ചെന്നൈ: തമിഴ്നാട്ടിലെ സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരവെ ടിവികെയെ വെട്ടിലാക്കി മലക്കം മറിഞ്ഞ് എഎംഎംകെ പാർട്ടിയുടെ എംഎൽഎയായ കാമരാജ്. ടിവികെയെ പിന്തുണയ്ക്കുന്ന കത്തിൽ കാമരാജ് ഒപ്പുവയ്ക്കുന്ന വീഡിയോ ടിവികെ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. എന്നാൽ, വീഡിയോയിൽ കാണുന്ന ആൾ താൻ അല്ലെന്നാണ് ഇപ്പോൾ കാമരാജ് പറയുന്നത്. ടിവികെയെ പിന്തുണച്ചുള്ള കത്തിൽ ഒപ്പിട്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, വ്യാജരേഖ ചമച്ചെന്ന കേസിൽ വിജയ്ക്കെതിരെ അന്വേഷണം വേണമെന്ന് എഎംഎംകെ അധ്യക്ഷൻ ടി.ടി.വി. ദിനകരൻ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച ഗവർണറോടും ടി.ടി.വി. ദിനകരൻ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
കാമരാജിന്റെ പിന്തുണയുണ്ടെന്ന വ്യാജരേഖ ടിവികെ തയാറാക്കിയെന്ന് ടി.ടി.വി. ദിനകരൻ ഗവർണറെ കണ്ടു പരാതിപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ടിവികെ ഇന്നു രാവിലെ ദൃശ്യങ്ങൾ പുറത്തുവിടുകയായിരുന്നു.
ടി.ടി.വി. ദിനകരനാണ് തങ്ങൾക്കെതിരെ വ്യാജം പ്രചരിപ്പിക്കുന്നതെന്നും എഎംഎംകെയുടെ എംഎൽഎ കാമരാജ് തങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചതായും ടിവികെ അറിയിച്ചു. കാറിന്റെ മുൻസീറ്റിൽ ഇരുന്നു കാമരാജ് പിന്തുണക്കത്ത് എഴുതി നൽകുന്ന ദൃശ്യങ്ങളും ടിവികെ തെളിവായി പുറത്തുവിട്ടിരുന്നു. ഇതോടെയാണ് ദൃശ്യങ്ങളിലുള്ളത് താനല്ലെന്ന വാദവുമായി കാമരാജ് രംഗത്തുവന്നത്.
തമിഴ്നാട്ടിൽ ടിവികെയുടെ സർക്കാർ രൂപീകരണം സംബന്ധിച്ച സസ്പെൻസ് നീളുകയാണ്. സിപിഎം, സിപിഐ, വിസികെ, മുസ്ലിം ലീഗ് കക്ഷികളുടെ പിന്തുണ ലഭിച്ചിട്ടും വിജയ്ക്ക് ഇതേവരെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ അവസരം ലഭിച്ചിട്ടില്ല.