Kerala
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക സമർപ്പിച്ചു. തലശേരി രജിസ്ട്രാർ ഓഫീസിൽ എത്തിയാണ് മുഖ്യമന്ത്രി പത്രിക സമർപ്പിച്ചത്.
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, ഇ.പി. ജയരാജൻ, എ.എൻ. ഷംസീർ തുടങ്ങിയ നേതാക്കളും മുഖ്യമന്ത്രിക്കൊപ്പം എത്തിയിരുന്നു. ധർമടത്ത് മൂന്നാം തവണയാണ് മുഖ്യമന്ത്രി മത്സരിക്കുന്നത്.
രാഷ്ട്രീയ ജീവിതത്തിലെ ഏഴാം തെരഞ്ഞെടുപ്പിനാണ് മുഖ്യമന്ത്രി ഒരുങ്ങുന്നത്.
Kerala
തിരുവനന്തപുരം: തുടര്‍ച്ചയായി രണ്ടുദിവസം അവധി വരുന്ന സാഹചര്യത്തില്‍ നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്നതിനുള്ള തീയതി നീട്ടില്ലെന്നും അവധി ദിവസം പത്രിക സ്വീകരിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്.
23നു തിങ്കളാഴ്ചയാണ് നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്നതിനുള്ള അവസാന തീയതി. തിയതി നീട്ടുകയോ അവധിദിവസങ്ങളായ 20നും 22നും പത്രിക സ്വീകരിക്കുകയോ വേണമെന്ന് രാഷ്ട്രീയപ്പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.
20നു റംസാന് അവധിയാണ്. പെരുന്നാള്‍ അടുത്ത ദിവസത്തിലേക്കു മാറിയാല്‍ 21നും സര്‍ക്കാര്‍ ഓഫീസുകള്‍ അവധിയായേക്കും. 22ന് ഞായറാഴ്ചയുമാണ്. പിന്നീട് പത്രിക സ്വീകരിക്കുന്നതിനുള്ള അവസാന ദിനം മാത്രമാണ് പ്രവൃത്തി ദിനമായുള്ളത്.
അവധി ദിവസങ്ങളിൽ പത്രിക സ്വീകരിക്കില്ലെന്നും ഇക്കാര്യം രാഷ്ട്രീയപ്പാര്‍ട്ടികള്‍ ശ്രദ്ധിക്കണമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. ഫലത്തില്‍ ഇനി മൂന്നുദിവസം മാത്രമേ പത്രിക നല്‍കാനാവൂ.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക സ്വീകരിക്കുന്ന അവസാന ദിവസം വരെ വോട്ടർ പട്ടികയിൽ പേരു ചേർക്കാം.
ഏപ്രിൽ ഒന്നിന് 18 വയസ് പൂർത്തിയാകുന്നവർക്കും തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ ഒഴിവാക്കപ്പെട്ടവർക്കും പുതുതായി വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ അവസരമുണ്ട്.
പുതിയതായി പേരുചേർക്കുന്നവർക്ക് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനാകും. എസ്ഐആറിൽ പേരു നീക്കം ചെയ്തെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ പുതുതായി അപേക്ഷ നൽകാൻ പാടുള്ളൂ. ബന്ധപ്പെട്ട പ്രാദേശിക തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസർമാരുടെയോ എഇആർഒമാരുടെയോ ഓഫീസുകളിൽ വോട്ടർപട്ടിക പ്രദർശിപ്പിച്ചിട്ടുണ്ട്. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ് സൈറ്റായ ceo.kerala.gov.in പരിശോധിക്കാം.
പുതുതായി വോട്ടർ പട്ടികയിൽ പേരു ചേർക്കാനായി കേരളത്തിലുള്ളവർ ഫോം 6 വഴിയും പ്രവാസികൾ ഫോം 6 എ വഴിയുമാണ് വോട്ടർ പട്ടികയിൽ പേരു ചേർക്കേണ്ടത്.
ceo.kerala.gov.in, voters.eci.gov.in. തുടങ്ങിയ വെബ്സൈറ്റുകൾ വഴി വോട്ടർ പട്ടികയിൽ പേരു ചേർക്കാനാകും. ecinet എന്ന മൊബൈൽ ആപ്പ് വഴിയും പ്രദേശത്തെ ബിഎൽഒ വഴിയും വോട്ടർ പട്ടികയിൽ പേരുചേർക്കാൻ അപേക്ഷിക്കാം.
District News
മൂവാറ്റുപുഴ: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഹീനമായ രാഷ്ട്രീയം ഇടതുപക്ഷം അവസാനിപ്പിക്കണമെന്ന് മൂവാറ്റുപുഴ നഗരസഭാ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി. ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. ഇലക്ഷന് പെറ്റീഷനുമായി ബന്ധപ്പെട്ട ഔദ്യോഗിക നോട്ടീസ് വ്യക്തിപരമായി എനിക്ക് ലഭിച്ചിട്ടില്ലെന്നും ജോയ്സ് മേരി പത്രസമ്മേളനത്തിൽ പറഞ്ഞു. വിദ്യാഭ്യാസ യോഗ്യത വ്യാജമായി ചേര്‍ത്തുവെന്ന എല്‍ഡിഎഫ് നേതാക്കളുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.
മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മറ്റൊരു വാര്‍ഡില്‍ മത്സരിച്ച സമയത്ത് വിജയിച്ചാല്‍ ആ വാര്‍ഡിലേക്ക് താമസം മാറ്റുമെന്ന് മുന്‍കൂട്ടി വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്ന ഉടന്‍തന്നെ കുടുംബസമേതം പുതിയ വാടക വീട്ടിലേക്ക് താമസം മാറിയതായും അവര്‍ വ്യക്തമാക്കി. അതിനാല്‍ പഴയ വിലാസത്തിലേക്ക് എത്തിയിരിക്കാവുന്ന നോട്ടീസ് കൈവശം ലഭിച്ചിട്ടില്ല. പോസ്റ്റ് ഓഫീസില്‍ വിലാസം മാറിയ വിവരം അറിയിച്ചിട്ടുണ്ട്. നോട്ടീസിന്റെ ഉള്ളടക്കം എന്താണെന്ന് അറിയാത്തതിനാലും കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാലും വിശദമായി പ്രതികരിക്കുന്നത് ഉചിതമല്ല.
എന്നാല്‍ തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയില്‍ നല്കിയ വിവരങ്ങളില്‍ യാതൊരു വിധത്തിലുള്ള വ്യാജവിവരവും ഉള്‍പ്പെടുത്തിയിട്ടില്ലെന്ന കാര്യത്തില്‍ ആത്മവിശ്വാസമുണ്ട്. ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്‍പും സമൂഹ്യമാധ്യമങ്ങളിലൂടെ വ്യക്തിപരമായും മരണപ്പെട്ട ഭര്‍ത്താവ് ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരായും അപമാന പ്രചാരണങ്ങള്‍ നടന്നിട്ടുണ്ട്.
പദവി ഏറ്റെടുത്തതു മുതല്‍ നിരന്തരം അധിക്ഷേപങ്ങള്‍ നേരിടേണ്ടിവരുന്നതായും ഒരു സ്ത്രീയെന്ന പരിഗണന പോലും നല്കാതെയുള്ള ഇത്തരം ആക്രമണങ്ങള്‍ വേദനിപ്പിക്കുന്നതാണെന്നും അവര്‍ വ്യക്തമാക്കി. വ്യക്തിപരമായ ആക്രമണങ്ങള്‍ കൊണ്ട് പിന്തിരിയില്ലെന്നും ജനങ്ങള്‍ നല്കിയ വിശ്വാസം കാത്തുസൂക്ഷിച്ച് മുന്നോട്ട് പോകുമെന്നും പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ചു മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ചെയർപേഴ്സൺ പറഞ്ഞു.
National
ന്യൂഡൽഹി: ബിജെപിയുടെ ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള ഔദ്യോഗിക നടപടികൾക്കു തുടക്കമായി. ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിന്റെ ഷെഡ്യൂൾ ഇന്നലെ പുറത്തിറക്കി.
വിജ്ഞാപനപ്രകാരം തിങ്കളാഴ്ചയാണു സ്ഥാനാർഥികൾ നാമനിർദേശപത്രികകൾ സമർപ്പിക്കേണ്ടത്. ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടക്കും. അന്നുതന്നെ ഫലപ്രഖ്യാപനവുമുണ്ടാകും. ആക്ടിംഗ് പ്രസിഡന്റായ നിതിൻ നബീനു പുറമെ ആരും പത്രിക സമർപ്പിക്കാൻ സാധ്യതയില്ലാത്തതിനാൽ തെരഞ്ഞെടുപ്പ് നടക്കാതെതന്നെ നിതിൻ ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് ഉയർത്തപ്പെടും.
2020 മുതൽ ദേശീയ അധ്യക്ഷസ്ഥാനം വഹിക്കുന്ന ജെ.പി. നഡ്ഡയുടെ പിൻഗാമിയായാണു പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനായി നിതിൻ ചുമതലയേൽക്കുന്നത്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന അവസാനിച്ചപ്പോൾ മത്സരരംഗത്തുള്ളത് 98,451 സ്ഥാനാർഥികൾ. സംസ്ഥാനത്താകെ 2261 നാമനിർദേശ പത്രികകൾ തള്ളി. ഇത് പ്രാഥമിക കണക്കു മാത്രമാണെന്നും അന്തിമ കണക്കുകളിൽ മാറ്റം വരാമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരരംഗത്തുള്ളത് മലപ്പുറം ജില്ലയിലാണ്; 12556. പാലക്കാട്ട് 9909 ഉം തൃശൂരിൽ 9468 ഉം കോഴിക്കോട്ട് 9482 ഉം സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്.
കാസർഗോഡ്-3878, കണ്ണൂർ-7566, വയനാട്-2838, എറണാകുളം-8214, ഇടുക്കി-3733, കോട്ടയം-5630, ആലപ്പുഴ-7135, പത്തനംതിട്ട-3829, കൊല്ലം-6228, തിരുവനന്തപുരം-7985 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ സ്ഥാനാർഥികളുടെ എണ്ണം.
തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ നാമനിർദേശ പത്രികകൾ തള്ളിയത്. 527 നാമനിർദേശ പത്രികകളാണ് വിവിധ കാരണങ്ങളാൽ തള്ളിയത്. കോട്ടയത്ത് 401 പത്രികകളും എറണാകുളത്ത് 348 പത്രികകളും തള്ളിയപ്പോൾ കൊല്ലത്ത് 49 പത്രികകൾ മാത്രമാണ് തള്ളിയത്.
Kerala
മലപ്പുറം: നാമനിർദേശ പത്രിക സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് യുവാവ് പഞ്ചായത്ത് ഓഫീസിന് താഴിട്ട് പൂട്ടി. കൊടിഞ്ഞി സ്വദേശിയായ യുവാവാണ് നന്നമ്പ്ര പഞ്ചായത്ത് ഓഫീസ് താഴിട്ട് പൂട്ടിയത്.
വെള്ളിയാഴ്ചയാണ് ഇയാൾ നാമനിർദേശ പത്രിക സമർപ്പിക്കാൻ പഞ്ചായത്തിൽ എത്തിയത്. എന്നാൽ സമയം വൈകിയതിനെ തുടർന്ന് പത്രിക സ്വീകരിച്ചിരുന്നില്ല.
ഇന്ന് രാവിലെ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാർ എത്തിയപ്പോഴാണ് ഓഫീസിലെ ഗേറ്റ് വേറൊരു താഴിട്ട് പൂട്ടിയതായി കണ്ടത്.
പിന്നീട് ഉദ്യോഗസ്ഥർ ലോക്കർ പൊളിച്ചാണ് അകത്ത് കയറിയത്. തുടർന്ന് ജോലി ആരംഭിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും.
നാളെ ഉച്ചകഴിഞ്ഞ് മൂന്നു വരെയാണ് പത്രിക സമർപ്പിക്കാനാകുക. സ്ഥാനാർഥി ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിലെ ഏതെങ്കിലും വാർഡിലെ വോട്ടറായിരിക്കണം. പത്രിക സമർപ്പിക്കുന്ന തീയതിയിൽ 21 വയസ് പൂർത്തിയാക്കണം. സ്ഥാനാർഥിയെ നാമനിർദേശം ചെയ്യുന്നയാൾ അതേ വാർഡിലെ വോട്ടറായിരിക്കണം.
ഒരു സ്ഥാനാർഥിക്ക് മൂന്നു സെറ്റ് പത്രിക വരെ സമർപ്പിക്കാം. ഗ്രാമപഞ്ചായത്തിൽ മത്സരിക്കാൻ 2000 രൂപയും ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ 4000 രൂപയും കെട്ടിവയ്ക്കണം. കോർപറേഷൻ, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിൽ 5,000 രൂപയാണു കെട്ടിവയ്ക്കേണ്ടത്.
സ്ഥാനാർഥിയുടെ വിദ്യാഭ്യാസ യോഗ്യത, പത്രിക സമർപ്പിക്കുന്ന സമയത്ത് സ്ഥാനാർഥിയുടെ ക്രിമിനൽ കേസുകൾ, സ്ഥാനാർഥിയുടെയും കുടുംബാംഗങ്ങളുടെയും ആസ്തിയും ബാധ്യതയും സർക്കാരിനോ തദ്ദേശസ്ഥാപനത്തിനോ നൽകാനുള്ള കുടിശിക, അയോഗ്യതയുണ്ടായിട്ടുണ്ടെങ്കിൽ അക്കാര്യം തുടങ്ങിയ വിവരങ്ങൾ പത്രികയോടൊപ്പം സമർപ്പിക്കണം. ഒരാൾക്ക് ഒരു തദ്ദേശ സ്ഥാപനത്തിലെ ഒരു വാർഡിൽ മാത്രമേ മത്സരിക്കാനാകൂ.എന്നാൽ ത്രിതല പഞ്ചായത്തുകളിൽ വ്യത്യസ്ത തലങ്ങളിൽ മത്സരിക്കാം.
Kerala
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഇന്നുമുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം.
രാവിലെ 11നും ഉച്ചകഴിഞ്ഞു മൂന്നിനുമിടയിലാണ് പത്രിക സമർപ്പിക്കേണ്ടത്. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി 21 ആണ്. പത്രികകളുടെ സൂക്ഷ്മ പരിശോധന 22നു നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 24 ആണ്.
ഗ്രാമപഞ്ചായത്തിലേക്കു മത്സരിക്കുന്നവർ 2,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും മത്സരിക്കുന്നവർ 4,000 രൂപയും ജില്ലാ പഞ്ചായത്ത്, കോർപറേഷനുകളിൽ മത്സരിക്കുന്നവർ 5,000 രൂപയും കെട്ടിവയ്ക്കണം. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് നിശ്ചിത തുകയുടെ പകുതി മതിയാകും.
നാമനിർദേശ പത്രിക നൽകുന്ന ദിവസം സ്ഥാനാർഥിക്ക് 21 വയസ് പൂർത്തിയായിരിക്കണം. പട്ടികജാതി, പട്ടികവർഗ സംവരണ വാർഡുകളിൽ മത്സരിക്കുന്നവർ ബന്ധപ്പെട്ട അധികാരിയിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം. വരണാധികാരിയുടെയോ കമ്മീഷൻ അധികാരപ്പെടുത്തിയ ഓഫീസറുടെയോ മുന്‍പാകെ നിശ്ചിത ഫോറമനുസരിച്ച് സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ നടത്തി ഒപ്പിട്ടു നൽകുകയും വേണം.
സ്ഥാനാർഥിക്കൊപ്പം മൂന്ന് അകന്പടി വാഹനങ്ങൾ മാത്രമേ വരണാധികാരിയുടെ കാര്യാലയത്തിന് 100 മീറ്റർ പരിധിക്കുള്ളിൽ അനുവദിക്കൂ. വരണാധികാരിയുടെ മുറിയിലേക്ക് സ്ഥാനാർഥി ഉൾപ്പെടെ അഞ്ചു പേർക്ക് മാത്രമാണ് പ്രവേശനാനുമതി.