ക്രിയാത്മക മാറ്റങ്ങൾ വേണം
പവിത്രവും പരിപാവനവുമായ അധ്യാപന വൃത്തിയില്‍ അഭിമാനിക്കുന്നതോടൊപ്പം, പുതു തലമുറകള്‍ക്ക് മൂല്യാധിഷ്ഠിതമായ വിദ്യാഭ്യാസം പകർന്നുകൊടുക്കാന്‍ മാതാപിതാക്കളുടേയും സമൂഹത്തിന്റെയും സഹകരണം ഇന്ന് ഏറെ അത്യന്താപേക്ഷിതമാണ്.
വിദ്യാഭ്യാസ മേഖലയില്‍ കാലോചിതമായ പരിവര്‍ത്തനത്തിന്, അധ്യാപകരുടെ ക്രിയാത്മകമായ അഭിപ്രായം പരിഗണിക്കേണ്ടതാണ്. മുകളില്‍ നിന്നെത്തുന്ന തീരുമാനങ്ങള്‍ മാത്രം നടപ്പിലാക്കാനിരിക്കുന്ന വ്യക്തികളായി അധ്യാപകരെ തരം താഴ്ത്തുന്ന നിയമങ്ങള്‍ തിരുത്തപ്പെടണം. അത്തരം നിയമങ്ങൾ കൊണ്ടു, കുട്ടികളുടെ സ്വഭാവരൂപീകരണമോ, പഠന പ്രക്രിയയോ, സമൂഹത്തിന്റെ വളര്‍ച്ചയോ സാധ്യമാകില്ല.
ഫാ. പോള്‍ ചൂരത്തൊട്ടി, പ്രിന്‍സിപ്പല്‍, നിര്‍മല പബ്ലിക് സ്കൂള്‍ മൂവാറ്റുപുഴ
അധ്യാപക നന്മകളെ പ്രോത്സാഹിപ്പിക്കാം
കുട്ടികളുടെ പഠനത്തിലും സ്വഭാവ രൂപീകരണത്തിലും വഹിക്കേണ്ട ഭാരിച്ച ഉത്തരവാദിത്വത്തിന് പുറമേ മറ്റ് ജോലികളിലും ഫയൽ സംവിധാനങ്ങളിലും അധ്യാപകരെ തളച്ചിടുമ്പോൾ നഷ്ടമാകുന്നത് ഊഷ്മളമായ അധ്യാപക വിദ്യാർഥി ബന്ധങ്ങളുടെ നേരനുഭവങ്ങൾക്കുള്ള സമയമാണ്. സാങ്കേതിക കാര്യങ്ങളുടെ പേരിൽ നിയമന അംഗീകാരവും അർഹമായ വേതനം വൈകുന്നതും അധ്യാപകരെ ഇന്ന് ഏറെ വേദനിപ്പിക്കുന്നു. ഭരണസംവിധാനങ്ങൾ അധ്യാപകരെ അംഗീകരിക്കാൻ കൂടുതൽ തയാറാകുമ്പോൾ, അധ്യാപക വിദ്യാർഥി ബന്ധങ്ങളിലെ നന്മയുടെ മാതൃകകളെ അവതരിപ്പിക്കാൻ മാധ്യമങ്ങൾ തയാറാകുമ്പോൾ അത്മാഭിമാനത്തോടെ പ്രവർത്തിക്കാൻ അധ്യാപകർക്ക് ആകും. എല്ലാ സ്കൂളുകളിലും ഉണ്ട് മാതൃഭാവത്തോടെ കുട്ടികളെ പരിഗണിക്കുന്ന, സ്നേഹിക്കുന്ന, അവർക്ക് എല്ലാമായി മാറുന്ന നിരവധി അധ്യാപകർ. ഇത്തരം ആളുകളെ പ്രോത്സാഹിപ്പിക്കുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നതിലൂടെ മാധ്യമങ്ങൾ പകരുന്ന പ്രോത്സാഹനം വളരെ വലുതാണ്. ഊഷ്മളമായ അധ്യാപക വിദ്യാർഥി ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്ന മാധ്യമങ്ങളും പരിഗണിക്കുന്ന ഭരണ സംവിധാനങ്ങളും അടിയന്തരാവശ്യമാണ്.
ഫാ. ആന്റണി പുലിമലയിൽ, പ്രധാനധ്യാപകൻ, സെന്റ് ജോർജ് എച്ച്എസ്എസ് കോതമംഗലം
ഹൃദയസ്നേഹം പ്രതിഫലം
ചില ബന്ധങ്ങൾക്ക് കാലത്തിന്റെ കണക്കുപുസ്തകത്തിൽ അളവുകളില്ല. വർഷങ്ങൾ കടന്നുപോയാലും മങ്ങിപ്പോകാത്ത ചില മുഖങ്ങളുണ്ട്. ഓർമയുടെ ഇടനാഴികളിലൂടെ ഇന്നും കേൾക്കുന്ന ചില ശബ്ദങ്ങളുണ്ട്. ജീവിതത്തിന്റെ ഏതോ വഴിത്തിരിവിൽ, ആരും കാണാതെ നമ്മെ താങ്ങിനിർത്തിയ ചില വാക്കുകളുണ്ട്. ആ മുഖങ്ങളുടെയും ശബ്ദങ്ങളുടെയും വാക്കുകളുടെയും കൂട്ടത്തിൽ പലപ്പോഴും ഒരു അധ്യാപകനുണ്ടാകും. ഒരു കുട്ടിയുടെ കൈയിൽ പേന കൊടുക്കുന്നത് എളുപ്പമാണ്. എന്നാൽ ആ പേനയ്ക്ക് പിന്നിൽ ഒരു സ്വപ്നം കാണാൻ അവനെ പഠിപ്പിക്കുക അത്ര എളുപ്പമല്ല. ഒരു പാഠം പഠിപ്പിക്കുന്നത് എളുപ്പമാണ്. എന്നാൽ പരാജയപ്പെട്ടപ്പോൾ വീണ്ടും എഴുന്നേൽക്കാനുള്ള ധൈര്യം പകരുക അതിലും വലിയ അധ്യാപനമാണ്. അധ്യാപകവൃത്തിയുടെ ഏറ്റവും വലിയ പ്രതിഫലം ശമ്പളച്ചീട്ടിലോ സ്ഥാനക്കയറ്റത്തിലോ പുരസ്കാരങ്ങളിലോ രേഖപ്പെടുത്തിയിട്ടില്ല. അധ്യാപകൻ ക്ലാസ് മുറിയിൽ നിന്ന് പുറത്തേക്കിറങ്ങിയ ശേഷവും വിദ്യാർഥികളുടെ ഹൃദയത്തിൽ അവശേഷിക്കുന്ന സ്നേഹത്തിലും ആദരവിലുമാണ് ആ പ്രതിഫലം.
സിസ്റ്റർ അഞ്ജലി എസ് വിഎം, സെന്റ് സ്റ്റീഫൻസ് എൽപിഎസ് പറന്പൻചേരി
പഠനത്തിലും ജീവിതത്തിലും ഒപ്പം
അധ്യാപകൻ പഠിപ്പിക്കുന്ന വ്യക്തി മാത്രമല്ല, കുട്ടിയുടെ ജീവിതയാത്രയിൽ വഴികാട്ടിയും പ്രചോദനവുമാകണം. കുട്ടികളുടെ കഴിവുകൾക്കൊപ്പം അവരുടെ വേദനകളും സ്വപ്നങ്ങളും തിരിച്ചറിയാൻ അധ്യാപകർക്ക് ഹൃദയമുള്ള സമീപനം ആവശ്യമാണ്.
സ്നേഹത്തോടും കരുണയോടും ക്ഷമയോടും കൂടി കുട്ടികളെ സമീപിക്കുമ്പോൾ അധ്യാപകനും വിദ്യാർഥിയും തമ്മിൽ ആത്മബന്ധം വളരുന്നു. ഓരോ കുട്ടിയിലും ദൈവം നൽകിയിരിക്കുന്ന കഴിവുകളെയും നന്മകളെയും തിരിച്ചറിഞ്ഞ് അവ വളർത്തിയെടുക്കുക എന്നത് അധ്യാപകന്റെ വലിയ ഉത്തരവാദിത്തമാണ്. അധ്യാപകരെ ബഹുമാനിക്കുകയും അവരുടെ നല്ല നിർദേശങ്ങൾ ജീവിതത്തിൽ ഉൾക്കൊള്ളുകയും ചെയ്യുന്നതു വിദ്യാർഥികളുടെ കടമയാണ്. പരസ്പര ബഹുമാനവും വിശ്വാസവും സ്നേഹവും നിറയുമ്പോൾ ക്ലാസ് മുറി അറിവിന്റെ ഇടം മാത്രല്ല, മൂല്യങ്ങൾ വളരുന്ന ഒരു നല്ല സമൂഹത്തിന്റെ ചെറിയ മാതൃകയുമായി മാറുന്നു.
സിസ്റ്റർ റോസ്മിത സിഎംസി, ഫാ. ജെബിഎം യുപിഎസ് മലയിൻകീഴ് കോതമംഗലം
അധ്യാപകന് ഫെസിലിറ്റേറ്റര്‍
ഗുരുവിനെ ദൈവമായി കാണുക എന്ന കാഴ്ചപ്പാട് മങ്ങിയ ഇന്നത്തെ കാലഘട്ടത്തില്‍, വിദ്യ പകര്‍ന്നു കൊടുക്കുക എന്നതിനേക്കാളുപരി ഒരു നല്ല മനുഷ്യനെ വാര്‍ത്തെടുക്കുക എന്ന കര്‍ത്തവ്യം ഓരോ അധ്യാപകനും ഉണ്ട്. കുട്ടികള്‍ പഠിപ്പിക്കലിന്റെ ഇരയാകാന്‍ പാടില്ല. അവരുടെ മാനസികവും വൈകാരികവും സാമൂഹികവുമായ ഉള്പ്പെടലിലൂടെയാണ് യഥാര്‍ഥ വിദ്യാഭ്യാസം സംഭവിക്കേണ്ടത്. അത് കുട്ടികളുടെ മനോഭാവത്തെ സ്വാധീനിക്കുന്നു. സമഗ്രമായ വളര്‍ച്ചയിലേക്ക് നയിക്കുന്നു. ഇങ്ങനെ യഥാര്‍ഥ വിദ്യാഭ്യാസം സംഭവിക്കുന്നിടത്ത് അധ്യാപകന് ഫെസിലിറ്റേറ്റര്‍ ആകുന്നു. സാഹചര്യം അനുകൂലമാണെങ്കില്‍ ഏതു പൂമൊട്ടും വിരിയും.
സിസ്റ്റര്‍ ലിസ്ബത്ത് സിഎംസി, സെന്റ് അഗസ്റ്റിന്‍സ് ജിഎച്ച്എസ്എസ് മൂവാറ്റുപുഴ
ലഹരികളെ അകറ്റാൻ പ്രചോദനമാകണം
The solution of every problem is another problem.- ഗോയ്ഥേയുടെ ഈ വാക്കുകൾ വിവിധ ലഹരികളുടെ കാര്യത്തിലും അർഥവത്താണ്. ലഹരി മരുന്നുകൾ, മദ്യാസക്തി, മൊബൈൽ ഉപയോഗം, സിനിമ ഭ്രാന്ത്, കള്ളത്തരം കാണിക്കുക, നുണ പറയുക തുടങ്ങിയ എല്ലാ ആസക്തികളും മനുഷ്യനെ അവയുടെ അടിമകളാക്കുന്നു. സമപ്രായക്കാരുടെ സ്വാധീനം, കുടുംബപരമായ പ്രശ്നങ്ങൾ, മാനസിക സമ്മർദം, എളുപ്പത്തിലുള്ള ലഭ്യത ഇതെല്ലാം ഇത്തരം അടിമത്തത്തിന് കാരണമാകാം. ഇതിൽ നിന്ന് കൈപിടിച്ചുയർത്തി ഉള്ളിൽ പ്രകാശം പരത്തി പ്രവർത്തനോത്മുഖമാക്കുന്നതാവണം വിദ്യാഭ്യാസം. ആശയവിനിമയം, ബോധവത്കരണം, ശ്രദ്ധയോടെയുള്ള നിരീക്ഷണം തുടങ്ങിയവയെല്ലാം ഇതിനാവശ്യമാണ്. ലഹരിയുടെ ലഭ്യത കുറയ്ക്കുക, ഡിമാൻഡ് ഇല്ലാതാക്കുക, അടിമപ്പെട്ടവരെ ചികത്സിക്കുക എന്നിവ സമഗ്രമായി നടപ്പാക്കണം. തൂഫാൻ പോലെ പദ്ധതികൾ എന്നും സജീവമാകണം. കളിക്കളവും വായനയും വിദ്യാർഥികളുടെ ശീലമാക്കുന്നതിലും അവരുടെ വ്യക്തിത്വ വികസനത്തിലും ഏകാഗ്രത വളർത്തുന്നതിലും അധ്യാപകർ കൂടുതൽ ശ്രദ്ധിക്കണം.
ഡോ. സെൽവി സേവ്യർ, വൈസ് പ്രിൻസിപ്പൽ, സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ഇലഞ്ഞി
ജെൻ സിയ്ക്കൊപ്പം മാറണം
വിദ്യാര്‍ഥികള്‍ക്കു കരുതലായും സ്നേഹമായും താങ്ങായും നില്‍ക്കാനുള്ള വലിയ ഓര്‍മപ്പെടുത്തലായാണ് ഓരോ അധ്യാപകദിനത്തെയും അധ്യാപകർ കാണേണ്ടത്. അധ്യാപനം ഒരു ജോലി മാത്രമല്ല; സമൂഹത്തോടുള്ള ഉത്തരവാദിത്തമാണ്. ജെൻ സി കാലഘട്ടത്തിനനുസരിച്ചു പ്രവർത്തന ശൈലികളിലും ക്രിയാത്മകമായി മാറുകയെന്നുള്ള വലിയ വെല്ലുവിളിയാണ് ഇന്ന് അധ്യാപകര്‍ നേരിടുന്നത്.
അനീഷ് കെ. ജോര്‍ജ്, പ്രധാനാധ്യാപകന്, സെന്റ് സെബാസ്റ്റ്യന്‍സ് എല്‍പി സ്കൂള്‍ അരിക്കുഴ
കരുതലാണു കാലോചിതം
അറിവു പകരുന്നതിനൊപ്പം ലഹരി ഉള്‍പ്പെടെയുള്ള സാമൂഹിക വിപത്തുകളില്‍ നിന്ന് നമ്മുടെ കുട്ടികള്‍ക്ക് സംരക്ഷണ കവചമാകാന്‍ ഓരോ അധ്യാപകനും സാധിക്കണം. ഒപ്പം സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ കുട്ടികള്‍ക്ക് ശരിയായ മാര്‍ഗനിര്‍ദേശം നല്‍കാനുള്ള വ്യക്തിത്വങ്ങളുമാകണം അധ്യാപകര്‍.
ഇന്ന് പഠിക്കുന്ന കുഞ്ഞുങ്ങള്‍ നാളെ ലോകത്തെ പഠിപ്പിക്കാനുള്ളവരാണ്. നാടുവിടാന്‍ തുനിയുന്ന കൗമാരങ്ങള്‍ക്കു ജന്മനാട്ടിൽ തന്നെ തിളങ്ങാനുള്ള ആത്മവിശ്വാസവും പ്രത്യാശയും പ്രതീക്ഷയും പകര്‍ന്നു നല്‍കേണ്ടതുണ്ട്. സ്നേഹത്തോടും ശ്രദ്ധയോടുംകൂടി കുട്ടികൾക്കു വഴികാട്ടാന്‍ നല്കുന്ന കരുതല്‍ തന്നെയാണ് കാലോചിതമായ അധ്യാപനം.
സെബാസ്റ്റ്യന്‍ മാത്യു, പ്രിന്‍സിപ്പല്‍, സെന്റ് അഗസ്റ്റിന്‍സ് എച്ച്എസ്എസ് കല്ലൂര്‍ക്കാട്
വേണം മൂല്യാധിഷ്ഠിത വിദ്യാഭ്യാസം
വിവര സാങ്കേതിക വിദ്യയും നൂതന പഠന പ്രവർത്തനങ്ങളും മികച്ച പഠനാന്തരീക്ഷം വിദ്യാലയങ്ങളിൽ കുട്ടികൾക്ക് നൽകുന്നുണ്ട്. എന്നാൽ മികച്ച പൗരന്മാരെ വാർത്തെടുക്കുന്നതിൽ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം കാര്യക്ഷമമാക്കണം. അതിൽ അധ്യാപകർക്കു വലിയ പങ്ക് നിർവഹിക്കാനാകും. അധ്യാപകർ കുട്ടികൾക്ക് മാതൃകയാകണം. ലഹരി വസ്തുക്കളുടെ പിടിയിൽ നിന്ന് വിദ്യാർഥികളെയും കാമ്പസുകളെയും രക്ഷിക്കാൻ സീമകളില്ലാത്ത പ്രവർത്തനം തുടരേണ്ടത് അനിവാര്യമാണ്. നവ ചിന്തയും ഭാവനയും വിദ്യാർഥികളിൽ സൃഷ്ടിക്കുന്നതാകണം വിദ്യാഭ്യാസം. പതു തലമുറയുടെ കാഴ്ചപ്പാട് പ്രധാനപ്പെട്ടതാണ്. സാഹിത്യരചനയ്ക്കും വായനയ്ക്കും വിദ്യാഭ്യാസ പ്രക്രിയയിൽ വലിയ സ്ഥാനമുണ്ട്. മാനസികവും ആത്മീയവുമായ ഉത്തമാംശങ്ങൾ ആവിഷ്കരിക്കാൻ അധ്യാപക സമൂഹത്തിന് കഴിയട്ടെ.
ജോമോൻ ജോസ്, ഐപ്പ് മെമ്മോറിയൽ ഹൈസ്കൂൾ, കലൂർ
ക്ലാസ് മുറിക്കുമപ്പുറം..
ക്ലാസ് മുറി ഇന്നു നാലു ചുവരുകള്‍ക്കുള്ളിലെ ഒരു ഇടമല്ല, പുറംലോകത്തിന്റെ മുഴുവന്‍ പ്രക്ഷുബ്ധതയും അതിനകത്തേക്ക് കടന്നുവരുന്ന ഒരു കാലത്തിന്റെ കണ്ണാടിയാണ്. അതില്‍ ഒരു നല്ല കേള്‍വിക്കാരനെയാണ് ഇന്ന് കുട്ടികള്‍ക്ക് ആവശ്യം. അറിവിന്റെ വാതിലുകള്‍ അനന്തമായി തുറന്നുകിടക്കുമ്പോഴും, സ്വന്തം ഉള്ളിലേക്കുള്ള വാതില്‍ അടഞ്ഞുപോകുന്ന കുട്ടികളെയാണ് അധ്യാപകന് പലപ്പോഴും അഭിമുഖീകരിക്കുന്നത്. വിവരങ്ങളുടെ സമൃദ്ധി ജ്ഞാനത്തിന്റെ സമൃദ്ധിയാകണമെന്നില്ല. വിരല്‍ത്തുമ്പില്‍ ലോകം ലഭിക്കുമ്പോഴും, ഒരു മനുഷ്യന്റെ കണ്ണിലേക്കു നോക്കി അവന്റെ വേദന വായിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നുവെങ്കില്‍, നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഏതോ കണ്ണി മുറിഞ്ഞുപോയിരിക്കുന്നു. ലഹരിയും മൊബൈല്‍ ഫോണ്‍ ആസക്തിയും അക്രമവാസനയും വായനയില്‍ നിന്നും കളിക്കളങ്ങളില്‍ നിന്നുമുള്ള അകല്‍ച്ചയും കേവലം കുട്ടികളുടെ പ്രശ്നങ്ങളായി കാണാനാകില്ല. അവ വളരുന്ന സമൂഹത്തിന്റെ നിഴലുകളാണ്; ആ നിഴലുകള്‍ തന്നെയാണ് ഇന്ന് ക്ലാസ് മുറികളില്‍ കുട്ടികളുടെ മനസിനുമേല്‍ വീഴുന്നത്.
പി. സാം ആന്റണി, സെന്റ് ജോസഫ്സ് യുപി സ്കൂള്‍ പെരിങ്ങഴ
സാങ്കേതികവിദ്യ അധ്യാപകനു പകരമല്ല
അധ്യാപകന്റെ യഥാർഥ നേട്ടം പകർന്നുനൽകിയ അറിവിനേക്കാൾ, വിദ്യാർഥികളുടെ ജീവിതത്തിൽ സൃഷ്ടിക്കുന്ന നല്ല മാറ്റങ്ങളാണ്. അറിവ് പകർന്നുനൽകുന്നതിനൊപ്പം കുട്ടികളുടെ സ്വഭാവവും മൂല്യബോധവും രൂപപ്പെടുത്തുന്നതിലും അധ്യാപകർക്ക് നിർണായക പങ്കുണ്ട്. അധ്യാപകന്റെ ആത്മാർഥമായ സ്നേഹവും കരുതലും പലപ്പോഴും ഒരു കുട്ടിയുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കും. സാങ്കേതികവിദ്യ വളർന്നാലും കുട്ടികളെ മനസിലാക്കാനും കേൾക്കാനും വഴികാട്ടാനുമുള്ള അധ്യാപകന്റെ ഇടപെടലുകൾക്കു പകരമാകില്ല. സമൂഹത്തിലെ മൂല്യശോഷണം അധ്യാപകസമൂഹത്തെയും സ്വാധീനിക്കുന്ന സാഹചര്യത്തിൽ അധ്യാപകർ കൂടുതൽ ജാഗ്രതയും ഉത്തരവാദിത്തവും പുലർത്തണം. അറിവിനൊപ്പം മൂല്യങ്ങളും ആത്മവിശ്വാസവും പകരുന്ന അധ്യാപനമാണ് നല്ലൊരു തലമുറയെ വാർത്തെടുക്കുന്നത്. അധ്യാപകദിനം ആദരവിന്റെ ദിനം മാത്രമല്ല, ഉത്തരവാദിത്തത്തെ ഓർമപ്പെടുത്തുന്ന നാൾ കൂടിയാണ്.
മാരിയറ്റ് ഡോമി, സെന്റ് റീത്താസ് എൽപിഎസ് മുടിക്കരായ്
പ്രതീക്ഷയുള്ളവരാകാം
പുതുതലമുറയ്ക്ക് അറിവുണ്ട്, എന്നാൽ തിരിച്ചറിവ് തീരെയില്ലെന്ന പരിഭവം കാലങ്ങളായി നാം കേൾക്കുന്നതാണ്. എന്നാൽ നമ്മുടെ കുരുന്നുകൾ നന്മയുടെ വെളിച്ചത്തിലേക്ക് നടന്നടുക്കുന്നത് ഒരു അധ്യാപകൻ എന്ന നിലയിൽ എനിക്ക് കാണാൻ കഴിയുന്നുണ്ട്. അത് തീർച്ചയായും ശുഭലക്ഷണം തന്നെ. കൊച്ചുകൊച്ചു കുസൃതികളിൽ അവർ ഒളിപ്പിച്ചിരിക്കുന്നത് വലിയ നന്മകളാണ്. അതിന്റെ ശോഭ ഒട്ടും നഷ്ടപ്പെടുത്താതെ അറിവ് പകരുന്നതിനൊപ്പം അവരുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകാം. തീർത്തും ദുർഘടമായ ജീവിത വഴികളിൽ കാലിടറാതെ ആത്മവിശ്വസത്തിന്റെ വൻ മതിൽ തീർക്കാൻ അവരെ പ്രാപ്തരാക്കാം. പുതു തലമുറയെക്കുറിച്ചും അവരുടെ നല്ല നാളെയെക്കുറിച്ചും നാം അഭിമാനിക്കുന്ന ദിനങ്ങൾ വിദൂരമല്ല. പ്രതീക്ഷയുള്ളവരാകാം.
നോബിൾ വർഗീസ്, ഹെഡ്മാസ്റ്റർ, ലിറ്റിൽ ഫ്ലവർ എൽപി സ്കൂൾ ഊന്നുകൽ
തിരുത്തൽ ശക്തിയാകണം അധ്യാപകർ
ഒരു അധ്യാപകന്റെ വാക്കുകളേക്കാൾ ശക്തമാണ് അയാളുടെ പ്രവൃത്തികൾ. പൊതുസമൂഹത്തിലെ എല്ലാ ജീർണതകളും അധ്യാപക സമൂഹത്തിലേക്കും കടന്നുവരുന്നു എന്ന ആരോപണം വേദനിപ്പിക്കുന്നതാണെങ്കിലും അതിനെ പൂർണമായി നിഷേധിച്ചുകൊണ്ട് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ അധ്യാപക സമൂഹത്തിനു കഴിയില്ല. വിദ്യാർഥികൾക്കു നല്ലൊരു മാതൃകയാകാൻ ഓരോ അധ്യാപകരും ശ്രമിക്കുമ്പോഴാണ് യഥാർഥ വിദ്യാഭ്യാസം സംഭവിക്കുന്നത്. അധ്യാപകരും സമൂഹത്തിന്റെ ഭാഗമായതിനാൽ സമൂഹത്തിന്റെ നൻമകളും തിൻമകളും അവരേയും സ്വാധീനിച്ചേക്കാം. എന്നാൽ അധ്യാപകന്റെ മഹത്വം സമൂഹത്തെ അതേപടി അനുകരിക്കുന്നതിലല്ല, സമൂഹത്തിലെ തെറ്റുകൾ തിരിച്ചറിഞ്ഞ് അവയ്ക്കെതിരെ നിലകൊള്ളുന്നതിലാണ്. ഒരു അധ്യാപകന്റെ ചെറിയ വീഴ്ച പോലും വിദ്യാർഥികളുടെ മനസിൽ വലിയ പ്രത്യാഘാതം സൃഷ്ടിച്ചേക്കാം. അതുകൊണ്ട് അധ്യാപക സമൂഹം ആത്മപരിശോധയ്ക്ക് തയാറാകണം. സമൂഹത്തിൽ ജീർണതകളുടെ പ്രതിഫലനമാകാതെ ശുദ്ധീകരണത്തിന്റെയും നവീകരണത്തിന്റെയും ശക്തിയായി മാറുകയാണ് ഇന്നത്തെ അധ്യാപകരുടെ വലിയ ഉത്തരവാദിത്തം.
മേജോ ജോസ്, സേക്രട്ട് ഹാർട്ട് എച്ച്എസ്എസ് ആയവന
വായനയുടെ വാതായനങ്ങൾ
വായനയുടെ ലോകത്തേക്കു കൈപിടിച്ചു നടത്തിയ അധ്യാപകർക്കു മുന്പിൽ കൂപ്പുകൈകൾ. അധ്യാപക ദിനത്തിൽ നമുക്ക് വായനയുടെ പുതു വാതായനങ്ങൾതുറക്കാം. പുതിയ ചിന്താ ശകലങ്ങളെ ഉൾക്കൊള്ളാം. പുസ്തകമില്ലാത്ത ഭവനം ആത്മാവില്ലാത്ത ശരീരം പോലെയാണ്. ചെറുതായി വായിച്ചു തുടങ്ങാം. പതിയെ വായനയുമായി കൂട്ടു കൂടാം. അതിന്റെ തോളിലേറി സഞ്ചരിക്കാം. എപ്പോഴാണോ നിങ്ങൾ ഒരു പുസ്തകം കൈയിലെടുക്കുന്നത് അപ്പോൾ മുതൽ നിങ്ങൾ ലോകത്തെ, അതിലൂടെ മറ്റു മനുഷ്യരെ കണ്ടെത്തുന്നു. ഭയത്തെ അകറ്റി നിർത്തി നായകരായവരെ, ലോകത്തെ മാറ്റിമറിച്ച ശസ്ത്രജ്ഞരെ, അസാധാരണക്കാരായ സാധാരണക്കാരെ.... എന്നിങ്ങനെ ഒട്ടനവധി സാധ്യതകളെ വായന നിങ്ങളിൽ എത്തിക്കുന്നു.
സിജി അഗസ്റ്റിൻ, ഹെഡ്മാസ്റ്റർ, ശോഭന ഇംഗ്ലീഷ് മീഡിയം എച്ച്എസ് കോതമംഗലം
വിസ്മയങ്ങളുടെ വസന്തകാലം
ജീവിതത്തില്‍ വര്‍ണ വിസ്മയങ്ങളുടെ വസന്തം നെയ്യുന്ന ബാല്യ, കൗമാരങ്ങളെ വലിയൊരു ആശങ്കയോടെ അല്ലാതെ ഇന്ന് നോക്കിക്കാണാനാവില്ല. കഥ പറയുന്ന കണ്ണുകളോടെ ക്ലാസ് മുറിക്കുള്ളില്‍ വാചാലരാകുന്ന കുഞ്ഞു ജീവിതങ്ങളിലേക്ക് ആഴത്തില്‍ കടന്നുചെല്ലുമ്പോള്‍ അക്ഷരാര്‍ഥത്തില്‍ വലിയൊരു തിരിച്ചറിവിലേക്കാണ് അതു നമ്മളെ കൊണ്ടുപോകുന്നത്. സോഷ്യല്‍ മീഡിയയും മൊബൈല്‍ ഫോണ്‍ ഗെയിമുകളും റീല്‍സും ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞ അവരുടെ മനസിന്റെ ഇടങ്ങളില്‍ ബന്ധങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും ഇന്നുള്ള സ്ഥാനം എന്താണ് ? ഇന്‍സ്റ്റാഗ്രാമില്‍ ഫോളോവേഴ്സിന്റെ എണ്ണം കൂട്ടാനും ലൈക്കുകളും കമന്റുകളും വാരിക്കൂട്ടാനുമുള്ള തത്രപ്പാടില്‍ മനസു തുറന്ന് സംസാരിക്കുവാനോ യഥാര്‍ഥ സൗഹൃദത്തിന്റെ ഒളിമങ്ങാത്ത നിറങ്ങളെ തൊട്ടറിയുവാനോ കഴിയാതെ പോകുന്ന കുട്ടികളാണ് ഇന്നധികവും. രക്ഷിതാക്കളുടെ ജോലിത്തിരക്കും സമയക്കുറവും മൂലം ഇന്നു സ്കൂള്‍ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്ന ഊണു മേശപ്പുറങ്ങളും അടുക്കള തിണ്ണകളുമൊക്കെ നമ്മുടെ മക്കള്‍ക്ക് അന്യമാകുന്നു. അവയെല്ലാം തിരിച്ചുപിടിക്കുക തന്നെ വേണം.
പാര്‍വതി പി. നായര്‍, സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്എസ്എസ് ആനിക്കാട്
വായനയിൽ പ്രചോദനം
വായനാശീലത്തില്‍ വളരാന്‍ വിദ്യാര്‍ഥികളെ അധ്യാപകര്‍ നിരന്തരം പ്രചോദിപ്പിക്കണം. പുതിയ ആശയങ്ങളും വ്യത്യസ്ത സംസ്കാരങ്ങളും പരിചയപ്പെടാന്‍ വായനയിലൂടെ സാധിക്കും. വായന പദസമ്പത്തു കൂട്ടും. ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെ മെച്ചപ്പെടുത്തും. ദിവസവും കുറച്ചു സമയമെങ്കിലും വായനക്കായി മാറ്റിവയ്ക്കണം. ഇതു ലോകത്തെ നോക്കിക്കാണുന്ന രീതിയില്‍ തന്നെയും പരിവര്‍ത്തനമുണ്ടാക്കും.
മെറിന് പൗലോസ്, ടൈറോസ് പ്രീ സ്കൂള്‍ പിറവം
നമുക്കു സഹയാത്രികരാകാം
വിവരങ്ങൾ വിരൽത്തുമ്പിൽ ലഭിക്കുന്ന കാലത്ത്, ശരിയും തെറ്റും തിരിച്ചറിയാനുള്ള വിവേകം കുട്ടികളിൽ വളർത്തുകയെന്നത് അധ്യാപകരുടെ പ്രധാന ഉത്തരവാദിത്തമാണ്. കുട്ടിയുടെ കഴിവുകൾ തിരിച്ചറിയുകയും അവന്റെ ചോദ്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോഴാണ് അധ്യാപനം അർഥവത്താകുന്നത്. ഭയത്തേക്കാൾ സ്നേഹവും നിർബന്ധത്തേക്കാൾ പ്രചോദനവും പഠനത്തെ കൂടുതൽ ഫലപ്രദമാക്കുന്നു. ഓരോ കുട്ടിയെയും മറ്റൊരാളുമായി താരതമ്യം ചെയ്യാതെ, അവന്റെ സ്വന്തം കഴിവുകളെ കണ്ടെത്താൻ സഹായിക്കണം. അധ്യാപകൻ ഒരു ഉത്തരത്തിന്റെ ഉടമയാകുന്നതിനേക്കാൾ, ഉത്തരങ്ങളിലേക്കുള്ള യാത്രയിൽ കുട്ടിയുടെ സഹയാത്രികനാകണം. അധ്യാപക-വിദ്യാർഥി ബന്ധത്തിലെ ഊഷ്മളതയാണ് അറിവിനെ അനുഭവമാക്കി മാറ്റുന്നത്.
ടി.എ. സുബൈദ, പ്രധാനധ്യാപിക, ജിഎൽപിഎസ് മണിമരുതുംചാൽ