Kerala
കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ രോഗിയുടെ സഹായിയായി എത്തിയ ഹോംനഴ്സ് ഹാഷിഷ് ഓയിലുമായി പിടിയില്‍.
വയനാട് മേപ്പാടി സ്വദേശിനിയും നിലവില്‍ കാസര്‍ഗോഡ് താമസക്കാരിയുമായ അശ്വതി (32)യെയാണ് 56.59 ഗ്രാം ഹാഷിഷ് ഓയിലുമായി മെഡിക്കല്‍ കോളജ് പോലീസ് പിടികൂടിയത്.
മെഡിക്കല്‍ കോളേജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലെ പ്രസവ വാര്‍ഡില്‍ രോഗിയുടെ സഹായത്തിനായി എത്തിയതായിരുന്നു യുവതി. ഇവരുടെ കൈയിലുള്ള രണ്ടു വെളിച്ചെണ്ണക്കുപ്പികളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയില്‍. അശ്വതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ജീവനക്കാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
മെഡിക്കല്‍ കോളജ് എസ്ഐ തുളസിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു പരിശോധിച്ചു.
ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനു കൈമാറുന്നതിനുവേണ്ടിയാണു ഹാഷിഷ് ഓയില്‍ കൈവശം വച്ചതെന്നാണ് ഇവര്‍ പ്രാഥമിക ചോദ്യംചെയ്യലില്‍ പോലീസിനോടു പറഞ്ഞത്.
Kerala
കൊച്ചി: സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ പ്രിന്‍സിപ്പല്‍മാരുടെ സ്ഥലം മാറ്റത്തിനുള്ള കേരള അഡ്മിനിസ്ടേറ്റീവ് ട്രൈബ്യൂണലിന്റെ (കെഎടി) സ്റ്റേ ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാര്‍ ഉത്തരവ് നിയമവിരുദ്ധമാണെന്നു കരുതാനാകില്ലെന്നും ട്രൈബ്യൂണലില്‍ നല്കിയ ഹര്‍ജിയില്‍ ബന്ധപ്പെട്ട എല്ലാവരെയും കക്ഷിചേര്ത്തില്ലെന്നും വിലയിരുത്തിയാണ് ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
ജൂണ്‍ ഒന്നിന് സര്‍ക്കാര്‍ പുറപ്പെടുവിച്ച സ്ഥലംമാറ്റ ഉത്തരവ് കെഎടി സ്റ്റേ ചെയ്ത നടപടി ചോദ്യംചെയ്ത് സര്‍ക്കാരും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും ചില മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാരും നല്കിയ ഹര്‍ജിയാണു ഡിവിഷന് ബെഞ്ച് പരിഗണിച്ചത്.
മാര്‍ച്ചില്‍ പുറപ്പെടുവിച്ച സ്ഥലംമാറ്റ ഉത്തരവ് നടപ്പാക്കിയിട്ടില്ലെന്നും നിലവില്‍ ഇതുപ്രകാരം ഒട്ടേറെ ഒഴിവുകളുള്ള സാഹചര്യത്തില്‍ ആരെയും ബാധിക്കാത്ത വിധം സ്ഥലംമാറ്റം നടപ്പാക്കാമായിരുന്നുവെന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു കെഎടിയിലെ ഹര്‍ജി. ഇക്കാര്യങ്ങള്‍ പ്രഥമദൃഷ്ട്യാ ശരിവച്ചാണ് കെഎടി സ്ഥലം മാറ്റ നടപടികള്‍ സ്റ്റേ ചെയ്തത്. എന്നാല്‍, ചില തസ്തികകളിലേക്കു സ്ഥാനക്കയറ്റം നല്‍കിയപ്പോഴുണ്ടായ ഒഴിവുകളിലേക്ക് അനിവാര്യമായ സ്ഥലംമാറ്റം നടത്തുകയാണു ചെയ്തതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
സുഗമമായ ഭരണനിര്‍വഹണത്തിനു ഡോക്ടര്‍മാരുടെ സ്ഥലംമാറ്റവും ഉദ്യോഗക്കയറ്റവും തീരുമാനിക്കുകയെന്നതു സര്‍ക്കാരിന്റെ അധികാരമാണെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. അതേസമയം, എല്ലാ കക്ഷികളെയും കേട്ട് ട്രൈബ്യൂണല്‍ ഹർജികള്‍ പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കണമെന്നും ഡിവിഷന് ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.
Kerala
തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ 14-ാം വാര്‍ഡില്‍ നിന്നു നാര്‍ക്കോട്ടിക് വിഭാഗത്തില്‍പ്പെട്ട ഉറക്കഗുളികകള്‍ മോഷണം പോയതായി മെഡിക്കല്‍ കോളജ് അധികൃതര്‍ പോലീസില്‍ പരാതി നല്കി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
14-ാം വാര്‍ഡില്‍ നിന്നും ഫാര്‍മസിയില്‍ നിന്നും നഴ്സിംഗ് സ്റ്റേഷനിലേക്ക് നല്കിയ നാര്‍ക്കോട്ടിക് പരിധിയില്‍ വരുന്ന ഉറക്കഗുളികകള്‍ അടക്കം ഉള്‍പ്പെടുന്ന മരുന്നു മോഷണം പോയതായി വിവരം പുറത്ത് വരുന്നത്.
സംഭവം മനസിലാക്കിയ മെഡിക്കല്‍ കോളജ് അധികൃതര്‍ അന്നുതന്നെ പരാതിയും മെഡിക്കല്‍ കോളജ് പോലീസിന് നല്കുകയുണ്ടായി. എന്നാല്‍ കാണാതായ മരുന്നിന്റെ പൂര്‍ണമായ ലിസ്റ്റ് ഇതുവരെ എടുക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉളളതെന്നാണ് അറിയുന്നത്.
ഡബിള്‍ ലോക്കറില്‍ അതീവ സുരക്ഷയോടെയും കടുത്ത നിയന്ത്രണത്തോടെയും സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട മരുന്നാണ് കാണാതായിരിക്കുന്നതെന്നാണ് വിവരം. ഉറക്കക്കുറവ് ഉളളവര്‍, ഡിപ്രഷന് ഉളളവര്‍ എന്നിവര്‍ ഉപയോഗിക്കുന്ന സൈക്കോ ഡ്രോപ്പിക്ക് ഇനത്തില്‍ വരുന്ന മരുന്നാണ് കാണാതായിരിക്കുന്നത്.
മരുന്നു കാണാതായ സംഭവത്തില്‍ ഗുരുതരമായ വീഴ്ചയാണ് ജീവനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. വിഷയത്തില്‍ പ്രതികളെ എത്രയും വേഗം കണ്ടെത്തണമെന്ന നിര്‍ദേശമാണ് പോലീസിനും മെഡിക്കല്‍ കോളജ് അധികൃതര്‍ക്കും ആരോഗ്യ വകുപ്പ് അധികൃതര്‍ നല്‍കിയിരിക്കുന്നത്.
National
ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ കോളജുകൾക്ക് അന്ത്യശാസനവുമായി നാഷണൽ മെഡിക്കൽ കമ്മീഷൻ. കേന്ദ്ര നെറ്റ്വർക്കുമായി സിസിടിവികൾ ബന്ധിപ്പിക്കാൻ ഇനിയും ബാക്കിയുള്ള മെഡിക്കൽ കോളജുകൾ ഉടൻ പൂർത്തിയാക്കണമെന്നാണ് നിർദേശം.
രാജ്യത്തെ 70 മെഡിക്കൽ കോളജുകൾക്കാണ് ഇതുസംബന്ധിച്ച് നാഷണൽ മെഡിക്കൽ കമ്മീഷൻ കർശന നിർദേശം നൽകിയിരിക്കുന്നത്. സിസിടിവി സംവിധാനങ്ങൾ നാഷണൽ മെഡിക്കൽ കമ്മീഷന്റെ കേന്ദ്രീകൃത നിരീക്ഷണ ശൃംഖലയുമായി അടിയന്തരമായി ബന്ധിപ്പിക്കണമെന്നാണ് നിർദേശം.
നിർദേശം ലംഘിക്കുന്ന മെഡിക്കൽ കോളജുകൾക്കെതിരെ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും കമ്മീഷന്റെ മുന്നറിയിപ്പുണ്ട്. ആലപ്പുഴയിലെ ടി.ഡി. മെഡിക്കൽ കോളജും , കാസർഗോഡ് ഗവൺമെന്റ് മെഡിക്കൽ കോളജും പട്ടികയിലുണ്ട്.
Kerala
തിരുവനന്തപുരം: നിയന്ത്രണം നഷ്ടപ്പെട്ട കാർ ഡിവൈറഡിലേക്ക് ഇടിച്ചുകയറി അപകടം. തിരുവനന്തപുരം പാറ്റൂരിലാണ് സംഭവം.
അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. നാലുപേരാണ് കാറിലുണ്ടായിരുന്നത്.
District News
കോഴിക്കോട്: വലത് കൈ മുറിച്ചു മാറ്റേണ്ടി വന്ന പാലക്കാട് പല്ലശനയിലെ കുട്ടിക്ക് ഇന്ന് ശസ്ത്രക്രിയ. മുറിച്ചുമാറ്റിയ കൈയിലെ പഴുപ്പ് നീക്കം ചെയ്യാനാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ നടക്കുന്നത്.
അതേസമയം, കുട്ടിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ രണ്ട് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു. ഡോ. മുസ്തഫ, ഡോ. സർഫറാസ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഡിഎംഒ നൽകിയ റിപ്പോർട്ട് തള്ളിയാണ് സർക്കാർ നടപടി.
സാഹചര്യങ്ങൾ വിലയിരുത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് കുടുംബത്തിന് ഉറപ്പ് നൽകിയിരിക്കുന്നു. ചികിത്സാ സഹായമടക്കം ഉറപ്പാക്കി സംരക്ഷിക്കണമെന്ന് എംഎൽഎ കെ. ബാബുവും പറഞ്ഞിരുന്നു.
പാലക്കാട് പല്ലശന സ്വദേശി വിനോദിനിയുടെ വലതു കൈയാണ് മുറിച്ചുമാറ്റിയത്. കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ കുട്ടിക്ക് പാലക്കാട് ജില്ലാ ആശുപത്രിയിൽ വേണ്ടത്ര ചികിൽസ ലഭിച്ചില്ലെന്നെന്നും കുടുംബം ആരോപിച്ചു.
Leader Page
വി.എൻ. വാസവൻ സഹകരണ, തുറമുഖം, ദേവസ്വം മന്ത്രി
ആതുരസേവനത്തിൽ കേരളത്തിന് എന്നുംഅഭിമാനകരമായ പ്രവർത്തനംനടത്തിയിട്ടുണ്ട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി. അത് അവിടുത്തെ അത്യാധുനിക സൗകരങ്ങളിലൂടെ മാത്രം നേടാനായതല്ല, ഡോക്ടർമാരുടെയും ജീവനക്കാരുടെയും സമർപ്പിതമായ പ്രവർത്തനത്തിന്റെ ഫലംകൂടിയാണ്.
അതുല്യമായ നേട്ടങ്ങൾ
എൽഡിഎഫ് സർക്കാർ വന്ന് ഒമ്പതു വർഷത്തിനിടെ 1,165 കോടിരൂപയുടെ വികസനപദ്ധതികളാണ് 89 പദ്ധതികളിലൂടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടപ്പാക്കിയത്.
ഹൃദയമാറ്റ ശസ്ത്രക്രിയകൾ പത്തെണ്ണം വിജയകരമായി നടത്തി. കരൾമാറ്റ ശസ്ത്രക്രിയ നടത്തിയ കേരളത്തിലെ ആദ്യ മെഡിക്കൽ കോളജ് അത്തരം ഏഴെണ്ണം വിജയകരമായി നടത്തി. 233 വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. ഇവിടുത്തെ ഇന്റർവെൻഷനൽ റേഡിയോളജി വിഭാഗം നാലായിരത്തിലധികം ഇന്റവെൻഷണൽ റേഡിയോളജി പ്രൊസീജറും നൂറിലധികം മേജർ ന്യൂറോ ഇന്റർവെൻഷണൽ പ്രൊസീജറുകളും ചെയ്ത് ഇക്കാര്യത്തിൽ ഇന്ത്യയിൽത്തന്നെ മുൻപന്തിയിലെത്തി.
വർഷം രണ്ടായിരത്തിലധികം മേജർ ഓപ്പറേഷൻ ചെയ്യുന്ന ഹൃദയശസ്ത്രക്രിയാ വിഭാഗമാണ് ഇവിടെയുള്ളത് . ഓപ്പൺ ഹാർട്ട് സർജറി, പീഡിയാട്രിക് ഹാർട്ട് സർജറി, വാൽവ് മാറ്റിവയ്ക്കൽ എന്നിവ നടത്തുന്നതിൽ അസാമാന്യമികവ് പുലർത്തുന്നു. വർഷം ആയിരത്തിനുമേൽ മേജർ ഓപ്പറേഷൻ ചെയ്യുന്ന ന്യൂറോസർജറിവിഭാഗം.
വളരെ സങ്കീർണവും ചെലവേറിയതുമായ അയോർട്ടിക് അന്യൂറിസം ആൻഡ് അയോർട്ടിക് റൂട്ട്സർജറിയിൽ അഞ്ഞൂറിലധികം ശസ്ത്രക്രിയകൾ കഴിഞ്ഞ അഞ്ചു വർഷംകൊണ്ട്പൂർത്തിയാക്കിയ ഇന്ത്യയിലെ മൂന്നു പ്രധാന അയോർട്ടിക് സർജറി സെന്ററുകളിലൊന്നാണ് ഇവിടുത്തെ ഹൃദയശസ്ത്രക്രിയാ വിഭാഗം.
കഴിഞ്ഞ 10 വർഷംകൊണ്ട് ആയിരത്തിലധികം മൈട്രൽ വാൽവ് റിപ്പയർ ചെയ്ത് ഇന്ത്യയിലെ ഏറ്റവുമധികം മൈട്രൽ വാൽവ് റിപ്പയർ ചെയ്യുന്ന സെന്ററായി. കേരളത്തിൽ സർക്കാർ മേഖലയിലെ രണ്ടാമത്തെ ടെസ്റ്റ് ട്യൂബ് ശിശു ഇവിടെ പിറന്നു. ഗൈനക്കോളജിയിൽ മറ്റ് ആശുപത്രികളിൽനിന്ന് റഫർ ചെയ്യുന്ന, മരണത്തോട് മുഖാമുഖംനിന്ന 249 അമ്മമാരെ കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ ചികിത്സിച്ചു ഭേദമാക്കി.
വിപുലമായ ചികിത്സാ സൗകര്യങ്ങൾ
പണിപൂർത്തിയായ എട്ടുനിലയുള്ള സർജിക്കൽ ബ്ലോക്ക്, നിർമാണംനടക്കുന്ന സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് എന്നിവ 526 കോടിരൂപയുടെപദ്ധതികളാണ്. സർജിക്കൽ ബ്ലോക്കിൽ 565 കിടക്കയും14 ഓപ്പറേഷൻ തിയറ്ററുമുണ്ട് .
സൂപ്പർ സ്പെഷലിറ്റി ബ്ലോക്കിൽ 365 കിടക്കയും12 ഓപ്പറേഷൻ തിയറ്ററുമുണ്ട്. 36 കോടിരൂപ മുടക്കി കാർഡിയോളജി ബ്ലോക്കിന്റെ രണ്ടാംഘട്ടം പൂർത്തീകരിച്ചു. പത്തരക്കോടി രൂപ മുടക്കുള്ള സാംക്രമികരോഗ ചികിത്സാവിഭാഗം പൂർത്തിയായിക്കൊണ്ടിരിക്കുന്നു.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് എല്ലാ ആധുനിക സൗകര്യങ്ങളോടുംകൂടി, അഞ്ച് നിലയുള്ള അത്യാഹിതവിഭാഗം കെട്ടിടം നിർമിച്ചത്.
നിരവധി പുനരുദ്ധാരണ പ്രവർത്തനങ്ങളുംആശുപത്രിയിൽ നടത്തി. ആർദ്രം പദ്ധതിയിൽ രണ്ടു ഘട്ടങ്ങളിലായി ഗൈനക്കോളജി വിഭാഗത്തിനായി 8.5 കോടിരൂപ മുടക്കി.
മോഡുലാർ ഓപ്പറേഷൻ തിയറ്ററുകൾക്ക് ഒന്നരക്കോടി, സിടി സിമുലേറ്ററിന് നാല് കോടി, പിജി റെസിഡൻസ് ക്വാർട്ടേഴ്സിന് 12.10 കോടി, വനിതകളുടെ 450 ബെഡ് ഹോസ്റ്റലിന് 12.24 കോടി, 13 ഐസൊലേഷൻ കിടക്കകൾക്ക് 16.5 കോടി, എംആർഐ ഡിഎസ് എ സംവിധാനത്തിന് 11.5 കോടി, ബേൺസ് ഐസിയു 16.9 കോടി, സ്കിൻ ലാബ് 4.8 കോടി, നഴ്സിംഗ് കോളജ് ഓഡിറ്റോറിയത്തിന് അഞ്ച് കോടിഎന്നിങ്ങനെ ചെലവഴിച്ചു.
ഏഴ് കോടിരൂപ മുടക്കി രണ്ടാമത്തെ കാത്ത് ലാബ് സ്ഥാപിച്ചു. പാരാമെഡിക്കൽ ഹോസ്റ്റലിന് ആറ് കോടി, എപ്പിഡമിക് വാർഡിന് ആറ് കോടി, 32 സ്ലൈസ് സിടി സ്കാനിന് 4.28 കോടി, ഫാർമസി കോളജിന് 27.2 കോടി എന്നിങ്ങനെ ചെലവഴിച്ചു. കുട്ടികളുടെആശുപത്രിയിൽ 6.5 കോടിരൂപയുടെപദ്ധതികൾ നടപ്പാക്കി.
മികവിന്റെ മുദ്രചാർത്തിയ അംഗീകാരങ്ങൾ
പ്രധാനമന്ത്രിയുടെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിലൂടെ പാവപ്പെട്ട രോഗികൾക്ക്ഏറ്റവും കൂടുതൽ ചികിത്സ നൽകിയ സ്ഥാപനത്തിനുള്ള ആരോഗ്യമന്ഥൻ പുരസ്കാരം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിക്കാണ് ലഭിച്ചത്. 2022ലെ മെഡിസെപ് ബെസ്റ്റ് പെർഫോമറായി.
കോട്ടയം എംസിഎച്ച് തുടങ്ങിയ പദ്ധതികളും അനവധി. ആദ്യമായിട്രാൻസ്ജെൻഡർ ക്ലിനിക്ആരംഭിച്ചു. കേരളത്തിൽ ആദ്യമായി പബ്ലിക് ഹെൽത്ത് ഡെന്റിസ്ട്രി എംഡിഎസ് കോഴ്സ് കോട്ടയം ദന്തൽ കോളജിൽ ആരംഭിച്ചു. സർക്കാർ തലത്തിലെ ആദ്യ കാർഡിയാക് റീഹാബിലിറ്റേഷൻ സെന്റർ ആരംഭിച്ചു.
പ്രൈമറി ആൻജിയോപ്ലാസ്റ്റിയിൽ ഇന്ത്യയിൽ ഒന്നാമതും ആകെ ആൻജിയോപ്ലാസ്റ്റിയിൽ ഇന്ത്യയിൽ മൂന്നാം സ്ഥാനത്തുമെത്തി. കേരളശ്രീ പുരസ് കാരം ലഭിച്ചിട്ടുള്ള ഏറ്റവുംസമർഥനായ ഡോക്ടറാണ് സൂപ്രണ്ട് ടി.കെ. ജയകുമാർ.
മാസ് കാഷ്വാലിറ്റി കൈകാര്യം ചെയ്യുന്നതിൽ വിജയം
ദുരന്തസാഹചര്യങ്ങളിൽ മാസ് കാഷ്വാലിറ്റിയെ മികച്ചരീതിയിൽ കൈകാര്യം ചെയ്യാൻ മെഡിക്കൽ കോളജ് ആശുപത്രിക്കു കഴിഞ്ഞിട്ടുണ്ട്. ഐങ്കൊമ്പ് ബസ് ദുരന്തം, ശബരിമല ദുരന്തം, കുമരകം ബോട്ടപകടം, നൂറിലധികം പേർ മരിച്ച പുല്ലുമേട് ദുരന്തം, തേക്കടി ബോട്ടപകടം തുടങ്ങി കൂട്ടിക്കൽ ഉരുൾപൊട്ടൽ വരെ എത്രയെത്ര സംഭവങ്ങൾ മെഡിക്കൽ കോളജ് മാസ് കാഷ്വാൽറ്റി കൈകാര്യം ചെയ്തു. ഇതിനെല്ലാം സാക്ഷിയായ എളിയ പൊതുപ്രവർത്തകനായിരുന്നു ഞാൻ. പ്രതിവർഷം പത്തേകാൽ ലക്ഷം ഒപിയും 1,10,000 ഐപിയുമാണ് ഇവിടെ കൈകാര്യം ചെയ്യുന്നത്.
മൂർഖന്റെ കടിയേറ്റ് ജീവിതത്തിന്റെയും മരണത്തിന്റെയും നൂൽപ്പാലത്തിലൂടെ സഞ്ചരിച്ച വാവ സുരേഷിനെ ഈ ആതുരാലയം ജീവിതത്തിലേക്കു മടക്കിയെത്തിച്ചത് ആരും മറന്നിട്ടുണ്ടാകില്ല.
അതിവേഗം ടീം രൂപീകരിച്ച് നടത്തിയ പ്രവർത്തനം കേരളം അത്ഭുതത്തോടെ നോക്കിനിന്നിരുന്നു. മറ്റൊരിക്കൽ, മണിപ്പാലിൽനിന്നുവരെ രക്ഷയില്ലെന്നു പറഞ്ഞ് തിരിച്ചയച്ച രോഗിയുടെ 43 കിലോ വരുന്ന ട്യൂമർ ഇവിടെ നീക്കംചെയ്തു.
ജൂലൈ മൂന്നിനുണ്ടായ ദുരന്തത്തിൽ ഡി. ബിന്ദു എന്ന വീട്ടമ്മ മരിച്ച സംഭവം അതിദാരുണവും വേദനാജനകവുമാണ്. അന്ന് യുദ്ധകാലാടിസ്ഥാനത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
മഹത്തായ ഈ ആരോഗ്യസ്ഥാപനത്തെ ആ അപകടം ഉപയോഗപ്പെടുത്തി തകർക്കാനുള്ള ശ്രമങ്ങൾക്കെതിരേ പൊതുസമൂഹം ജാഗ്രത പാലിക്കണം.