ക്രൈസ്തവ വിശ്വാസത്തിന്റെ അന്തഃസത്ത വെളിവാക്കുന്ന വിശുദ്ധ വാരത്തിലെ ഏറ്റവും സുപ്രധാനമായ ദിനങ്ങളിലൊന്നാണ് പെസഹാവ്യാഴം. തന്നെത്തന്നെ പൂർണമായി നൽകുന്ന സ്നേഹത്തിന്റെ ആഘോഷമാണ് ഈ ദിനം. വിനയത്തിന്റെ പാഠമായ പാദക്ഷാളനവും ക്രൈസ്തവ ജീവിതത്തിന്റെ കേന്ദ്രബിന്ദുവായ വിശുദ്ധ കുർബാനയുടെ സ്ഥാപനവും വഴി ഈശോമിശിഹാ തന്റെ അനന്തമായ സ്നേഹം ലോകത്തിനു വെളിപ്പെടുത്തി. ഈ ദിനത്തെക്കുറിച്ചുള്ള ധ്യാനങ്ങൾ പ്രധാനമായും മൂന്ന് തലങ്ങളിലൂടെ നമുക്കു ദർശിക്കാം.
► കുഞ്ഞാടായി മാറിയ നല്ലിടയൻ
ഈശോയെക്കുറിച്ച് പുതിയ നിയമം നൽകുന്ന ഏറ്റവും മനോഹരമായ രണ്ടു ചിത്രങ്ങളാണ് ‘നല്ലിടയനും’ (യോഹ 10:11,14) ‘ദൈവത്തിന്റെ കുഞ്ഞാടും’ (യോഹ 1:29, 36). സാധാരണ നിലയിൽ ഒരു ഇടയന്റെ ദൗത്യം ആടുകളെ നയിക്കുക എന്നതാണ്. എന്നാൽ ഈശോ എന്ന ഇടയൻ വ്യത്യസ്തനാകുന്നത് തന്റെ ആടുകൾക്കുവേണ്ടി അവൻതന്നെ കുഞ്ഞാടായി ബലിയർപ്പിക്കപ്പെടുന്നു എന്നതിലാണ്.
‘നല്ല ഇടയൻ ആടുകൾക്കുവേണ്ടി ജീവൻ അർപ്പിക്കുന്നു’ (യോഹ 10:11) എന്ന് പറഞ്ഞപ്പോൾ ഈശോ വിരൽ ചൂണ്ടിയത് തന്റെ മരണത്തിലേക്കായിരുന്നു. പഴയ നിയമത്തിൽ ഇസ്രയേൽ ജനതയുടെ വിമോചനത്തിനായി പെസഹാക്കുഞ്ഞാടിന്റെ രക്തം വാതിൽപ്പടികളിൽ അടയാളമായി ഉപയോഗിച്ചിരുന്നു (പുറ 12:2128). എന്നാൽ, പുതിയ നിയമത്തിൽ, ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന യഥാർഥ കുഞ്ഞാടായി ഈശോ മാറുന്നു. സ്നാപക യോഹന്നാൻ പ്രവചിച്ചതുപോലെ (യോഹ 1:29), അന്ത്യത്താഴ വേളയിൽ ഈശോ തന്റെ ശരീരവും രക്തവും ശിഷ്യന്മാർക്ക് നൽകിക്കൊണ്ട് ആ പ്രവചനം പൂർത്തിയാക്കി. വാസ്തവത്തിൽ നല്ലിടയനാകുന്നതിന്റെ ഭാഗമായി തന്നെയാണ് ഈശോ കുഞ്ഞാടായി മാറിയത്. അതുകൊണ്ടാണ് ഞാൻ നല്ലിടയനാകുന്നു എന്നു പറഞ്ഞ ഉടനെ ഞാൻ ആടുകൾക്കുവേണ്ടി ജീവൻ അർപ്പിക്കുന്നു എന്ന് ഈശോ പറഞ്ഞത് (യോഹ 10:11,14).
ആടുകളോടുള്ള സ്നേഹത്തെപ്രതി സ്വന്തം ജീവൻ അർപ്പിക്കുന്ന ഈശോയെയാണ് നമുക്കിവിടെ കാണാൻ കഴിയുക. പെസഹാക്കുഞ്ഞാടായി മാറിക്കൊണ്ട് ഈശോ തന്റെ ഇടയദൗത്യം സമാനതകളില്ലാത്ത രീതിയിൽ പൂർത്തിയാക്കി. ആടുകൾക്കു ജീവൻ നൽകാനായി സ്വന്തം ജീവൻതന്നെ അർപ്പിക്കുന്ന കുഞ്ഞാടായി മാറിയ ഈശോ സ്നേഹത്തിന്റെ ഉത്തമ മാതൃക കാണിച്ചു. സ്നേഹിതനുവേണ്ടി ജീവൻ നൽകുന്നതിനേക്കാൾ വലിയ സ്നേഹമില്ലെന്ന് (യോഹ 15:13) പഠിപ്പിക്കുക മാത്രമല്ല, അത് സ്വന്തം ജീവിതംകൊണ്ട് തെളിയിക്കുകയും ചെയ്ത ബലിയർപ്പകനായ ഇടയനാണ് ക്രിസ്തു.
► പാദക്ഷാളനം: സേവനത്തിന്റെ പുതിയ മാതൃക
അന്ത്യത്താഴവേളയിൽ ഈശോ ചെയ്ത ഏറ്റവും വിപ്ലവാത്മകമായ പ്രവൃത്തി ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതായിരുന്നു (യോഹ 13:4-14). യഹൂദ ആചാരപ്രകാരം ഏറ്റവും താഴ്ന്ന ദാസന്മാർ ചെയ്യുന്ന ജോലിയാണത്. ഗുരുവും കർത്താവുമായവൻ ഒരു ദാസന്റെ വേഷമണിഞ്ഞ് ശിഷ്യന്മാരുടെ പാദങ്ങളിൽ തൊട്ടപ്പോൾ, അധികാരം എന്നത് സേവനമാണെന്ന പുതിയ പാഠം ലോകം പഠിച്ചു.
വഴിതെറ്റിപ്പോകുന്ന ആടുകളെ തേടിപ്പോകുന്ന ഇടയൻ, ഇവിടെ തന്റെ ആടുകളുടെ പാദങ്ങൾ കഴുകി അവരെ വിശുദ്ധീകരിക്കുന്നു. “മനുഷ്യപുത്രൻ വന്നത് ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനാണ്” (മത്തായി 20: 28) എന്ന വചനം ഇവിടെ അർഥപൂർണമാകുന്നു. അപരന്റെ മുമ്പിൽ ചെറുതാകാനും അവരെ ആദരിക്കാനും നമ്മെ പ്രേരിപ്പിക്കുന്നത് അവരോടുള്ള ആഴമായ സ്നേഹമാണ്. സ്നേഹമുള്ളിടത്ത് വിനയമുണ്ടാകുമെന്നും വിനയമുള്ളിടത്തു മാത്രമേ യഥാർഥ സേവനം സാധ്യമാകൂ എന്നും പാദക്ഷാളനത്തിലൂടെ ഈശോ നമ്മെ ഓർമിപ്പിക്കുന്നു.
► വിശുദ്ധ കുർബാന: നിത്യമായ ആത്മീയ ഭോജനം
പെസഹാവ്യാഴത്തിന്റെ ഏറ്റവും വലിയ സവിശേഷത വിശുദ്ധ കുർബാനയുടെ സ്ഥാപനമാണ്. ഒരു ഇടയൻ തന്റെ ആടുകളെ പച്ചപ്പുൽപ്പുറങ്ങളിലേക്ക് നയിക്കുന്നതുപോലെ, ഈശോ തന്റെ അനുഗാമികൾക്ക് നിത്യജീവൻ നൽകുന്ന ആത്മീയ ഭക്ഷണം നൽകി. തന്റെ ഭൗതികമായ അസാന്നിധ്യത്തിലും ശിഷ്യന്മാർ ഒറ്റപ്പെട്ടു പോകാതിരിക്കാൻ അവൻ തന്റെ സാന്നിധ്യം അപ്പത്തിന്റെയും വീഞ്ഞിന്റെയും രൂപത്തിൽ അവർക്ക് നൽകി. വിശുദ്ധ കുർബാനയിലാണ് ഈശോയുടെ സ്നേഹം ഏറ്റവും കൂടുതലായി വെളിപ്പെടുന്നത്.
വിശുദ്ധ കുർബാനയിൽ ഈശോ നൽകുന്നത് തന്റെ പക്കലുള്ള എന്തെങ്കിലുമല്ല; മറിച്ച്, തന്നെത്തന്നെയാണ്. ഈശോ പറയുന്നു: “സ്വർഗത്തിൽനിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്” (യോഹ 6:51). വിശുദ്ധ കുർബാനയിലൂടെ ഈശോ നമ്മോട് ഒന്നായിത്തീരുന്നു. ഇത് കേവലം ഒരു പ്രതീകാത്മക ചടങ്ങല്ല, മറിച്ച് ക്രിസ്തുവുമായുള്ള ഗാഢമായ ഐക്യമാണ്. “എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു” (യോഹ 6:56) എന്ന വാഗ്ദാനം ഓരോ കുർബാനയിലും നിറവേറുന്നു. മനുഷ്യരോടുള്ള അഗാധമായ സ്നേഹം നിമിത്തം അവരെ തന്നോട് ചേർത്തുനിർത്താൻ ഈശോ കണ്ടെത്തിയ സ്നേഹരഹസ്യമാണ് വിശുദ്ധ കുർബാന.
► സ്നേഹത്തിന്റെ കല്പന
പെസഹാവ്യാഴം നമുക്കു നൽകുന്ന സന്ദേശം സ്നേഹത്തിന്റേതാണ്. നമ്മെ നയിക്കുന്ന ഇടയൻ നമ്മുടെ പാപങ്ങൾക്കായി കുഞ്ഞാടായി മാറി. വിശുദ്ധ കുർബാനയിലൂടെ ഇന്നും ആ ഇടയൻ നമ്മുടെ കൂടെയുണ്ട്, ആ കുഞ്ഞാടിന്റെ ബലി ഇന്നും നമുക്കു രക്ഷയേകുന്നു. പെസഹാവ്യാഴം വെറുമൊരു ചരിത്രസംഭവത്തിന്റെ അനുസ്മരണമല്ല. മറിച്ച്, ഓരോ ക്രൈസ്തവനും തന്റെ ജീവിതത്തിൽ പകർത്തേണ്ട സ്നേഹത്തിന്റെ കല്പനയാണ്. നമ്മെ നയിക്കുന്ന ഇടയൻ നമുക്കായി കുഞ്ഞാടായി മാറിയതുപോലെ, മറ്റുള്ളവർക്കുവേണ്ടി സ്വയം മുറിച്ചു നൽകാനും വിനയത്തോടെ ശുശ്രൂഷിക്കാനും നമുക്കു സാധിക്കണം. തന്റെ സ്നേഹം ലോകമെങ്ങും പങ്കുവയ്ക്കാൻ ഈശോ നമ്മെ ക്ഷണിക്കുന്നു. അപരന്റെ വേദനകളിൽ പങ്കുചേരുമ്പോഴും, വിനയത്തോടെ മറ്റുള്ളവരെ സേവിക്കുമ്പോഴും മാത്രമാണ് നമ്മുടെ പെസഹാ ആചരണങ്ങൾ പൂർണമാകുന്നത്.
Tags : Easter celebration love