ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ നാലു രാജ്യങ്ങളിലായി പതിനൊന്നു ദിവസം നീണ്ട ലെയോ പതിനാലാമൻ മാർപാപ്പയുടെ അജപാലനയാത്ര ശ്രദ്ധേയമായത് അദ്ദേഹത്തിന്റെ സുവ്യക്തമായ വാക്കുകൾകൊണ്ടാണ്. രാഷ്ട്രീയ നേതാക്കൾക്കുള്ള കൃത്യമായ സന്ദേശമാണ് അദ്ദേഹം നല്കിയത്. കർക്കശമായ വിമർശനം ഉന്നയിച്ച്, അഴിമതിക്കാരും ഏകാധിപതികളുമായ രാഷ്ട്രനേതാക്കന്മാരുടെ അധികാര ഗർവിനെയും ജനാധിപത്യ ധ്വംസനത്തെയും അദ്ദേഹം ചോദ്യംചെയ്തു.
മാർപാപ്പമാരുടെ സന്ദർശനങ്ങളിൽ പാലിച്ചുപോരുന്ന പൊതുവായ ഒരു ക്രമമുണ്ട്. വിമാനത്താവളത്തിൽതന്നെ ഒരു സ്വീകരണച്ചടങ്ങുണ്ടാകും. തുടർന്ന് ഭരണത്തലവന്റെ ആസ്ഥാനത്തുവച്ച് ചെറിയൊരു കൂടിക്കാഴ്ച. അതിൽ മറ്റാരുംതന്നെ പങ്കെടുക്കാറില്ല. ആതിഥേയന് തന്റെ സ്വീകാര്യതയും ഒപ്പം രാജ്യത്തിന്റെ ഊഷ്മളതയും പ്രകടിപ്പിക്കാനുള്ള അവസരമാണിത്. ഇപ്രാവശ്യം മാർപാപ്പ നാലു രാജ്യങ്ങളാണു സന്ദർശിച്ചത്. ആദ്യ കൂടിക്കാഴ്ചയ്ക്കുശേഷം മാർപാപ്പ നടത്തിയ പ്രസംഗങ്ങളിൽ അവിടങ്ങളിലെ ഭരണാധികാരികൾക്ക് അഹിതമായ കാര്യങ്ങളും ഉണ്ടായിരുന്നു എന്നതാണ് വാസ്തവം.
അൾജീരിയയിൽവച്ച് അദ്ദേഹം പറഞ്ഞത്, ഭരണാധികാരികൾ ജനങ്ങളുടെമേൽ അധികാരം പ്രയോഗിക്കാനല്ല, പകരം പൗരസഞ്ചയത്തിന്റെ സമഗ്ര വികസനത്തിനായി അധികാരം വിനിയോഗിക്കാനാണ് ശ്രമിക്കേണ്ടത് എന്നാണ്. കാമറൂണിൽ അദ്ദേഹം ഊന്നിപ്പറഞ്ഞത് അഴിമതി അവസാനിപ്പിക്കണം എന്ന കാര്യമാണ്. നീതിയും സമാധാനവും നടപ്പാകണമെങ്കിൽ അഴിമതിയുടെ ചങ്ങലകൾ പൊട്ടിച്ചെറിയണം. രാഷ്ട്രീയാധികാരികളെക്കുറിച്ച് പൗരജനങ്ങൾ നിരാശരായിത്തീരുന്ന അന്തരീക്ഷം. ലാഭക്കൊതി ഒരു വിഗ്രഹാരാധനയായി മാറിയതുപോലെ.
അംഗോളയും ഇക്വറ്റോറിയൽ ഗിനിയയുമാണ് മാർപാപ്പ പിന്നീട് സന്ദർശിച്ചത്. ഈ നാലു രാജ്യങ്ങളും നിരവധി ധാതുക്കളാൽ സന്പന്നമാണ്. മാത്രമല്ല, എണ്ണ, പ്രകൃതിവാതകം, രത്നങ്ങൾ, അപൂർവ ധാതുക്കൾ തുടങ്ങിയവയുമുണ്ട്. എന്നാൽ, രാജ്യത്തെ എല്ലാ പൗരന്മാർക്കും അവകാശപ്പെട്ട വരുമാനം രാഷ്ട്രീയാധികാരികളും അവരുടെ സിൽബന്ധികളും പങ്കിട്ടെടുക്കുന്നു. ബഹുഭൂരിപക്ഷം ജനങ്ങളും ദരിദ്രരായി തുടരുന്നു.
ട്രംപുമായുള്ള തർക്കം
യുദ്ധാവസാനത്തിനും സമാധാനസ്ഥാപനത്തിനുമായി മാർപാപ്പ യാത്രാരംഭത്തിൽതന്നെ നടത്തിയ ആഹ്വാനം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരിഹാസപൂർവം തള്ളിക്കളഞ്ഞത് ലോകം മുഴുവൻ കണ്ടതാണ്. ട്രംപ് ഭരണകൂടത്തെ താൻ ഭയക്കുന്നില്ലെന്നു പറഞ്ഞ മാർപാപ്പ, സുവിശേഷത്തിന്റെ സന്ദേശം ഉച്ചത്തിൽ പ്രഘോഷിക്കാൻ തനിക്കു ഭയമില്ലെന്നും പ്രസ്താവിച്ചു. ആഫ്രിക്കയിലെ ഏകാധിപതികളായ ഭരണാധികാരികൾക്ക് മാർപാപ്പ പറഞ്ഞ അപ്രിയ സത്യങ്ങൾ അഹിതകരമായിരുന്നതുപോലെതന്നെ ട്രംപിനും ഇഷ്ടപ്പെടാത്ത പ്രസ്താവന. എന്നാൽ, ലോക രാഷ്ട്രീയ ചിന്താലോകത്ത് മാർപാപ്പയുടെ പ്രസ്താവനകൾ അനുരണനങ്ങൾ സൃഷ്ടിച്ചു.
സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ
ലോകസമാധാനത്തിനുവേണ്ടിയുള്ള ശക്തമായ ആഹ്വാനമാണ് ലെയോ മാർപാപ്പ ആവർത്തിച്ചു നടത്തിയത്. ലോകത്തെ നശിപ്പിക്കുന്ന ‘ഏതാനും ഏകാധിപതികളെ’ക്കുറിച്ച് കാമറൂണിൽവച്ചു മാർപാപ്പ ശബ്ദമുയർത്തി. ഫ്രാൻസിസ് മാർപാപ്പയെപ്പോലെ സമൂഹത്തിലെ ദരിദ്രരും ദുർബലരും അരികുവത്കരിക്കപ്പെട്ടവരുമായി അദ്ദേഹവും ഐക്യദാർഢ്യം പ്രകടിപ്പിച്ചു. “സമാധാനം നിങ്ങളോടുകൂടെ’’എന്ന ആശംസയോടെയാണല്ലോ ലെയോ മാർപാപ്പ തന്റെ ആചാര്യ ശുശ്രൂഷ ആരംഭിച്ചതും. അത് സെന്റ് പീറ്റേഴ്സിന്റെ മട്ടുപ്പാവിൽനിന്നുള്ള ആശംസയായിരുന്നെങ്കിൽ വിശാല ലോകത്തിന്റെ വിവിധ നഗരങ്ങളിൽനിന്നായിരുന്നു ഈ തുടർ പ്രസ്താവനകൾ.
ആഫ്രിക്കൻ യാത്ര കഴിഞ്ഞു മടങ്ങുംവഴി വിമാനത്തിൽവച്ച് മാധ്യമപ്രവർത്തകരോടു സംസാരിച്ചപ്പോൾ കുടിയേറ്റത്തെപ്പറ്റി ലെയോ മാർപാപ്പ പറഞ്ഞ കാര്യങ്ങളും ലോകശ്രദ്ധ നേടി. ഓരോ രാജ്യത്തിനും അതിന്റെ അതിർത്തികൾ സംരക്ഷിക്കാനും സുരക്ഷ ഉറപ്പാക്കാനും ബാധ്യതയുണ്ടെന്ന് മാർപാപ്പ പ്രസ്താവിച്ചു. അനിയന്ത്രിതമായ കുടിയേറ്റം ഒരു രാജ്യത്തിനും താങ്ങാനാവില്ല. എന്നാൽ, കുടിയേറുന്നവരുടെ മനുഷ്യാവകാശങ്ങളും മാന്യതയും എല്ലായ്പോഴും സംരക്ഷിക്കപ്പെടണമെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുകയും ചെയ്തു.
മതസൗഹാർദം
ഇസ്ലാം ഭൂരിപക്ഷ രാജ്യമായ അൾജീരിയയിൽ ഇസ്ലാം - ക്രൈസ്തവ സഹവർത്തിത്വം ലെയോ മാർപാപ്പ പരാമർശിക്കുകയുണ്ടായി. അൾജിയേഴ്സിലെ വലിയ മോസ്ക് മാർപാപ്പ സന്ദർശിച്ചു. “നമ്മുടെ മതങ്ങളും വിശ്വാസവുമൊക്കെ വ്യത്യസ്തമാണെങ്കിലും നമുക്കു സമാധാനത്തിൽ ജീവിക്കാം’’ എന്ന സന്ദേശമാണ് തന്റെ സന്ദർശനം നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. വിശുദ്ധ അഗസ്റ്റിനുമായി ബന്ധപ്പെട്ട അന്നാബയിലെ (ഹിപ്പോ) പ്രാചീന സ്മാരകങ്ങൾ മാർപാപ്പ സന്ദർശിച്ചു. ക്രൈസ്തവരോടൊപ്പം നിരവധി മുസ്ലിംകളും തീർഥാടനം നടത്തുന്ന സ്ഥലങ്ങളാണിവ. കാമറൂണിലെ വിഘടനവാദികൾ ഭീഷണി ഉയർത്തുന്ന ബമേന്ദ പട്ടണത്തിൽ ലെയോ മാർപാപ്പ നടത്തിയ ‘സമാധാന സമ്മേളനം’ ശ്രദ്ധേയമായിരുന്നു. ലോകമെങ്ങും യുദ്ധവും അശാന്തിയും വിതയ്ക്കുന്ന ഒരുപിടി ഏകാധിപതികളുടെ അതിക്രമങ്ങൾക്കെതിരേ മാർപാപ്പ ശബ്ദമുയർത്തി. കാമറൂണിന്റെ 93 കാരനായ പ്രസിഡന്റ് പോൾ ബിയായെ സന്ദർശിച്ച മാർപാപ്പ അഴിമതിയുടെ ശൃംഖല പൊട്ടിച്ചെറിയാൻ ജനങ്ങളോട് ആവശ്യപ്പെട്ടു. അതുപോലെ സംശുദ്ധമായ നേതൃനിര ഉണ്ടാകണമെന്നും. എണ്ണ, പ്രകൃതിവാതകം, ഇരുന്പ് - സ്വർണ - രത്നനിക്ഷേപങ്ങൾ, അപൂർവലോഹങ്ങൾ എന്നിവ ധാരാളമുള്ള രാജ്യമാണെങ്കിലും അതിന്റെ ഗുണഫലങ്ങൾ ലഭിക്കുന്നത് വിദേശ കന്പനികൾക്കും നേതാക്കളുടെ സിൽബന്തികൾക്കുമാണ്.
അടിമത്തത്തിന്റെ ചരിത്രം പേറുന്ന അംഗോളയിൽ 58 ശതമാനം ജനങ്ങളും കത്തോലിക്കരാണ്. മാർപാപ്പ അംഗോളയിലെ പ്രധാന മരിയൻ തീർഥാടനകേന്ദ്രമായ മാമ മക്സിമ സന്ദർശിച്ചു പ്രാർഥിച്ചു. 27 വർഷം നീണ്ട ആഭ്യന്തരയുദ്ധത്തിന്റെ കെടുതികൾ ഇനിയും രാജ്യത്തുനിന്നു മാറിയിട്ടില്ല. നിക്ഷിപ്ത താത്പര്യങ്ങളിൽനിന്ന് രാഷ്ട്രനേതാക്കൾ സ്വതന്ത്രരാകണമെന്ന് മാർപാപ്പ ഉപദേശിച്ചു. സമൃദ്ധമായ എണ്ണ-ധാതുനിക്ഷേപമുള്ള രാജ്യത്തിൽ ഇപ്പോഴും അനവധി പേർ കൊടിയ ദാരിദ്ര്യത്തിലാണ്. ഇക്വറ്റോറിയൽ ഗിനിയയും ഒരു കത്തോലിക്കാ രാജ്യമാണ്. എന്നാൽ, 1982 മുതൽ പ്രസിഡന്റായി പ്രവർത്തിക്കുന്ന തെയ്ദോറോ ബസാഗോയുടെ ഭരണത്തിൽ അഴിമതി കൊടികുത്തി വാഴുകയാണ്. രാഷ്ട്രീയ എതിരാളികളും മാധ്യമ പ്രവർത്തകരും വിമർശകരുമൊക്കെ തടവിലാക്കപ്പെടുന്നു. എണ്ണ സമൃദ്ധമാണെങ്കിലും ദാരിദ്ര്യവും പട്ടിണിയുമാണ് പൗരന്മാരുടെ ഓഹരി. അധികാരക്കൊതിയും പണക്കൊതിയും രാജ്യത്തെ കോളനിവത്കരിച്ചിരിക്കുകയാണ്. ഒരു മാനസികാരോഗാശുപത്രിയും ജയിലും മാർപാപ്പ സന്ദർശിക്കുകയുണ്ടായി.
ശുഭപ്രതീക്ഷ
നാലു രാജ്യങ്ങളിലായി ലെയോ മാർപാപ്പ നടത്തിയ യാത്ര അജപാലന ദൗത്യത്തോടൊപ്പം സുവിശേഷ പ്രഘോഷണവും ഉൾച്ചേരുന്നതായിരുന്നു. സമാധാനവും നീതിയും ഓർമിപ്പിക്കാനും പ്രത്യാശ പങ്കുവയ്ക്കാനും അദ്ദേഹം ശ്രദ്ധിച്ചു. നിർഭയം സുവിശേഷം പ്രസംഗിക്കാനുള്ള തന്റെ ദൃഢനിശ്ചയവും അദ്ദേഹം പ്രഖ്യാപിച്ചു. ലൗകികാധികാരവും ധാർമികശക്തിയും തമ്മിലുള്ള ഏറ്റുമുട്ടൽ പോലെയാണ് ട്രംപിന്റെ പ്രസ്താവനയും മാർപാപ്പയുടെ പ്രതികരണവും മാധ്യമങ്ങൾ പങ്കുവച്ചത്. ധാർമികതയുടെമേൽ അധികാരത്തിനോ ആയുധങ്ങൾക്കോ മേൽക്കൈ നേടാനാകില്ല എന്ന പാഠമാണ് മാർപാപ്പ പഠിപ്പിച്ചത്. തന്റെ പ്രസ്താവനകൾക്ക് രാഷ്ട്രീയമാനമില്ലെന്ന് അദ്ദേഹംതന്നെ വ്യക്തമാക്കുകയുണ്ടായി. “നേതാക്കൾ വിഭജിക്കുകയല്ല, പാലങ്ങൾ പണിയുകയാണു വേണ്ടത്’’ എന്ന് മാർപാപ്പ പറഞ്ഞതിന് വ്യാഖ്യാനം ആവശ്യമില്ല. “തങ്ങൾ സുരക്ഷിതരാണെന്നും കേൾക്കപ്പെടുന്നുണ്ടെന്നും മാനിക്കപ്പെടുന്നുണ്ടെന്നും ആളുകൾക്ക് അനുഭവപ്പെടണം. മാത്രമല്ല, അധികാരം കൈയാളുന്നവരുടെ ഇഷ്ടാനിഷ്ടങ്ങളെ നിയമം നിയന്ത്രിക്കുകയും വേണം. അപ്പോഴാണ് യഥാർഥ സമാധാനം ഉണ്ടാകുന്നത്’’- മാർപാപ്പ പറഞ്ഞു. ലോകത്തിന് ഏറ്റവും ആവശ്യമായ ശുഭപ്രതീക്ഷ പ്രദാനം ചെയ്യാൻ മാർപാപ്പയുടെ ആഫ്രിക്കൻ പര്യടനം സഹായിച്ചു എന്നതിൽ സംശയമില്ല.
Tags : Pope Leo XIV Africa apostolic letter