International
ദുബായ്: ഒരിടത്തും സുരക്ഷിതരായിരിക്കാൻ ഇറാന്റെ ശത്രുക്കളെ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി പരമോന്നത നേതാവ് മുജ്തബ ഖമനേയി. ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖാതിബിനെ ഇസ്രയേൽ വധിച്ചതിനു പിന്നാലെ ഖമനേയിയുടെ പേരിൽ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ അയച്ച പ്രസ്താവനയിലാണ് ഭീഷണിയുള്ളത്.
ഇറാന്റെ ശത്രുക്കളെസംബന്ധിച്ച് ലോകമെമ്പാടുമുള്ള പാർക്കുകളോ വിനോദ സഞ്ചാര കേന്ദ്രങ്ങളോ ഒന്നും സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ സൈനിക വക്താവ് ജനറൽ അബോൾഫസൽ ഷെകാർചിയും മുന്നറിയിപ്പുനൽകി. പശ്ചിമേഷ്യയ്ക്കു പുറത്തേക്ക് ആക്രമണം വ്യാപിപ്പിക്കുമെന്ന സൂചന ഇറാന്റെ ഭാഗത്തുനിന്ന് ആദ്യമാണ്.
യുദ്ധം തുടങ്ങിയശേഷം ഇതുവരെ ഖമനേയ് പൊതുവിടത്തിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. പിതാവും മുൻ പരമോന്നത നേതാവുമായ അയത്തൊള്ള അലി ഖമനേയിയും മറ്റ് കുടുംബാംഗങ്ങളും കൊല ചെയ്യപ്പെട്ട ഫെബ്രുവരി 28ന് ഇസ്രയേൽ-യുഎസ് ആക്രമണത്തിൽ മുജ്താബയ്ക്ക് പരിക്കേറ്റിരുന്നു.
International
മോസ്കോ: ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ മകൻ മൊജ്തബ ഖമനയ് അതീവ ഗുരുതരാവസ്ഥയിൽ മോസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന വാർത്തകൾ റഷ്യ നിഷേധിച്ചു. പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയയിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും പ്രചരിച്ച ഈ വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് റഷ്യൻ വൃത്തങ്ങൾ വ്യക്തമാക്കി.
ഇസ്രയേൽ-ഇറാൻ സംഘർഷങ്ങൾക്കിടെ മൊജ്തബ ഖമനയ്ക്ക് പരിക്കേറ്റുവെന്നും വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ രഹസ്യമായി റഷ്യയിലേക്ക് മാറ്റിയെന്നുമായിരുന്നു പ്രചാരണം. അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ റഷ്യൻ വിദേശകാര്യ മന്ത്രാലയവും ക്രെംലിൻ വൃത്തങ്ങളും ഈ വാർത്തകൾ തള്ളി. മൊജ്തബ ഖമനയ് റഷ്യയിൽ ചികിത്സയിലാണെന്നതിന് സ്ഥിരീകരണമില്ലെന്നും ഇത്തരം വാർത്തകൾ തെറ്റാണെന്നുമാണ് റഷ്യയുടെ നിലപാട്.
ഈ വിഷയത്തിൽ ഇറാൻ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇറാനിലെ ആഭ്യന്തര രാഷ്ട്രീയ സാഹചര്യങ്ങളും പ്രാദേശിക തർക്കങ്ങളും ഇത്തരം അഭ്യൂഹങ്ങൾ പ്രചരിക്കാൻ കാരണമായേക്കാമെന്ന് നിരീക്ഷകർ കരുതുന്നു.
International
ലണ്ടൻ: ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയ്ക്ക് ഫെബ്രുവരി 28നുണ്ടായ ഇസ്രേലി-യുഎസ് ആക്രമണത്തിൽ ഒരു കാൽ നഷ്ടപ്പെട്ടെന്നും ആന്തരികാവയവങ്ങൾക്കു ഗുരുതരമായി പരിക്കേറ്റെന്നും കോമയിലാണെന്നും റിപ്പോർട്ട്. ഇറാനിലെ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ബ്രിട്ടനിലെ ദി സൺ പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
മുജ്തബ ടെഹ്റാനിലെ സിനാ യൂണിവേഴ്സിറ്റി ആശുപത്രിയിൽ കനത്ത സുരക്ഷയിൽ ചികിത്സയിൽ കഴിയുകയാണെന്നും ആശുപത്രി പരിസരം സൈന്യം സീൽ ചെയ്തിരിക്കുകയാണെന്നും റിപ്പോർട്ടിലുണ്ട്.
യുദ്ധം ആരംഭിച്ചതിനുശേഷം ഇനിയും പൊതുവേദിയിൽ പ്രത്യക്ഷപ്പെടാത്തതും ആയത്തുള്ള അലി ഖമനയ് കൊല്ലപ്പെട്ടു 13 ദിവസം പിന്നിട്ടിട്ടും മൃതദേഹം സംസ്കരിക്കാത്തതും മുജ്തബയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഉറപ്പിക്കുന്നതായി മറ്റുചില പാശ്ചാത്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, മുജ്തബ ജീവനോടെയുള്ളതായാണു റിപ്പോർട്ടെന്നും അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്ന റിപ്പോർട്ടുകൾ തള്ളിക്കളയാനാകില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
“മുജ്തബ ജീവനോടെയുണ്ടെന്നാണ് ഞാൻ കരുതുന്നത്, പക്ഷേ ശാരീരികമായി വലിയ തകർച്ച നേരിട്ടിട്ടുണ്ടാകാം...’’ ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.
ഇറാനിലെ പുതിയ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമനയ്ക്ക് ഗുരുതരമായി പരിക്കേറ്റതായും ശരീരം വികൃതമാക്കപ്പെട്ടതായും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെതും സ്ഥിരീകരിച്ചു.
ഫെബ്രുവരി 28ന് ആയത്തുള്ള അലി ഖമനയ് കൊല്ലപ്പെട്ട അതേ ആക്രമണത്തിൽ അദ്ദേഹത്തിന്റെ ഭാര്യയും മകളും രണ്ടു കൊച്ചുമക്കളും മരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
കഴിഞ്ഞദിവസം മുജ്തബയുടേതെന്ന പേരിൽ ഇറേനിയൻ ദേശീയ ടെലിവിഷൻ പുറത്തുവിട്ട പ്രസ്താവനകൾ വിപ്ലവഗാർഡ് മേധാവികൾ തയാറാക്കിയതാണെന്നു റിപ്പോർട്ടുകളുണ്ട്. അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരേ കടുത്ത മുന്നറിയിപ്പാണ് ഈ പ്രസ്താവനയിലൂടെ മുജ്തബയുടെ പേരിൽ നൽകിയത്.
രക്തസാക്ഷികളുടെ മരണത്തിനു പകരം ചോദിക്കുമെന്നും ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുമെന്നും പ്രഖ്യാപിച്ച പ്രസ്താവനയിൽ ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ അടച്ചുപൂട്ടാൻ അവിടുത്തെ ജനങ്ങളോട് ആഹ്വാനം ചെയ്യുകയുമുണ്ടായി.
അമേരിക്ക നൽകുന്ന സുരക്ഷാ വാഗ്ദാനങ്ങൾ വെറും നുണയാണെന്നും അയൽരാജ്യങ്ങൾക്കെതിരായ ആക്രമണം തുടരുമെന്നും മുജ്തബയുടേതെന്ന പേരിൽ പുറത്തുവിട്ട പ്രസ്താവനയിലുണ്ട്.
International
ടെഹ്റാൻ: ആയത്തൊള്ള ഖമനയിയുടെ മകൻ മുജ്തബ ഖമനയിയെ ഇറാന്റെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തു. 88 അംഗങ്ങളുള്ള അസംബ്ലി ഓഫ് എക്സ്പേര്‍ട്സാണു ഇറാന്റെ പുതിയ നേതാവിനെ തെരഞ്ഞെടുത്തത്. നിർണായക വോട്ടിലൂടെ മുജ്തബ ഖമനയിയെ ഇറാന്റെ മൂന്നാമത്തെ നേതാവായി നിയമിച്ചതെന്ന് അസംബ്ലി ഓഫ് എക്സ്പേർട്സ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഇറാനിലെ എല്ലാ കാര്യങ്ങളിലും അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം പുതിയ സ്ഥാനത്തിലൂടെ മുജ്തബ ഖമനയിക്ക് ലഭിച്ചു. ആയത്തുല്ല അലി ഖമനയിയുടെ ആറ് മക്കളില്‍ രണ്ടാമനാണ് മുജ്തബ ഖമനയി. 17-ാം വയസില്‍ ഇറാന് സൈന്യമായ ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡ് കോറില്‍ (ഐആര്‍ജിസി) ചേര്‍ന്ന മുജ്തബ ഇറാന്- ഇറാഖ് യുദ്ധത്തില്‍ പങ്കെടുത്തു.
ഐആര്‍ജിസിയുടെ ഹബീബ് ബറ്റാലിയന്റെ ഭാഗമായിരുന്നു മുജ്തബ. തീവ്ര ഇസ്ലാമിസ്റ്റുകള്‍ ഉള്‍പ്പെടുന്ന ഈ ബറ്റാലിയനിലെ അംഗങ്ങളാണ് പിന്നീട് ഇറാന്റെ സുപ്രധാന സുരക്ഷാ, ഇന്റലിജന്‍സ് സംവിധാനങ്ങള്‍ക്ക് നേതൃത്വം വഹിച്ചിട്ടുള്ളത്.
International
ടെഹ്റാൻ: ഇസ്രയേൽ-അമേരിക്കൻ ആക്രമണങ്ങളിൽ രാജ്യം വലിയ പ്രതിസന്ധി നേരിടുന്നതിനിടെ, ഇറാന്റെ അടുത്ത പരമോന്നത നേതാവായി ആയത്തുള്ള അലി ഖമനയ്യുടെ മകൻ മോജ്തബ ഖമനയ്യെ നിയമിക്കാൻ നീക്കം സജീവമാകുന്നു. ഇറാന്റെ പരമോന്നത സമിതിയായ അസംബ്ലി ഓഫ് എക്സ്പെർട്ട്സ് ഇത് സംബന്ധിച്ച ചർച്ചകൾ പൂർത്തിയാക്കിയതായാണ് റിപ്പോർട്ടുകൾ.
മോജ്തബ ഖമനയ്യെ നേതാവായി പ്രഖ്യാപിക്കുന്ന കാര്യത്തിൽ സമിതിയിൽ ഏകദേശ ധാരണയായതായി സമിതിയംഗം ആയത്തുള്ള മുഹമ്മദ് മഹ്ദി മിർബഗേരി സൂചിപ്പിച്ചു. ചില സാങ്കേതിക തടസങ്ങൾ ബാക്കിയുണ്ടെങ്കിലും ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.
കഴിഞ്ഞയാഴ്ച നടന്ന വ്യോമാക്രമണത്തിൽ അലി ഖമനയ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് നേതൃമാറ്റം സംബന്ധിച്ച ചർച്ചകൾ ഊർജിതമായത്. ഖമനയ്യുടെ ബങ്കറിന് നേരെ ഇസ്രായേൽ 50-ഓളം വിമാനങ്ങൾ ഉപയോഗിച്ചാണ് കനത്ത ആക്രമണം നടത്തിയത്.
International
ടെഹ്റാൻ: അന്തരിച്ച പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനയ്യുടെ മകൻ മൊജ്തബ ഖമേനിയെ ഇറാന്റെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തു. രാജ്യത്തെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത അധികാര കേന്ദ്രമായ 'അസംബ്ലി ഓഫ് എക്സ്പെർട്സ്' രഹസ്യമായി ചേർന്ന യോഗത്തിലാണ് തീരുമാനം.
ഖമനയ്യുടെ വിയോഗത്തെത്തുടർന്ന് സങ്കീർണമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഇറാനിൽ, ഭരണസ്ഥിരത ഉറപ്പാക്കാനാണ് മൊജ്തബയെ തിരഞ്ഞെടുത്തത്. 55 വയസ്സുകാരനായ മൊജ്തബ വർഷങ്ങളായി ഇറാന്റെ ഭരണകാര്യങ്ങളിൽ തിരശീലയ്ക്ക് പിന്നിൽ സജീവമായിരുന്നു. ഇറാന്റെ പരമോന്നത നേതാവിനെ നിശ്ചയിക്കുന്ന 88 അംഗ മതപണ്ഡിത സഭയായ അസംബ്ലി ഓഫ് എക്സ്പെർട്സ് അതീവ രഹസ്യമായാണ് വോട്ടെടുപ്പ് നടത്തിയത്.
സാധാരണഗതിയിൽ ഇത്തരം തീരുമാനങ്ങൾ പുറത്തുവിടാൻ വൈകാറുണ്ടെങ്കിലും നിലവിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് വേഗത്തിൽ തീരുമാനമെടുക്കുകയായിരുന്നു. സൈന്യത്തിന്മേലും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിന്മേലും വലിയ സ്വാധീനമുള്ള വ്യക്തിയായാണ് മൊജ്തബ.