Kerala
തിരുവനന്തപുരം : തെരഞ്ഞെടുപ്പു കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഇമെയിൽ സന്ദേശത്തോടൊപ്പമുള്ള കത്തിൽ ബിജെപി കേരള ഘടകത്തിന്റെ സീൽ പതിഞ്ഞതു സാങ്കേതികമായ ക്ലറിക്കൽ പിശകു മാത്രമാണെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ.
ബിജെപി നൽകിയ കത്ത് അശ്രദ്ധമൂലം മറ്റു പാർട്ടികൾക്കും അയച്ചു കൊടുത്തു. കഴിഞ്ഞ ശനിയാഴ്ച ഈ പിശക് ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ ആ നിർദേശം പിൻവലിച്ച് എല്ലാ പാർട്ടികൾക്കും ജില്ലാ കളക്ടർമാർക്കും അറിയിപ്പ് നൽകിയെന്നും തെരഞ്ഞെടുപ്പു ഓഫീസർ പറഞ്ഞു.
ബിജെപി കേരള ഘടകം, സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച് 2019 ല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തെ സംബന്ധിച്ച വിശദീകരണം ആവശ്യപ്പെട്ട് സിഇഓ ഓഫീസില്‍ എത്തിയിരുന്നു. വിശദീകരണം ആവശ്യപ്പെട്ട അപേക്ഷയോടൊപ്പം സമര്‍പ്പിച്ച 2019 ലെ കത്തിന്റെ പകര്‍പ്പില്‍ ആണ് പാര്‍ട്ടി സീല്‍ ഉണ്ടായിരുന്നത്.
സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ഏജന്റായി പ്രവർത്തിക്കുകയാണെന്നു സിപിഎം ഉൾപ്പെടെയുള്ള പാർട്ടികൾ ആരോപിച്ചിരുന്നു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എൻഡിഎയിലെ സീറ്റ് വിഭജനം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട്ആറ് ഘടക കഷികള്‍ ചെയര്മാന് രാജീവ് ചന്ദ്രശേഖറിന് കത്ത് നല്കി. നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ്, കേരള കാമരാജ് കോണ്‍ഗ്രസ്, ശിവസേന, സോഷ്യലിസ്റ്റ് ജനതാദള്‍, നാഷണല്‍ പീപ്പിള്‍ പാര്‍ട്ടി, ലോക ജനശക്തി പാര്‍ട്ടി എന്നിവരാണ് രാജീവ് ചന്ദ്രശേഖറിന് കത്ത് നല്‍കിയത്.
കഴിഞ്ഞ എന്‍ഡിഎ യോഗത്തില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ഘടകകക്ഷി ചര്‍ച്ചകള്‍ ചെയര്‍മാന്റെ സാന്നിധ്യത്തില്‍ നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതുണ്ടാവും എന്ന് രാജീവ് ചന്ദ്രശേഖര്‍ ഉറപ്പ് നല്‍കിയതുമാണ്. എന്നാല്‍, ഫെബ്രുവരി 15 ന് നടന്ന ഉഭയ കക്ഷി ചര്‍ച്ചയില്‍ രാജീവ് ചന്ദ്രശേഖറിന്റെ സാന്നിധ്യം ഉണ്ടായില്ല. നാളിതുവരെ ഒരു തീരുമാനമോ തുടര്‍നടപടിയോ ഉണ്ടായില്ല.
മുന്നണിയുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് ചെയര്‍മാന്റെ സാന്നിധ്യത്തില്‍ ഉഭയ കക്ഷി ചര്‍ച്ച നടത്തി അടിയന്തരമായി തീരുമാനം ഉണ്ടാകേണ്ടതാണ്. എന്‍ഡിഎയുടെ കെട്ടുറപ്പിന് ഇത് അത്യന്താപേക്ഷിതമാണ്. ഇതിനായി എത്രയും വേഗം സമയം നിശ്ചയിച്ച് നല്‍കണമെന്ന ആവശ്യമാണ് ഘടകകക്ഷികള്‍ മുന്നോട്ട് വയ്ക്കുന്നത്.
National
ന്യൂഡൽഹി∙ ദേശീയ തലസ്ഥാനമായ ഡൽഹിയുടെ പേര് ഇന്ദ്രപ്രസ്ഥ എന്നാക്കി മാറ്റണമെന്ന് ബിജെപി എംപി പ്രവീൺ ഖണ്ഡേവാൽ . ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പ്രവീൺ ഖണ്ഡേവാൽ കത്ത് അയച്ചിട്ടുണ്ട്.
നമ്മുടെ പാരമ്പര്യത്തിലേക്കു തിരിച്ചുപോകണമെന്നു ചൂണ്ടിക്കാട്ടിയാണ് കത്ത് അയച്ചിരിക്കുന്നത്. മഹാഭാരതത്തിൽ പാണ്ഡവരുടെ തലസ്ഥാനമായിരുന്നു ഇന്ദ്രപ്രസ്ഥ. പാണ്ഡവരുടെ പ്രതിമകൾ തലസ്ഥാനത്ത് സ്ഥാപിക്കണമെന്നും ഖണ്ഡേവാൽ ആവശ്യപ്പെട്ടു. രണ്ടാഴ്ച മുൻപ് വിശ്വ ഹിന്ദു പരിഷതും (വിഎച്ച്പി) ഇതേ ആവശ്യം ഉന്നയിച്ച് ഡൽഹി സാംസ്കാരിക മന്ത്രി കപിൽ മിശ്രയ്ക്ക് കത്ത് അയച്ചിരുന്നു.
ഡൽഹിയുടെ പേര് ഇന്ദ്രപ്രസ്ഥ എന്നാക്കണമെന്നു മാത്രമല്ല, ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന്റെ പേര് ഇന്ദ്രപ്രസ്ഥ രാജ്യാന്തര വിമാനത്താവളം എന്നാക്കണം, ഡൽഹി റെയിൽവേ സ്റ്റേഷന്റെ പേര് ഇന്ദ്രപ്രസ്ഥ റെയിൽവേ സ്റ്റേഷൻ എന്നു മാറ്റണം, ഷാജഹാൻബാദ് ഡെവലപ്മെന്റ് ബോർഡ് ഇന്ദ്രപ്രസ്ഥ ഡെവലപ്മെന്റ് ബോർഡ് എന്നാക്കി പേരുമാറ്റണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ടിപി കേസ് പ്രതികൾക്കായി അസാധാരണ നീക്കവുമായി സർക്കാർ. ടിപി കേസ് പ്രതികളെ വിടുതൽ ചെയ്താൽ ആഭ്യന്തര സുരക്ഷാ പ്രശ്നമുണ്ടാകുമോ എന്ന് ചോദിച്ച് ജയിൽ സൂപ്രണ്ടുമാർക്ക് ജയിൽ മേധാവി കത്തയച്ചു.
കത്തിൽ പരോൾ എന്നോ വിട്ടയയ്ക്കൽ എന്നോ വ്യക്തമാക്കാതെ "വിടുതൽ' എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. സെൻട്രൽ ജയിൽ സൂപ്രണ്ടുമാർക്കും വിയ്യൂർ ജയിൽ സൂപ്രണ്ടിനുമാണ് കത്തയച്ചിട്ടുള്ളത്.
അതേസമയം, ഇക്കാര്യത്തിൽ വിശദീകരണവുമായി ജയിൽ എഡിജിപി ബൽറാംകുമാര്‍ ഉപധ്യായ രംഗത്തെത്തി. പ്രതികളെ വിട്ടയക്കാനുള്ള കത്തല്ലെന്നാണ് എഡിജിപി വ്യക്തമാക്കുന്നത്. മഹി ഇരട്ടക്കൊല കേസിലും ടിപി വധക്കസിലെ മുഖ്യപ്രതികളായ കൊടി സുനി ഉള്‍പ്പെടെയുള്ളവവർ ഉള്‍പ്പെട്ടിരുന്നു.
മാഹി ഇരട്ടക്കൊലക്കേസിൽ ടിപി കൊലക്കേസിലെ പ്രതികളെയടക്കം കോടതി വെറുതെ വിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷാ പ്രശ്നമുണ്ടോയെന്ന് അന്വേഷിച്ച് കത്ത് അയച്ചതെന്നാണ് വിശദീകരണം.
മാഹി വധക്കേസിലെ പ്രതികള്‍ക്ക് പരോള്‍ നൽകിയാൽ സുരക്ഷാ പ്രശ്നമുണ്ടോയെന്നാണ് കത്തിൽ ഉദ്ദേശിച്ചതെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
എന്നാൽ, സര്‍ക്കാര്‍ നീക്കത്തിനെതിരെ വിമര്‍ശനവുമായി കെ.കെ. രമ എംഎൽഎ രംഗത്തെത്തി. പ്രതികളെ വിട്ടയക്കണമെങ്കിൽ സുപ്രീംകോടതിയിൽ പോയി അപ്പീൽ വാങ്ങണമെന്ന് കെ.കെ. രമ പറഞ്ഞു.
20വര്‍ഷത്തേക്ക് ടിപി കേസ് പ്രതികളെ വിട്ടയക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവുള്ളത്. എന്നാൽ, പലപ്പോഴായി പരോള്‍ അടക്കം നൽകി അവരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമം നടത്തുന്നതെന്നും ഇതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നും കെ.കെ. രമ ആരോപിച്ചു.
District News
കൊച്ചി : ‘100 ഗീതകങ്ങള്‍ എഴുതി ഒരു പുസ്തകമാക്കണമെന്നായിരുന്നു ഉദ്ദേശം. 22 പദ്യങ്ങളെ എഴുതിയുള്ളൂ. ഗീതാഗോവിന്ദ പരിഭാഷയ്ക്ക് ഒരുമ്പെട്ടതിനാല്‍ ഈ കൃതി തരാന്‍ സാധിച്ചില്ല'. 1931 മേയ് എട്ടിന് ചങ്ങമ്പുഴ ഒരു പ്രസാദകന് എഴുതിയ കത്താണ് ഇത്.
കെപിസിസി വിചാര്‍ വിഭാഗിന്റെ നേതൃത്വത്തില്‍ തമ്മനം നളന്ദ പബ്ലിക് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒരുക്കിയ കേരളത്തിലെ പ്രമുഖ സാഹിത്യകാരന്മാരുടേത് അടക്കം തെരഞ്ഞെടുക്കപ്പെട്ട 75 പ്രശസ്ത വ്യക്തികളുടെ കത്തുകളുടെ പ്രദര്‍ശനം ശ്രദ്ധേയമായി.
ശ്രീനാരായണ ഗുരു, ഇ.എം.എസ്. നമ്പൂതിരിപ്പാട്, വൈക്കം മുഹമ്മദ് ബഷീര്‍, തകഴി ശിവശങ്കരപ്പിള്ള തുടങ്ങി നിരവധി വ്യക്തികളുടെ കത്തുകള്‍ പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നു.
ജില്ലയിലെ വിവിധ സ്കൂളുകളില്‍ നടത്തുന്ന പ്രദര്‍ശനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഉമാ തോമസ് എംഎല്‍എ നിര്‍വഹിച്ചു. വിചാര്‍വിഭാഗ് ജില്ലാ ചെയര്മാന് ഷൈജു കേളന്തറ അധ്യക്ഷത വഹിച്ച യോഗത്തില്‍ നളന്ദ പബ്ലിക് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ രാജലക്ഷ്മി ശിവരാമന്, കെ. ജി. ബാലന്, എസ്. വീണദേവി, ജോണ്സണ് ഫെര്‍ണാണ്ടസ് എന്നിവര്‍ പ്രസംഗിച്ചു.
മുന്‍ കെഎസ്ഇബി ജീവനക്കാരന് വി.ഡി. ഷജില്‍ ശേഖരിച്ച കത്തുകളായിരുന്നു പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.