National
ചെന്നൈ: തമിഴ്നാട്ടിൽ വിജയ്യുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ മന്ത്രിസഭാ വിപുലീകരണത്തിൽ എഐഎഡിഎംകെ വിമതരെ പരിഗണിക്കില്ലെന്ന് ടിവികെ. അണ്ണാ ഡിഎംകെ (എഐഎഡിഎംകെ) പ്രതിനിധികളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയാൽ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന് ഇത് പാർട്ടികളും വിസികെയും മുന്നറിയിപ്പ് നൽകിയതോടെ ടിവികെ തീരുമാനം വ്യക്തമാക്കിയത്.
ഡിഎംകെയ്ക്കും എഐഎഡിഎംകെയ്ക്കും എതിരായ ജനവിധിയാണിതെന്നും അവരെ കൂടെക്കൂട്ടുന്നത് ജനവികാരത്തിന് വിരുദ്ധമാണെന്നും സിപിഎമ്മും, സിപിഐയും, വിസികെയും വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച രാവിലെ 10 ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ 10 ടിവികെ എംഎൽഎമാരും കോൺഗ്രസിൽ നിന്നുള്ള രണ്ട് പേരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
മന്ത്രിസഭയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിൽ ആഭ്യന്തര തർക്കം ശക്തമായി തുടരുകയാണ്. ലഭിച്ച ഈ ഭരണം പങ്കിടാനുള്ള അവസരം നഷ്ടപ്പെടുത്തരുതെന്ന് ഭൂരിപക്ഷം നേതാക്കളും ആവശ്യപ്പെടുമ്പോഴും, ലീഗ് സംസ്ഥാന അധ്യക്ഷൻ ഖാദർ മൊയ്തീൻ ഇതിനോട് പൂർണമായി യോജിച്ചിട്ടില്ല.
ആലോചിച്ച് തീരുമാനമറിയിക്കാം എന്നാണ് ലീഗ് നേതൃത്വം വിജയ്യെ അറിയിച്ചിരിക്കുന്നത്. നിലവിൽ മുഖ്യമന്ത്രി വിജയ്യും ഒമ്പത് ടിവികെ മന്ത്രിമാരുമാണ് ക്യാബിനറ്റിലുള്ളത്. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്കായി തമിഴ്നാട് ഗവർണർ രാജേന്ദ്ര അർലേക്കർ ബുധനാഴ്ച രാത്രിയോടെ ചെന്നൈയിലെത്തും.
വിസികെയ്ക്ക് മന്ത്രിസഭയിൽ ചേരാൻ ടിവികെയുടെ ക്ഷണം ലഭിച്ചിട്ടുണ്ട് പാർട്ടി അധ്യക്ഷൻ തോൽ തിരുമാളവൻ സ്ഥിരീകരിച്ചു. എന്നാൽ മുതിർന്ന നേതാക്കളോട് ആലോചിച്ചതിന് ശേഷമെ ഈക്കാര്യത്തിൽ തീരുമാനം എടുക്കുകയുള്ളുവെന്നും തിരുമാളവൻ അറിയിച്ചു.
National
ചെന്നൈ: തമിഴ്നാട്ടിൽ വിജയ് മന്ത്രിസഭയിലേക്ക് കോൺഗ്രസും. മന്ത്രിസഭ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് രണ്ട് കോൺഗ്രസ് എംഎൽഎമാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ആറ് പതിറ്റാണ്ടിന് ശേഷമാണ് തമിഴ്നാട്ടിൽ കോൺഗ്രസ് ഭരണത്തിന്റെ ഭാഗമാകുന്നത്.
കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് കെ. രാജേഷ് കുമാർ, പി. വിശ്വനാഥൻ എന്നിവരാണ് പുതിയ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. രാവിലെ 10ഓടെ രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണറുടെ ചുമതലയുള്ള രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുക്കും.
കൃഷി, ഉന്നത വിദ്യാഭ്യാസം, റവന്യൂ തുടങ്ങിയ സുപ്രധാന വകുപ്പുകളിൽ നിലവിൽ മന്ത്രിമാരില്ലാത്ത സാഹചര്യം പരിഹരിക്കാനാണ് മന്ത്രിസഭാ വികസനം. കോൺഗ്രസിനെ ഭരണത്തിൽ ഉൾപ്പെടുത്തിയത് വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സഖ്യം ശക്തമാക്കാനും സഹായിക്കുമെന്നാണ് ടിവികെ വിലയിരുത്തൽ.
National
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ ചേംബറിൽ നിന്നുള്ള വീഡിയോ പുറത്തുവന്നതിന് പിന്നാലെ വിവാദം കനക്കുന്നു. വിജയ്യുടെ ചേംബറിനുള്ളിൽ സന്ദർശകൻ ചിത്രീകരിച്ച സെൽഫി വീഡിയോ ആണ് പുറത്തുവന്നത്.
മുഖ്യമന്ത്രി വിജയ്യും ഭിന്നശേഷിക്കാരുടെ സംഘടന പ്രതിനിധികളും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വീഡിയോ ആണ് വിവാദത്തിന് വഴിവച്ചത്. സംഘടന പ്രസിഡന്റ് ഡോ. പി. സിമ്മചന്ദ്രൻ ആണ് വീഡിയോ ചിത്രീകരിച്ചത്.
സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഡിഎംകയും ബിജെപിയും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് റീലുകൾ ചിത്രീകരിക്കുന്ന സ്ഥലമായി തരംതാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. മുഖ്യമന്ത്രിയുടെ കസേരയിൽ വിജയ് ഇരിക്കുന്നത് ദൃശ്യങ്ങളിൽ ഉണ്ട്.
എന്നാൽ ഫോട്ടോ എടുക്കാൻ വിജയ്യുടെ അനുമതി തേടിയിരുന്നെന്നും, അബദ്ധത്തില്‍ വീഡിയോ ആയെന്നുമാണ് സിമ്മചന്ദ്രന്റെ പ്രതികരണം.
National
ചെന്നൈ: തമിഴ്നാട്ടിൽ എഐഎഡിഎംകെ സർക്കാരിന്റെ കാലത്ത് ആരംഭിച്ച അമ്മ ക്യാന്റീനുകൾ നവീകരിക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി വിജയ്. ക്യാന്റീൻ കെട്ടിടങ്ങളുടെ പുനരുദ്ധാരണം, ഉപകരണങ്ങളുടെ ലഭ്യത എന്നിവ ഉറപ്പാക്കാനും വിജയ് നിർദേശം നൽകിയിട്ടുണ്ട്.
അമ്മ ക്യാന്റീനുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് വ്യാപക പരാതികൾ ഉയർന്നതിന് പിന്നാലെയാണ് നിർദേശം. ഗ്രേറ്റർ ചെന്നൈ കോർപ്പറേഷന് കീഴിൽ 383 ക്യാന്റീനുകളും മറ്റ് പ്രാദേശിക സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ 267 ക്യാന്റീനുകളുമാണുള്ളത്.
സ്റ്റാലിൻ സർക്കാർ അമ്മ ക്യാന്റീനുകളുടെ പേര് നിലനിർത്തിയെങ്കിലും സാമ്പത്തിക സഹായം ഉൾപ്പെടെ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന പദ്ധതിയുടെ നവീകരണവും സർക്കാർ വലിയ ജനക്ഷേമ പരിപാടിയായിട്ടാണ് നടപ്പിലാക്കുന്നത്.
Kerala
തൃശൂർ: തമിഴ്നാട്ടിലെ വിജയത്തിന് പിന്നാലെ പിന്നാലെ കേരളത്തിലും ചുവടുറപ്പിക്കാൻ തയാറെടുക്കുകയാണ് വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ). സംസ്ഥാനത്ത് പാർട്ടിയുടെ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ ജില്ലാ ഘടകങ്ങൾ രൂപീകരിക്കുകയാണ് ടിവികെ കേരള ഘടകം.
വയനാടിനും പാലക്കാടിനും പിന്നാലെ തൃശൂരിലും ടിവികെ ജില്ലാ കമ്മിറ്റി രൂപീകരിച്ചു. തൃശൂർ ജില്ലയിലെ വിജയ് ആരാധകരെ അണിനിരത്തിയാണ് ടിവികെ ആദ്യ യോഗം ചേർന്നത്. വിജയ് ഫാൻസ് അസോസിയേഷന് കീഴിലെ അംഗങ്ങളെ കൂട്ടിച്ചേർത്ത് തൃശൂർ ഗിരിജ തീയേറ്ററിലായിരുന്നു യോഗം.
വനിത - യൂത്ത് വിംഗ് ഭാരവാഹികൾക്കൊപ്പം വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വിജയ് ആരാധകരും യോഗത്തിൽ പങ്കെടുത്തു. ആദ്യഘട്ടത്തിൽ വാർഡ് തലത്തിൽ കമ്മിറ്റികൾ രൂപീകരിച്ച് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനാണ് ടിവികെ കേരള ഘടകം ലക്ഷ്യമിടുന്നത്. ടിവികെയെ പുച്ഛിച്ച് തള്ളിയവർക്കുള്ള മറുപടിയാണ് തമിഴ്നാട്ടിലെ ഉജ്ജ്വല വിജയവും കേരളത്തിലെ പാർട്ടി രൂപീകരണവും എന്ന് സംഘാടകർ പറഞ്ഞു.
വയനാട്, പാലക്കാട്, തൃശൂർ ജില്ലകൾക്ക് പുറമെ കേരളം ഒട്ടാകെ പാർട്ടിയുടെ പ്രവർത്തനം വ്യാപിപ്പിക്കുക, കൂടുതൽ വനിതാ പ്രവർത്തകരെ പാർട്ടിയിലേക്ക് ആകർഷിക്കുക, വിദ്യാസമ്പന്നരെയും പ്രൊഫഷണലുകളെയും പാർട്ടിയുടെ നേതൃപദവികളിലെത്തിച്ച് യുവജന പങ്കാളിത്തം ഉറപ്പാക്കുക എന്നിങ്ങനെയാണ് പ്രാരംഭ ഘട്ടത്തില്‍ ടിവികെ കേരള ഘടകം ലക്ഷ്യമിടുന്നത്.
National
ചെന്നൈ: തമിഴ്നാട്ടിൽ സി.ജോസഫ് വിജയ്യുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി വിജയ് തന്നെയായിരിക്കും കൈകാര്യം ചെയ്യുക. ഇതിന് പുറമെ പൊതുഭരണം, വനിത - യുവജനക്ഷേമം, മുനിസിപ്പൽ ഭരണം, പ്രത്യേക പദ്ധതി നിർവഹണം തുടങ്ങിയ സുപ്രധാന വകുപ്പുകളും മുഖ്യമന്ത്രിയുടെ കീഴിലായിരിക്കും.
മുതിർന്ന നേതാവ് കെ.എ.സെങ്കോട്ടയ്യനായിരിക്കും ധനകാര്യ മന്ത്രി. ഗ്രാമവികസനം, ജലവിഭവം എന്നീ വകുപ്പുകളുടെ ചുമതല ബുസി ആനന്ദിനാണ്. പൊതുമരാമത്ത്, സ്പോർട്സ് വകുപ്പുകളാണ് ആധവ് അർജുനയ്ക്ക് ലഭിച്ചിരിക്കുന്നത്.
മറ്റ് മന്ത്രിമാരും വകുപ്പും: അരുൺരാജ് - ആരോഗ്യം, പി. വെങ്കട്ടരമണൻ - ഭക്ഷ്യം, സിവിൽ സപ്ലൈസ്, സി.ടി.ആർ. നിർമൽകുമാർ - വൈദ്യുതി, നിയമം, രാജ്മോഹൻ - പൊതുവിദ്യാഭ്യാസം, പിആർഡി, ടി.കെ. പ്രഭു - ഖനനം, പ്രകൃതി വിഭവം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്യും. 29കാരിയായ എസ്. കീർത്തനയ്ക്ക് വ്യവസായ വകുപ്പാണ് നൽകിയിരിക്കുന്നത്.
National
ചെന്നൈ: വിജയ്യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ ഉടൻ വീഴുമെന്ന് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ.സ്റ്റാലിൻ. പ്രവർത്തകർ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയം ചർച്ചചെയ്യാനായി വിളിച്ചുചേർത്ത ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിലാണ് സ്റ്റാലിന്റെ പ്രഖ്യാപനം.
2029 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പും നടക്കാൻ സാധ്യതയുണ്ട്. പാർട്ടി നേതാവെന്നനിലയിൽ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുകയാണ്. പരാജയത്തിലെ പരസ്പര കുറ്റപ്പെടുത്തലുകൾ വേണ്ട. പരാജയത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ സമിതി രൂപീകരിച്ചിട്ടുണ്ട്.
20 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഉന്നതതല സമിതിക്ക് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. റിപ്പോർട്ട് കിട്ടിയാലുടൻ അതനുസരിച്ച് നടപടികളുണ്ടാകുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.
Movies
തമിഴ്നാട് മുഖ്യമന്ത്രി വിജയ്യ്ക്കെതിരെ വിമർശനവുമായി നടി ജൂലി വീണ്ടും രംഗത്ത്. വിജയ്യുടെ വ്യക്തിഗത ജ്യോത്സ്യനും പാർട്ടി വക്താവുമായ റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രിയുടെ ഓഫിസിൽ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആയി നിയമിക്കാനെടുത്ത തീരുമാനമാണ് വിമർശനങ്ങൾക്ക് വഴിവച്ചത്.
മുഖ്യമന്ത്രി ആയ ശേഷം നടത്തിയ ആദ്യ തട്ടിപ്പിന് അഭിനന്ദനങ്ങൾ എന്ന് പരിഹസിച്ചുകൊണ്ടാണ് ജൂലി സംസാരിച്ചു തുടങ്ങിയത്.
‘‘അണ്ണാ സൂപ്പർ! നിങ്ങളുടെ ആദ്യത്തെ ഔദ്യോഗികമായ 'അഴിമതി' നിങ്ങൾ നടത്തിക്കഴിഞ്ഞു, അതിന് അഭിനന്ദനങ്ങൾ. ഞങ്ങൾ പെരിയാർ ആശയങ്ങളിൽ വിശ്വസിക്കുന്നവരും സനാതന ധർമത്തിന് എതിരായവരുമാണ്; എങ്കിലും നിങ്ങളുടെ വ്യക്തിപരമായ വിശ്വാസങ്ങളെ ഞങ്ങൾ ബഹുമാനിക്കുന്നു.
ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നതോ പ്രാർത്ഥിക്കുന്നതോ തെറ്റാണെന്ന് ഞങ്ങൾ എവിടെയും പറഞ്ഞിട്ടില്ല, മറിച്ച് ദൈവത്തെ മുൻനിർത്തി കാണിക്കുന്ന കാര്യങ്ങളെയാണ് ഞങ്ങൾ എതിർക്കുന്നത്.
അത് എന്തുതന്നെയായാലും, വളരെ പ്രധാനപ്പെട്ട ഒരു ഔദ്യോഗിക കുറിപ്പ് ഒരു ജ്യോത്സ്യന് നൽകുക വഴി നിങ്ങൾ നിങ്ങളുടെ വിശ്വാസത്തെയാണ് ഉയർത്തിപ്പിടിച്ചിരിക്കുന്നത്.
അത് നിങ്ങളുടെ ഇഷ്ടം, പക്ഷേ അദ്ദേഹത്തിനുള്ള ശമ്പളം വരുന്നത് എവിടെ നിന്നാണ് അണ്ണാ? അത് ഞങ്ങളെപ്പോലുള്ള സാധാരണക്കാരുടെ നികുതിപ്പണമല്ലേ.’’ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിൽ ജൂലി പറഞ്ഞു.
ജനങ്ങളുടെ നികുതിപ്പണം ഒരിക്കലും ദുർവിനിയോഗം ചെയ്യില്ലെന്ന് തിരഞ്ഞെടുപ്പ് റാലികളിൽ വിജയ് പ്രസംഗിക്കുന്ന പഴയ വീഡിയോയും ജൂലി ഇതിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കാലം മുതൽക്കേ വിജയുടെ രാഷ്ട്രീയ പ്രവേശനത്തെ ജൂലി എതിർത്തിരുന്നു. ഡിഎംകെ പ്രതിപക്ഷത്തിരിക്കുന്നത് വിജയിക്ക് വരും ദിവസങ്ങളിൽ വലിയ വെല്ലുവിളിയാകുമെന്നും ജൂലി നേരത്തെ നൽകിയിരുന്നു.
Kerala
ചെന്നൈ: തമിഴ്നാട് നിയമസഭയിൽ വൻ ഭൂരിപക്ഷത്തിൽ വിശ്വാസവോട്ട് നേടി വിജയ് സർക്കാർ. സഭയിലെ 144 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ ഭൂരിപക്ഷം ഉറപ്പാക്കിയത്.
ടിവികെയുടെയും സഖ്യകക്ഷികളുടെയും 120 വോട്ടുകൾക്ക് പുറമെ എഐഎഡിഎംകെയിലെ വിമത വിഭാഗത്തിന്റെ പിന്തുണ കൂടി സർക്കാരിന് ലഭിച്ചു. 22 പേർ സർക്കാരിനെതിരെ വോട്ട് ചെയ്തപ്പോൾ അഞ്ച് പേർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു
കോൺഗ്രസ് (അഞ്ച്), സിപിഐ (രണ്ട്), സിപിഎം (രണ്ട്), വിസികെ (രണ്ട്), ഐയുഎംഎൽ (രണ്ട്) എന്നീ പാർട്ടികൾ വിജയ് സർക്കാരിന് പിന്തുണ അറിയിച്ചു. എഎംഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ട എംഎൽഎ കാമരാജും ടിവികെയ്ക്ക് പിന്തുണ നൽകി.
വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുൻപ് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിൽ ഡിഎംകെ എംഎൽഎമാർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. എഐഎഡിഎംകെ പിളരുന്ന കാഴ്ചയാണ് വോട്ടെടുപ്പ് സമയത്ത് കണ്ടത്.
പാർട്ടി വിപ്പ് ലംഘിച്ച് എസ്.പി. വേലുമണിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം സർക്കാരിന് അനുകൂലമായി നിലപാടെടുത്തപ്പോൾ, എടപ്പാടി പളനിസ്വാമി (ഇപിഎസ്) ഇതിനെ ശക്തമായി എതിർത്തു. എംഎൽഎമാരെ മന്ത്രിസ്ഥാനവും മറ്റ് വാഗ്ദാനങ്ങളും നൽകി പ്രലോഭിപ്പിക്കുകയാണെന്ന് പളനിസ്വാമി ആരോപിച്ചു.
National
ന്യൂഡല്‍ഹി: തമിഴ്നാട്ടില്‍ വിജയ് നേതൃത്വം നല്കുന്ന തമിഴക വെട്രി കഴകം (ടിവികെ) സര്‍ക്കാര്‍ ഇന്നു സഭയില്‍ വിശ്വാസവോട്ട് തേടും. ഇടപ്പാടി കെ. പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള അണ്ണാ ഡിഎംകെയുമായി ഇടഞ്ഞുനില്‍ക്കുന്ന 30 വിമത എംഎല്‍എമാര്‍ ഒപ്പമെത്തിയതു സര്‍ക്കാരിന്റെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചിട്ടുണ്ട്.
സർക്കാരിനെ പിന്തുണച്ചുള്ള കത്ത് കൈമാറാൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് വിമതനേതാവ് സി.വി. ഷൺമുഖം നേരത്തേ മാധ്യമപ്രവർത്തകരോടു പറഞ്ഞിരുന്നു.
234 അംഗ സഭയില്‍ ടിവികെയ്ക്ക് 108 സീറ്റുകളാണുള്ളത്. കോണ്‍ഗ്രസും ഇടതുകക്ഷികളും ഉള്‍പ്പെടെ 120 അംഗങ്ങൾ നേരത്തേ വിജയിനൊപ്പമുണ്ട്. അണ്ണാ ഡിഎംകെ വിമതര്കൂടിചേരുന്നതോടെ ഭരണപക്ഷത്ത് 150 ഓളം എംഎല്‍എമാരാകും.
ഇന്നലെ വൈകുന്നേരം അണ്ണാ ഡിഎംകെ വിമത നേതാവ് സി.വി. ഷണ്മുഖവുമായി വിജയ് കൂടിക്കാഴ്ച നടത്തി. ഷണ്മുഖത്തിന്റെ ചെന്നൈയിലെ വസതിയിയില്‍ അപ്രതീക്ഷിതമായി മുഖ്യമന്ത്രി എത്തുകയായിരുന്നു. കോൺഗ്രസ് ആസ്ഥാനത്തും മുഖ്യമന്ത്രി നേരിട്ടെത്തി. ഇന്നു നടക്കുന്ന വിശ്വാസവോട്ടെടുപ്പ് ലക്ഷ്യമിട്ടാണ് സന്ദർശനമെന്നു വിലയിരുത്തപ്പെടുന്നു.
വിശ്വാസപ്രമേയവുമായി ബന്ധപ്പെട്ട നീക്കങ്ങൾ എംജിആർ സ്ഥാപിച്ച അണ്ണാ ഡിഎംകെയെ പിളർപ്പിന്റെ വക്കിൽ എത്തിച്ചിരിക്കുകയാണ്. മുതിർന്ന നേതാക്കളായ സി.വി. ഷൺമുഖത്തിന്റെയും എസ്.പി. വേലുമണിയുടെയും നേതൃത്വത്തിലാണു വിമതർ ഒന്നിച്ചിരിക്കുന്നത്.
ബദ്ധവൈരികളായ ഡിഎംകെയുമായി തെരഞ്ഞെടുപ്പിനുശേഷം സഖ്യമുണ്ടാക്കാൻ പാർട്ടി അധ്യക്ഷൻ ഇടപ്പാടി കെ. പളനിസ്വാമി ശ്രമിച്ചുവെന്നാണു വിമതപക്ഷത്തിന്റെ ആരോപണം. ഡിഎംകെയെ തൂത്തെറിയാനാണ് അണ്ണാ ഡിഎംകെ രൂപീകരിച്ചതെന്നും എന്നാൽ പാർട്ടിയുടെ അടിസ്ഥാന തത്വങ്ങളെത്തന്നെ വെല്ലുവിളിക്കാനാണ് പളനിസ്വാമി ശ്രമിച്ചതെന്നും രണ്ട് നേതാക്കളും കുറ്റപ്പെടുത്തുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ 164 സീറ്റുകളിൽ അണ്ണാ ഡിഎംകെ മത്സരിച്ചെങ്കിലും 47 സീറ്റുകളിൽ മാത്രമാണു വിജയിക്കാനായത്. അന്നുമുതൽ പാർട്ടിക്കുള്ളിൽ അസ്വാരസ്യങ്ങൾ തലപൊക്കിയിരുന്നു.
അതേസമയം വിമതരുടെ ആരോപണങ്ങൾ ഇടപ്പാടി ക്യാന്പ് തള്ളിക്കളയുകയാണ്. വേലുമണിയും ഷണ്മുഖവും മറ്റൊരു മുതിർന്ന നേതാവ് വിജയ്ഭാസ്കറും മന്ത്രിപദവി ഉറപ്പാക്കിയെന്ന് ഇടപ്പാടി ക്യാന്പ് പറയുന്നു. ഏതാനും എംഎൽഎമാർ പോയെങ്കിലും അണികൾ അണ്ണാഡിഎംകെയ്ക്ക് ഒപ്പമാണെന്നുമാണ് നേതൃത്വത്തിന്റെ അവകാശവാദം.
തെരഞ്ഞെടുപ്പിനുശേഷം സഖ്യസർക്കാർ രൂപീകരിക്കുന്നതിന് ചർച്ച നടത്തിയെന്ന അണ്ണാഡിഎംകെ വിമതപക്ഷത്തിന്റെ ആരോപണം ഡിഎംകെയും തള്ളിക്കളഞ്ഞു. ടിവികെ സർക്കാരിനെ പിന്തുണയ്ക്കുന്നതിന് തീരുമാനിച്ചതോടെയാണ് അടിസ്ഥാനരഹിത ആരോപണങ്ങൾ സൃഷ്ടിക്കുന്നത്. പ്രതിപക്ഷമായി പ്രവർത്തിക്കുമെന്ന് ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിൻ വ്യക്തമാക്കിയിരുന്നതായും ഓർഗനൈസിംഗ് സെക്രട്ടറി ആർ.എസ്. ഭാരതി പറഞ്ഞു.
National
ന്യൂഡൽഹി: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ കേന്ദ്ര സർക്കാരിന് കത്തയച്ച് വിജയ്. ശ്രീലങ്കയിൽ തടവിലായ തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായിഅടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് കത്ത്.
ആറ് മത്സ്യത്തൊഴിലാളികളാണ് ശ്രീലങ്കയിൽ തടവിലുള്ളത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് ആണ് ഇതുസംബന്ധിച്ച് വിജയ് കത്തയച്ചത്. തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ നാവികസേനയുടെ പിടിയിലാകുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.
അതേസമയം മുഖ്യമന്ത്രി വിജയ്യുടെ ഓഫീസിലെ നിയമനത്തിൽ വിവാദം ഉയര്‍ന്നു. വിജയ്യുടെ വിശ്വസ്തനായ ജ്യോത്സ്യനെ സർക്കാർ പദവിയിൽ നിയമിച്ചതിനെതിരെയാണ് കോൺഗ്രസും വിസികെയും രംഗത്തെത്തിയത്.
ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി തസ്തികയിലാണ് ജ്യോത്സ്യൻ റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രി വിജയ് നിയമിച്ചത്. ശമ്പളവും മറ്റും പിന്നാലെ വ്യക്തമാക്കുമെന്നാണ് ഉത്തരവ്.
National
ചെന്നൈ: ടിവികെ പ്രവർത്തകർക്ക് പുതിയ നിർദേശവുമായി മുഖ്യമന്ത്രി വിജയ്. പാതയോര ബോർഡുകളും ബാനറുകളും സ്ഥാപിക്കരുതെന്നും ആൾക്കൂട്ടം എത്തുന്നയിടങ്ങളിൽ പ്രചാരണബോർഡുകൾ പാടില്ലെന്നാണ് വിജയ്യുടെ നിർദേശം.
ഗതാഗതം തടസപ്പെടുത്തി ഒന്നും ചെയ്യരുത്. പൊതുജനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ ജന്മദിനത്തിനും മറ്റും ആഘോഷങ്ങൾ സംഘടിപ്പിക്കരുത്. നിർദേശം ലംഘിച്ചാൽ കർശന നടപടി എന്നും മുഖ്യമന്ത്രി വിജയ് വ്യക്തമാക്കി.
അതിനിടെ, അധികാരത്തിലേക്കുള്ള പാതയിൽ ഒപ്പംനിന്ന സ്ത്രീകളുടെ കൈയടി നേടുന്ന പ്രഖ്യാപനവും നടത്തിയിരിക്കുകയാണ് മുഖ്യമന്ത്രി വിജയ്. സർക്കാർ മദ്യ വിതരണ സ്ഥാപനമായ ടാസ്മാക്കിന്റെ 4765 ഔട്ട്ലറ്റുകളിൽ 717 എണ്ണം രണ്ടാഴ്ചയ്ക്കകം അടച്ചുപൂട്ടാൻ വിജയ് ഉത്തരവിട്ടു.
ധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാന്റുകള്‍ എന്നിവയുടെ 500 മീറ്റർ പരിധിയിലുള്ള മദ്യശാലകൾക്കാകും താഴു വീഴുക. ഇവയുടെ 50 മീറ്റർ ദൂരപരിധിയിൽ മദ്യശാലകൾ പാടില്ലെന്നാണ് നിലവിലെ നഗരസഭ ചട്ടം.
Movies
ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവയുടെ 500 മീറ്റര്‍ പരിധിയിലുള്ള മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്യുടെ ഉത്തരവിന് പിന്നാലെ അഭിനന്ദനവുമായി കമൽഹാസനും വിശാലും.
അധികാരത്തിലേറിയ ഉടൻ മദ്യശാലകൾ അടയ്ക്കാനുള്ള പ്രഖ്യാപനത്തിന് ഇരുവരും നന്ദി പറഞ്ഞു.
ക്ഷേത്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങൾക്ക് സമീപമുള്ള മദ്യ വിൽപ്പന ശാലകൾ നീക്കം ചെയ്യണമെന്ന തമിഴ് കുടുംബങ്ങളുടെ നീണ്ട നാളുകളായുള്ള ആവശ്യമാണ് വിജയ് നിറവേറ്റിയതെന്ന് കമൽഹാസൻ പറഞ്ഞു.
മദ്യ വിൽപ്പന ഒരിക്കലും ഒരു സർക്കാർ പ്രവർത്തനമായിരിക്കരുത്. മദ്യത്തിന്റെ ഒഴുക്ക് നിയന്ത്രിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. തമിഴ്നാട് സർക്കാർ ഈ നിലയിലേക്ക് പുരോഗമിക്കണം. ഇന്ന്, 717 മദ്യ വിൽപ്പന ശാലകൾ അടച്ചു കൊണ്ടാണ് ഇത് ആരംഭിച്ചിരിക്കുന്നത്. ഈ സംഖ്യ വർദ്ധിപ്പിക്കേണ്ടതുണ്ട്. ഈ നടപടി തുടരേണ്ടതുണ്ട് എന്നും കമൽഹാസൻ പറഞ്ഞു.
717 മദ്യശാലകൾ, പ്രത്യേകിച്ച് സ്കൂളുകൾക്ക് സമീപമുള്ളവ അടച്ചുപൂട്ടാനുള്ള താങ്കളുടെ പ്രഖ്യാപനത്തിന് നന്ദി എന്നായിരുന്നു നടൻ വിശാലിന്റെ പ്രതികരണം. മദ്യവിൽപ്പനശാലകൾക്ക് മുന്നിലൂടെ നടക്കാൻ പ്രയാസപ്പെടുന്ന പെൺകുട്ടികൾക്കൊപ്പം ഞാനും സാധാരണക്കാരായ നിരവധിപേരും നിങ്ങൾക്ക് നന്ദി പറയുന്നു.
നമ്മുടെ മുഖ്യമന്ത്രിയുടെ ഈ തീരുമാനത്തിലൂടെ എന്റെ മുഖത്തും മറ്റനേകം മുഖങ്ങളിലും പുഞ്ചിരിയുണ്ടായി. ഈ തീരുമാനത്തെയും താങ്കളെയും താങ്കളുടെ ഗവൺമെന്റിനെയും ഇന്ന് ഞാൻ സല്യൂട്ട് ചെയ്യട്ടെയെന്നുമാണ് വിശാൽ വിജയിനെ അഭിനന്ദിച്ച് എക്സിൽ കുറിച്ചത്.
717 തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്പ്പറേഷന്(ടാസ്മാക്) മദ്യവില്‍പ്പനശാലകള്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ അടച്ചുപൂട്ടാന്‍ അധികൃതരോട് നിര്‍ദ്ദേശിച്ചുള്ളതായിരുന്നു വിജയ് സർക്കാരിന്റെ സുപ്രധാന ഉത്തരവ്.
ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി ബസ് സ്റ്റാൻഡുകൾക്ക് സമീപം പ്രവർത്തിക്കുന്ന കടകളാണ് പൂട്ടുന്നത്. തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള വിജയ്യുടെ ആദ്യ ഉത്തരവാണിത്. അടുത്ത രണ്ടാഴ്ചയ്ക്കകം തുടർനടപടികൾ പൂർത്തിയാക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി.
National
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ചുമതലയേറ്റതിന് പിന്നാലെ, നിയമസഭാ സ്പീക്കറായി മുതിർന്ന രാഷ്ട്രീയ നേതാവും ടിവികെ നേതാവുമായ ജെസിഡി പ്രഭാകർ തെരഞ്ഞെടുക്കപ്പെട്ടു. പുതുതായി രൂപീകരിച്ച വിജയ് സർക്കാരിന്റെ ഭരണപരമായ മികവിനും നിയമസഭാ നടപടികളിലെ പക്വതയ്ക്കും അടിവരയിടുന്നതാണ് പ്രഭാകറുടെ ഈ നിയമനം.
വിജയ് എന്ന സൂപ്പർതാരത്തിന്റെ ജനപ്രീതിയിലാണ് ടിവികെ രാഷ്ട്രീയത്തിൽ ചുവടുറപ്പിച്ചതെങ്കിലും, സഭാ നടപടികളിൽ പരിചയസമ്പന്നനായ ഒരു നേതാവിനെ തന്നെ സ്പീക്കർ സ്ഥാനത്തേക്കു കൊണ്ടുവരാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു. പതിറ്റാണ്ടുകളായി തമിഴ്നാട് രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായ പ്രഭാകർ, നിയമസഭാ ചട്ടങ്ങളിലും ഭരണരീതികളിലുമുള്ള തന്റെ അഗാധമായ അറിവ് മുൻനിർത്തിയാണ് ഈ പദവിയിലെത്തുന്നത്.
തമിഴ് രാഷ്ട്രീയത്തിലെ പല അധികാര മാറ്റങ്ങൾക്കും സാക്ഷിയായ പ്രഭാകർ, തമിഴ്നാട് രാഷ്ട്രീയത്തിലെ പഴയ തലമുറയെയും പുതിയ തലമുറയെയും ബന്ധിപ്പിക്കുന്ന കണ്ണിയായാണ് വിലയിരുത്തപ്പെടുന്നത്. കന്നി സർക്കാരിന്റെ തുടക്കത്തിൽ സഭാനടപടികൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ പ്രഭാകറുടെ സാന്നിധ്യം സഹായിക്കുമെന്ന് നിരീക്ഷകർ കരുതുന്നു.
പാർട്ടിക്കുള്ളിലെ ശക്തനായ നേതാവായ അദ്ദേഹം, വിജയ്യുടെ ആദ്യ മന്ത്രിസഭയിലെ ഏറ്റവും പ്രധാനപ്പെട്ട ഭരണഘടനാ പദവികളിലൊന്നിനാണ് ഇപ്പോൾ അർഹനായിരിക്കുന്നത്. സഭയിലെ രാഷ്ട്രീയ ചർച്ചകളെ നിയന്ത്രിക്കാനും പ്രതിപക്ഷത്തെ പക്വതയോടെ നേരിടാനും പ്രഭാകറുടെ നിയമനം ടിവികെ സർക്കാരിനു കരുത്തേകും.
Kerala
ചെന്നൈ: തമിഴ്നാട്ടിൽ ടിവികെയ്ക്കു പിന്തുണ പ്രഖ്യാപിച്ച് എഐഎഡിഎംകെയിലെ സി.വി. ഷൺമുഖം, എസ്.പി. വേലുമണി വിഭാഗങ്ങൾ. ടിവികെ നേതാവും മുഖ്യമന്ത്രിയുമായ വിജയ്യെ ഇന്നു കാണുമെന്ന് ഷൺമുഖം മാധ്യമപ്രവർത്തകരോടു പറഞ്ഞു.
മുൻകാലങ്ങളിൽ എഐഎഡിഎംകെ നേരിടേണ്ടി വന്ന പരാജയങ്ങളാണ് ഈ മാറ്റത്തിനു കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. "പാർട്ടിയെ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ടെന്നും അതിന്റെ ഭാവിയെക്കുറിച്ച് ചർച്ച ചെയ്യണമെന്നു' അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
ഡിഎംകെയുമായി സഖ്യമുണ്ടാക്കാൻ തീരുമാനിച്ച എഐഎഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായ എടപ്പാടി കെ. പളനിസ്വാമിയെയും അദ്ദേഹം വിമർശിച്ചു.
"ഞങ്ങൾ ഡിഎംകെയ്ക്ക് എതിരെയാണ് ഈ പാർട്ടി സ്ഥാപിച്ചത്. 53 വർഷമായി ഞങ്ങളുടെ രാഷ്ട്രീയം ഡിഎംകെയ്ക്ക് എതിരായിരുന്നു. ഡിഎംകെ പിന്തുണയോടെ എഐഎഡിഎംകെ സർക്കാർ രൂപീകരിക്കണമെന്ന നിർദ്ദേശം ഞങ്ങളുടെ ഭൂരിപക്ഷം അംഗങ്ങളും നിരസിച്ചു. അത്തരമൊരു സഖ്യം രൂപീകരിച്ചാൽ എഐഎഡിഎംകെ നിലനിൽക്കില്ല'. അദ്ദേഹം വ്യക്തമാക്കി. എഐഎഡിഎംകെയെ പിളർത്താൻ തനിക്ക് ഉദ്ദേശ്യമില്ലെന്നും ഷൺമുഖം കൂട്ടിച്ചേർത്തു.
"നിലവിൽ ഒരു സഖ്യവുമില്ലാതെയാണ് ഞങ്ങൾ നിൽക്കുന്നത്. പാർട്ടിയെ പുനരുജ്ജീവിപ്പിക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും ആയിരിക്കണം നമ്മുടെ ശ്രദ്ധ. ഒടുവിൽ ടിവികെയ്ക്കു പിന്തുണ നൽകാൻ ഞങ്ങൾ തീരുമാനിച്ചു'. ഷൺമുഖം പറഞ്ഞു.
Movies
തമിഴ്നാട് രാഷ്ട്രീയവും വിജയ്യും തൃഷയുമാണ് ഇപ്പോൾ ആരാധകർക്കിടയിലെ പ്രധാന ചർച്ചാവിഷയം. തമിഴ്നാട് മുഖമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്യുന്ന വേദിയില്‍ താരമായത് നടി തൃഷയായിരുന്നു. അമ്മയ്ക്കൊപ്പം താരം എത്തിയത് വൻ ആവേശമായി മാറിയിരുന്നു. പിന്നീട് എല്ലാവരുടെയും ശ്രദ്ധ പോയതും തൃഷയിലേയ്ക്കായിരുന്നു.
ഇപ്പോഴിതാ അതേ സാരിയിലുള്ള ചിത്രങ്ങൾ പങ്കുവച്ച് നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വാക്കുകളാണ് ചർച്ചയാകുന്നത്. ‘ദ് ലവ് ഈസ് ഓൾവെയ്സ് ലൗഡർ’ (സ്നേഹം വിളിച്ചറിയിക്കപ്പെടേണ്ടതാണ്) എന്നാണ് അടിക്കുറിപ്പായി നടി കുറിച്ചത്.
സത്യപ്രതിഞ്ജ ചടങ്ങിനെത്തിയപ്പോഴുള്ള സാരിയുടെ ചിത്രത്തിനൊപ്പമാണ് ഈ കുറിപ്പ്. നടി ലിസി അടക്കം നിരവധിപ്പേരാണ് തൃഷയുടെ ലുക്കിനെ പ്രശംസിച്ച് എത്തുന്നത്.
വിജയ്യുടെ ഭാര്യയും മക്കളും സന്നിഹിതരാകാത്ത ചടങ്ങിൽ തൃഷയുടെ സാന്നിധ്യം ഏറെ വിമർശനം ഏറ്റുവാങ്ങിയിരുന്നു. എന്നാൽ ഈ വിമർശനങ്ങൾക്കൊക്കെയുള്ള മറുപടിയാണ് നടിയുടെപുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
National
ചെന്നൈ: തമിഴ്നാട് നിയമസഭയിൽ ഇന്ന് സ്പീക്കർ-ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കും. ചെന്നൈ തൌസൻഡ് ലൈറ്റ്സ് എംഎൽഎ ജെ.സി.ഡി. പ്രഭാകർ ആണ് ടിവികെയുടെ സ്ഥാനാർഥി. മൂന്നാം തവണയാണ് പ്രഭാകർ എംഎൽഎ ആകുന്നത്.
ചൊവ്വാഴ്ച രാവിലെ 9.30 നാണ് തെരഞ്ഞെടുപ്പ് നടക്കുക. എന്നാൽ ഡിഎംകെയും എഐഎഡിഎംകെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. പ്രഭാകർ മുതിർന്ന നേതാവാണെന്നും അനുയോജ്യനായ സ്ഥാനാർഥിയാണെന്നും ഡിഎംകെ വക്താവ് ടി.കെ.എസ്. ഇളങ്കോവൻ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു.
വിജയ് സർക്കാരിന്റെ കീഴിൽ നിയമസഭയുടെ അധ്യക്ഷസ്ഥാനത്തേക്ക് പരിചയസമ്പന്നനായ പ്രഭാകറിനെ എത്തിക്കുന്നതിലൂടെ അനായാസം വിജയിച്ച്, സഭാ നടപടികൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകാമെന്നാണ് ടിവികെ കണക്കുകൂട്ടുന്നത്. എം. രവിശങ്കർ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനാർഥിയാകും.
അതേസമയം ഇന്ന് എഐഎഡിഎംകെയിലെ പിളർപ്പിൽ സ്പീക്കർ ഇന്ന് നിലപാട് വ്യക്തമാക്കിയേക്കും. എസ്.പി. വേലുമണിയെ കക്ഷിനേതാവാക്കണമെന്ന് 30 എംഎൽഎമാരും ഇപിഎസിനെ അംഗീകരിക്കണമെന്ന് 17 പേരും ആവശ്യപ്പെടുന്ന കത്തുകൾ പ്രോടേം സ്പീക്കറിന് നൽകിയിരുന്നു.
National
ചെന്നൈ: തമിഴ്നാട് നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പിൽ ജെ.സി.ഡി.പ്രഭാകർ ടിവികെ സ്ഥാനാർഥിയായി മത്സരിക്കും. ചെന്നൈയിലെ തൗസൻഡ് ലൈറ്റ്സ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
പരിചയസമ്പന്നനായ പ്രഭാകറിനെ തെരഞ്ഞെടുക്കുന്നതിലൂടെ സഭാ നടപടികൾ സുഗമമാക്കാമെന്നാണ് ടിവികെ ലക്ഷ്യമിടുന്നത്. 1980 ൽ വില്ലിവാക്കം മണ്ഡലത്തിൽ നിന്നും എഐഎഡിഎംകെ ടിക്കറ്റിലാണ് ആദ്യമായി അദ്ദേഹം നിയമസഭയിലെത്തിയത്.
പ്രതിപക്ഷ നിരയെ നയിക്കാൻ ഉദയനിധി സ്റ്റാലിൻ എത്തുന്ന സാഹചര്യത്തിലാണ് വിജയ്യുടെ നിർണായക നീക്കം. തുറയൂർ എംഎൽഎ എം. രവിശങ്കറാണ് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനാർഥി.
National
ചെന്നൈ: വിജയ് മുഖ്യമന്ത്രിയായ ടിവികെ മന്ത്രിസഭയിൽ വിസികെ ചേർന്നേക്കുമെന്ന് റിപ്പോർട്ടുകൾ. മന്ത്രിസഭയിൽ ചേരണമെന്ന് വിജയ് ആവശ്യപ്പെട്ടതായി വിടുതലൈ ചിരുതൈകൾ കച്ചി നേതാവ് തോൽ തിരുമാവളവൻ പറഞ്ഞു.
നേരത്തെ വിസികെ ഉൾപ്പെടെയുള്ള മുന്നണികൾ പുറത്തുനിന്ന് പിന്തുണയ്ക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. മന്ത്രിസഭയുടെ ഭാഗമാകാൻ വിജയ് നേരിട്ട് ആവശ്യപ്പെട്ടതായി തിരുമാവളവൻ മാധ്യമങ്ങളോട് പറഞ്ഞു.
ഭരണത്തിൽ നേരിട്ട് പങ്കാളികളാകണമെന്ന വിജയ്യുടെ നിർദേശം വന്നതോടെ പാർട്ടി നിലപാട് പുനപരിശോധിക്കുകയാണ്. മന്ത്രിസഭയിൽ ചേരുന്ന കാര്യത്തിൽ വിസികെ ഉന്നതാധികാര സമിതി ഉടൻ യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കും.
തമിഴ്നാട്ടിൽ രാഷ്ട്രപതി ഭരണം ഒഴിവാക്കാനും ജനാധിപത്യപരമായ ഒരു സർക്കാർ നിലനിർത്താനുമാണ് ടിവികെയെ പിന്തുണയ്ക്കുന്നതെന്ന് തിരുമാവളവൻ കൂട്ടിച്ചേർത്തു.
National
ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. അംഗങ്ങൾക്ക് പ്രോടേം സ്പീക്കർ കറുപ്പയ്യ സത്യവാചകം ചൊല്ലിക്കൊടുക്കും. സ്പീക്കർ-ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും.
ബുധനാഴ്ചയ്ക്കുള്ളിൽ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് ഗവർണറുടെ നിർദേശം. ഞായറാഴ്ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് ശേഷം ഇന്ന് തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കുമെന്നാണ് ടിവികെ നിലപാട്.
വിജയ് ഉൾപ്പെടെ 99 നിയുക്ത ടിവികെ എംഎൽഎമാർ ആദ്യമായാണ് നിയമസഭാംഗങ്ങളാകുന്നത്. അതേസമയം, ടിവികെയുടെ തമിഴ്നാട്ടിലെ വിജയം കൊച്ചിയിലും വിജയ് ഫാൻസ് അസോസിയേഷൻ ആഘോഷിച്ചിരുന്നു.
National
ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ നേതൃത്വത്തെ പിന്തുണച്ചതിന് പിന്നാലെ ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് രംഗത്ത്. ഡിഎംകെ നേതൃത്വത്തോട് സംസാരിച്ചതിന് ശേഷമാണ് ടിവികെയെ പിന്തുണച്ചതെന്ന് കോൺഗ്രസ് വ്യക്തമാക്കി.
ടിവികെയ്ക്ക് കോണ്‍ഗ്രസ് നല്കിയ പിന്തുണ ഏകപക്ഷീയമല്ലെന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സെല്‍വപെരുന്തഗെ അറിയിച്ചു. തങ്ങൾ മുന്നോട്ടുപോയത് ഡിഎംകെയെ അറിയിക്കാതെയല്ലെന്നും തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.
മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഡിഎംകെ ഖജാന്‍ജി ടി.ആര്. ബാലുവിനോടും രാഹുല്‍ ഗാന്ധി കനിമൊഴിയോടും സംസാരിച്ചിരുന്നു. അതിന് ശേഷമാണ് ടിവികെയെ പിന്തുണക്കാന്‍ തീരുമാനിച്ചതെന്നും സെല്‍വപെരുന്തഗെ പറഞ്ഞു.
രണ്ടാം ഘട്ട മന്ത്രിസഭാ വികസനത്തില്‍ കോണ്‍ഗ്രസിനെ പരിഗണിക്കും. ഏത് വകുപ്പുകളാണ് അനുവദിക്കുക എന്നത് ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും തീരുമാനിക്കുക എന്നും സെല്‍വപെരുന്തഗെ കൂട്ടിച്ചേർത്തു.
Viral
വിജയ് നയിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ഏവരുടെയും ശ്രദ്ധാകേന്ദ്രമായി മാറിയത് തെന്നിന്ത്യൻ താരം തൃഷ കൃഷ്ണനായിരുന്നു. ചടങ്ങിന് ഏറെ നേരത്തെ തന്നെ എത്തിയ തൃഷ, അങ്ങേയറ്റം സന്തോഷവതിയായാണ് കാണപ്പെട്ടത്.
തന്റെ പ്രിയപ്പെട്ട സഹപ്രവർത്തകന്റെ രാഷ്ട്രീയ പ്രവേശനം ആഘോഷമാക്കാൻ എത്തിയ താരം അവിടെയുണ്ടായിരുന്ന ഓരോരുത്തരെയും നിറഞ്ഞ സ്നേഹത്തോടെയാണ് വരവേറ്റത്. സമ്മേളനത്തിൽ രാഷ്ട്രീയ കാര്യങ്ങൾക്കപ്പുറം വലിയ ചർച്ചയായത് വിജയ്യുടെ കുടുംബത്തോട് തൃഷ കാണിച്ച ആദരവും സ്നേഹവുമാണ്.
വിജയ്യുടെ അമ്മ ശോഭയെയും സഹോദരിയെയും കണ്ടപ്പോൾ താരം പ്രകടിപ്പിച്ച വൈകാരികമായ അടുപ്പം അവിടെയുണ്ടായിരുന്നവരുടെ ഹൃദയം കവർന്നു.
ശോഭയെ ഏറെ നേരം ചേർത്തുപിടിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്ത തൃഷയുടെ ചിത്രങ്ങളും വീഡിയോകളും നിമിഷനേരം കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായത്.
തെന്നിന്ത്യൻ സിനിമയിലെ പ്രിയ ജോഡികളായ വിജയ്യും തൃഷയും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം വെളിപ്പെടുത്തുന്നതായിരുന്നു ഈ നിമിഷങ്ങൾ.
ചിരിച്ച മുഖത്തോടെ ഏവരോടും കുശലാന്വേഷണം നടത്തിയും സ്നേഹം പങ്കിട്ടും സമ്മേളനത്തിലുടനീളം തൃഷ സജീവമായിരുന്നു. താരത്തിന്റെ ഈ പെരുമാറ്റം രാഷ്ട്രീയ വേദിക്ക് കൂടുതൽ മനോഹാരിത പകർന്നു.
National
ബംഗളൂരു: തമിഴ്നാട്ടിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വർഷങ്ങളോളം ഒപ്പം നിന്ന ഡിഎംകെയെ ഉപേക്ഷിച്ച് വിജയ്യുടെ ടിവികെ സർക്കാരിന്റെ ഭാഗമാകാനുള്ള കോൺഗ്രസിന്റെ തീരുമാനം വിശ്വാസവഞ്ചനയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അധികാര കൊതിയന്മാരായ കോൺഗ്രസ് കിട്ടിയ ആദ്യ അവസരത്തിൽ തന്നെ ഡിഎംകെയെ പിന്നിൽ നിന്ന് കുത്തി. പലപ്പോഴും പ്രതിസന്ധികളിൽ ഡിഎംകെയുമായുള്ള സഖ്യമാണ് കോൺഗ്രസിനെ രക്ഷിച്ചത്. കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ നിലനിന്നത് ഡിഎംകെയുടെ സഹായത്തോടെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാതെവന്നപ്പോൾ കോൺഗ്രസിന്റെ അഞ്ച് എംഎൽഎമാർ ടിവികെയെ പിന്തുണയ്ക്കുകയായിരുന്നു. തമിഴ്നാട് രാഷ്ട്രീയത്തിലെ ഈ ചേരിമാറ്റത്തെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപി പ്രചാരണായുധമാക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
National
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. വിജയ്ക്കൊപ്പം ഒൻപത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. ഞായറാഴ്ച രാവിലെ പത്തിന് ചെന്നൈ നെഹ്റു സ്റ്റേഡിയത്തിൽ വിജയ് സത്യപ്രതിജ്ഞ ചെയ്യും.
നിയമന ഉത്തരവ് ഗവർണർ കൈമാറി. മേയ് 13ന് വിശ്വാസവോട്ട് നടത്താനും ഗവർണർ നിർദേശിച്ചു. വിജയ്യുടെ തമിഴക വെട്രി കഴകത്തിന് രണ്ട് എംഎൽഎമാരുള്ള വിടുതലൈ ചിരുതൈകൾ കക്ഷി (വിസികെ) പിന്തുണ നൽകിയതോടെയാണ് ടിവികെ 118 സീറ്റെന്ന കേവല ഭൂരിപക്ഷം നേടിയത്.
തെരഞ്ഞെടുപ്പിൽ108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി ടിവികെ മാറിയിരുന്നു. കോൺഗ്രസ്, സിപിഐ, സിപിഎം എന്നീ കക്ഷികളും ടിവികെയ്ക്ക് പിന്തുണ നൽകി.
നേരത്തെ, കേവല ഭൂരിപക്ഷത്തിനു വേണ്ട 118 പേരുടെ പിന്തുണ തെളിയിക്കുന്ന കത്ത് ഹാജരാക്കാൻ കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടി മൂന്നാം തവണയും ടിവികെ നേതാവ് വിജയിനെ ഗവർണർ രാജേന്ദ്ര ആർലേക്കർ തിരിച്ചയച്ചിരുന്നു. പിന്നാലെയാണ് വിസികെ പിന്തുണ നൽകിയത്.
National
ചെന്നൈ: രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് വിജയ് തമിഴ്നാട് മുഖ്യമന്ത്രി പദത്തിലേക്ക്. വിസികെ(വിടുതലൈ ചിരുതൈകള്‍ കക്ഷി) പിന്തുണ കത്ത് കൈമാറിയതോടെയാണ് ടിവികെ സഖ്യ സര്‍ക്കാര്‍ അധികാരത്തിലേക്ക് വരുന്നത്. ഇതോടെ 120 എംഎൽഎമാരുടെ പിന്തുണ വിജയ്ക്കായി.
തെരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി ടിവികെ മാറിയിരുന്നു. കോൺഗ്രസ്, സിപിഐ, സിപിഎം എന്നീ കക്ഷികളുടെയും പിന്തുണ ടിവികെയ്ക്കുണ്ട്. ടിവികെ നേതാക്കൾ ഉടൻ ഗവർണറെ കാണും.
നേരത്തെ, കേവല ഭൂരിപക്ഷത്തിനു വേണ്ട 118 പേരുടെ പിന്തുണ തെളിയിക്കുന്ന കത്ത് ഹാജരാക്കാൻ കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടി മൂന്നാം തവണ വിജയിയെ ഗവർണർ രാജേന്ദ്ര ആർലേക്കർ തിരിച്ചയച്ചിരുന്നു.
120 പേരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ടെങ്കിലും മുസ്ലിം ലീഗ്, വിടുതലൈ ചിരുതൈകൾ കക്ഷി (വിസികെ) എന്നിവയുടെ പിന്തുണക്കത്ത് ഹാജരാക്കിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് വിജയിയെ ഗവർണർ തിരിച്ചയച്ചത്. ഇതിനിടെ, വിജയിയെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കാൻ ഗവർണർക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ടിവികെയിലെ ഒരംഗം സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
Kerala
കൊച്ചി: കേരളത്തില്‍ മുഖ്യമന്ത്രി ആരെന്നുള്ള ചര്‍ച്ചകളും പ്രകടനങ്ങളും ഫ്ലക്സ് യുദ്ധവും തുടരുന്നതിനിടെ എറണാകുളം മൂവാറ്റുപുഴയില്‍ വിജയ്ക്കായി ഫ്ലക്സ് സ്ഥാപിച്ച് ആരാധകര്‍. വിജയ്ക്ക് അഭിവാദ്യങ്ങളുമായാണ് മൂവാറ്റുപുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം ഫാന്‍സ് അസോസിയേഷന് ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.
ഇതാണ് ഹീറോയിസം, നല്ല കട്ട ഹീറോയിസം എന്നെഴുതിയ വിജയ്യുടെ പോസ്റ്ററാണ് മൂവാറ്റുപുഴയില്‍ പ്രത്യക്ഷപ്പെട്ടത്. അതേസമയം, കേവല ഭൂരിപക്ഷം നേടി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ടിവികെ. കേവല ഭൂരിപക്ഷത്തിന് വേണ്ട 118 പേരുടെ പിന്തുണ തെളിയിക്കുന്ന കത്ത് ഹാജരാക്കിയിട്ടില്ലെന്ന് പറഞ്ഞാണ് വിജയ്യെ ഗവര്‍ണര്‍ മൂന്നാം തവണയും തിരിയച്ചത്.
ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന വിസികെ രാവിലെ നടത്താനിരുന്ന വാര്‍ത്താസമ്മേളനം ഒഴിവാക്കി. വിസികെയുടെ പിന്തുണ കൂടി ലഭിച്ചാല്‍ മാത്രമേ വിജയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവുകയുള്ളു.
Kerala
ചെന്നൈ: തമിഴ്നാട്ടിൽ വിജയുടെ പാർട്ടിയായ ടിവികെ സർക്കാർ രൂപീകരിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം നീളുന്നു. സർക്കാർ രൂപീകരണത്തിന് നിർണായകമായ വിസികെയുടെ രണ്ട് എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കാൻ കടുത്ത ഉപാധികളാണ് പാർട്ടി അധ്യക്ഷൻ തോൾ തിരുമാവളവൻ മുന്നോട്ട് വെച്ചിരിക്കുന്നത്
ഉപമുഖ്യമന്ത്രി സ്ഥാനവും ഒരു അധിക മന്ത്രിസ്ഥാനവും നൽകണം. വിജയ് രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ച് വിജയിച്ചതിനാൽ അദ്ദേഹം ഒഴിയുന്ന തിരുച്ചിറപ്പള്ളി ഈസ്റ്റിലെ സീറ്റ് വേണം.
നിലവിൽ ചിദംബരം എംപിയായ തിരുമാവളവൻ ആ സ്ഥാനം ഒഴിഞ്ഞാൽ പകരം സീറ്റിൽ പാർട്ടിയുടെ വിജയം ടിവികെ ഉറപ്പാക്കണം. ജാതി-മത വിവേചനങ്ങൾക്കെതിരെ പ്രത്യേക നിയമം കൊണ്ടുവരണം, ദുരഭിമാനക്കൊല ക്രിമിനൽ കുറ്റമാക്കുന്ന നിയമനിർമാണം നടത്തണം തുടങ്ങിയവയാണ് വിസികെയുടെ ഉപാധികളെന്നാണ് വിവരം.
തെരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ, തമിഴ്നാട് രാഷ്ട്രീയം ഇപ്പോൾ വിസികെയുടെ തീരുമാനത്തെ ഉറ്റുനോക്കുകയാണ്. ഇന്ന് വൈകുന്നേരം നാലിന് വിസികെ വാർത്താസമ്മേളനത്തിലൂടെ തീരുമാനം പ്രഖ്യാപിക്കും.
നിലവിലെ സാഹചര്യത്തിൽ 118 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 108 സീറ്റുകൾ നേടിയ ടിവികെക്ക് കോൺഗ്രസ് (അഞ്ച്), സിപിഐ (രണ്ട്), സിപിഎം (രണ്ട്) എന്നിവരുടെ പിന്തുണയോടെ 117 സീറ്റുകൾ തികയ്ക്കാനാകും. എന്നാൽ ഭൂരിപക്ഷം മറികടക്കാൻ വിസികെയുടെ രണ്ട് സീറ്റുകൾ കൂടി അനിവാര്യമാണ്.
National
ചെന്നൈ: തമിഴ്നാട്ടിലെ സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരവെ ടിവികെയെ വെട്ടിലാക്കി മലക്കം മറിഞ്ഞ് എഎംഎംകെ പാർട്ടിയുടെ എംഎൽഎയായ കാമരാജ്. ടിവികെയെ പിന്തുണയ്ക്കുന്ന കത്തിൽ കാമരാജ് ഒപ്പുവയ്ക്കുന്ന വീഡിയോ ടിവികെ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. എന്നാൽ, വീഡിയോയിൽ കാണുന്ന ആൾ താൻ അല്ലെന്നാണ് ഇപ്പോൾ കാമരാജ് പറയുന്നത്. ടിവികെയെ പിന്തുണച്ചുള്ള കത്തിൽ ഒപ്പിട്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, വ്യാജരേഖ ചമച്ചെന്ന കേസിൽ വിജയ്ക്കെതിരെ അന്വേഷണം വേണമെന്ന് എഎംഎംകെ അധ്യക്ഷൻ ടി.ടി.വി. ദിനകരൻ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച ഗവർണറോടും ടി.ടി.വി. ദിനകരൻ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
കാമരാജിന്റെ പിന്തുണയുണ്ടെന്ന വ്യാജരേഖ ടിവികെ തയാറാക്കിയെന്ന് ടി.ടി.വി. ദിനകരൻ ഗവർണറെ കണ്ടു പരാതിപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ടിവികെ ഇന്നു രാവിലെ ദൃശ്യങ്ങൾ പുറത്തുവിടുകയായിരുന്നു.
ടി.ടി.വി. ദിനകരനാണ് തങ്ങൾക്കെതിരെ വ്യാജം പ്രചരിപ്പിക്കുന്നതെന്നും എഎംഎംകെയുടെ എംഎൽഎ കാമരാജ് തങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചതായും ടിവികെ അറിയിച്ചു. കാറിന്റെ മുൻസീറ്റിൽ ഇരുന്നു കാമരാജ് പിന്തുണക്കത്ത് എഴുതി നൽകുന്ന ദൃശ്യങ്ങളും ടിവികെ തെളിവായി പുറത്തുവിട്ടിരുന്നു. ഇതോടെയാണ് ദൃശ്യങ്ങളിലുള്ളത് താനല്ലെന്ന വാദവുമായി കാമരാജ് രംഗത്തുവന്നത്.
തമിഴ്നാട്ടിൽ ടിവികെയുടെ സർക്കാർ രൂപീകരണം സംബന്ധിച്ച സസ്പെൻസ് നീളുകയാണ്. സിപിഎം, സിപിഐ, വിസികെ, മുസ്ലിം ലീഗ് കക്ഷികളുടെ പിന്തുണ ലഭിച്ചിട്ടും വിജയ്ക്ക് ഇതേവരെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ അവസരം ലഭിച്ചിട്ടില്ല.
Movies
തമിഴ്നാട് രാഷ്ട്രീയത്തിൽ അട്ടിമറി വിജയം നേടിയ ദളപതി വിജയ്യുടെ വാർത്തകൾക്കൊപ്പം ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത് അദ്ദേഹത്തിന്റെ വാഹനങ്ങളിലെ '0277' എന്ന നമ്പറാണ്. വിജയ്യുടെ പ്രചാരണ ബസ്സിലും അദ്ദേഹത്തിന്റെ ബിഎംഡബ്ല്യു കാറിലുമെല്ലാം ഒരേ നമ്പർ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളല്ല, മറിച്ച് തന്റെ പ്രിയപ്പെട്ട സഹോദരിയോടുള്ള തീരാത്ത സ്നേഹമാണുള്ളത്.
വിജയ്യുടെ അനിയത്തി വിദ്യയുടെ ജന്മദിനവുമായി ബന്ധപ്പെട്ടതാണ് ഈ നമ്പർ. ഫെബ്രുവരി 27 ആണ് വിദ്യയുടെ ജന്മദിനം. വിജയ്ക്ക് രണ്ട് വയസുള്ളപ്പോഴാണ് വിദ്യ ജനിക്കുന്നത്. എന്നാൽ വെറും രണ്ട് വയസുള്ളപ്പോൾ തന്നെ ഒരു അസുഖത്തെത്തുടർന്ന് വിദ്യ മരണപ്പെടുകയായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായി വിജയ് ഇന്നും വിദ്യയുടെ വേർപാടിനെ കാണുന്നു.
സഹോദരിയുടെ ഓർമകൾ എപ്പോഴും കൂടെയുണ്ടാകാനാണ് വിജയ് തന്റെ പ്രധാന വാഹനങ്ങൾക്കെല്ലാം 0277 എന്ന നമ്പർ നൽകുന്നത്. തമിഴക വെട്രി കഴകത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ച വലിയ ലക്ഷ്വറി ബസിന്റെ നമ്പർ 0277 എന്നാണ്.
തന്റെ സ്വകാര്യ വാഹനമായ ബിഎംഡബ്ല്യു സീരീസിലും ഇതേ നമ്പർ തന്നെ അദ്ദേഹം നിലനിർത്തിയിട്ടുണ്ട്. സഹോദരിയുടെ സ്നേഹവും അനുഗ്രഹവും എപ്പോഴും തനിക്കൊപ്പമുണ്ടെന്ന് വിജയ് വിശ്വസിക്കുന്നു.
National
ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ട്വിസ്റ്റ്. വിജയ്യെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചിട്ടില്ലെന്നാണ് ഗവർണർ ആർ.വി. ആർലേക്കറുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. ആകെ 234 സീറ്റുകളുള്ള നിയമസഭയിൽ ഭരിക്കാൻ 118 എംഎൽഎമാരുടെ പിന്തുണ വേണമെന്നിരിക്കെ, വിജയ്ക്ക് നിലവിൽ 116 പേരുടെ പിന്തുണ മാത്രമേ ഉറപ്പാക്കാൻ കഴിഞ്ഞിട്ടുള്ളൂ എന്നാണ് ഗവർണറുടെ ഓഫീസിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇതോടെ ഗവർണർ വിജയ്യെ സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചിട്ടില്ലെന്നും ശനിയാഴ്ച നടക്കേണ്ടിയിരുന്ന ചടങ്ങുകൾ മാറ്റിവച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വിജയ്ക്ക് പിന്തുണ അറിയിച്ചിരുന്ന വിസികെ, ഗവർണർക്ക് നൽകാനുള്ള പിന്തുണക്കത്ത് നൽകിയില്ല. ഇതോടെ വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ല.
വിസികെയ്ക്ക് മേൽ ഡിഎംകെയുടെ സമ്മർദം ഉണ്ടെന്നാണ് സൂചന. ഇതിനിടെ വിസികെ അധ്യക്ഷൻ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി.
National
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിസ്ഥാനം ഉറപ്പിച്ച് വിജയ്. ഇടതുപാർട്ടികളും വിസികെയും ടിവികെയെ പിന്തുണയ്ക്കും. ഇതോടെ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 എന്ന നമ്പർ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) ഉറപ്പിച്ചു.
ഭൂരിപക്ഷം തെളിയിക്കുന്ന രേഖകളുമായി വിജയ് ഇന്ന് വൈകീട്ട് ആറിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ കണ്ട് സർക്കാർ രൂപവത്കരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. ഇതിന് മുന്നോടിയായി പിന്തുണക്കുന്ന കക്ഷികൾ സംയുക്ത വാർത്തസമ്മേളനം നടത്തുമെന്നും റിപ്പോർട്ടുണ്ട്.
ഡിഎംകെ സഖ്യത്തിന്റെ ഭാഗമായ സിപിഐ, സിപിഎം, വിസികെ പാർട്ടികളാണ് വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. മൂന്നു പാർട്ടികൾക്കും രണ്ടു വീതം എംഎൽഎമാരുണ്ട്. ടിവികെയ്ക്ക് 107 എംഎൽഎമാരാണുള്ളത്.
അഞ്ച് എംഎൽഎമാരുള്ള കോൺഗ്രസ് നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. സിപിഎം, സിപിഐ, വിസികെ കക്ഷികളുടെ പിന്തുണ കൂടി ലഭിക്കുന്നതോടെ കേവല ഭൂരിപക്ഷമായ 118ലെത്തും.
National
ചെന്നൈ: തമിഴ്നാട്ടിൽ വിജയ് മുഖ്യമന്ത്രിയാകാനുള്ള സാധ്യത ഏറി. ടിവികെയ്ക്ക് പിന്തുണ നൽകാൻ ഇടതു പാർട്ടികൾ തീരുമാനിച്ചു. സിപിഐ ടിവികെയ്ക്ക് പിന്തുണക്കത്ത് നൽകി. ഇടതു പാർട്ടികൾക്ക് തൊഴിൽ വകുപ്പ് നൽകാമെന്ന ധാരണയിൽ ടിവികെ നേതാക്കൾ എത്തി.
ഇതോടെ 116 എന്ന സംഖ്യയിലേക്ക് ടിവികെ എത്തി. വിസികെയുടെ രണ്ട് എംഎൽഎമാർ കൂടി പിന്തുണച്ചാൽ കേവല ഭൂരിപക്ഷമാകും. വിസികെ നേതാവ് തിരുമാവളവന് മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ട്. വിജയ് ഇന്ന് വീണ്ടും ഗവർണറെ കാണാൻ ലോക്ഭവനിൽ എത്തും.
അടുത്ത മുഖ്യമന്ത്രി ആര്, രാഷ്ട്രപതി ഭരണം വരുമോ എന്നിങ്ങനെ കഴിഞ്ഞ നാല് ദിവസമായി ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കാത്തിരിക്കുകയാണ് തമിഴകം. വിജയ്ക്ക് ഭൂരിപക്ഷമില്ലെന്ന് ഗവർണർ വാർത്താക്കുറിപ്പ് ഇറക്കിയത് വെല്ലുവിളിയായിരുന്നു. അതേസമയം ടി വി കെയ്ക്ക് കേവല ഭൂരിപക്ഷമില്ലെന്നും 118 എംഎൽഎമാരുടെ പിന്തുണയില്ലാതെ സ്ഥിരതയുള്ള സർക്കാർ എങ്ങനെ സാധ്യമാകുമെന്നുമാണ് രാജേന്ദ്ര അർലേക്കർ ചോദിച്ചത്.
വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കിൽ ഡിഎംകെ പിന്തുണയോടെ എഐഎഡിഎംകെ സർക്കാരിനുള്ള ചർച്ചകളും സജീവമായിരുന്നു. കോണ്‍ഗ്രസിന് പിന്നാലെ സിപിഎം, സിപിഐ പാർട്ടികളുടെ പിന്തുണയും ഉറപ്പാക്കാൻ ടിവികെയ്ക്ക് കഴിഞ്ഞെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.
വിസികെ കൂടി അനുകീല തീരുമാനം എടുത്താൽ 118 എന്ന മാന്ത്രിക സംഖ്യ തൊടാൻ ടിവികെയ്ക്ക് കഴിയും. നാല് പാർട്ടികൾക്കും മന്ത്രിസ്ഥാനവും എൻഡിഎ കക്ഷികളുമായി ബന്ധമുണ്ടാവില്ലെന്ന ഉറപ്പും ടിവികെ നേതാക്കൾ നൽകും. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും.
National
ചെന്നൈ: രാഷ്ട്രീയ നാടകങ്ങൾ തുടരുന്ന തമിഴ്നാട്ടിൽ ഇടതുപക്ഷം വിജയ്യെ പിന്തുണച്ചേക്കുമെന്ന് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ഇടതുപാർട്ടികളുടെ നേതൃത്വത്തിൽ യോഗം ചേർന്നു. സിപിഎം, സിപിഐ, വിസികെ പാർട്ടികളുടെ പിന്തുണ ടിവികെ അഭ്യർഥിച്ചിരുന്നു.
ഈ പാർട്ടികൾക്ക് വിജയ് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുകളുണ്ട്. അതിനിടെ ഡിഎംകെയും അണ്ണാ ഡിഎംകെയും തമ്മിൽ കൈകോർത്ത് ഭരിക്കാമെന്ന നീക്കത്തിൽ നിന്ന് ഇവർ പിൻവാങ്ങിയതായി സൂചനയുണ്ട്.
ഇരു പാർട്ടികളും ബദ്ധശത്രുക്കളാണെന്നും ഒന്നിച്ചുപോകാൻ കഴിയില്ലെന്നും ഡിഎംകെ നേതാവ് ടി.കെ.എസ്.ഇളങ്കോവൻ പറഞ്ഞു. അതേസമയം അണ്ണാ ഡിഎംകെ എംഎൽഎമാരെല്ലാം ഇപ്പോഴും പുതുച്ചേരിയിൽ തുടരുകയാണ്.
Movies
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് നടന് വിജയ്യും അദ്ദേഹത്തിന്റെ പാർട്ട് ടിവികെയും. ഈ തകർപ്പൻ ഫലം താൻ നേരത്തെ തന്നെ പ്രവചിച്ചിരുന്നുവെന്നു പറയുകയാണ് നടി പൂജ ഹെഗ്ഡെ.
ആര് ഇലക്ഷനില്‍ ജയിക്കും? എന്ന് ഒരു ബോര്‍ഡില്‍ എഴുതിയിരിക്കുന്നു. ആ ചോദ്യത്തില്‍ തൊട്ടതിനു ശേഷം പൂജ തന്റെ തൊട്ടടുത്തു നില്ക്കുന്ന വിജയ്ക്കു നേരെ കൈ ചൂണ്ടുന്നു.
പൂജ തന്നെയാണ് ഈ രസകരമായ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ‘ഇതെല്ലാം സംഭവിക്കുന്നതിനു മുമ്പേ ഞാന്‍ ഈഹിച്ചു. ഇതാണ് സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നത്, വിജയ് സര്- വീഡിയോയ്ക്കൊപ്പം പൂജ കുറിച്ചു.
ജനനായകന് സിനിമയുടെ സെറ്റില്‍ നിന്നുളെളാരു വീഡിയോയാണിത്. പൂജയുടെ പ്രവൃത്തിയില്‍ ഒരു ചെറുചിരിയോടെ നില്ക്കുന്ന വിജയ്യെയും വീഡിയോയില്‍ കാണാം.തമിഴ്നാട് രാഷ്്ട്രീയത്തെ ഞെട്ടിച്ച് നൂറിലധികം സീറ്റുകൾ വിജയ്യുടെ ടിവികെ നേടിയിരുന്നു. കേവല ഭൂരിപക്ഷം നേടാൻ വിരലിൽ എണ്ണാവുന്ന എംഎൽഎമാർ മാത്രം മതി.
ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച്, നേരിട്ട ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ അധികാരത്തിലെത്തുന്നത് ഇന്ത്യന്‍ രാഷ്്ട്രീയത്തില്‍ വിരളമായ കാഴ്ചയാണ്. കഴിഞ്ഞ ആറു പതിറ്റാണ്ടായി ഡിഎംകെയും എഐഎഡിഎംകെയും അടക്കിവാണിരുന്ന തമിഴ്നാട്ടിൽ ഈ മാറ്റം ഒരു വന്‍ വിപ്ലവത്തിന് തുടക്കമിട്ടിരിക്കുകയാണ്.
National
ശ്രീനഗർ: തമിഴ്നാട്ടിൽ ടിവികെ അധ്യക്ഷൻ വിജയ്ക്ക് സർക്കാർ രൂപീകരിക്കാൻ അവസരം നൽകണമെന്ന് ഗവർണറോട് ആവശ്യപ്പെട്ട് ജമ്മു കാഷ്മീർ ഒമർ അബ്ദുള്ള. ഏറ്റവും വലിയ ഒറ്റകക്ഷിയായതുകൊണ്ട് തന്നെ ടിവികെയ്ക്ക് തന്നെയാണ് നിലവിൽ സർക്കാർ രൂപീകരിക്കാൻ അർഹതയുള്ളതെന്നും ഒമർ അബ്ദുള്ള പറഞ്ഞു.
"ഒരു പാർട്ടിക്കും ഭൂരിക്ഷത്തമില്ലാത്ത സാഹച്യത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിക്കാൻ അവസരം കൊടുക്കേണ്ടത്. വിജയ് ആദ്യം സർക്കാർ രൂപീകരിക്കട്ടെ. എന്നിട്ട് സഭയിൽ ഭൂരിപക്ഷം തെളിയിക്കട്ടെ. എന്നിട്ടും ഭൂരിപക്ഷം ഇല്ലെങ്കിൽ സ്വാഭാവികമായി രാജിവയ്ക്കേണ്ടി വരും. ഇത് തന്നെയാണ് പലതവണയായി സുപ്രീംകോടി പല സംസ്ഥാനങ്ങളിലെയും പ്രതിസന്ധി സമയത്ത് പറഞ്ഞിട്ടുള്ളത്.'-ഒമർ അബ്ദുള്ള വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ടിവികെയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. 108 സീറ്റാണ് ടിവെകയ്ക്ക് ലഭിച്ചത്. ഭരണകക്ഷിയായിരുന്ന ഡിഎംകെയ്ക്ക് 57 സീറ്റും അണ്ണാ ഡിഎംകെയ്ക്ക് 47 സീറ്റുമാണ് ലഭിച്ചത്. 118 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്.
ഡിഎംകെ സഖ്യത്തിൽ നിന്ന് വിജയിച്ച കോൺഗ്രസ് ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് എംഎൽഎമാരാണ് കോൺഗ്രസിനുള്ളത്. ഇതോടെ ടിവെകെയ്ക്ക് 113 പേരുടെ പിന്തുണ ആയി. അഞ്ച് പേരുടെ കൂടി പിന്തുണയാണ് സർക്കാർ രൂപീകരിക്കാൻ ആവശ്യമായിട്ടുള്ളത്.
സിപിഎം, സിപിഐ, വിസികെ തുടങ്ങിയ പാർട്ടികളുടെ പിന്തുണയും വിജയ് തേടിയിട്ടുണ്ട്. ഈ കാര്യത്തിൽ തീരുമാനം എടുക്കുന്നതിനായി ഇടത് പാർട്ടികളും വിസികെയും ഇന്ന് യോഗം ചേരുന്നുണ്ട്.
National
ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെ തന്നെ സർക്കാർ രൂപീകരിക്കുമെന്ന് മുതിർന്ന നേതാവ് എം. തമ്പിദുരൈ. വിവിധ പാർട്ടികളുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"ജനങ്ങൾ അണ്ണാ ഡിഎംകെ ഭരണത്തിലെത്തണമെന്ന് ആഗ്രഹിക്കുന്നു. ചർച്ചകൾ പുരോഗമിക്കുകയാണ്. കാര്യങ്ങൾ ശുഭകരമാകുമെന്നാണ് പ്രതീക്ഷ. ഒന്ന് രണ്ട് ദിവത്തിനുള്ളിൽ തന്നെ ഊ കാര്യത്തിൽ തീരുമാനമുണ്ടാകും.'-തമ്പിദുരൈ പറഞ്ഞു.
"വിജയ്ക്ക് ജനങ്ങൾ ഭരിക്കാനാവശ്യമായ ഭൂരിപക്ഷം നൽകിയട്ടില്ല. അവർക്ക് ഇത് ഭൂരിപക്ഷത്തിലെത്താനായിട്ടില്ല. അതുകൊണ്ട് തന്നെ ഞങ്ങളും സർക്കാർ രൂപീകരിക്കാനുള്ള ശ്രമത്തിലാണ്.'- തമ്പിദുരൈ കൂട്ടിച്ചേർത്തു.
നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ടിവികെയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. 108 സീറ്റാണ് ടിവെകയ്ക്ക് ലഭിച്ചത്. ഭരണകക്ഷിയായിരുന്ന ഡിഎംകെയ്ക്ക് 57 സീറ്റും അണ്ണാ ഡിഎംകെയ്ക്ക് 47 സീറ്റുമാണ് ലഭിച്ചത്. 118 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്.
ഡിഎംകെ സഖ്യത്തിൽ നിന്ന് വിജയിച്ച കോൺഗ്രസ് ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് എംഎൽഎമാരാണ് കോൺഗ്രസിനുള്ളത്. ഇതോടെ ടിവെകെയ്ക്ക് 113 പേരുടെ പിന്തുണ ആയി. അഞ്ച് പേരുടെ കൂടി പിന്തുണയാണ് സർക്കാർ രൂപീകരിക്കാൻ ആവശ്യമായിട്ടുള്ളത്.
സിപിഎം, സിപിഐ, വിസികെ തുടങ്ങിയ പാർട്ടികളുടെ പിന്തുണയും വിജയ് തേടിയിട്ടുണ്ട്. ഈ കാര്യത്തിൽ തീരുമാനം എടുക്കുന്നതിനായി ഇടത് പാർട്ടികളും വിസികെയും ഇന്ന് യോഗം ചേരുന്നുണ്ട്.
Movies
തമിഴ് രാഷ്ട്രീയത്തിൽ അനിശ്ചിതത്വം നിലനിൽക്കേ വിജയ്യ്ക്ക് പിന്തുണയുമായി ബിജെപി നേതാവും നടിയുമായ ഖുശ്ബു സുന്ദർ. തമിഴ്നാട്ടിലെ ജനങ്ങൾ അവരുടെ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തുകഴിഞ്ഞാൽ അദ്ദേഹം നയിക്കണമെന്നാണ് ഖുശ്ബു സോഷ്യൽ മീഡിയയിൽ കുറിച്ചത്.
വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ) തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും സർക്കാർ രൂപീകരണത്തിൽ കടുത്ത പ്രതിസന്ധി നേരിടുകയാണ്.
2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം ആർക്കും ലഭിക്കാത്ത സാഹചര്യത്തിൽ തമിഴ്നാട് ഗവർണർ രാജേന്ദ്ര ആർലേക്കർ ടി.വി.കെയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്തതാണ് നിലവിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്ക് കാരണം.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഖുശ്ബുവിന്റെ ഭർത്താവും സംവിധായകനുമായ സുന്ദർ.സി പുതിയ നീതി കക്ഷി സ്ഥാനാർത്ഥിയായി എൻഡിഎ പിന്തുണയോടെ മധുരയിൽനിന്ന് മത്സരിച്ചിരുന്നു.
എന്നാൽ വിജയിക്കാനായില്ല. ടിവികെയുടെ മധർ ബദറുദ്ദീൻ ആണ് ഇവിടെ വിജയിച്ചത്. തെരഞ്ഞെടുപ്പിന് മുൻപ് സുന്ദർ.സി വിജയ്ക്കെതിരെ സംസാരിക്കാൻ മടിച്ചത് വാർത്തയായിരുന്നു. തന്റെ ഭാര്യയായ ഖുശ്ബു വിജയ്യെ ഇളയ സഹോദരനായാണ് കാണുന്നതെന്നും വിജയ്യും തിരിച്ച് ഖുശ്ബുവിനെ മൂത്ത സഹോദരിയായാണ് കാണുന്നതെന്നുമാണ് ഇതേക്കുറിച്ച് സുന്ദർ.സി അന്നുപറഞ്ഞത്.
Kerala
ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെയും അണ്ണാ ഡിഎംകെയുമായി ചേർന്ന് മന്ത്രിസഭയുണ്ടാക്കാൻ നീക്കമെന്ന് റിപ്പോർട്ട്. രാഷ്ട്രീയപ്രതിസന്ധി തുടരുന്നതിനിടെ നിയുക്ത എംഎൽഎമാരോട് ചെന്നൈയിൽ തുടരാൻ ഡിഎംകെ നിർദ്ദേശിച്ചു. അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കാനാണ് നീക്കം.
അതേസമയം ഇങ്ങനെയൊരു നീക്കമുണ്ടായാൽ തങ്ങളുടെ എല്ലാ എംഎൽഎമാരും രാജിവയ്ക്കുമെന്ന് ടിവികെ വ്യക്തമാക്കി. സർക്കാർ രൂപീകരിക്കാൻ ഗവർണർ രാജേന്ദ്ര അർലേക്കർ അനുമതി നിഷേധിച്ചതിനു പിന്നാലെയാണ് തീരുമാനം. 118 പേരുടെ പിന്തുണ ഉറപ്പാക്കിയാൽ മാത്രമേ സർക്കാർ രൂപീകരിക്കാൻ അനുമതി നൽകൂവെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഗവർണർ.
ടിവികെയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നാണ് ഡിഎംകെയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. എടപ്പാടി കെ. പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കി ഡിഎംകെ പുറത്ത് നിന്ന് പിന്തുണയ്ക്കാനുള്ള നീക്കങ്ങളും ആലോചനയിലുണ്ട്. അണ്ണാ ഡിഎംകെയ്ക്ക് 47 സീറ്റും ഡിഎംകെക്ക് 59 സീറ്റുമാണുള്ളത്.
രണ്ടുമുന്നണിയിലെയും ഘടകകക്ഷികൾകൂടി ചേർന്നാലേ ഭൂരിപക്ഷമാകൂ. ഇന്നലെ പുതുച്ചേരിയിലെ റിസോർട്ടിലെത്തിയ ഇപിഎസ് എഐഎഡിഎംകെ എംഎൽഎമാരുടെ ഒപ്പ് അടങ്ങിയ കത്ത് വാങ്ങിയിട്ടുണ്ട്.
Movies
സർക്കാർ രൂപീകരിക്കാനുള്ള ടിവികെ നേതാവ് വിജയ്യുടെ അവകാശവാദം സ്വീകരിക്കാത്ത ഗവർണറുടെ നിലപാടിൽ അഭിപ്രായം പ്രകടമാക്കി കമൽഹാസൻ.
തെരഞ്ഞെടുക്കപ്പെട്ട 233 അംഗങ്ങൾക്കും ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്നത് സംസ്ഥാനത്തിനു തന്നെ നാണക്കേട് ആണെന്നും ഇതു ജനാധിപത്യത്തിനു ദോഷം വരുത്തുമെന്നും കമൽ വ്യക്തമാക്കുന്നു.
‘‘തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഒറ്റയ്ക്ക് ഭരിക്കാനുള്ള അധികാരം ജനങ്ങൾ നൽകിയിട്ടില്ല. തമിഴ്നാട് ചരിത്രത്തിൽ ഇത് ആദ്യമായാണ് സംഭവിക്കുന്നത്.
എന്റെ സഹോദരൻ സ്റ്റാലിൻ, ജനങ്ങളുടെ വിധി ഞങ്ങൾ മാനിക്കുന്നു; ഒരു ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി പ്രവർത്തിക്കും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ രാഷ്ട്രീയ പക്വതയെ ഞാൻ ബഹുമാനിക്കുന്നു.
ഇനി ഭരണഘടനയുടെ ചുമതലയുള്ളവർ ഇതേ കടമ നിറവേറ്റണം. ഇത് ഒരു അഭ്യർഥനയല്ല, അവരുടെ ഭരണഘടനാപരമായ കടമയെക്കുറിച്ചുള്ള ഓർമപ്പെടുത്തൽ മാത്രമാണ്.
ശ്രീ.വിജയ് നയിക്കുന്ന തമിഴ്നാട് വെട്രി കഴകം 108 സീറ്റുകൾ നേടിയിട്ടുണ്ട്. അദ്ദേഹത്തെ ഭരിക്കാൻ ക്ഷണിക്കാതിരിക്കുന്നത് തമിഴ് ജനങ്ങളുടെ വിധിയെ അപമാനിക്കുന്നതിന് തുല്യമാണ്.
തെരഞ്ഞെടുക്കപ്പെട്ട 233 അംഗങ്ങൾക്കും ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇത് സംസ്ഥാനത്തിന് നേരിട്ടുള്ള നാണക്കേടാണ്; ജനാധിപത്യത്തിന് ദോഷം വരുത്തുന്നതാണ്.
‘നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണം, രാജ്ഭവനിൽ അല്ല’ എന്ന് എസ്.ആർ. പറയുന്നു. സുപ്രീം കോടതി കേസ് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഞാൻ പാർട്ടി രാഷ്ട്രീയത്തെക്കുറിച്ചല്ല സംസാരിക്കുന്നത്. ഇതൊരു ഇന്ത്യൻ പൗരന്റെ നയത്തിന്റെ ശബ്ദമാണ്. തമിഴ്നാട് ജനങ്ങളുടെ വിധിയെ മാനിക്കണം.’’ കമൽഹാസൻ കുറിച്ചു.
National
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയം മുൾമുനയിൽ നിൽക്കുന്ന അനിശ്ചിതത്വത്തിന്റെ മൂന്നാം ദിനം. സംസ്ഥാനം അടുത്ത മുഖ്യമന്ത്രിയായി നടൻ വിജയ്യെ വരിക്കുമോ അതോ എടപ്പാടി പളനിസാമി വീണ്ടും അധികാരത്തിലെത്തുമോ എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് തമിഴകം. തൂക്കുസഭയുടെ ലക്ഷണങ്ങൾ പ്രകടമായതോടെ രാഷ്ട്രപതി ഭരണത്തിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
പതിനാറ് മണിക്കൂറിനിടെ രണ്ടാം തവണയും രാജ്ഭവനിലെത്തിയ ടിവികെ അധ്യക്ഷൻ വിജയ്, സർക്കാർ രൂപീകരിക്കാനുള്ള ക്ഷണം ലഭിക്കാതെ നിരാശനായാണ് മടങ്ങിയത്. 118 എംഎൽഎമാരുടെ പിന്തുണയില്ലാതെ സ്ഥിരതയുള്ള സർക്കാർ സാധ്യമല്ലെന്ന നിലപാടിലാണ് ഗവർണർ രാജേന്ദ്ര അർലേക്കർ.
ഭൂരിപക്ഷം തികയ്ക്കാൻ ഇടതുപാർട്ടികളുടെയും വിസികെ (വിടുതലൈ ചിരുതൈകൾ കച്ചി) യുടെയും പിന്തുണ ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് ടിവികെ നേതൃത്വം. ഓരോ പാർട്ടിക്കും രണ്ട് എംഎൽഎമാർ വീതമുള്ള സിപിഎം, സിപിഐ, മുസ്ലിം ലീഗ്, വിസികെ എന്നിവർക്ക് മന്ത്രിസ്ഥാനം വിജയ് വാഗ്ദാനം ചെയ്തിട്ടുണ്ട്. നാളത്തെ നേതൃയോഗത്തിന് ശേഷം ഈ പാർട്ടികൾ നിലപാട് വ്യക്തമാക്കും.
വിജയ്യെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ ഡിഎംകെയും എഐഎഡിഎംകെയും കൈകോർക്കണമെന്ന ആവശ്യം ഡിഎംകെയിലെ ഒരു വിഭാഗം നേതാക്കൾ ഉയർത്തുന്നുണ്ട്. വിജയ് മുഖ്യമന്ത്രിയായാൽ അത് ദ്രാവിഡ പാർട്ടികളുടെ അടിത്തറ ഇളക്കുമെന്ന് കരുണാനിധി കുടുംബത്തിലെ ചിലർ ഭയപ്പെടുന്നു. എന്നാൽ, ജനവിധി വിജയ്ക്ക് അനുകൂലമാണെന്നും അതിനെ എതിർക്കുന്നത് ധാർമികമല്ലെന്നുമാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നിലപാട്.
Kerala
ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ വിജയ്ക്ക് പിന്തുണയുമായി ഡിഎംകെയും രംഗത്ത്. വിജയ്യുടെ ടിവികെയ്ക്ക് സർക്കാർ രൂപീകരിക്കാൻ ആവശ്യമായ അംഗസംഖ്യ ഇല്ലെന്ന് ആരോപിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ സത്യപ്രതിജ്ഞയ്ക്ക് വിസമ്മതിച്ചിരുന്നു.
രാജേന്ദ്ര അർലേക്കറുടെ നടപടിയ്ക്കെതിരെയാണ് എം.കെ. സ്റ്റാലിൻ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ വിജയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്. എംഎൻഎം, വിസികെ, സിപിഐ, സിപിഎം തുടങ്ങിയ രാഷ്ട്രീയ പാർട്ടികളും വിജയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
വിജയ്യുടെ ടിവികെ 108 സീറ്റുകൾ നേടിയാണ് തമിഴ്നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായത്. എന്നാൽ കേവല ഭൂരിപക്ഷമായ 118 സീറ്റ് ലഭിച്ചില്ല. കോൺഗ്രസിന്റെ പിന്തുണയോടെ പാർട്ടി ഇതുവരെ 113 എംഎൽഎമാരെ ലഭിച്ചു. ഭൂരിപക്ഷത്തിന് ഇനിയും അഞ്ച് പേർ കുറവാണ്.
തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് വിജയ് ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. മുഖ്യമന്ത്രിയായതിനുശേഷം സംസ്ഥാന നിയമസഭയിൽ അദ്ദേഹത്തിന്റെ ഭൂരിപക്ഷം തെളിയിക്കാമെന്ന് വിജയ്യും മറ്റ് പാർട്ടികളും വാദിച്ചു.
Kerala
ചെന്നൈ: ടിവികെയെ സർക്കാർ രൂപീകരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിജയ് വീണ്ടും ഗവർണറെ കണ്ടു. വ്യാഴാഴ്ച രാവിലെയായിരുന്നു ഗവർണറെ വിജയ് സന്ദർശിച്ചത്. ഭൂരിപക്ഷം തെളിയിക്കാൻ ടിവികെ തയാറാണെന്ന് വിജയ് ഗവർണറെ അറിയിച്ചു.
ഇതേ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ ദിവസം വിജയ് ഗവർണറെ കണ്ടിരുന്നു. എന്നാൽ 118 എംഎൽഎമാരുടെ പിന്തുണ കത്ത് ഹാജരാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. കോൺഗ്രസ് ടിവികെ സഖ്യത്തിന് നിലവിൽ 113 സീറ്റുകളാണുള്ളത്.
അതേസമയം ഡിഎംകെ സഖ്യത്തിലെ ചില കക്ഷികൾ ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതായും റിപ്പോർട്ടുകളുണ്ട്. രണ്ടു സീറ്റുകൾ വീതമുള്ള വിസികെ, സിപിഎം, സിപിഐ പാർട്ടികളുടെ പിന്തുണ ഉറപ്പാക്കാനായി വിജയ് കത്ത് നൽകിയിട്ടുണ്ട്.
എൻഡിഎയിലുള്ള പിഎംകെയുമായി അനൗദ്യോഗിക ചർച്ച ആരംഭിച്ചിട്ടുണ്ട്. ടിവികെയെ പിന്തുണയ്ക്കണമെന്ന ആവശ്യം അണ്ണാ ഡിഎംകെയിലും ഉയർന്നിട്ടുണ്ട്. ഇതിനിടെ എംഎൽഎമാരെ അണ്ണാ ഡിഎംകെ പുതുച്ചേരിയിലേക്ക് മാറ്റി.
Movies
സർക്കാർ രൂപീകരിക്കാൻ ടിവികെ നേതാവ് വിജയ്യെ അനുവദിക്കാത്ത ഗവർണറുടെ നിലപാടിൽ എതിരഭിപ്രായവുമായി നടൻ പ്രകാശ് രാജ്.
ഗവർണറുടെ ഈ പെരുമാറ്റം അംഗീകരിക്കാനാകാത്തതും ഭരണഘടനാ വിരുദ്ധവുമാണെന്നും പ്രകാശ് രാജ് പറയുന്നു.
‘‘ഗവർണറുടെ ഈ പെരുമാറ്റം അറപ്പുളവാക്കുന്നതും അംഗീകരിക്കാനാവാത്തതും ഭരണഘടനാ വിരുദ്ധവുമാണ്. നമുക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം... എന്നാൽ വിജയ്ക്ക് ജനഹിതം ലഭിച്ചിട്ടുണ്ട്. നിയമസഭയിൽ തന്റെ അവകാശം വിനിയോഗിക്കാൻ അദ്ദേഹത്തെ അനുവദിക്കണം.’’പ്രകാശ് രാജിന്റെ വാക്കുകൾ.
നിലവില്‍ 108 എംഎൽഎ മാരാണ് ടിവികെയ്ക്ക് ഉള്ളത്. 118 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. കേവലഭൂരിപക്ഷം ഉറപ്പാക്കിയുള്ള കത്ത് ഹാജരാക്കണമെന്നാണ് ഗവർണർ രാജേന്ദ്ര അർലേക്കറുടെ നിലപാട്.
കോൺഗ്രസിന്റെ അഞ്ച് അംഗങ്ങൾ ഉൾപ്പെടെ113 എംഎൽഎമാർ ഒപ്പിട്ട കത്താണ് വിജയ് ഗവർണർക്ക് കൈമാറിയത്. എന്നാൽ കേവല ഭൂരിപക്ഷത്തിനുള്ള സംഖ്യയായ 118 പേർ ഒപ്പിട്ടുള്ള കത്ത് വേണമെന്ന് ഗവർണർ അറിയിച്ചു. എന്നാൽ മാത്രമേ സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകൂവെന്നാണ് ഗവർണറുടെ നിലപാട്.
Movies
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ അത്യുഗ്ര വിജയത്തിന് പിന്നാലെ മുൻപ് നടത്തിയ വിമർശനങ്ങളിൽ ഖേദം പ്രകടിപ്പിച്ച് നടനും സംവിധായകനുമായ ചേരൻ.
മത്സരിച്ച ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ 108 സീറ്റുകൾ നേടി അട്ടിമറി വിജയം കരസ്ഥമാക്കിയ വിജയ്യെ സ്വാതന്ത്ര്യത്തിന്റെ കാറ്റ് എന്നാണ് ചേരൻ വിശേഷിപ്പിച്ചത്.
തെരഞ്ഞെടുപ്പിന് മുൻപ് വിജയ്യുടെ രാഷ്ട്രീയ നീക്കങ്ങളെ ശക്തമായി വിമർശിച്ചത്തിൽ ഖേഃദം പ്രകടിപ്പിക്കുന്നു എന്നും ചേരൻ കുറിച്ചു.
‘‘മത്സരിച്ച ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ ജനങ്ങളുടെ വലിയ പിന്തുണ നേടി 108 സീറ്റുകളിൽ വിജയിച്ച വിജയ്യ്ക്കും ടിവികെക്കും ചലച്ചിത്ര മേഖലയിൽ നിന്നുള്ള ഒരാൾ എന്ന നിലയിൽ ഹൃദയപൂർവമായ അഭിനന്ദനം അറിയിക്കുന്നു.
നിങ്ങളുടെ വിജയത്തിൽ എനിക്കുള്ള സന്തോഷം എന്നത് തമിഴ്നാട്ടിൽ വീശുന്ന സ്വാതന്ത്ര്യത്തിന്റെ കാറ്റാണ്. ഇത്രയും വർഷം ഏതൊക്കെ പാർട്ടികളുടെ പിടിയിലാണോ ഞങ്ങൾ ശ്വാസം മുട്ടി കഴിഞ്ഞത്, അതിൽ നിന്ന് എന്നെയും ജനങ്ങളെയും മോചിപ്പിച്ച് ആശ്വാസം നൽകിയതിന് നന്ദി. അതുതന്നെയായിരുന്നു ഞങ്ങളുടെയും ലക്ഷ്യം എന്നത് സത്യമാണ്.
ജനങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റി, വരുംതലമുറയ്ക്ക് ആവശ്യമായ കാര്യങ്ങൾ നിങ്ങളുടെ ഭരണം ഒരുക്കിത്തരുമെന്ന് ഞാൻ വിശ്വസിക്കുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് നിങ്ങളെ വിമർശിച്ചതിൽ ഞാൻ ഖേദിക്കുന്നു.’’ ചേരൻ കുറിച്ചു.
National
ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ സർക്കാർ രൂപീകരിക്കട്ടെയെന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. ഭരണഘടനാ പ്രതിസന്ധിയോ ഉടൻ മറ്റൊരു തെരഞ്ഞെടുപ്പോ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾ കാത്തിരിക്കും. ആറുമാസം എല്ലാം നിരീക്ഷിക്കും.
ഡിഎംകെ സർക്കാർ തുടങ്ങിയ പദ്ധതികൾ തുടരണം. കുറഞ്ഞത് സ്കൂളുകളിലെ പ്രഭാതഭക്ഷണ പദ്ധതിയെങ്കിലും തുടരണം. സംസ്ഥാനത്ത് ടിവികെ-കോൺഗ്രസ് സഖ്യത്തിനെതിരെ കൈകോർക്കാൻ ഡിഎംകെയും എഐഎഡിഎംകെയും ഒരുങ്ങുന്നതായി സൂചനയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റാലിന്റെ പ്രതികരണം.
അതിനിടെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് തമിഴ്നാട് ഗവർണർക്കെതിരെ കോൺഗ്രസ് രംഗത്തെത്തി. ഭൂരിപക്ഷം തെളിയിക്കേണ്ടത് ലോക്ഭവനിലല്ലെന്ന് ജ്യോതിമണി എംപി പറഞ്ഞു. മന്ത്രിസഭയുണ്ടാക്കാൻ അവകാശമുന്നയിച്ച് വിജയ് ബുധനാഴ്ച ഗവർണർ രാജേന്ദ്ര ആർലേക്കറെ കണ്ടിരുന്നു.
118 എംഎൽഎമാരുടെ പിന്തുണ കത്ത് വേണമെന്ന് ഗവർണർ ആവശ്യപ്പെട്ടിരുന്നു. അതേസമയം വിജയ്യുടെ പോലീസ് സുരക്ഷാ വാഹനവ്യൂഹം പിൻവലിച്ചു.
National
ന്യൂഡൽഹി: രണ്ടു വർഷത്തെ പാരന്പര്യം മാത്രം അവകാശപ്പെടാനുള്ള ഒരു പാർട്ടി പരന്പരാഗതരീതിയിലുള്ള പ്രചാരണത്തിൽനിന്ന് വേറിട്ടു ചിന്തിച്ചാണ് തമിഴ്നാട്ടിൽ അധികാരത്തിലെത്തുന്നത്.
തമിഴ് നടൻ വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ) തമിഴ്നാട്ടിന്റെ അധികാരത്തിലേക്ക് നടന്നടുക്കുന്പോൾ നടന്റെയും പാർട്ടിയുടെയും വേറിട്ട തെരഞ്ഞെടുപ്പ് ഇടപെടലുകളും ചർച്ചയാകുകയാണ്.
സിനിമയിലൂടെ തന്റെ മുഖം പരിചിതമാക്കിയ "താരം’ തന്റെ താരപ്രതിഭ മങ്ങാതിരിക്കാൻ എപ്പോഴും ജനങ്ങൾക്കു മുന്നിൽ പ്രത്യക്ഷനായിരുന്നില്ല. പരന്പരാഗത മാധ്യമങ്ങളിൽനിന്നും വാർത്താസമ്മേളനങ്ങളിൽനിന്നും അകന്നുനിന്ന വിജയ് പൊതുറാലികളിൽ നീണ്ട പ്രസംഗങ്ങൾ നടത്തിയിരുന്നില്ല.
വാക്കുകളുടെ വിലയും അവയ്ക്കിടയിലെ നിശബ്ദതയുടെ പൊന്നുംവിലയും ശരിയായി തിരിച്ചറിഞ്ഞിരുന്ന വിജയ് പക്ഷേ അളന്നുമുറിച്ച് ജനങ്ങൾക്കു മുന്നിട്ട ഓരോ വാക്കുകൾക്കും സിനിമാസ്റ്റൈലിലുള്ള മാസ് അപ്പീലുണ്ടായിരുന്നു. നേരത്തേ നൽകിയിട്ടുള്ള ചോദ്യങ്ങളില്ലെങ്കിൽ അഭിമുഖം അനുവദിക്കാത്ത വിജയ് പ്രചാരണവേദികളിൽ വിവാദ പ്രസ്താവനകൾ നൽകാതിരിക്കാൻ ശ്രദ്ധിച്ചു.
താൻ നേരിട്ടെത്തിയില്ലെങ്കിലും ഹോളോഗ്രാംപോലുള്ള ആധുനിക സാങ്കേതികവിദ്യ രാജ്യത്തുതന്നെ ആദ്യമായി തെരഞ്ഞെടുപ്പിൽ പരീക്ഷിച്ചു വിജയ് ജനങ്ങൾക്കിടയിലെത്തി.
യുവാക്കളായ വോട്ടർമാരെ സ്വാധീനിക്കാൻ ഡിജിറ്റൽ മാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിച്ച ടിവികെയുടെ ഐടി, സമൂഹമാധ്യമ വിഭാഗവും വിജയ്യെ അധികാരത്തിലെത്തിക്കാൻ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമും വാട്സാപ്പും എക്സും ഉപയോഗിച്ച് ആരാധകരെത്തന്നെ ഓണ്‍ലൈൻ പ്രചാരകരായി മാറ്റിയായിരുന്നു തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ വിജയ് ജനങ്ങളിലേക്കെത്തിച്ചത്.
National
ന്യൂഡൽഹി: തമിഴ്നാട്ടിൽ അധികാരമേൽക്കാൻ തയാറെടുക്കുന്ന നടൻ വിജയ് തന്റെ തെരഞ്ഞെടുപ്പു വാദ്ഗാനങ്ങൾ നിറവേറ്റാൻ ചെലവിടേണ്ടിവരിക പ്രതിവർഷം ഒരു ലക്ഷം കോടി രൂപ.
സ്ത്രീകൾക്കും തൊഴിലില്ലാത്തവർക്കും യുവാക്കൾക്കും ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടു പണമെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുള്ള വിജയ് സംസ്ഥാനത്തെ റവന്യൂ വരുമാനത്തിന്റെ മൂന്നിലൊന്നും തന്റെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ നിറവേറ്റോൻ ചെലവാക്കേണ്ടിവരും. 2025-26ലെ സംസ്ഥാന ബജറ്റനുസരിച്ച് തമിഴ്നാട് സർക്കാരിന്റെ റവന്യൂ വരുമാനം 3.31 ലക്ഷം കോടി രൂപയാണ്.
ജനക്ഷേമ പദ്ധതികൾക്കും സബ്സിഡികൾക്കുമായി ഡിഎംകെ സർക്കാർ കഴിഞ്ഞ സാന്പത്തികവർഷം 65,000 കോടിയാണു ചെലവിട്ടതെങ്കിൽ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളെല്ലാം നിറവേറ്റണമെങ്കിൽ ഇതിൽനിന്ന് 50 ശതമാനത്തിലധികം വർധനയോടെ ഒരു ലക്ഷം കോടി രൂപയ്ക്കടുത്ത് വിജയ്യുടെ പാർട്ടി നീക്കിവയ്ക്കേണ്ടി വരും.
60 വയസിൽ താഴെയുള്ള വീട്ടമ്മമാർക്കു പ്രതിമാസം 2500 രൂപ സാന്പത്തികസഹായം, ഒരു വീട്ടിലേക്ക് വർഷം സൗജന്യമായി ആറു എൽപിജി സിലിണ്ടറുകൾ, ഒരു വീടിന് പ്രതിമാസം 200 യൂണിറ്റ് സൗജന്യ വൈദ്യുതി, അഞ്ചു ലക്ഷത്തിൽ താഴെ വാർഷികവരുമാനമുള്ള കുടുംബങ്ങളിലെ യുവതികളുടെ വിവാഹത്തിന് നിശ്ചിത ഗ്രാം സ്വർണവും സിൽക്ക് സാരിയും, തൊഴിൽരഹിതരായ ബിരുദദാരികൾക്ക് പ്രതിമാസം 4000 രൂപ സാന്പത്തികസഹായം തുടങ്ങിയ വാഗ്ദാനങ്ങളടങ്ങിയ ടിവികെയുടെ പ്രകടനപത്രിക അവരെ തമിഴ്നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. ഇവകൂടാതെ വിദ്യാഭ്യാസം, കൃഷി, മത്സ്യബന്ധനം, പെൻഷൻ, സാമൂഹികക്ഷേമം തുടങ്ങിയ മേഖലകളിലും സബ്സിഡികളുൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾ ടിവികെ നടത്തിയിട്ടുണ്ട്.
ഇതിനോടകം കടക്കെണിയിലായ തമിഴ്നാടിന്റെ കടബാധ്യത അടുത്ത വർഷം മാർച്ചോടെ 10.71 ലക്ഷം തൊടുമെന്നാണു കണക്ക്.
സംസ്ഥാനത്തിന്റെ നികുതിവരുമാനം മാത്രം പ്രതിവർഷം 2.1 ലക്ഷം കോടിയാണെന്നിരിക്കെ ഇതിന്റെ പകുതിയോളമാണ് പ്രതിവർഷം വിജയ് ജനക്ഷേമ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കേണ്ടി വരിക.
National
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ അപ്രതീക്ഷിത നീക്കങ്ങൾ നടക്കുന്നതായി സൂചന. ഡിഎംകെയും എഐഎഡിഎംകെയും തമ്മിൽ രഹസ്യ ചർച്ചകൾ നടക്കുന്നതായാണ് വിവരം.
തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിനായി നടൻ വിജയ്യുടെ ടിവികെ സഖ്യകക്ഷികളെ തേടുന്നതിനിടെയാണ് ഡിഎംകെ തങ്ങളുടെ ദീർഘകാല ശത്രുവായ എഐഎഡിഎംകെയുമായി രഹസ്യ ചർച്ചകൾ ആരംഭിച്ചതായാണ് വിവരം.
ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെയും വന്നിട്ടില്ല. എങ്കിലും ഈ പുതിയ സഖ്യ സാധ്യത തമിഴ് രാഷ്ട്രീയത്തെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്.
അതേസമയം ഡിഎംകെയും എഐഎഡിഎംകെയും കൈകോർത്താൽ പോലും അവർക്ക് ആകെയുള്ള 106 എംഎൽഎമാരുടെ പിന്തുണ കേവല ഭൂരിപക്ഷത്തിന് മതിയാകില്ല എന്നതാണ് മറ്റൊരു വസ്തുത. തെരഞ്ഞെടുപ്പിൽ ഡിഎംകെക്ക് 59 സീറ്റുകളും എഐഎഡിഎംകെയ്ക്ക് 47 സീറ്റുകളുമാണ് ലഭിച്ചത്. തമിഴ്നാട്ടിൽ ഭരിക്കാൻ ആവശ്യമായ ഭൂരിപക്ഷം 118 ആണ്.
National
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയാകാനുള്ള ടിവികെ അധ്യക്ഷൻ വിജയ്യുടെ നീക്കത്തിനു വെല്ലുവിളി ഉയർത്തി ഗവർണർ. കേവല ഭൂരിപക്ഷം ഉറപ്പാക്കിയുള്ള കത്ത് നൽകണമെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ അറിയിച്ചു.
തമിഴ്നാട്ടിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെ കോൺഗ്രസിന്റെ പിന്തുണയോടെ അധികാരത്തിലെത്താൻ ശ്രമിക്കുന്നതിനിടെയാണ് ഗവർണറുടെ പുതിയ നീക്കം. കോൺഗ്രസ് പിന്തുണക്ക് പിന്നാലെ 113 എംഎൽഎമാർ ഒപ്പിട്ട കത്ത് ടിവികെ ഗവർണർക്ക് നൽകിയിയിരുന്നു.
എന്നാൽ 234 അംഗ നിയമസഭയിൽ 118 എന്ന മാന്ത്രിക സംഖ്യ കടന്നാൽ മാത്രമേ ഭൂരിപക്ഷമാകുകയുള്ളു. ഇത് ഉയർത്തിയുള്ള ഗവർണർ നീക്കം വിജയ്യെ വെട്ടിലാക്കിയിരിക്കുകയാണ്. 118 എംഎൽഎമാർ പിന്തുണക്കുന്നുവെന്ന് വ്യക്തമാക്കുന്ന കത്ത് ഹാജരാക്കണമെന്ന നിലപാടിലാണ് ഗവർണർ.അങ്ങനെയെങ്കിൽ മാത്രമേ സത്യപ്രതിജ്ഞക്ക് അനുവാദം നൽകു എന്നാണ് നിലപാട്.
ഇക്കാര്യത്തിൽ ഗവർണർ നിയമോപദേശം തേടിയിട്ടുണ്ട്. അറ്റോർണി ജനറാലിന്റെ ഉപദേശമാണ് തേടിയത്. അഞ്ച് പേരുടെ പിന്തുണ കൂടി ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് വിജയ്.
National
ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിന് ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ. കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവരാണെന്ന് ഡിഎംകെ കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പിൽ കോൺഗ്രസും ഭരണകക്ഷിയായ ഡിഎംകെയും ഒരുമിച്ചാണ് മത്സരിച്ചത്. ടിവികെ 107 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായതോടെ കോൺഗ്രസ് നിലപാട് മാറ്റി സർക്കാർ രൂപീകരണത്തിന് ടിവികെക്ക് പിന്തുണ നൽകുകയായിരുന്നു.
വിജയ്ക്ക് പിന്തുണ നൽകിയ കോൺഗ്രസിനോട് ഡിഎംകെ കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്. ഡിഎംകെ സഖ്യത്തിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമായാണ് കോൺഗ്രസ് നിലപാട് സ്വീകരിച്ചത്. കോൺഗ്രസിനും ഡിഎംകെയ്ക്കും ഇടയിലുണ്ടായ ഭിന്നത ഇന്ത്യാ സംഖ്യത്തെയും ബാധിച്ചേക്കും.
ഇന്ത്യാ മുന്നണിയിൽ നിന്ന് ഡിഎംകെ പിൻമാറും എന്നടക്കമുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഡിഎംകെയുമായി ഒരുമിച്ച് മത്സരിച്ചത് കൊണ്ട് മാത്രമാണ് കോൺഗ്രസിന് അഞ്ച് സീറ്റുകളെങ്കിലും ലഭിച്ചതെന്നും തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്കാണ് മത്സരിച്ചതെങ്കിൽ ഒരു സീറ്റ് പോലും നേടാൻ കഴിയില്ലെന്നും ഡിഎംകെ പ്രതിനിധി ശരവണൻ അണ്ണാദുരൈ പറഞ്ഞു. കോൺഗ്രസിന്റെ കൂറുമാറ്റത്തിൽ ഡിഎംകെ നേതാവ് സ്റ്റാലിൻ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
Kerala
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരം നഷ്ടമായെങ്കിലും ഡിഎംകെ മുന്നണി വിടില്ലെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്. തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസ് ഡിഎംകെ വിട്ട് വിജയ്യുടെ ടിവികെ ക്യാമ്പിലെത്തിയെങ്കിലും, സ്റ്റാലിനുമായുള്ള ബന്ധം തുടരുമെന്ന് മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീൻ വ്യക്തമാക്കി.
"ഇന്നലെ സ്റ്റാലിനൊപ്പമായിരുന്നു, ഇന്ന് സ്റ്റാലിനൊപ്പമാണ്, നാളെയും സ്റ്റാലിനൊപ്പം തന്നെയായിരിക്കും" എന്ന് അദ്ദേഹം വ്യക്തമാക്കി. തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ഉറപ്പിച്ചുകൊണ്ട് നടൻ വിജയിയുടെ ടിവികെ 100-ലധികം സീറ്റുകൾ നേടി കരുത്ത് തെളിയിച്ചിരുന്നു.
ഈ സാഹചര്യത്തിൽ സർക്കാർ രൂപീകരിക്കാനായി കോൺഗ്രസ് ടിവികെയെ പിന്തുണയ്ക്കുമെന്ന് അറിയിച്ചതോടെയാണ് ഡിഎംകെ സഖ്യത്തിൽ വിള്ളലുണ്ടായത്. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ടിവികെ നേതൃത്വം മുസ്ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടിയെയും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയും ബന്ധപ്പെട്ടിരുന്നു.
എന്നാൽ, തമിഴ്നാട് ഘടകത്തിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന നിലപാടാണ് തങ്ങൾ സ്വീകരിച്ചതെന്ന് ഖാദർ മൊയ്തീൻ വ്യക്തമാക്കി. മത്സരിച്ച രണ്ട് സീറ്റുകളിലും പാപനാശം, വാണിയമ്പാടി മികച്ച വിജയം നേടിയ ലീഗ്, നിലവിലെ രാഷ്ട്രീയ മാറ്റങ്ങൾക്കിടയിലും ഡിഎംകെ സഖ്യത്തിൽ ഉറച്ചുനിൽക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
National
ചെന്നൈ: തമിഴ്നാടിന്റെ കൂടി ചുമതലയുള്ള ഗവർണർ രാജേന്ദ്ര ആർലേക്കർ ഇന്ന് ചെന്നൈയിലെത്തും. തിരുവനന്തപുരത്ത് നിന്ന് 12:20നുള്ള വിമാനത്തിലാണ് പുറപ്പെടുക. 1:30ന് ചെന്നൈയിൽ എത്തും.
ടിവികെ അധ്യക്ഷൻ വിജയ് വ്യാഴാഴ്ച തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹത്തോടൊപ്പം ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ടിവികെ നൽകിയ കത്ത് കിട്ടിയെന്ന് ഗവർണർ സ്ഥിരീകരിച്ചു. 108 പേരുടെ പിന്തുണ ഉണ്ടെന്നാണ് കത്ത്. മറ്റന്നാൾ സത്യപ്രതിജ്ഞ ചെയാൻ ടിവികെ താത്പര്യം അറിയിച്ചു. പരിശോധിച്ച് മറുപടി നൽകാമെന്ന് അറിയിച്ചതായി ഗവർണർ അറിയിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ അടക്കം പൂർത്തിയാക്കാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ഗവർണർ ഇന്ന് ചെന്നൈയിലെത്തുന്നത്.
Movies
ഇൻസ്റ്റഗ്രാം റീലുകളിലും ഫേസ്ബുക്ക് പേജുകളിലുമെല്ലാം ഇപ്പോൾ തരംഗമാകുന്നത് തൃഷയാണ്. തമിഴ്നാട്ടിൽ വിജയ്യുടെ വിജയം ഞെട്ടിക്കുന്നതായിരുന്നു.
തൃഷയുടെ പിറന്നാൾ ദിനമായ മേയ് നാലിന് തൃഷയ്ക്ക് വിജയ് നൽകിയ ഏറ്റവും വലിയ സമ്മാനം ഒരു സംസ്ഥാനം തന്നെ നൽകി എന്ന തരത്തിലാണ് തമാശകൾ വരുന്നത്.
വിജയം ഉറപ്പിച്ചതിന് പിന്നാലെ തന്നെ തൃഷ വിജയ്യെ കാണാന്‍ വിജയ്യുടെ വസതിയില്‍ വന്നിരുന്നു. റിസള്‍ട്ടിന് മുന്‍പേ തിരുപ്പതിയില്‍ ദര്‍ശനം നടത്തിയ തൃഷ അത് കഴിഞ്ഞ് നേരെ എത്തിയത് വിജയ്യെ കാണാനാണ്.
തൃഷയുടെ പ്രാര്‍ത്ഥന ഫലം കണ്ടു, തൃഷയ്ക്ക് വേണ്ടി വിജയ് തമിഴ്നാട് സ്വന്തമാക്കി എന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇതൊരു എംജിആര്‍ - ജയലളിത കോമ്പിനേഷന്‍ ആണെന്നാണ് വിലയിരുത്തലുകള്‍.
അതേസമയം നേരത്തെ തൃഷ പറഞ്ഞ ഒരു വീഡിയോ ക്ലിപ് ഇപ്പോള്‍ വൈറലാവുകയാണ്. എനിക്ക് തമിഴ്നാട് മുഖ്യമന്ത്രിയാവണം എന്ന് തൃഷ പറയുന്നു. തമാശയാണോ എന്ന് ചോദിക്കുമ്പോള്‍, അല്ലന്നേ സത്യമായിട്ടും എനിക്ക് തമിഴ്നാട് മുഖ്യമന്ത്രിയാവണം. വരുന്ന പത്ത് വര്‍ഷത്തിനുള്ളില്‍ ഞാന്‍ തമിഴ്നാട് മുഖ്യമന്ത്രിയാവും. അതിന് നിങ്ങളെല്ലാവരും വോട്ട് ചെയ്യണം എന്നാണ് തൃഷ പറഞ്ഞത്.
National
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ ദ്രാവിഡ കക്ഷികളുടെ ആധിപത്യം തകർത്ത് അധികാരം പിടിച്ച വിജയ്യുടെ തമിഴക വെട്രി കഴകത്തിന് (ടിവികെ) ഉപാധികളോടെ പിന്തുണ നൽകാൻ കോൺഗ്രസ് തീരുമാനിച്ചു. ബിജെപിയുടെയോ എൻഡിഎ സഖ്യകക്ഷികളുടെയോ പിന്തുണ തേടരുത് എന്ന കർശന നിബന്ധനയോടെയാണ് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് വിജയ് സർക്കാരിന് പിന്തുണ നൽകാൻ ധാരണയായത്. ബിജെപി ഭരണത്തിന് അവസരം നൽകില്ലെന്നും മതേതര സർക്കാരിനാണ് ജനവിധി ലഭിച്ചതെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വ്യക്തമാക്കി. ഹൈക്കമാൻഡിന്റെ അനുമതിയോടെ റിപ്പോർട്ട് ഉടൻ സമർപ്പിക്കും.
നാളെ രാവിലെ 11:30-ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ അനുമതി തേടി വിജയ് ഗവർണർക്ക് കത്ത് നൽകി. ചെന്നൈ പട്ടിനമ്പാക്കത്തെ വസതിയിൽ ചേർന്ന എംഎൽഎമാരുടെ യോഗത്തിൽ മന്ത്രിസഭാ രൂപീകരണത്തിന് അന്തിമരൂപമായി. വിജയ്ക്കൊപ്പം ഒമ്പത് മന്ത്രിമാരും നാളെ സത്യപ്രതിജ്ഞ ചെയ്തേക്കും.
234 അംഗ നിയമസഭയിൽ 108 സീറ്റുകൾ നേടിയാണ് രാഷ്ട്രീയ അരങ്ങേറ്റത്തിൽ തന്നെ വിജയ് തമിഴ്നാടിനെ അമ്പരപ്പിച്ചത്. ആറ് പതിറ്റാണ്ടുകാലം തമിഴ് രാഷ്ട്രീയം ഭരിച്ച ഡിഎംകെ-എഐഎഡിഎംകെ സഖ്യങ്ങളെ തറപറ്റിച്ചാണ് ടിവികെയുടെ ഈ കുതിപ്പ്. കോൺഗ്രസിന് പുറമെ മറ്റ് ചില ചെറുകക്ഷികളും സർക്കാരിന്റെ ഭാഗമായേക്കുമെന്ന് സൂചനയുണ്ടെങ്കിലും അവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Movies
തമിഴ്നാട്ടിലെ വിജയ്യുടെ അപ്രതീക്ഷിത വിജയത്തിന് പിന്നാലെ സമൂഹത്തിന്റെ രാഷ്ട്രീയ ബോധ്യത്തെ വിമർശിച്ച് നടൻ പ്രകാശ് രാജ്.
സമൂഹം ഇന്ന് രാഷ്ട്രീയ ബോധത്തേക്കാൾ ഉപരിയായി ആരാധനാ സംസ്കാരത്തിന് പിന്നാലെയാണെന്നാണ് പ്രകാശ് രാജ് പറയുന്നത്.
വിജയിച്ച സ്ഥാനാർത്ഥികൾക്ക് ജനങ്ങളെ സേവിക്കാൻ മികച്ച രീതിയിൽ സാധിക്കട്ടെ എന്ന് ആശംസിച്ച താരം തന്റെ പതിവ് ശൈലിയായ '#JustAsking' എന്ന ഹാഷ്ടാഗോടെയാണ് കുറിപ്പ് അവസാനിപ്പിച്ചത്.
‘‘തമിഴ്നാട് തെരഞ്ഞെടുപ്പ്, തമിഴ്നാട് പക്വത പ്രാപിച്ചിരിക്കുന്നു. കാമരാജർ പരാജയപ്പെട്ടു. ഒരു തരത്തിൽ പറഞ്ഞാൽ എം.കെ. സ്റ്റാലിൻ പോലും പരാജയപ്പെട്ടിരിക്കുകയാണ്.
സമൂഹം ആരാധകരാൽ നയിക്കപ്പെടുന്ന (Fan Culture) ഒന്നായി മാറിയിരിക്കുന്നു. ജനങ്ങൾക്ക് യഥാർഥ രാഷ്ട്രീയ അവബോധം ഇനിയും ഉണ്ടായിട്ടില്ല എന്നാണ് ഇത് കാണിക്കുന്നത്.
രാഷ്ട്രീയ അവബോധം സൃഷ്ടിക്കുന്നവർക്ക് എപ്പോഴും പ്രതിപക്ഷത്തിരിക്കേണ്ടി വരും. അത് തുടരുക തന്നെ ചെയ്യും. ജനങ്ങളെ സേവിക്കാൻ വിജയികൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.’’പ്രകാശ് രാജ് കുറിച്ചു.
Movies
നടൻ വിജയ്ക്ക് അഭിനന്ദനങ്ങളുമായി മോഹൻലാൽ. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം വിജയത്തിന് ആശംസകൾ നേർന്നത്.
‘‘പ്രിയപ്പെട്ട വിജയ്, ഈ ഉജ്ജ്വല വിജയത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ജനങ്ങൾ നിങ്ങളെ തെരഞ്ഞെടുത്തു കഴിഞ്ഞു; അവരുടെ ഈ വിശ്വാസം വലിയൊരു ബഹുമതിയാണ്.
സേവനത്തിന്റെ ഈ പുതിയ യാത്രയിൽ അഭിമാനത്തോടും വ്യക്തമായ ലക്ഷ്യത്തോടും കൂടി മുന്നേറാൻ നിങ്ങൾക്ക് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങൾക്കും നിങ്ങളുടെ ടീമിനും എന്റെ എല്ലാവിധ ആശംസകളും നേരുന്നു,’’ മോഹൻലാൽ കുറിച്ചു.
108 സീറ്റുമായി അപ്രതീക്ഷിത വിജയമാണ് തമിഴ്നാട്ടിൽ വിജയ് നേടിയത്. വിജയ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചതു മുതൽ വലിയ പിന്തുണയാണ് സിനിമാ ലോകത്തുനിന്നും ആരാധകർക്കിടയിൽ നിന്നും ലഭിച്ചുകൊണ്ടിരുന്നത്.
Movies
തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ എല്ലാവരെയും ഞെട്ടിക്കുന്ന വിജയമാണ് വിജയ്യുടെ ടിവികെ നേടിയത്. സിനിമയിലേത് പോലെ പ്രതീക്ഷിക്കാതെയുള്ള ട്വിസ്റ്റാണ് തമിഴ് രാഷ്ട്രീയത്തിലും ഇന്നലെ സംഭവിച്ചത്.
ചെന്നൈയിലെ തീരപ്രദേശമായ നീലാങ്കരൈയിലെ കാസുവാരിന ഡ്രൈവിലെ വീട്ടിലിരുന്നായിരുന്നു വിജയ് ഇന്നലെ തെരഞ്ഞെടുപ്പ് വിജയം കണ്ടത്. 108 സീറ്റിന്റെ മഹാവിജയം വിജയ് നേടിയപ്പോൾ അത് തമിഴ്നാട് രാഷ്ട്രീയത്തിലെ മറ്റൊരു ചരിത്രമായി മാറി.
എന്നാൽ ഇതിനെല്ലാം അപ്പുറം ആ വീട്ടിലേയ്ക്ക് വിജയ്യെ നേരിട്ട് അഭിനന്ദിക്കാനെത്തിയ തൃഷയായിരുന്നു തെരഞ്ഞെടുപ്പ് വാർത്തകൾക്കൊപ്പം നിറഞ്ഞ മറ്റൊരാൾ.
തൃഷയുടെ 43-ാം ജന്മദിനം കൂടിയായിരുന്നു മേയ് നാല്. പുലർച്ചെ തന്നെ താരം തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ഇതിൽ വിജയ്യുടെ പാർട്ടിയുടെ വിജയത്തിനായുള്ള പ്രാർഥന കൂടിയുണ്ടായിരുന്നോ എന്നതും ആരാധകർ ചിന്തിക്കുന്നു. വിജയ്യുടെ പാർട്ടിയുടെ വൻ വിജയം അറിഞ്ഞതിന് പിന്നാലെ പനയൂരിലെ വസതിയിലേക്കാണ് തൃഷ ഓടിയെത്തിയത്.
വിജയ്യ്ക്കൊപ്പം തന്നെ ഈ തെരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പേരായിരുന്നു തൃഷയുടേതും. നടി രാഷ്ട്രീയ രംഗത്തില്ലെങ്കിലും വിജയ്യുമായി സൗഹൃദം എതിർപാർട്ടികൾ ആയുധമാക്കിയിരുന്നു. വിജയ്യുടെ ഭാര്യ സംഗീത വിവാഹ മോചന ഹര്‍ജിയില്‍ ഒരു നടിയെ കുറിച്ച് പരാമര്‍ശിച്ചത് തൃഷയെ ഉദ്ദേശിച്ചാണ് എന്ന പ്രചാരണവുമുണ്ടായി.
National
ചെന്നൈ: ഒരു തട്ടുപൊളിപ്പന്‍ സിനിമാക്കഥയുടെ ചേരുവകളെല്ലാം നിറഞ്ഞൊരു പോരാട്ടത്തില്‍ വിജയതീരമണിഞ്ഞു നില്‍ക്കുകയാണ് തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) നായകന് ജോസഫ് വിജയ് എന്ന വിജയ്. ടിവികെയുടെ ആദ്യ തെരഞ്ഞെടുപ്പില്‍തന്നെ അധികാരം ഉറപ്പിച്ചതോടെ ആരാധകരും ആവേശത്തിലാണ്.
തമിഴ്നാട് തെരുവുകളില്‍ ആഘോഷം ഇന്നലെ രാത്രിയും അവസാനിച്ചിട്ടില്ല. പാര്‍ട്ടി രൂപീകരിച്ച് രണ്ടുവര്‍ഷത്തിനുള്ളില്‍ ഭരണം ഉറപ്പിച്ചത് അപ്രതീക്ഷിതമല്ലെന്നാണ് ആരാധകരുടെ പക്ഷം. കൃത്യമായ പദ്ധതികളിലൂടെയാണ് വിജയ് പാര്‍ട്ടിയെ നയിച്ചിരുന്നത്.
2009ല്‍ ഫാന്ക്ലബ്ബുകള് രൂപീകരിച്ചാണു നടന് തന്റെ രാഷ് ട്രീയമോഹത്തിനു തുടക്കമിടുന്നത്. വിജയ് മക്കള്‍ ഇയക്കം എന്ന കൂട്ടായ്മ ആദ്യമാസങ്ങളിലെ മെല്ലപ്പോക്കിനുശേഷം നിയമസഭാ മണ്ഡലങ്ങളിലെ എല്ലാ ബൂത്തുകളിലും സന്നദ്ധപ്രവര്‍ത്തനങ്ങളുമായി ഫാന്ക്ലബ്ബുകള് സജീവമായി. സന്നദ്ധപ്രവര്ത്തനത്തിനൊപ്പം വിദ്യാഭ്യാസത്തിനുള്ള സഹായവുമായിരുന്നു മുഖ്യപരിപാടി. ഇത്തവണ യുവജനത മൊത്തത്തില്‍ വിജയിനൊപ്പം നിന്നതും ഈ തുടക്കത്തില്‍നിന്നാണ്.
പിന്നാലെ 2011ല്‍ എഐഎഡിഎംകെ മുന്നണിയെ പരസ്യമായി പിന്തുണച്ച് വിജയ് തെരഞ്ഞെടുപ്പ് രാഷ് ട്രീയത്തില്‍ ഹരിശ്രീ കുറിച്ചു. 2010 മുതല്‍ പത്തുവര്‍ഷത്തിനിടെ അഭിനയിച്ച ചിത്രങ്ങളിലെല്ലാം അതിശക്തമായ രാഷ് ട്രീയസന്ദേശങ്ങള് ഉള്‍പ്പെടുത്തി ജനമനസിനെ സ്വാധീനിക്കുന്നതിനും നടനു കഴിഞ്ഞിരുന്നു. ഇതിനിടെ 2019ല്‍ പൗരത്വഭേതഗതി നിയമത്തിനെതിരേ അതിശക്തമായി പ്രതികരിച്ചതോടെ സിനിമയ്ക്കും അപ്പുറം അധികാരമാണ് പരമലക്ഷ്യമെന്നു വിജയ് പ്രഖ്യാപിക്കുകയായിരുന്നു.
2021 തദ്ദേശ തെരഞ്ഞെടുപ്പില്‍ ഫാന്‍ക്ലബ് ഭാരവാഹികള്‍ ജനവിധി തേടിയ ഭൂരിഭാഗം സീറ്റുകളിലും വിജയിച്ചു. ഇതോടെയാണ് ജനം ഒപ്പമുണ്ടെന്ന് വിജയ് ഉറപ്പിച്ചതും ടിവികെയുടെ രൂപീകരണത്തിലേക്കു തിരിഞ്ഞതും. ഇതുവഴി അരനൂറ്റാണ്ടിനിടെ തമിഴ്സിനിമയിലെ ഒരു നായകനും സ്വന്തമാക്കാന്‍ കഴിയാത്ത രാഷ്ട്രീയനേട്ടം വിജയ് സ്വന്തമാക്കുകയും ചെയ്തു.1977ല്‍ തമിഴ് രാഷ്ട്രീയത്തിന്റെ ചേരുവകള്‍ മാറ്റിയെഴുതി എം.ജി. രാമചന്ദ്രന് എന്ന എംജിആര്‍ അധികാരത്തിലെത്തിയശേഷം ആദ്യമായാണ് ഒരു സിനിമാനടന് അധികാരത്തിലെത്തുന്നത്.
കണക്കുകളിൽ എംജിആറാണ് മുൻഗാമിയെങ്കിലുംഅധികാരത്തിലേക്കുള്ള പ്രയാണത്തിൽ വിജയ് പിന്തുടരുന്നത് ആന്ധ്രയെ അടക്കിഭരിച്ച എൻടിആറിനെ (എൻ.ടി. രാമറാവു) തന്നെയാണ്.
പാർട്ടി രൂപീകരിച്ച് ചുരുങ്ങിയകാലംകൊണ്ട് എൻടിആറിനെപ്പോലെ ടിവികെ നേതാവിനും അധികാരം സ്വന്തമാക്കാനായി. പാർട്ടി രൂപീകരിച്ച് അഞ്ചാം വർഷമാണ് എംജിആറിന്റെ തെരഞ്ഞെടുപ്പ് വിജയം. 1972ലാണ് ഓൾ ഇന്ത്യ അണ്ണ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) രൂപീകരിച്ചത്. എംജിആർ ഭരണത്തിലെത്തിയത് 1977ലും.
എന്നാൽ ടിഡിപി രൂപീകരിച്ച് ഒന്‍പത് മാസത്തിനുശേഷം, 1983ൽ നടന്ന തെരഞ്ഞെടുപ്പിൽ എൻടിആർ ഭരണത്തിലെത്തി. 27 വർഷത്തെ കോൺഗ്രസ് ഭരണത്തിന് അന്ത്യംകുറിച്ച് 1983 ജനുവരി ഒന്‍പതിന് എൻടിആർ ആന്ധ്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സെന്റ് ജോർജ് കോട്ടയിലേക്കുള്ള വിജയിന്റെ യാത്രയും ഇതിനു സമാനമായ വേഗത്തിലാണ്.
National
ചെന്നൈ: അധികാരം ഉറപ്പിച്ചതോടെ പ്രചാരണകാലത്ത് വിജയ് നൽകിയ വാഗ്ദാനങ്ങൾ കുത്തിപ്പൊക്കി സമൂഹമാധ്യമങ്ങൾ. വിവാഹത്തിന് 22 കാരറ്റിലുള്ള എട്ടു ഗ്രാം സ്വർണം ഉൾപ്പെടെ നൽകുമെന്നാണ് വിജയ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഇതിനുപുറമേ വധുവിനു സിൽക്ക് സാരിയും നൽകും. അറുപതു വയസിൽ താഴെയുള്ള സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ സഹായമാണ് മറ്റൊന്ന്. തീർന്നില്ല പ്രതിവർഷം ആറ് സൗജന്യ എൽപിജി സിലിണ്ടറുകളും നൽകും.
സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങൾക്ക് അഞ്ചുലക്ഷം രൂപവരെ പലിശരഹിത വായ്പയാണ് മറ്റൊരു പ്രധാന വാഗ്ദാനം. സ്കൂളിൽനിന്നും കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് കുട്ടികളുടെ രക്ഷിതാക്കൾക്കു പ്രതിവർഷം 15000 രൂപ വീതം നൽകും. കെ. കാമരാജിന്റെ പേരിൽ 100 റെസിഡൻഷൽ സ്കൂളുകൾ തുറക്കും. ഉന്നതവിദ്യാഭ്യാസത്തിന് 20 ലക്ഷംരൂപവരെ ലോണും നൽകും.
അഞ്ച് ഏക്കറിൽ താഴെ ഭൂമിയുള്ള കർഷകരുടെ വായ്പ എഴുതിത്തള്ളും. അഞ്ച് ഏക്കറിനു മുകളിൽ ഭൂമിയുള്ള കർഷകരുടെ വായ്പയിൽ അന്‍പതുശതമാനവും ഒഴിവാക്കും. നെല്ലിന്റെ താങ്ങുവില ക്വിന്റലിനു 3500 രൂപയാക്കും. കരിന്പിന് ടണ്ണിന് 4500 രൂപ വീതവും ഉറപ്പ് നൽകിയിട്ടുണ്ട്.
തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് അഞ്ചുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. അഭ്യസ്തവിദ്യരായ തൊഴിൽരഹിതർക്ക് പ്രതിമാസം 4000 രൂപ നൽകും. ആശുപത്രികളുടെ നവീകരണം, സൗജന്യ വാർഷിക രോഗനിർണയ സംവിധാനം, 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ് തുടങ്ങി ഒട്ടേറെ വാഗ്ദാനങ്ങളാണ് വിജയ് മുന്നോട്ടുവച്ചിരിക്കുന്നത്.
National
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ 107 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ തമിഴക വെട്രി കഴകം സർക്കാരുണ്ടാക്കാനുള്ള ചർച്ചകൾ ആരംഭിച്ചു. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 എന്ന മാന്ത്രിക സംഖ്യയിലേക്ക് എത്താൻ 11 സീറ്റുകളുടെ കുറവാണ് ടിവികെയ്ക്കുള്ളത്. ഈ സാഹചര്യത്തിൽ സ്വതന്ത്രരെയും ചെറുകക്ഷികളെയും ഒപ്പം നിർത്താനാണ് വിജയിന്റെ നീക്കം.
ഡിഎംകെ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച് വിജയിച്ച സിപിഎം നേതൃത്വത്തെ വിജയ് നേരിട്ട് ബന്ധപ്പെട്ടതായാണ് റിപ്പോർട്ടുകൾ. പദ്മനാഭപുരം, കീഴ്വേലൂർ എന്നീ മണ്ഡലങ്ങളിൽ വിജയിച്ച രണ്ട് എംഎൽഎമാരാണ് സിപിഎമ്മിനുള്ളത്. ഇവരുടെ പിന്തുണ ടിവികെയ്ക്ക് നിർണായകമാണ്. എന്നാൽ, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കൃത്യമായി വിലയിരുത്തിയ ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്നാണ് സിപിഎം വൃത്തങ്ങൾ നൽകുന്ന സൂചന.
ടിവികെയുടെ അമ്പരപ്പിക്കുന്ന മുന്നേറ്റത്തിന് പിന്നാലെ വിജയിയെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയത് തമിഴ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നു. "യുവാക്കളുടെ ശബ്ദം പ്രതിഫലിക്കുന്ന ഈ ജനവിധി അവഗണിക്കാൻ കഴിയില്ല" എന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. കോൺഗ്രസ് നേതാവ് പ്രവീൺ ചക്രവർത്തി വിജയിക്കൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ച് അനുമോദനം അറിയിച്ചതും ശ്രദ്ധേയമായി.
തെരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസ്-ടിവികെ സഖ്യത്തെക്കുറിച്ച് ചർച്ചകൾ നടന്നിരുന്നെങ്കിലും അവസാന നിമിഷം കോൺഗ്രസ് ഡിഎംകെക്കൊപ്പം നിൽക്കുകയായിരുന്നു. എന്നാൽ ഡിഎംകെ നേരിട്ട കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് നിലപാട് മാറ്റുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പരാജയവും പാർട്ടിക്കേറ്റ കനത്ത തിരിച്ചടിയും ഡിഎംകെ സഖ്യത്തെ ഉലച്ചിരിക്കുകയാണ്. രാഹുൽ ഗാന്ധി സ്റ്റാലിനെയും വിളിച്ച് സംസാരിച്ചിട്ടുണ്ടെങ്കിലും ഭാവി നീക്കങ്ങളെക്കുറിച്ച് വ്യക്തതയില്ല.