ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ വിജയ്ക്ക് പിന്തുണയുമായി ഡിഎംകെയും രംഗത്ത്. വിജയ്യുടെ ടിവികെയ്ക്ക് സർക്കാർ രൂപീകരിക്കാൻ ആവശ്യമായ അംഗസംഖ്യ ഇല്ലെന്ന് ആരോപിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ സത്യപ്രതിജ്ഞയ്ക്ക് വിസമ്മതിച്ചിരുന്നു.
രാജേന്ദ്ര അർലേക്കറുടെ നടപടിയ്ക്കെതിരെയാണ് എം.കെ. സ്റ്റാലിൻ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ വിജയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്. എംഎൻഎം, വിസികെ, സിപിഐ, സിപിഎം തുടങ്ങിയ രാഷ്ട്രീയ പാർട്ടികളും വിജയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
വിജയ്യുടെ ടിവികെ 108 സീറ്റുകൾ നേടിയാണ് തമിഴ്നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായത്. എന്നാൽ കേവല ഭൂരിപക്ഷമായ 118 സീറ്റ് ലഭിച്ചില്ല. കോൺഗ്രസിന്റെ പിന്തുണയോടെ പാർട്ടി ഇതുവരെ 113 എംഎൽഎമാരെ ലഭിച്ചു. ഭൂരിപക്ഷത്തിന് ഇനിയും അഞ്ച് പേർ കുറവാണ്.
തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് വിജയ് ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. മുഖ്യമന്ത്രിയായതിനുശേഷം സംസ്ഥാന നിയമസഭയിൽ അദ്ദേഹത്തിന്റെ ഭൂരിപക്ഷം തെളിയിക്കാമെന്ന് വിജയ്യും മറ്റ് പാർട്ടികളും വാദിച്ചു.