National
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട പരാജയം അംഗീകരിക്കുന്നതായി മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ. ഡിഎംകെ ആറ് തവണ അധികാരത്തിലിരുന്നിട്ടുണ്ടെന്ന് ഓർമിപ്പിച്ച അദ്ദേഹം ജയവും പരാജയവും ഡിഎംകെയ്ക്ക് പുത്തരിയല്ലെന്നും പറഞ്ഞു.
ഭരണകക്ഷിയായിരുന്നപ്പോൾ ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കിയതുപോലെ ശക്തമായ പ്രതിപക്ഷമായി ജനങ്ങളുടെ ആവശ്യങ്ങൾക്കായി പോരാടുമെന്ന് സ്റ്റാലിൻ പ്രഖ്യാപിച്ചു.
തെരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിന് 1,54,82,782 വോട്ടുകൾ കിട്ടി. ടിവികെയേക്കാൾ 17.43 ലക്ഷം വോട്ടുകൾ മാത്രമാണ് ഡിഎംകെയ്ക്ക് കുറവുള്ളത്. വോട്ടിംഗ് ശതമാനത്തിലെ വ്യത്യാസം വെറും 3.52 ശതമാനം മാത്രമാണ്. ഇത് ജനങ്ങൾ ഇപ്പോഴും ഡിഎംകെയിൽ അർപ്പിക്കുന്ന വലിയ വിശ്വാസത്തിന്റെ തെളിവാണ്.
പാർട്ടി പ്രവർത്തകർ കൂടെയുള്ളപ്പോൾ താൻ എന്തിനെ പേടിക്കണം. ഒന്നര കോടിയിലധികം വരുന്ന വോട്ടുകൾ സംസ്ഥാനത്ത് പാർട്ടി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്. ജയിച്ച എല്ലാ ഡിഎംകെ സ്ഥാനാർഥികളും ഉടൻ തന്നെ മണ്ഡലങ്ങളിൽ നേരിട്ടെത്തി വോട്ടർമാരോട് നന്ദി അറിയിക്കണം. ജനാധിപത്യത്തിൽ ജനങ്ങളാണ് പരമാധികാരികൾ എന്നും അദ്ദേഹം കുറിപ്പിൽ ചൂണ്ടിക്കാട്ടി.
പെരിയാർ, അണ്ണാ, കലൈഞ്ജർ കരുണാനിധി എന്നിവരുടെ പാത പിന്തുടർന്ന് ഭാഷയ്ക്കും നാടിനും സംസ്കാരത്തിനും വേണ്ടിയുള്ള ദ്രാവിഡ രാഷ്ട്രീയ നിലപാട് തുടരുമെന്നും ജനത്തെ പിന്നിലാക്കാതെ വീണ്ടും ജയിക്കുമെന്നും പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.
National
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞെട്ടിക്കുന്ന തോല്‍വി. കൊളത്തൂരിലാണ് സ്റ്റാലിന്റെ തോല്‍വി. ടിവികെ സ്ഥാനാര്‍ഥി വി.എസ്. ബാബുവിനോടാണ് സ്റ്റാലിന് പരാജയം ഏറ്റുവാങ്ങിയത്.
ശക്തമായ ത്രികോണ മത്സരത്തിനാണ് കൊളത്തൂര്‍ വേദിയായയത്. എഐഎഡിഎംകെയ്ക്കായി പി. ശാന്തന കൃഷ്ണനായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്.
അതേസമയം സ്റ്റാലിനൊപ്പം ഭരണകക്ഷിയായ ഡിഎംകെയും തമിഴ്നാട്ടില്‍ തകര്‍ന്നടിഞ്ഞു. 234 സീറ്റുകള്‍ ഉള്ള തമിഴ്നാട്ടില്‍ 108 സീറ്റുകള്‍ വിജയുടെ ടിവികെ ലീഡ് ചെയ്യുകയാണ്. 65 സീറ്റുകള്‍ എഐഎഡിഎംകെ നേടിയപ്പോള്‍ 61 സീറ്റുകള്‍ മാത്രമാണ് സ്റ്റാലിനു നേടാനായത്.
National
ചെന്നൈ: തമിഴ്നാട്ടില്‍ മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തി ഭരണകക്ഷിയായ ഡിഎംകെ. കൊളത്തൂര്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് എതിര്‍സ്ഥാനാര്‍ഥിയോട് ബഹുദൂരം പിന്നിലാണ്. ടിവികെ സ്ഥാനാര്‍ഥി വി.എസ്.ബാബു സ്റ്റാലിനേക്കാള്‍ 8000 ഓളം വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്.
2021ല്‍, എഐഎഡിഎംകെയുടെ ആദി രാജാറാമിനെതിരെ 70,384 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സ്റ്റാലിന് ഇവിടെ വിജയിച്ചത്. ചെന്നൈ ചെപ്പോക്ക്- തിരുവല്ലിക്കേനി മണ്ഡലത്തില്‍ സ്റ്റാലിന്റെ മകനും ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിനും ആദ്യ ഘട്ടത്തില്‍ പിന്നിലായിരുന്നു. നിലവില്‍ ടിവികെ സ്ഥാനാര്‍ഥി സെല്‍വം ഡിയേക്കാള്‍ 3000 ഓളം വോട്ടുകള്‍ക്ക് ഉദയനിധി സ്റ്റാലിന് മുന്നിലാണ്.
അതേസമയം 234 മണ്ഡലങ്ങളുള്ള തമിഴ്നാട്ടില്‍ ഭരണം പിടിക്കാന്‍ 118 സീറ്റുകളാണ് വേണ്ടത്.
മറ്റ് പാര്‍ട്ടികളെ ബഹുദൂരം പിന്നിലാക്കികൊണ്ട് 105 സീറ്റുകളില്‍ വിജയ്യുടെ പാർട്ടിയായ ടിവികെ ലീഡ് ചെയ്യുന്നുണ്ട്. എഡിഎംകെ 64, ഡിഎംകെ 44 കോണ്‍ഗ്രസ് 3, ബിജെപി 3 എന്നിങ്ങനെയാണ് മറ്റ് പാര്‍ട്ടികളുടെ ലീഡ് നില.
National
ചെന്നൈ: ബിജെപിക്ക് പരോക്ഷ മറുപടിയുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. താനും രാഹുലും ഒരേ ലക്ഷ്യത്തോടെ രണ്ട് ദിശയിൽ സഞ്ചരിച്ചുവെന്നും സഖ്യത്തിന്റെ ജയത്തിനായി വിവിധ സ്ഥലങ്ങളിൽ പോയെന്നും സ്റ്റാലിൻ പറഞ്ഞു.
ഇന്നലെ രാഹുൽ തന്നെക്കുറിച്ച് പറഞ്ഞത് വലിയ കാര്യമാണ്. മോദിക്ക് കീഴടക്കാൻ കഴിയാത്ത സ്റ്റാലിന് പകരം അടിമക്കൂട്ടത്തെ അധികാരത്തിൽ എത്തിക്കാൻ ശ്രമം എന്നാണ് രാഹുൽ പറഞ്ഞത്. നാളെയും ഞങ്ങൾ സഖ്യത്തിന്റെ ജയത്തിനായി പ്രവർത്തിക്കും. ഞാൻ ചെന്നൈയിലും രാഹുൽ തെക്കൻ തമിഴ്നാട്ടിലും പ്രചാരണം നടത്തുമെന്നും സ്റ്റാലിൻ പറഞ്ഞു.
ഡിഎംകെ-കോൺഗ്രസ് സഖ്യം തകരുന്നതായും രണ്ട് പാർട്ടികൾക്കും ഇടയിലെ ഭിന്നത പുറത്തുവന്നു കഴിഞ്ഞെന്നും കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ വിമർശിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് സ്റ്റാലിൻ രംഗത്തെത്തിയത്.
National
ചെന്നൈ: വനിതാ സംവരണ ബിൽ ലോക്സഭയിൽ പരാജയപ്പെട്ടതിനെ തമിഴ്നാടിന്റെയും ദക്ഷിണേന്ത്യയുടെയും വിജയമായി വിശേഷിപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ബിജെപിയുടെ തോൽവി ഇവിടെ തുടങ്ങുകയാണെന്നും ഒരുമിച്ച് നിന്നാൽ വിജയമെന്ന് താൻ എന്നോ പറഞ്ഞിട്ടുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു.
ബിജെപിയുടെ പതനത്തിന്റെ തുടക്കമാണ് ഈ വിജയം. കറുത്ത നിയമത്തെ പാർലമെന്റിൽ തോൽപിച്ച എല്ലാവർക്കും നന്ദി. ഇന്ത്യാസഖ്യവും തമിഴ് നാട്ടിലെ ജനങ്ങളുമാണ് ബില്ലിനെ പരാജയപ്പെടുത്തിയതെന്നും എം.കെ. സ്റ്റാലിൻ പറഞ്ഞു. തമിഴ്നാട് പൊരുതി, തമിഴ്നാട് ജയിച്ചു എന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
മണ്ഡല പുനർനിർണയം എന്നത് പ്രാതിനിധ്യത്തെക്കുറിച്ചാണ്, ഇന്ത്യയുടെ ജനാധിപത്യത്തിൽ ആർക്കാണ് ശബ്ദമുണ്ടാകേണ്ടത് എന്നതിനെക്കുറിച്ചാണ്. അത് യൂണിയനെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്, മറിച്ച് അതിന്റെ തുലനാവസ്ഥ തകർക്കുകയല്ല.
പെരിയാർ നയിച്ച, അണ്ണാദുരൈ പ്രചോദനമായ, കലൈഞ്ജർ കരുത്തുപകർന്ന തമിഴ്നാട് എന്നും നീതിക്കും അന്തസ്സിനും ഫെഡറലിസത്തിനും വേണ്ടിയാണ് നിലകൊള്ളുന്നത്. തെക്ക് ഒന്നിച്ച് നിന്ന് ശബ്ദമുയർത്തി. ജനാധിപത്യം വിജയിച്ചുവെന്നും സ്റ്റാലിൻ പറഞ്ഞു.
മണ്ഡല പുനർനിർണയ പ്രക്രിയയെ ഡിഎംകെ എതിർക്കുന്നില്ലെന്നും എന്നാൽ സംസ്ഥാനത്തിന്റെ കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കുന്ന നീതിയുക്തമായ ചർച്ചകളിലൂടെ മാത്രമേ അത് നടപ്പിലാക്കാവൂ എന്നുമാണ് സ്റ്റാലിന്റെ നിലപാട്.
National
ചെന്നൈ: വനിതാ സംവരണവുമായി ബന്ധപ്പെട്ടുള്ള മണ്ഡല പുനർനിർണയ നീക്കത്തിൽ നിലപാട് കടുപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. മണ്ഡല പുനർനിർണയ നടപടികളുമായി മുന്നോട്ട് പോയാൽ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രക്ഷോഭത്തിന് തമിഴ്നാട് സാക്ഷ്യം വഹിക്കുമെന്ന് സ്റ്റാലിൻ മുന്നറിയിപ്പ് നൽകി.
വിഷയത്തിൽ അവസാന മുന്നറിയിപ്പെന്ന് വ്യക്തമാക്കിയാണ് സ്റ്റാലിൻ നിലപാട് വ്യക്തമാക്കിയത്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് അനർഹമായ പ്രാധാന്യം നൽകി തമിഴ്നാടിന്റെ അധികാരം ഇല്ലാതാക്കാൻ ശ്രമിച്ചാൽ സർവശക്തിയും ഉപയോഗിച്ച് പ്രതിരോധിക്കുമെന്ന് സ്റ്റാലിൻ പറഞ്ഞു.
തമിഴ്നാടിന്റെ സ്വാഭിമാനത്തെ തൊട്ടാൽ ഓരോ വീട്ടിൽ നിന്നുള്ളവരും തെരുവിലിറങ്ങും. ഡൽഹിയിൽ ഇരുന്ന് സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവരാമെന്ന് ആരും കരുതേണ്ടെന്നും തമിഴ്നാട് മുഖ്യമന്ത്രി അറിയിച്ചു.
1950 കളിലെയും 60 കളിലെയും ഡിഎംകെയുടെ പോരാട്ടവീര്യം ഇന്ത്യ വീണ്ടും കാണേണ്ടി വരും. മുഖ്യമന്ത്രി എന്ന നിലയിൽ മാത്രമല്ല ദ്രാവിഡ പ്രസ്ഥാനത്തിന്റെ ഇന്നത്തെ അമരക്കാരൻ എന്ന നിലയിലുമാണ് താൻ ഇത് പറയുന്നതെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
National
ചെന്നൈ: ഇത്തവണ തമിഴ്നാട് തെരഞ്ഞെടുപ്പിൽ സൂപ്പർതാരം ഡിഎംകെയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ആർക്കും വാഗ്ദാനങ്ങൾ നൽകാൻ കഴിയുമെങ്കിലും ജനം വിശ്വസിക്കുന്നത്
ഡിഎംകെയുടെ വാഗ്ദാനങ്ങൾ മാത്രമാണെന്നും അഭിപ്രായ സർവേകളിലെ മുന്നേറ്റം ഇതിനുതെളിവാണെന്നും അദ്ദേഹം പറഞ്ഞു.വിരുദുനഗറിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സംസാരിക്കവേയാണ് സ്റ്റാലിൻ ഇക്കാര്യം വ്യക്തമാക്കിയത്.
പ്രായഭേദമന്യേ എല്ലാ വിഭാഗത്തിലുള്ളവരുടെയും ആഗ്രഹങ്ങൾ നിറവേറ്റുന്നതാണ് ഡിഎംകെയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക. ഡിഎംകെയുടെ ഉറപ്പുകളിൽ എല്ലാ ജനങ്ങളും ഉൾപ്പെടുന്നു.
ജനം അതിനാൽ തങ്ങളെ വിശ്വസിക്കുന്നുവെന്നും സ്റ്റാലിൻ പറഞ്ഞു. വീട്ടമ്മമാർക്ക് ഗൃഹോപകരണങ്ങൾ വാങ്ങാൻ 8,000 രൂപയുടെ കൂപ്പണുകൾ ഡിഎംകെ അധികാരത്തിൽ എത്തിയാൽ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ ബിജെപിയെയും കേന്ദ്രസർക്കാരിനെയും രൂക്ഷമായി സ്റ്റാലിൻ വിമർശിച്ചു. തമിഴ്നാടിന്റെ വികസനം തടയാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഇക്കുറി തെരഞ്ഞെടുപ്പിൽ മത്സരം ഡൽഹിയും തമിഴ്നാടും തമ്മിലാണെന്നും സ്റ്റാലിൻ പറഞ്ഞു.
National
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരെ രൂക്ഷ വിമർശനവുമായി എഐഎഡിഎംകെ ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസ്വാമി. രാഷ്ട്രീയ നേട്ടത്തിനായി പഴയ ചരിത്രം വിസ്മരിക്കരുതെന്നും ഇ.പി.എസ് ഓർമ്മിപ്പിച്ചു.
തന്നെ 'സംഘി' എന്ന് വിളിക്കുന്ന സ്റ്റാലിൻ സ്വന്തം പിതാവായ കരുണാനിധി എ.ബി. വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരുമായി സഖ്യത്തിലായിരുന്ന കാര്യം മറക്കരുതെന്നും ഇ.പി.എസ് പറഞ്ഞു.
മിസ്റ്റർ ചീഫ് മിനിസ്റ്റർ താങ്കളുടെ അച്ഛൻ അന്ന് സംഘിയായിരുന്നോ എന്ന് ചോദിച്ച ഇ.പി.എസ്, തെരഞ്ഞെടുപ്പ് തോൽവി ഭയന്ന് എന്തും വിളിച്ചുപറയുന്ന രീതി സ്റ്റാലിൻ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
തമിഴ്നാട്ടിലെ ജനങ്ങൾക്ക് എല്ലാം അറിയാം. ഡിഎംകെ ഭരണം അവസാനിപ്പിക്കുമെന്നും എഐഎഡിഎംകെ നേതൃത്വം നൽകുന്ന സർക്കാർ തമിഴ്നാട്ടിൽ അധികാരത്തിലേറുമെന്നും ഇ.പി.എസ്.കൂട്ടിച്ചേർത്തു.
National
ചെന്നൈ: അന്തരിച്ച നടൻ വിജയകാന്ത് ആരംഭിച്ച രാഷ്ട്രീയ പാർട്ടി ഡിഎംഡികെയ്ക്ക് രാജ്യസഭ സീറ്റ് നൽകാൻ ഡിഎംകെയിൽ ധാരണ. ഡിഎംഡികെയും ഡിഎംകെയും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്.
ഡിഎംഡികെയ്ക്ക് ആദ്യമായാണ് രാജ്യസഭയിൽ പ്രാതിനിധ്യം ലഭിക്കുന്നത്. 2011ലെ ജയലളിത സർക്കാരിന്റെ കാലത്ത് പ്രതിപക്ഷ സ്ഥാനം അലങ്കരിച്ചിരുന്ന ഡിഎംഡികെയ്ക്ക് നിലവിൽ ഒരു നിയമസഭാംഗം പോലുമില്ല.
രാജ്യസഭ സീറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ സംബന്ധിച്ച് പാർട്ടിയുടെ ട്രഷററായ എൽ.കെ. സുധീഷ്, ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ ഡിഎംഡികെയ്ക്കായി കരാർ ഒപ്പുവച്ചു.
National
ചെന്നൈ: തമിഴ്നാട്ടിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഡിഎംകെയുമായി സീറ്റ് വിഭജന ചർച്ച നടത്തി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ വസതിയിൽ രാത്രി 8.30ഓടെ ആയിരുന്നു ചർച്ച. ഡിഎംകെ സഖ്യത്തിലെ സീറ്റ് വിഭജന ചര്‍ച്ചകൾ പുരോഗമിക്കുകയാണ്.
സീറ്റ് വിഭജന ചർച്ചകൾക്കായി ടി.ആർ. ബാലുവിന്റെ നേതൃത്വത്തിൽ ഡിഎംകെ ഏഴംഗ സമിതി രൂപീകരിച്ചിരുന്നു. കഴിഞ്ഞ തവണ 25 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് 38 സീറ്റുകളും മൂന്ന് മന്ത്രി സ്ഥാനങ്ങളുമാണ് ഇത്തവണ ആവശ്യപ്പെട്ടത്.
25 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് 17 സീറ്റുകളില്‍ വിജയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് ഇത്തവണ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം മുസ്ലിം ലീഗുമായും ഡിഎംകെ രൂപീകരിച്ച സമിതി ചര്‍ച്ച നടത്തി.
അഞ്ച് സീറ്റുകളാണ് ലീഗ് ആവശ്യപ്പെട്ടിരിക്കുന്നത്. മക്കള്‍ നീതി മയം, എംഡിഎംകെ, മനിതനേയ മക്കള്‍ കക്ഷി എന്നീ പാര്‍ട്ടികളുമായി ടി.ആർ. ബാലുവിന്റെ നേതൃത്വത്തിലുള്ള സമിതി നാളെ ചർച്ച നടത്തും. കൂടുതല്‍ പാര്‍ട്ടികള്‍ സഖ്യത്തിലേയ്ക്ക് വന്നതിനാല്‍ എല്ലാ പാര്‍ട്ടികളും സീറ്റുകള്‍ ത്യാഗം ചെയ്യാന്‍ തയാറാകണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടിട്ടുണ്ട്.
National
ചെന്നൈ: തമിഴ്നാട്ടിൽ സഖ്യകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾക്കായി ഏഴംഗ സമിതി രൂപവത്കരിച്ച് ഡിഎംകെ. ടി.ആർ. ബാലു ആണ് സമിതി അധ്യക്ഷൻ. സഖ്യകക്ഷികളുമായുള്ള ചർച്ച നാളെ ആരംഭിക്കുമെന്നാണു റിപ്പോർട്ട്.
ഡിഎംകെ സഖ്യത്തിലെത്തിയ ഡിഎംഡികെയ്ക്ക് കോൺഗ്രസിനെക്കാൾ കൂടുതൽ സീറ്റ് നല്‍കിയേക്കും. 2021ൽ കോൺഗ്രസിന് 25 സീറ്റാണു നല്‍കിയത്. മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. സ്റ്റാലിൻ അധികാരം നിലനിർത്തുമെന്നു പനീർശെൽവം മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ഇതിനിടെ, തമിഴ്നാട്ടിൽ കൂട്ടുകക്ഷി സർക്കാരിനു യാതൊരു സാധ്യതയുമില്ലെന്നും വൻ ഭൂരിപക്ഷത്തോടെ ഡിഎംകെ അധികാരം നിലനിർത്തുമെന്നും എംഡിഎംകെ നേതാവ് വൈകോ പറഞ്ഞു.
National
ചെന്നൈ: തമിഴ്നാട്ടിൽ കോൺഗ്രസ്-ഡിഎംകെ സഖ്യം അചഞ്ചലമായി തുടരുമെന്നു മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. അതേസമയം സഖ്യസർക്കാരിനുള്ള സാധ്യത മുഖ്യമന്ത്രി തള്ളുകയും ചെയ്തു. കോൺഗ്രസുമായുള്ള സഖ്യത്തിൽ അസ്വരസ്യങ്ങളെന്ന റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്നും അധികാരവിഭജനം സംസ്ഥാനത്തിന് യോജിക്കുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇക്കാര്യം കോൺഗ്രസിന് നന്നായി അറിയാവുന്നതാണ്. സഖ്യത്തിൽ ഭിന്നതയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പങ്കാളിത്ത ഭരണം എന്ന പ്രശ്നം ചിലർ ഉയർത്തിക്കൊണ്ടുവരികയാണ്. എന്നാൽ ഇതു വിജയിക്കില്ലെന്നും ഇന്ത്യാ ടുഡെ വട്ടമേശ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
സഖ്യത്തിൽ ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങൾ ചിലർ ബോധപൂർവം പ്രചരിപ്പിക്കുകയാണ്. രാഷ്ട്രീയത്തിന് അതീതമായി രാഹുൽ ഗാന്ധിയെ സഹോദരനായാണു കാണുന്നത്. അദ്ദേഹം തിരിച്ചും അതുപോലെയാണു പരിഗണിക്കുന്നത്-മുഖ്യമന്ത്രി പറഞ്ഞു.ഡിഎംകെ-കോൺഗ്രസ് സഖ്യം സൗഹാർദത്തോടെയുള്ളതാണ്. ചിലർ വിചാരിക്കുന്ന ഭിന്നിപ്പ് ഒരിക്കലും ഉണ്ടാകില്ല-മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ സീറ്റ് വിഭജനചർച്ചകൾ തുടങ്ങിയില്ലെന്ന് ചില കോൺഗ്രസ് നേതാക്കൾ പരിഭവം പറഞ്ഞതിനു പിന്നാലെയാണു മുഖ്യമന്ത്രിയുടെ അഭിപ്രായപ്രകടനം. സഖ്യം സംബന്ധിച്ചും അധികാര വിഭജനം സംബന്ധിച്ചും ഏറെ നാളായി ഇരുഭാഗത്തും ചില നേതാക്കൾ വാക്യുദ്ധത്തിലായിരുന്നു.
സീറ്റ് വിഭജനവും ഇതിനായുള്ള സമിതിയും വൈകുന്നതായി തമിഴ്നാടിന്റെ ചുമതലയുള്ള എഐസിസി നേതാവ് ഗിരീഷ് ചന്ദോക്കർ അടുത്തിടെ കുറ്റപ്പെടുത്തിയിരുന്നു. അടുത്തമാസം 22 മുതൽ സമിതി പ്രവർത്തിക്കുമെന്നായിരുന്നു ഇതിന് ഡിഎംകെ നൽകിയ മറുപടി.
ഇതിനു പുറമേ കോൺഗ്രസ് നേതാക്കളായ മാണിക്യം ടാഗോറും ജ്യോതിമണിയും ഏതാനും ദിവസങ്ങളായി ഡിഎംകെ നേതാവ് ജി.ദളപതിയുമായി പ്രശ്നത്തിൽ വാക്യുദ്ധത്തിലായിരുന്നു.
National
ചെന്നൈ: ഗവർണർമാർ ബില്ലുകൾക്ക് അംഗീകാരം നൽകുന്നതിനു സമയപരിധി നിശ്ചയിക്കുന്നതുവരെ വിശ്രമമില്ലെന്നു തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഇതിനായി ഭരണഘടന ഭേദഗതി ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാഷ്ട്രപതിയുടെ റഫന്സിനുള്ള മറുപടിയായുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഗവർണർമാർക്കും രാഷ്ട്രപതിക്കും ബില്ലിന്മേൽ തീരുമാനമെടുക്കാനായി സമയപരിധി നിശ്ചയിച്ച വിധിയിലായിരുന്നു രാഷ്ട്രപതി പ്രത്യേക റഫറൻസ് തേടിയത്. സംസ്ഥാന അവകാശങ്ങൾക്കും ഫെഡറലിസത്തിനും വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
തമിഴ്നാട് ഗവര്‍ണര്‍ ആര്.എന്‍. രവി തടഞ്ഞുവച്ച ബില്ലുകള്‍ക്ക് അംഗീകാരം ലഭിച്ചതായി കണക്കാക്കിയ 2025 ഏപ്രില്‍ എട്ടിലെ വിധിൽ ഭരണഘടനാ ബെഞ്ചിന്റെ തീരുമാനം ഒരു സ്വാധീനവും ചെലുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ഡ്രൈവർ സീറ്റിലായിരിക്കണമെന്നും സംസ്ഥാനത്ത് രണ്ട് എക്സിക്യൂട്ടീവ് അധികാരകേന്ദ്രങ്ങൾ ഉണ്ടാകരുതെന്നുമുള്ള തത്ത്വം ഭരണഘടനാ ബെഞ്ച് ഈ വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഭരണഘടനാപരമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ ഭരണഘടനാ ചട്ടക്കൂടിനുള്ളിൽ പ്രവർത്തിക്കണം. ഒരിക്കലും അതിനപ്പുറം പോകരുത്. ഗവർണർക്ക് ബില്ലിനെ ഇല്ലാതാക്കാനോ പോക്കറ്റ് വീറ്റോ പ്രയോഗിക്കാനോ കഴിയില്ല. ബിൽ തടഞ്ഞുവയ്ക്കാൻ അദ്ദേഹത്തിന് ഒരു അധികാരവുമില്ല. ഇക്കാര്യങ്ങൾ വീണ്ടും സുപ്രീംകോടതി സ്ഥിരീകരിക്കുകയായിരുന്നുവെന്ന് സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
ഭരണഘടനപ്രകാരം ചുമതലയേൽക്കപ്പെട്ട ഒരാളും ഭരണഘടനയ്ക്കു മുകളിലാണെന്ന് അവകാശപ്പെടാൻ കഴിയില്ലെന്നു വിശ്വസിക്കുന്നു. ഉയർന്ന ഭരണഘടനാ അധികാരി പോലും ഭരണഘടന ലംഘിക്കുമ്പോൾ, ഭരണഘടനാ കോടതികൾ മാത്രമാണ് ഏക പ്രതിവിധി.
കോടതിയുടെ വാതിലുകൾ അടയ്ക്കരുത്. ഇത് നമ്മുടെ ജനാധിപത്യത്തിലെ നിയമവാഴ്ചയെ ദുർബലപ്പെടുത്തുകയും രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഗവർണർമാരുടെ ഭരണഘടനാ ലംഘനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും സ്റ്റാലിൻ പറഞ്ഞു.