പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: വിപിവിവി നിക്ഷേപ തട്ടിപ്പിൽ കൂടുതൽ പരിശോധനയ്ക്ക് ഡൽഹി പോലീസ്. വെള്ളിയാഴ്ച കേസുമായി ബന്ധപ്പെട്ട് മൂന്നിടങ്ങളിൽ പോലീസ് പരിശോധന നടത്തി. വിപിവിവി കമ്പനിക്കെതിരെ കൂടുതൽ പരാതികൾ ഡൽഹി പോലീസിന് ലഭിച്ചെന്നാണ് വിവരം.
യുഎസ് പ്രതിരോധ വകുപ്പിന്റെ ആയുധനിർമാണ കരാർ ലഭിച്ചെന്ന വ്യാജ അവകാശവാദം ഉയർത്തി നിക്ഷേപകരിൽ നിന്ന് ഏകദേശം 700 കോടി രൂപ തട്ടിയെന്നാണ് കൊല്ലം സ്വദേശി വെങ്കിടാ വെങ്കിട്ട് ഉൾപ്പെടെയുള്ളവർക്കെതിരായ ആരോപണം. ഇതിൽ കഴിഞ്ഞ മാസം ഡൽഹി പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ എടുത്ത കേസിലാണ് വെങ്കിടാ വെങ്കിട്ടിനൊപ്പം കമ്പനി ഡയറക്ടർ രാഹുൽ രാജീവ്, ഹിതേശ് കുമാർ എന്നിവരെ പിടികൂടിയത്.
ഇവരെ കൂടാതെ കമ്പനിയുടെ ഐടി വിഭാഗം മേധാവി കോൽക്കത്ത സ്വദേശി അഭിനവനെയും അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ഇന്ന് ദില്ലിക്ക് എത്തിച്ചു.
കേസുമായി ബന്ധപ്പെട്ട് മൂന്നിടങ്ങളിലാണ് പോലീസ് പരിശോധന നടത്തിയത്. കമ്പനിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സംഘം വാടകയ്ക്ക് എടുത്ത സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. പ്രതികളെ നിലവിൽ ആർകെ പുരത്തെ ഡിസ്ട്രിക്ട് ഇൻവെസ്റ്റിഗേഷൻ യൂണിറ്റിൽ നിന്നും മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് വിവരം.
ഇവിടെ വച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇവരെ ചോദ്യം ചെയ്യും. അറസ്റ്റിനു പിന്നാലെ നിഷേപത്തട്ടിപ്പിന് ഇരയായ കൂടുതൽ പേർ ഡൽഹി പോലീസിന് പരാതി നൽകി. കേസിൽ കൂടുതൽ പ്രതികൾ ഉള്ളതിനാൽ മറ്റു വിശദാംശങ്ങൾ പോലീസ് പുറത്തിവിട്ടില്ല. തിങ്കളാഴ്ച്ച വരെയാണ് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
Tags : VPVV Investment Scam Delhi Police Investigation