Kerala
തിരുവനന്തപുരം: നേമത്തെ ഡബിള്‍ ലോക്കിൽ മാറ്റമില്ലെന്നും ബിജെപി അക്കൗണ്ട് തുറക്കില്ലെന്നുമുള്ള വി. ശിവൻകുട്ടിയുടെ പ്രസ്താവനയോട് പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷനും എതിർ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖർ.
ഡബിള്‍ ലോക്കും താക്കോലും പറയുന്നവര്‍ക്ക് അഹങ്കാരമാണെന്നും നേമത്ത് ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം തിരിച്ചടിച്ചു. ശിവൻകുട്ടി വലിയ നേതാവാണെന്നും മന്ത്രിയാണെന്നും മാങ്ങയാണെന്നും ചക്കയാണെന്നുമൊക്കെയാണല്ലോ പറയുന്നത്. അങ്ങനെയെങ്കിൽ വിവാദം ഉണ്ടാക്കാതെ വികസനം ചര്‍ച്ച ചെയ്യട്ടെയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
അതേസമയം, ഡീൽ അടക്കമുള്ള ആരോപണങ്ങളിൽ കൂടുതൽ പറയാനില്ലെന്നും അടുത്ത രണ്ടു ദിവസം വികസനം മാത്രമായിരിക്കും പറയുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേമത്ത് താനും രാജീവ് ചന്ദ്രശേഖറുമായിട്ടാണ് മത്സരമെന്നും ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും നേരത്തെ ശിവൻകുട്ടി പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ വരവൊക്കെ ബിജെപി ക്യാമ്പിൽ മാത്രമാണ് ആവേശമുണ്ടാക്കിയത്. കേരളത്തെ വഞ്ചിച്ച പ്രധാനമന്ത്രിയെ ജനങ്ങള്‍ക്ക് അറിയാം. പിഎം ശ്രീയൊന്നും ചര്‍ച്ചയേ ആയിട്ടില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
Kerala
മലപ്പുറം: നേമം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാര്‍ഥി വി. ശിവൻകുട്ടി എസ്ഡിപിഐയുടെ പിന്തുണ പ്രാദേശികമായി തേടിയിട്ടുണ്ടെന്നും പിന്തുണ തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പൊതുവായി പറഞ്ഞതായിരിക്കാമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്.
സിപിഎം ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ടാവില്ല. നേമത്ത് പ്രാദേശികമായി പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസ് നയത്തിൽ സിപിഎമ്മിനും ഭിന്നഭിപ്രായം ഉണ്ടായിട്ടുണ്ടെന്നും അതേ അഭിപ്രായം തങ്ങള്‍ക്കും ഉണ്ടെന്നും അതുകൊണ്ട് സര്‍ക്കാരിനെ എതിര്‍ക്കണമെന്നില്ലെന്നും ലത്തീഫ് പറഞ്ഞു.
മഞ്ചേശ്വരത്ത് യുഡിഎഫിന് പിന്തുണ നൽകണമെങ്കിൽ വിഡി സതീശൻ നിലപാട് തിരുത്തണം. പരസ്യമായി പറഞ്ഞില്ലെങ്കിലും ഞങ്ങളോട് എങ്കിലും തിരുത്തി പറയണം. എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറഞ്ഞ യുഡിഎഫിലെ ഏക രാഷ്ട്രീയ നേതാവാണ് സതീശൻ.
വി ഡി സതീശൻ എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പ്രഖ്യാപിച്ചു. ഇത് പുതിയ നിലപാട് അല്ല. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ധാരണയായശേഷം സതീശൻ എസ്ഡിപിഐയെ തള്ളി. ഈ നിലപാട് ബിജെപിക്ക് സഹായകമായി. ഒരു പഞ്ചായത്ത് ഭരണം ബിജെപിക്ക് തളികയിൽ വെച്ചു കൊടുക്കുന്ന സാഹചര്യം ഉണ്ടായി. മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയെ പിൻവലിച്ചത് പൊതു സമൂഹത്തിന്റെ സമ്മര്‍ദത്താലാണ്.
പാണക്കാട് തങ്ങൾ വരെ വോട്ട് വിഭജിച്ചു പോകുമെന്ന് പറഞ്ഞു. എന്നാൽ, സതീശൻ നേരെ തിരിച്ചാണ് പറയുന്നത്. ഇത് കോൺഗ്രസ് നിലപാട് ആണോ എന്നു നേതൃത്വം പറയണം. കെസി വേണുഗോപാൽ ആരുടെ വോട്ടും സ്വീകരിക്കുമെന്നാണ് പറയുന്നത്. എഐസിസി ജനറൽ സെക്രട്ടറിക്ക് മുകളിലാണോ സതീശൻ. സതീശൻ ഇങ്ങനെ പറയുന്നത് ദുരൂഹമാണെന്നും ലത്തീഫ് വ്യക്തമാക്കി.
District News
നേമം: നേമം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ ആവേശകരമായി തുടരുന്നു. ഇന്നലെ രാവിലെ മുതൽ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ അദ്ദേഹം വോട്ടർമാരെ നേരിൽ കണ്ടു.
രാവിലെ ഒന്പതിനു പാച്ചല്ലൂർ ക്ഷേത്രം സന്ദർശിച്ചുകൊണ്ടായിരുന്നു പ്രചാരണം തുടങ്ങിയത്. തുടര്‍ന്ന് പുത്തൻപള്ളി വാർഡിലെ വിവിധ കുടുംബയോഗങ്ങളിൽ പങ്കെടുത്തു. ഉച്ചയ് ക്കുശേഷം സ്ഥാനാർഥി നെടുങ്കാട്, കാലടി, ആറ്റുകാൽ വാർഡുകളിൽ പര്യടനം നടത്തി. ഇന്നു മണ്ഡലത്തിലെ വിവിധയിടങ്ങളിൽ സ്ഥാനാർഥി വോട്ടർമാരെ നേരിൽകണ്ട് വോട്ട് അഭ്യർത്ഥിക്കും. വൈകുന്നേരം നാലിന് അമ്പലത്തറയിൽ പൊതുയോഗം സംഘടിപ്പിച്ചിട്ടുണ്ട്.
"ഡബിൾ ലോക്കിടാൻ ക്യാപ്റ്റൻ നേമത്ത്' എന്ന മുദ്രാവാക്യമുയർത്തി നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
നേമത്തിന്റെ സമഗ്ര വികസനവും എൽഡിഎഫ് സർക്കാരിന്റെ ജനക്ഷേമ പദ്ധതികളും മുൻനിർത്തി വോട്ടർമാരെ സമീപിക്കുന്ന വി. ശിവൻകുട്ടിക്ക് വലിയ ജനപിന്തുണയാണ് മണ്ഡലത്തിലുടനീളം ലഭിച്ചുകൊണ്ടിരിക്കുന്നത്. യുഡിഎഫ് സ്ഥാനാർഥി കെ.എസ്. ശബരിനാഥന്റെ റോഡ് ഷോയിൽ എഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് പങ്കെടുത്തത് പ്രവർത്തകർക്ക് ആവേശമായി . പൂജപ്പുര മുതൽ കരമന വരെയായിരുന്നു റോഡ് ഷോ. ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേ ഖറിന്റെ പര്യടനവും പുരോഗ മിക്കുന്നു. ഇന്നലെ പഴഞ്ചിറ ക്ഷേത്രം പൊങ്കാല ഉത്സവ ത്തിൽ അദ്ദേഹം പങ്കെടുത്തു.
Kerala
തിരുവനന്തപുരം: നേമം നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെതിരെ അപരനെ ഇറക്കിയത് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ 'തറ രാഷ്ട്രീയ'മാണെന്ന് ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ അധ്യക്ഷൻ കരമന ജയൻ. നേമത്ത് സ്വതന്ത്രനായി പത്രിക സമർപ്പിച്ച രാജീവ് കുമാർ സിപിഎമ്മിന്റെ സജീവ പ്രവർത്തകനാണ്.
നേമത്തു സ്വതന്ത്രനായി മത്സരിക്കുന്ന രാജീവ് കുമാർ സിപിഎം ആറന്നൂർ എ ബ്രാഞ്ച് സെക്രട്ടറിയാണെന്നു കരമന ജയൻ ചൂണ്ടിക്കാട്ടി. ഒരു ബ്രാഞ്ച് സെക്രട്ടറി തന്നെ അപരനായി രംഗത്തിറങ്ങിയ സാഹചര്യത്തിൽ ഇദ്ദേഹം സിപിഎമ്മിന്റെ അപരനാണോ അതോ വിമതനാണോ എന്നു ശിവൻകുട്ടി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പിലെ പരാജയം മുൻകൂട്ടി കണ്ടാണ് ശിവൻകുട്ടി ഇത്തരം തറവേലകൾ കാണിക്കുന്നത്. അപരന്മാരെ ഇറക്കി രാജീവ് ചന്ദ്രശേഖറിനെ തോൽപ്പിക്കാമെന്നു കരുതുന്നവർ മൂഢസ്വർഗത്തിലാണെന്നും ബിജെപി കുറ്റപ്പെടുത്തി. കോർപ്പറേഷൻ തെരഞ്ഞെടുപ്പോടെ തിരുവനന്തപുരം നഗരത്തിലെ നാലു മണ്ഡലങ്ങളിലും സിപിഎം തകർന്നടിഞ്ഞുവെന്നും ജില്ലയിലെ നാല് ബിജെപി സ്ഥാനാർത്ഥികളും വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും കരമന ജയൻ അവകാശപ്പെട്ടു.
Kerala
തിരുവനന്തപുരം: നേമത്തും അരുവിക്കരയിലും വട്ടിയൂര്‍ക്കാവിലും കോണ്‍ഗ്രസ്-ബിജെപി ഡീലെന്ന ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ്. നുസൂര്‍.
നേമത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിക്കാമെന്നും പകരം അരുവിക്കരയില്‍ സഹായിക്കണമെന്നുമാണ് വി.എസ്. ശിവകുമാര്‍ ബിജെപിയുമായുണ്ടാക്കിയ ഡീല്‍. നേരത്തെ തിരുവനന്തപുരവും നേമവും തമ്മിലായിരുന്നു ഡീല്‍. തിരുവനന്തപുരം സിഎംപിക്ക് പോയതോടെ അരുവിക്കരയിലേക്ക് മാറി. ഇതേ ഡീല്‍ വട്ടിയൂര്‍ക്കാവിലുമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതയെ പാര്‍ട്ടി നേതൃത്വം പുകരുന്നതില്‍ പ്രതിഷേധിച്ചു പാര്‍ട്ടി വിടുകയാണ്. തനിയ്ക്ക് നേമം സീറ്റ് നിഷേധിക്കാന്‍ കാരണമായി ഒരു പ്രമുഖ നേതാവ് ചൂണ്ടിക്കാട്ടിയത് മിശ്ര വിവാഹതിരായ തന്റ ഭാര്യ ക്ഷേത്ര ദര്‍ശനം നടത്തുന്നതിനാല്‍ താന്‍ മത്സരിച്ചാല്‍ ഹിന്ദു- മുസ്ലിം വോട്ടുകള്‍ നഷ്ടമാകുമെന്ന കാരണമാണ്.
വാമനപുരത്ത് പാലോട് രവിയെ തഴഞ്ഞത് എസ്ഡിപിഐ നിര്‍ദേശിച്ച ജില്ലാ പഞ്ചായത്ത് അംഗത്തെ സ്ഥാനാര്‍ഥിയാക്കാനാണ്. അമ്പലപ്പുഴയില്‍ പോലീസിന്റെ ക്രൂരമര്‍ദനമേറ്റ എം.പി. പ്രവീണിനു സീറ്റ് നല്‍കാതെ വാ പോയ കോടാലിയായ ജി. സുധാകരനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു. ജി. സുധാകരന് ഭാവിയില്‍ മറ്റൊരു പി.സി. ജോര്‍ജ് ആയി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.
ഒറ്റപ്പാലത്ത് പി.കെ. ശശിക്ക് സീറ്റ് നല്കാമെങ്കില് എന്തുകൊണ്ട് പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിന് സീറ്റ് നല്‍കുന്നില്ല. ഇരുവരും തമ്മില്‍ പീഡനത്തിന്റെ തീവ്രതയില്‍ മാത്രമാണ് വ്യത്യാസമുള്ളതെന്നും നുസൂർ ആരോപിച്ചു.
Kerala
തിരുവനന്തപുരം ജില്ലയിലെ നേമം പലതുകൊണ്ടും ചരിത്രത്തിൽ ഇടംനേടിയ മണ്ഡലമാണ്. കേരളത്തിൽ ആദ്യമായി ‘താമര വിരിഞ്ഞത്’ നേമത്തായിരുന്നു. 2016ലാണ് നേമത്തുനിന്ന് ആദ്യ ബിജെപി എംഎൽഎ സംസ്ഥാന നിയമസഭയിലെത്തിയത്. എണ്‍പത്തിയാറാം വയസിൽ ഒ. രാജഗോപാൽ നേമത്ത് 8,671 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
ത്രികോണമത്സരത്തിൽ സിറ്റിംഗ് എംഎൽഎ വി. ശിവൻകുട്ടി രണ്ടാമതും യുഡിഎഫ് സ്ഥാനാർത്ഥി വി. സുരേന്ദ്രൻ പിള്ള മൂന്നാമതും എത്തി. രാജഗോപാൽ 67,813 വോട്ടുകൾ നേടിയപ്പോൾ വി. ശിവൻകുട്ടി 59,412 വോട്ടുകളും വി. സുരേന്ദ്രൻപിള്ള 13,860 വോട്ടുകളും നേടി. 2011 നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തിയ മൂന്ന് മണ്ഡലങ്ങളിൽ ഒന്നായിരുന്നു നേമം. 1982ൽ കെ. കരുണാകരൻ ഇവിടെ നിന്നും വിജയിച്ചശേഷം മൂന്നു തവണ സിപിഎമ്മിനുവേണ്ടി വി.ജെ. തങ്കപ്പനും ഒരു തവണ വെങ്ങാനൂർ പി. ഭാസ്കരനുമായിരുന്നു വിജയിച്ചത്.
1982ൽ ലീഡർ കെ. കരുണാകരൻ മാളയിലും നേമത്തും മത്സരിച്ചു. എതിരാളി സിപിഐയിലെ ഇ. ഗോപാലകൃഷ്ണ മേനോൻ. യുഡിഎഫിനെ പരാജയപ്പെടുത്തുക എന്നതിനൊപ്പം കെ. കരുണാകരനെ എങ്ങനെയും വീഴ്ത്തുക എന്നതായിരുന്നു സിപിഎമ്മിന്റെ ലക്ഷ്യം. മാളയിൽ മാത്രം മത്സരിക്കാൻ കരുണാകരൻ തയാറെടുത്തപ്പോൾ റിസ്ക് എടുക്കരുതെന്ന് പലരും ലീഡറോട് ഉപദേശിച്ചു. അതാണു നേമത്തും മത്സരിക്കാൻ ലീഡറെ പ്രേരിപ്പിച്ചത്.
നേമത്ത് 3348 വോട്ടുകളുടെ ഭൂരിപക്ഷത്തിലും മാളയിൽ 3410 ഭൂരിപക്ഷത്തിലുമാണ് ലീഡർ ജയിച്ചത്. കരുണാകരൻ നേമം സീറ്റ് ഒഴിഞ്ഞ് മാള നിലനിർത്തി. ഇതേത്തുടർന്ന് നേമത്തു നടന്ന ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ ഇ. രമേശൻ നായരും സിപിഎമ്മിലെ വി.ജെ.തങ്കപ്പനുമാണ് മത്സരിച്ചത്. ഫലം വന്നപ്പോൾ രമേശൻ നായർ 7277 വോട്ടുകൾക്ക് പരാജയപ്പെട്ടു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ധൈര്യമുണ്ടെങ്കിൽ നേമത്ത് മത്സരിക്കണമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. സംഘപരിവാറിനെതിരെ പോരാടുന്ന വലിയ യോദ്ധാവായി സ്വയം ചമയാന്‍ വി.ഡി.സതീശന് നടത്തുന്ന ശ്രമങ്ങള്‍ കൗതുകകരമാണ്.
ബിജെപിയോടുള്ള മൃദുസമീപനവും കോണ്‍ഗ്രസിന്റെ നിലപാടില്ലായ്മയും കേരളീയ പൊതുസമൂഹത്തിന് കൃത്യമായി ബോധ്യമുള്ളതാണ്. വെറുതെ പ്രസംഗപീഠങ്ങളില്‍ ഇരുന്നു വാചകക്കസര്‍ത്ത് നടത്തിയാല്‍ സംഘപരിവാര്‍ വിരുദ്ധത തെളിയിക്കാനാവില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.
വി.ഡി.സതീശൻ ക്ഷണം സ്വീകരിക്കുമെന്നാണ് തന്റെ പ്രതീക്ഷ. പോറ്റിയും ഗോവർധനും സോണിയ ഗാന്ധിയുടെ വീട്ടിൽ പോയത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
Kerala
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പരാമർശത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. നേമം മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനില്ലെന്ന് വി. ശിവൻകുട്ടി പറഞ്ഞത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
നേമത്ത് മത്സരിക്കില്ലെന്നും ഉണ്ടെന്നും പറഞ്ഞതൊന്നും ശരിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. സീറ്റ് നിര്‍ണയത്തില്‍ ഒരു ചര്‍ച്ചയും പാര്‍ട്ടിയില്‍ ഇതുവരെ നടന്നിട്ടില്ലെന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കി.
നേമത്ത് മത്സരിക്കാനില്ലെന്ന് ശിവൻകുട്ടി പറഞ്ഞതിന് പിന്നാലെ ബിജെപിയുമായി മത്സരം ഭയന്ന് ഇടത് നേതാക്കൾ കൂട്ടത്തോടെ പിൻമാറുന്നുവെന്ന് ആക്ഷേപം ഉയർന്നിരുന്നു. പ്രതിപക്ഷവും ഇത് ഏറ്റുപിടിച്ചതോടെയാണ് സിപിഎമ്മിന് ഇതുണ്ടാക്കിയ ആഘാതം മനസിലായത്.
അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ 100 സീറ്റെന്ന അവകാശവാദത്തെയും എം.വി.ഗോവിന്ദൻ പരിഹസിച്ചു. നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഒരു വിസ്മയവും ഉണ്ടാക്കാൻ പോകുന്നില്ലെന്നും എം.വി.ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: നേമത്ത് കഴിഞ്ഞ ദിവസങ്ങളിൽ ജനങ്ങളെ മുൾമുനയിൽ നിർത്തിയ "ചുവപ്പ് അടയാള' രഹസ്യത്തിന്റെ ചുരുളഴിഞ്ഞു. വീടുകളുടെ മതിലുകളിലും തൂണുകളിലും രാത്രികാലങ്ങളിൽ പ്രത്യക്ഷപ്പെട്ട ചുവന്ന അടയാളങ്ങൾ കണ്ട് ഭയചകിതരായ നാട്ടുകാർ ഒടുവിൽ ആശ്വാസത്തിന്റെ നെടുവീർപ്പിലാണ്.
വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘങ്ങളുടെ നീക്കമാണോ ഇതെന്ന് ഭയന്നാണ് പ്രദേശം മുഴുവൻ പരിഭ്രാന്തിയിലായത്. നേമത്തെ കോർപ്പറേഷൻ സോണൽ ഓഫീസ് ലെയിൻ, ജെപി ലെയിൻ തുടങ്ങിയ പ്രദേശങ്ങളിലെ വീടുകൾക്ക് മുന്നിലാണ് അജ്ഞാതർ ചുവന്ന സ്പ്രേ പെയിന്റ് ഉപയോഗിച്ച് അടയാളങ്ങൾ രേഖപ്പെടുത്തിയത്.
പുലർച്ചെ ഈ അടയാളങ്ങൾ കണ്ടു ഭയന്ന വീട്ടുകാർ ഉടൻ തന്നെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. മുഖംമൂടി ധരിച്ചെത്തിയ ചിലരാണ് ഈ അടയാളങ്ങൾ പതിപ്പിക്കുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമായതോടെ നാട്ടുകാരുടെ ആശങ്ക വർദ്ധിച്ചു.
വർഷങ്ങൾക്ക് മുമ്പ് നഗരത്തിലെ വീടുകൾക്ക് മുന്നിൽ കറുത്ത സ്റ്റിക്കറുകൾ പതിപ്പിച്ച് മോഷണങ്ങൾ നടന്ന സംഭവങ്ങൾ ഓർത്തെടുത്തതോടെ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ വിവരം ഉടൻ തന്നെ നേമം പോലീസിനെ അറിയിക്കുകയായിരുന്നു.
പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെയാണ് തികച്ചും അപ്രതീക്ഷിതമായ ട്വിസ്റ്റ് ഈ സംഭവത്തിലുണ്ടായത്. വാർത്തകൾ അറിഞ്ഞ് രണ്ട് യുവാക്കൾ സ്വയം പോലീസ് സ്റ്റേഷനിൽ ഹാജരായി കാര്യങ്ങൾ വിശദീകരിച്ചു.
ഒരു പ്രമുഖ സ്വകാര്യ ഫൈബർ ഇന്റർനെറ്റ് കമ്പനിയിലെ തൊഴിലാളികളായിരുന്നു ഇവർ. പുതിയ കണക്ഷനുകൾ നൽകേണ്ട വീടുകൾ വേഗത്തിൽ തിരിച്ചറിയുന്നതിനായി തങ്ങൾ മുൻകൂട്ടി അടയാളപ്പെടുത്തിയതായിരുന്നു ആ ചുവപ്പ് മാർക്കുകൾ.
സ്പ്രേ പെയിന്റ് ഉപയോഗിക്കുമ്പോൾ ശ്വസനതടസമുണ്ടാകാതിരിക്കാനാണ് തങ്ങൾ മുഖം മൂടിയതെന്നും ഇവർ പോലീസിനോട് പറഞ്ഞു. യുവാക്കളുടെ നിഷ്കളങ്കമായ വിശദീകരണം കേട്ട പോലീസുകാർക്ക് ആദ്യം ചിരിയാണ് വന്നതെങ്കിലും, ജനങ്ങളെ ഭീതിയിലാഴ്ത്തിയ സംഭവത്തിന് ശുഭകരമായ അന്ത്യമുണ്ടായതിൽ എല്ലാവരും ആശ്വാസം പ്രകടിപ്പിച്ചു.
പോലീസ് ഉടൻ തന്നെ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളെ വിളിച്ച് സത്യാവസ്ഥ ബോധ്യപ്പെടുത്തി നാട്ടുകാരുടെ പേടി അകറ്റി. എങ്കിലും, അപരിചിതമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെ അറിയിക്കണമെന്ന ജാഗ്രതാ നിർദ്ദേശം നേമം പോലീസ് നിലനിർത്തിയിട്ടുണ്ട്.
Kerala
ഇടുക്കി: നേമം മണ്ഡലത്തിൽ നിന്ന് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ആവർത്തിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കഴിഞ്ഞ ദിവസം തൃശൂരിലായിരുന്നു നേമം മണ്ഡലത്തിലെ സ്ഥാനാർഥിത്വത്തെ കുറിച്ച് ബിജെപി അധ്യക്ഷൻ പ്രഖ്യാപനം നടത്തിയത്.
നേമം ആണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമെന്നും താന്‍ ലോക്സഭയിലേക്ക് മത്സരിച്ചപ്പോൾ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് നേമത്ത് നിന്നാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ എല്ലാ പ്രമുഖ നേതാക്കളും മത്സരിക്കുമെന്നും അദേഹം വ്യക്തമാക്കി.
സിപിഎം നേതാവും മന്ത്രിയുമായ വി. ശിവൻകുട്ടിയാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ നിന്ന് വിജയിച്ച് നിയമസഭയിലെത്തിയത്. 2016ൽ ചരിത്രത്തിലാദ്യമായി ബിജെപി നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചതും നേമം മണ്ഡലത്തിൽ നിന്നായിരുന്നു.
Kerala
തിരുവനന്തപുരം: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഭരണം കിട്ടിയാൽ 45 ദിവസത്തിനകം വികസന പദ്ധതി പ്രഖ്യാപിക്കുമെന്നും രാജീവ് ചന്ദ്രശേഖർ തൃശൂർ പ്രസ്ക്ലബിന്റെ വോട്ടു വൈബ് പരിപാടിയിൽ പറഞ്ഞു.
2016ലെ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ച മണ്ഡലമാണ് നേമം. ഒ. രാജഗോപാൽ ആണ് എംഎൽഎയായി തെരഞ്ഞെടുപ്പക്കെട്ടത്. എന്നാൽ 2021ൽ മന്ത്രി ശിവൻകുട്ടിയിലൂടെ എൽഡിഎഫ് മണ്ഡലം തിരിച്ചുപിടിച്ചു.
കുമ്മനം രാജശേഖരനായിരുന്നു 2021ൽ നേമത്തെ ബിജെപി സ്ഥാനാർഥി. കോൺഗ്രസ് നേതാവ് കെ. മുരളിധരനായിരുന്നു യുഡിഎഫ് വേണ്ടി മത്സരിച്ചത്.
രാജീവ് ചന്ദ്രശേഖർ തന്നെയായിരിക്കും നേമത്ത് മത്സരിക്കുകയെന്ന തരത്തിൽ റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. ഇന്ന് ആ റിപ്പോർട്ടുകൾ സ്ഥിരികരിച്ച് മത്സരിക്കുന്ന കാര്യം പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.