മലപ്പുറം: നേമം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാര്‍ഥി വി. ശിവൻകുട്ടി എസ്ഡിപിഐയുടെ പിന്തുണ പ്രാദേശികമായി തേടിയിട്ടുണ്ടെന്നും പിന്തുണ തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പൊതുവായി പറഞ്ഞതായിരിക്കാമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്.
സിപിഎം ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ടാവില്ല. നേമത്ത് പ്രാദേശികമായി പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസ് നയത്തിൽ സിപിഎമ്മിനും ഭിന്നഭിപ്രായം ഉണ്ടായിട്ടുണ്ടെന്നും അതേ അഭിപ്രായം തങ്ങള്‍ക്കും ഉണ്ടെന്നും അതുകൊണ്ട് സര്‍ക്കാരിനെ എതിര്‍ക്കണമെന്നില്ലെന്നും ലത്തീഫ് പറഞ്ഞു.
മഞ്ചേശ്വരത്ത് യുഡിഎഫിന് പിന്തുണ നൽകണമെങ്കിൽ വിഡി സതീശൻ നിലപാട് തിരുത്തണം. പരസ്യമായി പറഞ്ഞില്ലെങ്കിലും ഞങ്ങളോട് എങ്കിലും തിരുത്തി പറയണം. എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറഞ്ഞ യുഡിഎഫിലെ ഏക രാഷ്ട്രീയ നേതാവാണ് സതീശൻ.
വി ഡി സതീശൻ എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പ്രഖ്യാപിച്ചു. ഇത് പുതിയ നിലപാട് അല്ല. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ധാരണയായശേഷം സതീശൻ എസ്ഡിപിഐയെ തള്ളി. ഈ നിലപാട് ബിജെപിക്ക് സഹായകമായി. ഒരു പഞ്ചായത്ത് ഭരണം ബിജെപിക്ക് തളികയിൽ വെച്ചു കൊടുക്കുന്ന സാഹചര്യം ഉണ്ടായി. മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയെ പിൻവലിച്ചത് പൊതു സമൂഹത്തിന്റെ സമ്മര്‍ദത്താലാണ്.
പാണക്കാട് തങ്ങൾ വരെ വോട്ട് വിഭജിച്ചു പോകുമെന്ന് പറഞ്ഞു. എന്നാൽ, സതീശൻ നേരെ തിരിച്ചാണ് പറയുന്നത്. ഇത് കോൺഗ്രസ് നിലപാട് ആണോ എന്നു നേതൃത്വം പറയണം. കെസി വേണുഗോപാൽ ആരുടെ വോട്ടും സ്വീകരിക്കുമെന്നാണ് പറയുന്നത്. എഐസിസി ജനറൽ സെക്രട്ടറിക്ക് മുകളിലാണോ സതീശൻ. സതീശൻ ഇങ്ങനെ പറയുന്നത് ദുരൂഹമാണെന്നും ലത്തീഫ് വ്യക്തമാക്കി.
Tags : assembly election kerala nemom sdpi ldf