ചെന്നൈ: തമിഴ്നാട്ടിൽ നാല് എംഎൽഎമാർ രാജിവച്ച് ഭരണകക്ഷിയായ ടിവികെയിൽ ചേർന്നതിൽ കുതിരക്കച്ചവടം നടന്നുവെന്ന ആരോപണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് എഐഎഡിഎംകെയുടെ ആവശ്യത്തെ പിന്തുണച്ച് ഡിഎംകെ. ആവശ്യം ന്യായമാണെന്ന് മുതിർന്ന ഡിഎംകെ നേതാവ് ടി.കെ.എസ്. ഇളങ്കോവൻ പ്രതികരിച്ചു.
സംഭവം എഐഎഡിഎംകെയെയാണു നേരിട്ടു ബാധിക്കുന്നത്. രാജിക്കു പിന്നിലെ കാരണങ്ങൾ കണ്ടെത്തണം. കേവലം പാർട്ടി മാറ്റത്തിനപ്പുറം മറ്റുകാരണങ്ങൾ ഇതിനുപിന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ.മരഗതം കുമാരവേൽ, എസ്.ജയകുമാർ, പി.സത്യഭാമ, ഇസക്കി സുബ്ബയ്യ എന്നീ നാല് എംഎൽഎമാരാണ് രാജിവച്ചു ടിവികെയിൽ ചേർന്നത്. മേയ് 13ന് നടന്ന വിശ്വാസവോട്ടെടുപ്പിൽ ടിവികെയ്ക്ക് വോട്ടുചെയ്ത എഐഎഡിഎംകെ വിമത എംഎൽഎമാരിൽ ഇവരും ഉൾപ്പടുന്നു. കഴിഞ്ഞ ശനിയാഴ്ച എഐഎഡിഎംകെയുടെ നിയമസഭ വിപ്പ് ഗവർണറെ സന്ദർശിച്ച് ഈ വിഷയത്തിൽ നടപടിയെടുക്കണമെന്ന് അഭ്യർഥിച്ചിരുന്നു.