ഹൈക്കോടതി
കൊച്ചി: സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ പ്രിന്‍സിപ്പല്‍മാരുടെ സ്ഥലം മാറ്റത്തിനുള്ള കേരള അഡ്മിനിസ്ടേറ്റീവ് ട്രൈബ്യൂണലിന്റെ (കെഎടി) സ്റ്റേ ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാര്‍ ഉത്തരവ് നിയമവിരുദ്ധമാണെന്നു കരുതാനാകില്ലെന്നും ട്രൈബ്യൂണലില്‍ നല്കിയ ഹര്‍ജിയില്‍ ബന്ധപ്പെട്ട എല്ലാവരെയും കക്ഷിചേര്ത്തില്ലെന്നും വിലയിരുത്തിയാണ് ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
ജൂണ്‍ ഒന്നിന് സര്‍ക്കാര്‍ പുറപ്പെടുവിച്ച സ്ഥലംമാറ്റ ഉത്തരവ് കെഎടി സ്റ്റേ ചെയ്ത നടപടി ചോദ്യംചെയ്ത് സര്‍ക്കാരും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും ചില മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാരും നല്കിയ ഹര്‍ജിയാണു ഡിവിഷന് ബെഞ്ച് പരിഗണിച്ചത്.
മാര്‍ച്ചില്‍ പുറപ്പെടുവിച്ച സ്ഥലംമാറ്റ ഉത്തരവ് നടപ്പാക്കിയിട്ടില്ലെന്നും നിലവില്‍ ഇതുപ്രകാരം ഒട്ടേറെ ഒഴിവുകളുള്ള സാഹചര്യത്തില്‍ ആരെയും ബാധിക്കാത്ത വിധം സ്ഥലംമാറ്റം നടപ്പാക്കാമായിരുന്നുവെന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു കെഎടിയിലെ ഹര്‍ജി. ഇക്കാര്യങ്ങള്‍ പ്രഥമദൃഷ്ട്യാ ശരിവച്ചാണ് കെഎടി സ്ഥലം മാറ്റ നടപടികള്‍ സ്റ്റേ ചെയ്തത്. എന്നാല്‍, ചില തസ്തികകളിലേക്കു സ്ഥാനക്കയറ്റം നല്‍കിയപ്പോഴുണ്ടായ ഒഴിവുകളിലേക്ക് അനിവാര്യമായ സ്ഥലംമാറ്റം നടത്തുകയാണു ചെയ്തതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
സുഗമമായ ഭരണനിര്‍വഹണത്തിനു ഡോക്ടര്‍മാരുടെ സ്ഥലംമാറ്റവും ഉദ്യോഗക്കയറ്റവും തീരുമാനിക്കുകയെന്നതു സര്‍ക്കാരിന്റെ അധികാരമാണെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. അതേസമയം, എല്ലാ കക്ഷികളെയും കേട്ട് ട്രൈബ്യൂണല്‍ ഹർജികള്‍ പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കണമെന്നും ഡിവിഷന് ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.
Tags : MedicalCollege Principals Transfer HighCourt DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs