District News
തൃശൂർ: കുമ്മാട്ടിക്കലയുടെ പെരുമയാർന്ന മണ്ണായ കിഴക്കുംപാട്ടുകരയിൽ എൽഡിഎഫ് സ്ഥാനാർഥി ആലങ്കോട് ലീലാകൃഷ്ണനു സ്വീകരണം നൽകി.
കിഴക്കുംപാട്ടുകരയുടെ സാംസ്കാരിക അടയാളമായ ശ്രീകൃഷ്ണന്റെ കുമ്മാട്ടിമുഖം നൽകിയാണ് നാട്ടുകാർ സ്ഥാനാർഥിയെ വരവേറ്റത്. കണിക്കൊന്നപ്പൂക്കളും പഴുത്ത മാങ്ങയും ചക്കയും ഉൾപ്പെടെയുള്ള നാട്ടുവിഭവങ്ങളും സമ്മാനിച്ചു. നാടൻ കലകളെയും സംസ്കാരത്തെയും ചേർത്തുപിടിക്കുന്ന ആലങ്കോട് ലീലാകൃഷ്ണൻ, ഈ സ്വീകരണം തെരഞ്ഞടുപ്പ് പ്രചാരണത്തിനു പുതിയൊരു ഊർജ്ജമായി മാറിയെന്ന് പ്രതികരിച്ചു.
Kerala
വിശുദ്ധ എസ്തപ്പാനോസിന്റെ രക്തസാക്ഷിത്വം അതീവ ഭക്തിനിർഭരമാണ്. സുവിശേഷത്തെ പ്രതി അപ്പസ്തോലന്മാർ അല്ലാത്ത വിശ്വാസിയുടെ ആദ്യത്തെ രക്തസാക്ഷിത്വമാണ് വിശുദ്ധ എസ്തപ്പാനോസിന്റെത്.
വിശുദ്ധ സ്റ്റീഫൻ രക്ഷാകരമായ ചരിത്രം കൈമാറുന്പോൾ അതു സ്വീകരിക്കാൻ താത്പര്യമില്ലാത്തവർ കോപാക്രാന്തരായി അവനെ കല്ലെറിഞ്ഞു കൊല്ലുന്നതാണ് മുഹൂർത്തം. കല്ല് വന്നു അവന്റെ നെഞ്ചും അവന്റെ തലയും തുളച്ചും പൊട്ടിച്ചും അവന്റെ പ്രാണൻ പിടയുന്ന സമയം അവൻ മുകളിലേക്കു നോക്കും.
അപ്പ.പ്രവ.7:55. "എന്നാൽ, അവൻ പരിശുദ്ധാത്മാവിനാൽ നിറഞ്ഞ്, സ്വർഗത്തിലേക്കു നോക്കി ദൈവത്തിന്റെ മഹത്വം ദർശിച്ചു: ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നിൽക്കുന്നതും കണ്ടു'. അപ്പോൾ എസ്തപ്പാനോസ് പറയുന്നു: പിതാവേ, ഈ തെറ്റുകൾ അവരുടെ മേൽ ആരോപിക്കരുത്. അവരോട് ക്ഷമിക്കണമേ.
പുനരുത്ഥാനത്തിന്റെ ഏറ്റവും വലിയ സന്ദേശം എല്ലാവരോടും ക്ഷമിക്കുക എന്നതാണ്. അതു സ്നേഹത്തിന്റെ മൂർധന്യമാണ്. സ്നേഹം സത്യമാകുന്നത് ഇവിടെയാണ്. ക്രിസ്തു ലോകത്തിനു നൽകിയ പുതിയ സംസ്കാരം സ്നേഹത്തിന്റെ സത്യമായ ഒരു വേർഷനാണ്. കാരണം ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള വാക്കാണ് സ്നേഹം. പക്ഷേ, സത്യമായ സ്നേഹത്തെ, കളങ്കവും കലർപ്പും ഇല്ലാത്ത ഒരു സ്നേഹത്തെ, ദ്രോഹിക്കുന്നവരെപ്പോലും ആശീർവദിക്കുന്ന ഒരു സ്നേഹത്തെ, ഒരു മൂല്യവ്യവസ്ഥിതിയെ ലോകത്തിനു കൈമാറിയതാണ് ക്രിസ്തുവിന്റെയും സുവിശേഷത്തിന്റെയും വിജയം.
►കാണാതെ വിശ്വാസം◄
കുറച്ചുകൂടി സൗഹൃദമുള്ള ഒരിടമായി ഭൂമിയെ മാറ്റിയതിൽ ക്രിസ്തു വിജയിച്ചു എന്നുള്ളതാണ് ക്രിസ്തുവിന്റെ ശിഷ്യനായ എസ്തപ്പാനോസിന്റെ മരണത്തിൽനിന്നു മനസിലാകുന്നത്. എസ്തപ്പാനോസ് മുകളിലേക്കു നോക്കുന്പോൾ സ്വർഗം തുറന്നിരിക്കുന്നതു കാണുന്നുണ്ട്. അവിടെ പിതാവിനെ കാണുന്നുണ്ട്. പിതാവിന്റെ വലതുഭാഗത്തു പുത്രനെ കാണുന്നുണ്ട്.
പക്ഷേ, ക്രിസ്തു പിരിയുന്പോൾ പറയുന്നത് ഇതൊന്നും കാണാതെ വിശ്വസിക്കുന്നവരാണ് ഭാഗ്യവാന്മാരെന്നാണ്. ഇതൊന്നും കാണാതെയാണ് ഈശോ മരിച്ചത്. അതാണ് ക്രിസ്തുവിന്റെ മരണത്തെ എസ്തപ്പാനോസിന്റെ മരണത്തേക്കാൾ മൂല്യമുള്ളതാക്കുന്നത്. ആ സഹനത്തിന്റെ നിമിഷങ്ങളിൽ ദൈവത്തിന്റെ ഒരു അടയാളവും ഇല്ലാതിരുന്നിട്ടും ദൈവത്തിൽ വിശ്വസിച്ചു ആത്മാവിനെ സമർപ്പിക്കുന്ന ഈശോ ലോകത്തെ ജയിച്ചവനാണ്.
അവൻ ഇനിയും ജയിച്ചുകൊണ്ടേയിരിക്കും. എന്നിലൂടെ, നിന്നിലൂടെ, എല്ലാവരിലൂമൂടെ.. തലമുറകളോളം.
Kerala
തിരുവനന്തപുരം: മുഹമ്മദ് ഫർദാനുമായുള്ള തന്റെ വിവാഹം ലൗ ജിഹാദ് അല്ലെന്നും പരസ്പര പ്രേമത്തിന്റെ ഫലമാണെന്നും മൊണാലിസ ഭോസ്ല. തമിഴ് മലയാളം സിനിമകളിൽ അവസരങ്ങൾ ലഭിക്കുന്നുണ്ടെന്നും തുടർന്നും കേരളത്തിൽ തന്നെ തുടരാനാണ് താല്പര്യമെന്നും താരം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സർക്കാരിന്റെ വെബ്സൈറ്റ് വഴി വിവാഹം ചെയ്തിട്ടുണ്ട്. ക്ഷേത്രത്തിൽ നടത്തിയ വിവാഹത്തിന് രണ്ട് കൂട്ടരുടെയും വീട്ടിലെ മിക്ക അംഗങ്ങളും സമ്മതിച്ചിട്ടുണ്ട്. എന്നാൽ അച്ഛനുമായി ചില പ്രശ്നങ്ങൾ ഉണ്ടെന്നും മോണാലിസ പറഞ്ഞു.
തങ്ങളുടെ വിവാഹം മതപരമോ സാമൂഹ്യപരമായ പ്രശ്നമാക്കി മാറ്റരുതെന്ന് രണ്ടുപേരും സംയുക്തമായി ആവശ്യപ്പെട്ടു. തനിക്ക് ജനുവരിയിൽ പ്രായപൂർത്തിയായെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റും താരം ഹാജരാക്കി. പൂവാർക്ഷേത്ര ഭാരവാഹി അജിത്തും പത്രസമ്മേളനത്തിൽ പങ്കെടുത്തു
District News
കോടഞ്ചേരി: സ്നേഹം, കരുണ, സഹാനുഭൂതി തുടങ്ങിയ മാനുഷിക മൂല്യങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കുമ്പോഴാണ് അവർ സമൂഹത്തിനും രാജ്യത്തിനും വിലപ്പെട്ട പൗരന്മാരായി മാറുന്നതെന്ന് പ്രിയങ്ക ഗാന്ധി എംപി പറഞ്ഞു. കൈതപ്പൊയിൽ എംഇഎസ് സ്കൂൾ സിൽവർ ജൂബിലി ഉദ്ഘാടനവും മോണ്ടിസോറി ബ്ലോക്കിന്റെ ശിലാസ്ഥാപനവും നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു എംപി.
ഇന്നത്തെ എംഇഎസ് സ്ഥാപനങ്ങളുടെ വളർച്ചയും മുന്നേറ്റവും ഇത്തരത്തിലുള്ള മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകാൻ പരിശ്രമിച്ച നല്ല വ്യക്തിത്വങ്ങളുടെ സമർപ്പിത പ്രവർത്തനങ്ങളുടെ ഫലമാണെന്നും എംപി കൂട്ടിച്ചേർത്തു.
കൈതപ്പൊയിൽ എംഇഎസ് ഫാത്തിമ റഹീം സെൻട്രൽ സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ എംഇഎസ് സ്റ്റേറ്റ് പ്രസിഡന്റ് ഡോ. പി.എ. ഫസൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ആറാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ അജ്മിയാണ് പ്രിയങ്ക ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ, പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു താന്നിക്കാക്കുഴി, എംഇഎസ് സ്റ്റേറ്റ് സെക്രട്ടറിമാരായ വി.പി. അബ്ദുറഹ്മാൻ, ഡോ. റഹീം ഫസൽ തുടങ്ങിയവർ സംബന്ധിച്ചു.
Youth Special
ജീവിതം യൗവനതീക്ഷ്ണവും പ്രേമസുരഭിലവുമായിരിക്കുമ്പോൾ...' എന്നു തുടങ്ങുന്ന വരികൾ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. ബഷീറിന്റെ, അല്ലല്ല, നമ്മുടെ സാറാമ്മയുടേയും കേശവൻ നായരുടേയും "പ്രേമലേഖനം' മുതൽ അടുത്തിടെ ഏറ്റവും കൂടുതൽ കോപ്പികൾ വിറ്റഴിഞ്ഞ അഖിൽ പി. ധർമജന്റെ നോവലിലെ റാമിന്റെയും ആനന്ദിയുടെയും സിനിമാറ്റിക് പ്രണയം വരെ മലയാള സാഹിത്യത്തിൽ എത്ര പ്രണയകഥകളാണ്! എത്ര പ്രണയികളാണ്!
താൻ വായനയിലൂടെ അനുഭവിച്ച ചില പ്രിയപ്പെട്ട പ്രണയങ്ങളെക്കുറിച്ചാണ് ഡോ.നിയതി ആർ. കൃഷ്ണ എഴുതുന്നു:
****
ബഷീറിൽനിന്നുതന്നെ തുടങ്ങാം. ബഷീർ കഥകളുടെ ലാളിത്യവും തമാശയും കുസൃതിയും ഒരുവിധം എല്ലാത്തരം വായനക്കാരെയും ആകർഷിക്കാൻ പോന്നതാണെങ്കിലും ആ ലാളിത്യത്തിന്റെ ഭാരം മനസിലാക്കിപ്പിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ പ്രണയകഥകളൊക്കെയും അവസാനിക്കുന്നത്. മതിലുകളിലെ നാരായണിയുടെ നെടുവീർപ്പും "സുഹ്റ മരിച്ചു പോയി' എന്ന വരികൾ ആശുപത്രിക്കിടക്കയിൽ കിടന്നു വായിക്കുന്ന "ബാല്യകാലസഖി'യിലെ മജീദും പൊള്ളിച്ചിട്ടില്ലാത്ത വായനക്കാരുണ്ടാകുമോ? എങ്കിലും എന്റെ പ്രിയപ്പെട്ട ബഷീർ പ്രണയകഥ "പ്രേമലേഖന'മാണ്. സാറമ്മയും കേശവൻ നായരും ജെൻ സീ ഭാഷയിൽ പൂക്കികൾ തന്നെയാണ്. ജാതിയും മതവും അപ്രസക്തമാണെന്നതു മാത്രമല്ല പ്രണയത്തിലും ജീവിതത്തിലും സൗഹൃദവും വ്യക്തിത്വവും ഇഷ്ടാനിഷ്ടങ്ങളും വളരെയധികം പ്രസക്തമാണെന്നു കൂടി അയത്നലളിതമായി ഈ കുഞ്ഞു കഥ പറഞ്ഞുവയ്ക്കുന്നു.
****
ലാളിത്യം കൊണ്ടും സാധാരണത്വം കൊണ്ടും വേദനിപ്പിക്കുന്ന മറ്റൊരു രചനയാണ് എൻ മോഹനന്റെ "ഒരിക്കൽ' എന്ന നോവൽ. പഴയ കാമുകിയെ ഒരുപാട് വർഷങ്ങൾക്കിപ്പുറം ആശുപത്രിക്കിടക്കയിൽ കണ്ടുമുട്ടുമ്പോൾ കാമുകൻ, "എന്നെ സ്നേഹം പഠിപ്പിച്ച, സ്നേഹം കൊണ്ട് പരിചരിച്ച പണ്ടത്തെ പെൺകുട്ടീ, നിനക്ക് എന്നും നല്ലത് വരട്ടെ' എന്ന് പ്രാർഥിക്കുന്നുണ്ട്. ഒരിക്കൽ ജീവിതത്തിന്റെ പ്രകാശമായിരുന്നവൾ, അവൾ എവിടെയായാലും, തന്നെ പിരിഞ്ഞു പോയാലും സുഖമായും സന്തോഷമായും ഇരിക്കട്ടെ എന്ന ആത്മാർഥമായ ആഗ്രഹം തന്നെയല്ലേ പ്രണയം!
****
ഇതിനു വിപരീതമായി, വിട്ടുകൊടുക്കാനാവാത്ത പ്രണയത്തെ കാത്തിരിപ്പെന്ന പ്രതീക്ഷയിൽ ചേർത്തു വയ്ക്കുന്ന കഥയാണ് എം.ടി. വാസുദേവൻ നായരുടെ ’മഞ്ഞ്’. ഒരിക്കൽ തന്റെ എല്ലാമായിരുന്ന സുധീർ കുമാർ മിശ്ര തിരികെയെത്തും എന്നു പ്രതീക്ഷിച്ചു മഞ്ഞു പോലെ ഘനീഭവിച്ച വിരഹ വേദനയുമായി, ആദ്യത്തെ സ്നേഹവും ആദ്യത്തെ പാപവും ആദ്യത്തെ വേദനയുമായ തന്റെ പ്രണയത്തിന്റെ ഓർമകളിൽ ജീവിക്കുന്ന വിമല. സുധീറിനെയാണോ അയാൾക്കൊപ്പമുണ്ടായിരുന്ന പഴയ തന്നെത്തന്നെ ആണോ അതോ ആ കാലത്തിനേയാണോ വിമലയുടെ കാത്തിരിപ്പു കൊതിക്കുന്നത്? ആർക്കറിയാം.
****
സാറാ ജോസഫിന്റെ ആളോഹരി ആനന്ദത്തിലെ അനുവും പോളും തമ്മിലുള്ള ബന്ധവും ഒരു വലിയ കാത്തിരിപ്പിന്റേതാണ്. തങ്ങൾക്കു വെവ്വേറെ കുടുംബങ്ങളുള്ളത് തകരാതിരിക്കാൻ മാറി നടന്നിട്ടും വർഷങ്ങൾക്കിപ്പുറം അവർ ഒരുമിക്കുന്നു. കപടതയുടെ എല്ലാ മതിൽക്കെട്ടുകളേയും പരിപാവനതയിൽ പൊതിഞ്ഞ പരിഹാസ്യമായ എല്ലാ കൊടുക്കൽ വാങ്ങലുകളേയും ഉപേക്ഷിച്ച് അനു പോളിലേക്കു തന്നെ വന്നു ചേരുന്നു.
"അനൂ, എന്തിനാണീ സാഹസം കാട്ടിയത്?' അയാൾ ചോദിച്ചു.
"ഒറ്റയ്ക്കാവരുത് എന്ന് തോന്നി.' അവൾ മറുപടി പറഞ്ഞു.
****
"പ്രണയം അനശ്വരമാണോ? എനിക്ക് അറിയില്ല" എന്ന് "മാധവിക്കുട്ടിയുടെ പ്രേമകഥകൾ' എന്ന പുസ്തകത്തിന് ആമുഖമായി കാണാം. തന്നോടുള്ള പ്രേമം കൊണ്ട് ദുർബലനായി തീർന്ന രാജാവിനെ ഉപേക്ഷിച്ചു പോയി അയാളെ പഴയ പ്രതാപശാലിയായിക്കാണാനാഗ്രഹിക്കുന്ന ഠരാജാവിന്റെ പ്രേമഭാജനടത്തിലെ പ്രണയിനി, ഭർത്താവുപേക്ഷിച്ചു പോയിട്ടും ഒരിക്കൽ അയാളാൽ പ്രണയിക്കപ്പെട്ടിരുന്നത് കൊണ്ട് അയാളെ കുറ്റപ്പെടുത്താനാവാത്ത "സ്നേഹിക്കപ്പെട്ട സ്ത്രീ'യിലെ ഭാര്യ, സ്വവർഗാനുരാഗത്തിന്റെ വേദനയും കയ്പ്പും പേറുന്ന "ചന്ദനമരങ്ങ'ളിലേയും "ചന്ദ്രരശ്മികളി'ലേയും കഥാപാത്രങ്ങൾ തുടങ്ങി ഓർമകളുടേയും നഷ്ടപ്രണയത്തിന്റെയും വീർപ്പുമുട്ടലിൽ മുങ്ങിത്താഴ്ത്തുന്നവയാണ് മാധവിക്കുട്ടിയുടെ രചനകളധികവും. "നഷ്ടപ്പെട്ട നീലാംബരി' എന്ന ചെറുകഥ ഞാൻ വായിക്കുന്നത് ഈ പുസ്തകത്തിൽനിന്നാണ്. സംഗീതം പഠിപ്പിച്ച ശാസ്ത്രികളെ ഭ്രാന്തമായി പ്രണയിക്കുന്ന സുഭദ്രാ ദേവിയുടെ കഥയാണെങ്കിലും ശാസ്ത്രികളോടുള്ള സ്നേഹം ഭ്രാന്തായി തീർന്ന്, അയാളെ സ്വന്തമാക്കിയിട്ടു പോലും മനസു കൈവിട്ടു പോയ ജ്ഞാനാംബാളും മരണം വരെ അവളെ ശുശ്രൂഷിച്ച് ജീവിക്കുവാനാണ് തന്റെ വിധിയെന്നു പൊരുത്തപ്പെട്ടു പോയ ശാസ്ത്രികളും ഒരു നോവായി മനസിൽ ശേഷിക്കും.
****
സ്നേഹവും ഭ്രാന്തും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ? മലയാളത്തിലെ പല പ്രണയകഥകളിലും മാനസിക വിഭ്രാന്തിയുടെ അവസ്ഥാന്തരങ്ങൾ കാണാം. മലയാറ്റൂരിന്റെ യക്ഷി, കഥാനായകനായ (അതോ പ്രതിനായകനോ?) ശ്രീനിവാസന്റെ ചിന്തകളിലൂടെയാണ് സഞ്ചരിക്കുന്നത്. ഒരപകടത്തിൽ മുഖം മുഴുവൻ പൊള്ളിപ്പോയ, സ്കീസോഫ്രീനിയ ബാധിച്ച അയാൾ തന്റെ ഭാര്യ രാഗിണി ഒരു യക്ഷിയാണെന്നും അവൾതന്നെ കൊല്ലുമെന്നും ഭയപ്പെടുന്നു. ആദ്യ വിവാഹത്തിൽ പീഡങ്ങൾക്കിരയായ, തന്റെ രണ്ടാം വിവാഹത്തിലെങ്കിലും ജീവിതം നന്നായി മുന്നോട്ടു പോകുമെന്നു പ്രതീക്ഷിച്ച, ശ്രീനിവാസനെ ജീവനു തുല്യം സ്നേഹിക്കുന്ന, അയാളുടെ മാനസിക വിഭ്രാന്തികളിലും വധശ്രമത്തിലും അന്ധാളിക്കുന്ന, എന്നാൽ അയാളെ വിട്ടു പോകാനാകാത്ത, നിസസഹായയായ ഒരു മനുഷ്യസ്ത്രീ മാത്രമായ രാഗിണി ഒടുവിൽ തന്റെ ഭർത്താവിന്റെ കൈകളാൽ തന്നെ കൊല്ലപ്പെടുന്നു. എന്നാൽ "യക്ഷി’ അവസാനിക്കുമ്പോൾ, കോടതിയിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന ശ്രീനിവാസൻ കാണുന്നതു താൻ നിരപരാധിയാണെന്ന വാദത്തെ അംഗീകരിക്കാൻ കയ്യുയർത്തുന്ന യക്ഷിയായ രാഗിണിയെയാണ്. രാഗിണിയോടുള്ള തന്റെ അടങ്ങാത്ത സ്നേഹം അരക്ഷിതാവസ്ഥ സൃഷ്ടിച്ച് അയാളെ ഒരു സംശയ രോഗിയാക്കുകയും തുടർന്ന് വിഭ്രമാവസ്ഥയിൽ എത്തിക്കുകയും ചെയ്തെങ്കിലും അയാളുടെ ഉപബോധ മനസിൽ രാഗിണിക്ക് അയാളോടുള്ള ഉപാധികളില്ലാത്ത സ്നേഹം അയാൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അപ്പോഴും അവൾ അയാൾക്കെത്തിപ്പിടിക്കാൻ സാധിക്കാത്ത യക്ഷിയാണെന്നു മാത്രം!
****
പ്രണയത്തിന്റെ ക്രൂരമായ മുഖം തുറന്നു കാട്ടുന്ന ചെറുകഥയാണ് കെ. രേഖയുടെ നാൽക്കാലി. അരക്കു താഴേക്ക് ചലന ശേഷി നഷ്ടപ്പെട്ട പൂങ്കൊടി എന്ന ശ്രീലങ്കൻ പെൺകുട്ടിയുടെ, ആൾമാറാട്ടം നടത്തിയുള്ള ഓൺലൈൻ പ്രണയം, ആന്റോൺ എന്ന വിദേശി യുവാവിനെ പറ്റിക്കാനായിരുന്നില്ല. പകരം, താൻ കൊതിച്ചിരുന്ന മറ്റൊരു ജീവിതം, പ്രണയം, ഒക്കെ അവൾ വിർച്വൽ ലോകത്ത് വീണ്ടെടുത്ത് അനുഭവിക്കുകയായിരുന്നു. ആ ഒരു തെറ്റിന്റെ പേരിൽ ഒരു കുടുംബം മുഴുവൻ തകർന്നു പോകുന്നു. അപ്പോഴും, തനിക്കൊരു വീൽചെയർ വാങ്ങി നൽകാനുള്ള സന്നദ്ധതയറിയിച്ചു തന്നെ അപമാനിക്കരുതെന്ന് അവൾ ആന്റോണിനോട് ശക്തമായി ആവശ്യപ്പെടുന്നു. പൂങ്കൊടി എന്നെ വല്ലാതെ വേട്ടയാടിയ ഒരു പ്രണയിനിയാണ്.
****
പ്രണയത്തെ സ്വാംശീകരിക്കുന്നതിൽ എനിക്ക് ഏറ്റവും കൂടുതൽ താദാത്മ്യം പ്രാപിക്കാൻ കഴിഞ്ഞിട്ടുള്ള ഒരെഴുത്തുകാരി കെ. ആർ. മീരയാണ്. കാണാതായ ഭാര്യയെ തേടിയിറങ്ങുന്ന അന്ധനായ പ്രകാശന്റെ "നേത്രോന്മീലനം' മുതൽ ഒടുവിലിറങ്ങിയ 'കലാച്ചി’യിലെ ഫിദഇജാസിന്റെ ആത്മാന്വേഷണം വരെ, പ്രണയം സ്പർശിക്കാത്ത ഒരൊറ്റ എഴുത്തു പോലും മീരയുടേതായി ഇല്ല.
അത്, സന്യാസിയെ പ്രണയിച്ച കുടുംബിനിയുടെ 'കരിനീല’ ആകട്ടെ, ഒരൊറ്റ ദിവസം കണ്ടിഷ്ടപ്പെട്ട പുരുഷനെ പത്രത്തിലെ ചരമവാർത്തയിൽനിന്നു കണ്ടെടുക്കുന്ന ന്ധമോഹമഞ്ഞ’യാവട്ടെ, ഹൃദയം തകർത്തവനെ പകയോടെ പ്രണയിക്കുന്ന 'മീരാസാധു' ആവട്ടെ. എന്നാൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്, ഖബറിലെ ഭാവനയുടെയും ഖയാലുദീൻ തങ്ങളിന്റെയും ബന്ധമാണ്. പ്രണയമാണോ തിരിച്ചറിയലാണോ ആരാധനയാണോ അതോ വെറും കൺകെട്ടാണോ എന്നു വേർതിരിച്ചറിയാനാവാത്ത ബന്ധം. തങ്ങൾ ഭാവനയോടു പറയുന്നുണ്ട്, 'നിങ്ങൾക്കു ബഹുമാനമാണ് വേണ്ടത്. നിങ്ങൾക്ക് ലഭിച്ചിട്ടില്ലാത്തതും അതാണെ'ന്ന്. പ്രണയത്തിലെന്നല്ല ഏതൊരു ബന്ധത്തിലും ഏറ്റവും പ്രധാനമാണ് പരസ്പര ബഹുമാനം. താങ്ങും തണലുമായല്ല, കൂടെ ചേർന്ന്, കൈപിടിച്ച്, തലയുയർത്തി ഒരു വഴി രണ്ടാളായി തന്നെ നടക്കുന്ന പ്രണയം എത്ര മനോഹരമായിരിക്കും!
SUNDAY DEEPIKA
ശാസ്ത്രജ്ഞൻ, പര്യവേക്ഷകൻ, നയതന്ത്രജ്ഞൻ, ജീവകാരുണ്യപ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ഫ്രിഡ്ജഫ് നാൻസൻ (1861-1930). നോർവേയിൽ ജനിച്ചുവളർന്ന അദ്ദേഹം സയൻസിൽ ഡോക്ടർ ബിരുദം നേടിയശേഷം ഏറെക്കാലം സമുദ്രവിജ്ഞാന മേഖലയിൽ പ്രവർത്തിച്ചു. എന്നാൽ അദ്ദേഹം പ്രശസ്തിയിലേക്കുയർന്നത് 1921ലെ റഷ്യൻ ക്ഷാമകാലത്തായിരുന്നു.
മുപ്പതുലക്ഷത്തിലേറെ ആളുകളുടെ മരണത്തിനു വഴിതെളിച്ച 1921-22ലെ ഈ ക്ഷാമകാലഘട്ടത്തിൽ ലീഗ് ഓഫ് നേഷൻസിന്റെ അഭയാർഥി കമ്മീഷണറായി പ്രവർത്തിക്കുകയായിരുന്നു നാൻസൻ. റഷ്യയിൽ സഹായമെത്തിക്കുന്നതിന് പല രാജ്യങ്ങളും മടിച്ചുനിന്നപ്പോൾ നാൻസനാണ് ലീഗ് ഓഫ് നേഷൻസിന്റെ ആഭിമുഖ്യത്തിൽ സഹായമെത്തിക്കുന്നതിന് നേതൃത്വംകൊടുത്തത്. അദ്ദേഹത്തിന്റെ പരിശ്രമഫലമായി പ്രധാനമായും അമേരിക്കയുടെ സഹായമെത്തിക്കാൻ സാധിച്ചതുകൊണ്ട് അന്ന് എഴുപതുലക്ഷം ആളുകൾ മരണത്തിൽനിന്ന് രക്ഷപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്. ഈ സേവനത്തിന്റെ അംഗീകാരമായാണ് അദ്ദേഹത്തിന് 1922ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകിയത്.
എന്നാൽ പ്രശസ്തിക്കും പ്രതിഫലത്തിനും വേണ്ടിയായിരുന്നില്ല നാൻസൻ പ്രവർത്തിച്ചത്. ദുരിതമനുഭവിക്കുന്നവർക്ക് ഏതുവിധേനയും സഹായമെത്തിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവനും. ഇതു വ്യക്തമാക്കുന്ന ഒരു സംഭവം ചരിത്രത്താളുകളിൽനിന്ന് ഇവിടെ കുറിക്കട്ടെ. ഒരുദിവസം റഷ്യയിലെ യാത്രയ്ക്കിടയിൽ അദ്ദേഹം കണ്ട കാഴ്ച അദ്ദേഹത്തിന്റെ ഹൃദയത്തെ വല്ലാതെ വേദനിപ്പിച്ചു. പട്ടിണിമൂലം തളർന്നവശനായ ഒരു ബാലൻ വഴിയരികിൽ കിടക്കുകയായിരുന്നു. അവനു സഹായമെത്തിക്കുന്നതിന് മറ്റുള്ളവരോടു നിർദേശിക്കുന്നതിനു പകരം അദ്ദേഹംതന്നെ ആ ബാലനെ തോളിലേറ്റി ഏറെദൂരം നടന്ന് ദുരിതാശ്വാസകേന്ദ്രത്തിൽ എത്തിച്ചു ശുശ്രൂഷിക്കുകയാണ് ചെയ്തത്.
ഈ കാരുണ്യപ്രവൃത്തിയെക്കുറിച്ച് പിന്നീട് സംസാരിക്കേണ്ടിവന്നപ്പോൾ അദ്ദേഹം പറഞ്ഞു: ""ജീവിതത്തിന്റെ ഏക അർഥം മറ്റുള്ളവരുടെ ദുഃഖം കുറയ്ക്കുക എന്നതാണ്.''
ജീവിതത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിച്ച് വിജയം കൈവരിച്ചിട്ടുള്ള അദ്ദേഹം തന്റെ ജീവിതത്തിന്റെ അർഥം കണ്ടെത്തിയത് മറ്റുള്ളവരുടെ കണ്ണുനീർ തുടച്ചുമാറ്റുന്നതിലൂടെയായിരുന്നു.
യഥാർഥ സ്നേഹം എന്താണെന്നു ദൈവവചനം പഠിപ്പിക്കുന്നത് ഇപ്രകാരമാണ്: ""സ്നേഹം ക്ഷമയുള്ളതാണ്, കരുണയുള്ളതാണ്'' (1 കോറി 13: 4). കരുണ എന്നു പറയുന്നത് സ്നേഹം പ്രവൃത്തിയായി മാറുന്നതാണെന്നു സാരം. നാൻസന്റെ കാര്യത്തിൽ സംഭവിച്ചത് ഇതുതന്നെയായിരുന്നു. ദുഃഖദുരിതങ്ങൾ അനുഭവിക്കുന്നവരോടുള്ള അദ്ദേഹത്തിന്റെ സ്നേഹമാണ് കാരുണ്യപ്രവൃത്തികളായി പുറത്തുവന്നത്.
ഇനി, പ്രസിദ്ധ ജർമൻ സംഗീതജ്ഞനും പിയാനിസ്റ്റുമായിരുന്ന ലുഡ്വിഗ് ബീഥോവനെക്കുറിച്ചുള്ള ഒരു കഥ കുറിക്കട്ടെ. അദ്ദേഹം വിയന്നയിൽ താമസിക്കുന്പോൾ അയൽപക്കത്തുള്ള ദരിദ്രമായ ഒരു കുടുംബത്തെക്കുറിച്ച് കേട്ടു. ആ കുടുംബത്തിലെ പെണ്കുട്ടിക്ക് സംഗീതം പഠിക്കാൻ വലിയ ആഗ്രഹമുണ്ടായിരുന്നു. ഇതു മനസിലാക്കിയ അദ്ദേഹം ഒരുദിവസം ആ കുട്ടിയെ സംഗീതം പഠിപ്പിക്കാൻ അവിടെയെത്തി. അപ്പോഴാണ് അവൾക്കു കാഴ്ചയില്ലെന്ന് അദ്ദേഹം മനസിലാക്കിയത്.
ബീഥോവൻ അവിടെയുണ്ടായിരുന്ന പിയാനോയിൽ ആദ്യം ലളിതഗാനങ്ങൾ വായിച്ചു. പിന്നെ അവൾ ആവശ്യപ്പെട്ട ഗാനങ്ങളും അദ്ദേഹം വായിച്ചു. അന്ന് സന്ധ്യാസമയത്തു നടന്ന ആ പിയാനോ വായനയാണ് പിൽക്കാലത്ത് ബീഥോവൻ രചിച്ച "മൂണ്ലൈറ്റ് സൊണാറ്റ' എന്ന കൃതിയുടെ ഭാവത്തെ സ്വാധീനിച്ചതെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഇതു യഥാർഥ സംഭവമല്ലെന്നു വാദിക്കുന്നവരുമുണ്ട്.
യാഥാർഥ്യം എന്തുതന്നെയായാലും മറ്റുള്ളവരോടു കരുണ കാണിക്കുന്നതിൽ ബീഥോവൻ ശ്രദ്ധിച്ചിരുന്നുവെന്നു വ്യക്തമാക്കുന്ന തരത്തിലാണ് ഈ കഥ പലപ്പോഴും അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.
മറ്റൊരു കഥകൂടി ഇവിടെ കുറിക്കട്ടെ. അത് ജോണ് 23-ാമൻ മാർപാപ്പയെക്കുറിച്ചാണ്. 1958ലെ ക്രിസ്മസിന്റെ പിറ്റേദിവസം മാർപാപ്പ റോമിലെ റെജീന ചേളി എന്ന ജയിൽ സന്ദർശിക്കാനെത്തി. അവിടെയുണ്ടായിരുന്ന തടവുകാരോട് അദ്ദേഹം പറഞ്ഞു: ""എന്നെ കാണാൻ വരാൻ നിങ്ങൾക്കു സാധിക്കില്ല. അതുകൊണ്ട് നിങ്ങളെ കാണാൻ ഞാൻ വന്നിരിക്കുകയാണ്.''
ഇതു കേൾക്കാനിടയായി ഒരു തടവുകാരൻ പിന്നീടു പറഞ്ഞു: ""ദൈവം ഇപ്പോഴും എന്നെ സ്നേഹിക്കുന്നുണ്ടെന്ന് ഇപ്പോൾ എനിക്കു മനസിലായി.''
ജോണ് 23-ാമൻ മാർപാപ്പയുടെ ഈ കാരുണ്യപ്രവൃത്തി എത്രയോ തടവുകാരെ സ്പർശിച്ചിട്ടുണ്ടായിരിക്കണം. അദ്ദേഹത്തിന്റെ സാന്നിധ്യവും സ്നേഹം തുളുന്പുന്ന വാക്കുകളും ആ തടവുകാർക്കു നവജീവൻ നൽകിയിട്ടുണ്ടാകുമെന്നു തീർച്ച. നമ്മുടെ കാരുണ്യപ്രവൃത്തികൾക്കും മറ്റുള്ളവരുടെ ജീവിതത്തിൽ ഏറെ സ്വാധീനമുണ്ടാകുമെന്നതിൽ സംശയംവേണ്ട. അതുകൊണ്ടല്ലേ, ""പരസ്പരം ക്ഷമിച്ചും കരുണകാണിച്ചും ഹൃദയാർദ്രതയോടെ പെരുമാറുവിൻ'' എന്ന് ദൈവവചനം അനുസ്മരിപ്പിക്കുന്നത് (എഫേ 4:32).
ആംഗലേയകവിയായ വേഡ്സ്വർത്ത് എഴുതി: ""ഒരു നല്ല മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഭാഗം പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന അയാളുടെ കാരുണ്യപ്രവൃത്തികളാണ്.'' ഈ കാരുണ്യപ്രവൃത്തികൾ ലോകം ശ്രദ്ധിക്കാതെ പോകുമായിരിക്കും. എന്നാൽ ദൈവം ശ്രദ്ധിക്കുകതന്നെചെയ്യും. കാരണം, ""ഈ ചെറിയവരിൽ ഒരുവനു നിങ്ങൾ ചെയ്തപ്പോഴൊക്കെ എനിക്കുതന്നെയാണ് നിങ്ങൾ ചെയ്തത്'' (മത്താ 25:40) എന്നല്ലേ ദൈവംതന്നെയായ യേശു പറഞ്ഞിരിക്കുന്നത്!
Movies
നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ തങ്ങളുടെ പ്രണയം പരസ്യമാക്കി വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും. രശ്മികയുടെ കൈയിൽ ചുംബിച്ചുകൊണ്ടാണ് ഇനി ഒന്നും ഒളിക്കാനില്ലെന്ന ഭാവത്തോടെ വിജയ് പ്രണയം വെളിപ്പെടുത്തിയത്.
രശ്മികയുടെ പുതിയ ചിത്രം ദ് ഗേൾഫ്രണ്ടിന്റെ ഹൈദരാബാദിൽ നടന്ന വിജയാഘോഷ ചടങ്ങിനിടയ്ക്കാണ് മനോഹരമായ ഈ രംഗം അരങ്ങേറിയത്. ചുംബനം നൽകിയ വിജയ്യെ നോക്കി നാണിച്ചു നിൽക്കുന്ന രശ്മികയെയും കാണാം.