണത്ത് ഒരു കൂറ്റൻ എഐ ഡാറ്റാ സെന്റർ കാംപസ് നിർമിക്കുന്നതിന് അദാനി ഗ്രൂപ്പ് ഗൂഗിളുമായി സഹകരിക്കുന്നുണ്ട്. കൂടാതെ ഹൈദരാബാദിലും പൂനയിലും മൈക്രോസോഫ്റ്റുമായി ഇവർക്കു പങ്കാളിത്തമുണ്ട്. ഐഐ, ഇകൊമേഴ്സ് ആവശ്യങ്ങൾക്കായി ഫ്ളിപ്കാർട്ടുമായുള്ള ഡാറ്റാ സെന്റർ സഹകരണവും ഗ്രൂപ്പ് വിപുലീകരിക്കും.
Kerala
കൊച്ചി: വ്യവസായ സൗഹൃദ സംസ്ഥാനം എന്നതിനുമപ്പുറം നിക്ഷേപസൗഹൃദ സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞെന്നു മുഖ്യമന്ത്രി പിണറായി വിജയന്. കളമശേരി കിന്‍ഫ്ര ഹൈടെക് പാര്‍ക്കില്‍ ഫോര്‍സ വെയര്‍ഹൗസിംഗിനു കീഴിലുള്ള ഡ്രൈവര്‍ ലോജിസ്റ്റിക്സിന്റെ വെയര്‍ ഹൗസ് ഫെസിലിറ്റി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുന്‍ മന്ത്രി പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. പി.വി. അബ്ദുൾ വഹാബ് എംപി, കളമശേരി മുനിസിപ്പല്‍ ചെയര്മാന് ജമാല്‍ മണക്കാടന്, കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ്, ഡ്രൈവര്‍ ലോജിസ്റ്റിക്സ് ചെയര്മാന് ആഷിക് കൈനിക്കര, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Business
തിരുവനന്തപുരം: ദാവോസിൽ നടന്ന ലോക സാന്പത്തിക ഫോറത്തിൽ കേരളം 1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപ താത്പര്യപത്രം ഒപ്പുവച്ചതായി വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. 14 ബില്യണ്‍ യുഎസ് ഡോളർ മൂല്യമുള്ള താത്പര്യപത്രങ്ങളാണ് ഒപ്പുവച്ചത്.
അമേരിക്ക, യുകെ, ജർമനി, സ്പെയിൻ, ഇറ്റലി, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽനിന്നുള്ള വിവിധ കന്പനികളുമായാണ് താത്പര്യപത്രം ഒപ്പിട്ടത്. ചരിത്രത്തിലാദ്യമായാണ് ലോക സാന്പത്തിക ഫോറത്തിൽനിന്നു കേരളം നിക്ഷേപം സമാഹരിക്കുന്നതെന്നു മന്ത്രി പി. രാജീവ് പറഞ്ഞു.
രാംകി ഇൻഫ്രാസ്ട്രക്ചർ 6,000 കോടി (ഇക്കോ ടൗണ്‍ വികസനം, സംയോജിത വ്യവസായ പാർക്കുകൾ), റിസസ്റ്റൈനബിലിറ്റി 1,000 കോടി (മാലിന്യ സംസ്കരണം), ഇൻസ്റ്റ പേ സിനർജീസ് 100 കോടി (സാന്പത്തിക സേവനങ്ങൾ), ബൈദ്യനാഥ് ബയോഫ്യുവൽസ് 1,000 കോടി (റിന്യൂവബിൾ എനർജി), ആക്മെ ഗ്രൂപ്പ് 5,000 കോടി (ബാറ്ററി സ്റ്റോറേജ് സിസ്റ്റം), ലിങ്ക് എനർജി 1,000 കോടി (റിന്യൂവബിൾ എനർജി), സിഫി ടെക്നോളജീസ് 1,000 കോടി (ഡാറ്റ സെന്റർ), ഡെൽറ്റ എനർജി 1600 കോടി (ഹോസ്പിറ്റാലിറ്റി & ഹെൽത്ത് കെയർ), ഗ്രീൻകോ ഗ്രൂപ്പ് 10,000 കോടി, ജെനസിസ് ഇൻഫ്രാസ്ട്രക്ചർ 1,300 കോടി, കാനിസ് ഇന്റർനാഷണൽ 2,500 കോടി (എയ്റോസ്പേസ് & എനർജി), സെയ്ൻ വെസ്റ്റ് കാപ്സ് അഡ്വൈസറി 1,000 കോടി (റിന്യൂവബിൾ എനർജി) തുടങ്ങി 27 കന്പനികളുമായാണ് താത്പര്യപത്രം ഒപ്പിട്ടത്. 67 കന്പനികളുടെ പ്രതിനിധികളുമായി കേരളസംഘം മുഖാമുഖ ചർച്ച നടത്തി.
മെഡിക്കൽ വ്യവസായം, റിന്യൂവബിൾ എനർജി, ഡാറ്റാ സെന്റർ, എമർജിംഗ് ടെക്നോളജി എന്നീ മേഖലകളിലെ കന്പനികളുമായാണ് താത്പര്യപത്രം ഒപ്പിട്ടത്. താത്പര്യപത്രത്തിന്റെ തുടർച്ചയായുള്ള പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുമെന്നു മന്ത്രി പി. രാജീവ് പറഞ്ഞു.
വ്യവസായ മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ കേരളത്തിൽനിന്ന് അഞ്ചംഗ പ്രതിനിധി സംഘമാണ് ഇത്തവണ ലോക സാന്പത്തിക ഫോറത്തിൽ പങ്കെടുത്തത്. ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി പി.വിഷ്ണുരാജ്, ജനറൽ മാനേജർ വർഗീസ് മാളക്കാരൻ എന്നിവരാണു കേരളസംഘത്തിൽ ഉണ്ടായിരുന്നത്.
Kerala
നെടുമ്പാശേരി : രാജ്യത്തെ പ്രമുഖ വെയർഹൗസ് ആൻഡ് ലോജിസ്റ്റിക്സ് കമ്പനിയായ അവിഗ്ന 150 കോടിയുടെ നിക്ഷേപവുമായി കേരളത്തിലേക്ക്. അങ്കമാലിക്കടുത്ത് പാറക്കടവ് പഞ്ചായത്തിലെ പുളിയനത്ത് നിർമാണം പൂർത്തീകരിച്ച ലോജിസ്റ്റിക് പാർക്കിന്റെ ഉദ്ഘാടനം നാളെ വ്യവസായ മന്ത്രി പി. രാജീവ് നിർവഹിക്കും. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ കേരളത്തിലെ ആദ്യ പാർക്കാണിത്.
21.35 ഏക്കറിൽ അഞ്ചു ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയാണ് പാർക്ക് സജ്ജമാക്കിയിരിക്കുന്നത്. ഇതിനോടകം ആമസോൺ, ഡിപി വേൾഡ്, ഫ്ലിപ്കാർട്ട്, റെക്കിറ്റ്, സോണി, ഫ്ലൈജാക്ക് തുടങ്ങിയ ആഗോള വൻകിട കമ്പനികൾ ഇവിടെ പ്രവർത്തനം തുടങ്ങിയതായി അധികൃതർ അറിയിച്ചു. നാളെ വൈകുന്നേരം 4.30 ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ അവിഗ്ന ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എസ്. രാജശേഖരൻ അധ്യക്ഷത വഹിക്കും.
പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയായിരിക്കും. ബെന്നി ബെഹനാൻ എംപി, റോജി എം. ജോൺ എംഎൽഎ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ജില്ലാ കളക്ടർ ജി. പ്രിയങ്ക, കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടർ വിഷ്ണുരാജ്, പാറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് എസ്.വി. ജയദേവൻ, പഞ്ചായത്തംഗം രാജമ്മ എന്നിവർ പ്രസംഗിക്കും. വാർത്താസമ്മേളനത്തിൽ മാനേജിംഗ് ഡയറക്ടർ എസ്. രാജശേഖരൻ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സുബോധ് മിശ്ര എന്നിവർ പങ്കെടുത്തു.
ദക്ഷിണേന്ത്യയിൽ ശക്തമായ സാന്നിധ്യമുള്ള കമ്പനിക്ക് തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ഇൻഡസ്ട്രിയൽ ലോജിസ്റ്റിക്സ് പാർക്കുകൾ ഉണ്ട്. ഹൊസൂറിലെ 200 ഏക്കറിൽ സ്ഥിതിചെയ്യുന്ന ആറു ദശലക്ഷം (60 ലക്ഷം) ചതുരശ്രയടി വിസ്തൃതിയിലുള്ള പാർക്കാണു അവിഗ്നയുടെ രാജ്യത്തെ ഏറ്റവും വലിയ പദ്ധതി. 50 വർഷത്തിലധികം പ്രവർത്തനപാരമ്പര്യമുള്ള അവിഗ്ന ഗ്രൂപ്പിന് ടെക്സ്റ്റൈൽസ്, വിദ്യാഭ്യാസം, റിയൽഎസ്റ്റേറ്റ് എന്നീ മേഖലകളിലും പങ്കാളിത്തമുണ്ട്.