Kerala
കണ്ണൂര്‍: പ്രമാദമായ പാലത്തായി പോക്സോ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ബിജെപി നേതാവും അധ്യാപകനുമായ കെ. പദ്മരാജനു സര്‍ക്കാര്‍ പരോള്‍ അനുവദിച്ചതില്‍ വിവാദം. ബലാത്സംഗ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് സാധാരണ പരോള്‍ അനുവദിക്കരുതെന്ന ജയില്‍ ചട്ടം ലംഘിച്ചാണു നടപടി എന്നാണ് ആരോപണം.
കണ്ണൂര്‍ പാലത്തായിലെ 10 വയസുകാരിയെ മൂന്നു തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ് തലശേരി അതിവേഗ പോക്സോ കോടതി കഴിഞ്ഞ നവംബര്‍ 15ന് ആര്‍എസ്എസ് ജില്ലാ നേതാവും ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ കടവത്തൂരിലെ കെ. പദ്മരാജനെ ശിക്ഷിച്ചത്. ജീവപര്യന്തം തടവും പോക്സോ ആക്ട് പ്രകാരം 40 വര്‍ഷം (20 വര്‍ഷം കഠിനതടവ് അടക്കം) കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
ശിക്ഷ ലഭിച്ചശേഷം ഇദ്ദേഹത്തെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. ഫെബ്രുവരി മൂന്നിന് പദ്മരാജന്റെ സഹോദരി മരിച്ചു. ശവസംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ജയില്‍ സൂപ്രണ്ട് ആദ്യം മൂന്ന് ദിവസത്തെ അടിയന്തര പരോള്‍ അനുവദിച്ചു. എന്നാല്‍ ഇതിനുശേഷം സംസ്ഥാന സര്‍ക്കാരും ജയില്‍ മേധാവിയും ചേര്‍ന്ന് അധിക ദിവസങ്ങളുടെ പരോള്‍കൂടി നല്‍കുകയായിരുന്നു.
ഫെബ്രുവരി മൂന്നിനു ജയില്‍ വിട്ടിറങ്ങിയ പദ്മരാജന് ഇതുവരെ ജയിലില്‍ തിരിച്ചെത്തിയിട്ടില്ല. മരണം പോലുള്ള അടിയന്തര ഘട്ടങ്ങളില്‍ ജയില്‍ സൂപ്രണ്ടിനു പരമാവധി 10 ദിവസവും സര്‍ക്കാര്‍ അഞ്ച് ദിവസം കൂടിയും അധികമായി നല്‍കാം. ഈ ചട്ടം ലംഘിച്ചാണ് ഇത്തവണ നടപടിയെന്ന് ആരോപിക്കപ്പെടുന്നു. തന്റെ ശിക്ഷ റദ്ദ് ചെയ്യണമെന്ന പദ്മരാജന്റെ ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ ഇടപെടല്‍.
ഇത് സ്വാഭാവികമായ അടിയന്തര പരോളാണെന്നും തടവുകാരന്റെ അടിയന്തര അപേക്ഷ പരിഗണിച്ചുള്ള നടപടിയാണെന്നുമാണ് ജയില്‍ വകുപ്പിന്റെ വിശദീകരണം. പാലത്തായി പോക്സോ കേസ് ആദ്യം മുതല്‍ രാഷ്ട്രീയ വിവാദം നിറഞ്ഞതായിരുന്നു.
Kerala
കൊച്ചി: പൊലീസിന് നേരെ ബോംബെറിഞ്ഞ കേസിൽ 20 വർഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട പയ്യന്നൂരിലെ സിപിഎം കൗൺസിലർ വി.കെ നിഷാദിന് കേരള ഹൈക്കോടതി ഏഴ് ദിവസത്തെ പരോൾ അനുവദിച്ചു. പിതാവിന്റെ ചികിത്സാർത്ഥം സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്. എന്നാൽ, നിഷാദിന് തുടർച്ചയായി ലഭിക്കുന്ന പരോളുകളും മുൻപത്തെ പരോൾ ലംഘനങ്ങളും രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാവുകയാണ്.
20 വർഷത്തെ ശിക്ഷാവിധി വന്ന് ഒരു മാസത്തിനുള്ളിൽ തന്നെ നിഷാദിന് പരോൾ ലഭിക്കുന്നത് ഇത് രണ്ടാം തവണയാണ്. ജനുവരി 26-ന് ജയിൽ അധികൃതർ ആറ് ദിവസത്തെ പരോൾ അനുവദിച്ചിരുന്നു.
ഇത് പൂർത്തിയായി അധികം വൈകാതെയാണ് പിതാവിന്റെ അസുഖം ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ നിന്ന് വീണ്ടും ഏഴ് ദിവസത്തെ പരോൾ നേടിയത്.
പിതാവിന്റെ ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കുമായി പരോളിലിറങ്ങിയ സമയത്താണ് നിഷാദ് പയ്യന്നൂരിൽ സിപിഎം മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞിക്കൃഷ്ണനെതിരെ നടന്ന പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തത്. പരോളിലുള്ള പ്രതികൾ രാഷ്ട്രീയ പരിപാടികളിലോ പ്രതിഷേധങ്ങളിലോ പങ്കെടുക്കാൻ പാടില്ലെന്ന വ്യവസ്ഥ നിലനിൽക്കെയാണ് വി. കുഞ്ഞിക്കൃഷ്ണന്റെ വീടിന് മുന്നിൽ പായസം വിതരണം ചെയ്യാനും പടക്കം പൊട്ടിക്കാനും നിഷാദ് മുൻപന്തിയിലുണ്ടായിരുന്നത്.
പയ്യന്നൂർ നഗരസഭയിലെ മൊട്ടമ്മൽ വാർഡിൽ നിന്ന് സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചെങ്കിലും, ശിക്ഷിക്കപ്പെട്ട് ജയിലിലായതിനാൽ നിഷാദിന് ഇതുവരെ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചിട്ടില്ല. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട ഒരാൾക്ക് ഇത്ര ലഘുവായി പരോൾ ലഭിക്കുന്നത് നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതാണെന്നാണ് പ്രതിപക്ഷ സംഘടനകൾ ആരോപിക്കുന്നത്.
Kerala
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ കേസിലെ പ്രതികൾക്കുൾപ്പടെ തുടർച്ചയായി പരോൾ അനുവദിക്കുന്നതിനെ ചൊല്ലി നിയമസഭയിൽ വാക്പോര്. ചട്ടം 50 പ്രകാരം, സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യാൻ പര്യാപ്തമായ അടിയന്തര പ്രാധാന്യമില്ലാത്തതിനാൽ പ്രസ്തുത നോട്ടീസ് പരിഗണിക്കാൻ നിർവാഹമില്ലെന്ന് സ്പീക്കർ അറിയിച്ചു.
ആവശ്യമാണെങ്കിൽ നോട്ടീസ് നൽകിയ അംഗത്തിന് സബ്മിഷനായി വിഷയം ഉന്നയിക്കാമെന്നും സ്പീക്കർ വ്യക്തമാക്കി. എന്നാൽ വലിയ ഗുരുതരമായ വിഷയമാണ് തന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
ചട്ടം ലംഘിച്ച്, നിയമം ലഘിച്ച് പരോൾ കൊടുത്ത ക്രിമിനലുകൾ തെരുവിലിറങ്ങി കലാപം നടത്തുകയും ക്രിമിനൽ കുറ്റങ്ങൾ ചെയ്യുകയും ചെയ്യുന്ന ഗുരുതരമായ വിഷയങ്ങളാണ് സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടത്. സർക്കാരിന് സൗകര്യമില്ലാത്ത കാര്യങ്ങൾ നിയമസഭയിൽ ചർച്ച ചെയ്യില്ലെന്നാണോയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
പോലീസിനെ സ്റ്റീൽ ബോംബെറിഞ്ഞിട്ട് കോടതി 20 വർഷം തടവിന് ശിക്ഷിച്ച ക്രിമിനലിനെ ഒരു മാസം തികയും മുമ്പ് രണ്ടും മൂന്നും പ്രാവശ്യം പരോൾ നൽകി അയാളെ തെരുവിലേക്ക് ഇറക്കിയിരക്കുകയാണ്. അതിന് അടിയന്തര പ്രാധാന്യമില്ലെങ്കിൽ പിന്നെ എന്തിനാണ് സഭ കൂടുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
അതേസമയം, തടവുകാർക്ക് പരോൾ അനുവദിക്കുന്നത് നിയമവും ചട്ടവും അനുസരിച്ചാണെന്ന് മന്ത്രി എം.ബി. രാജേഷ് മറുപടി നൽകി. അവസാനം പരോൾ അനുവദിച്ചത് 8-1-2026ലാണ്. അതിനുശേഷം നാലോ അഞ്ചോ ദിവസം സഭ ചേർന്നു. ഇത്രെയും അടിയന്തര പ്രാധാന്യമുള്ളതാണെങ്കിൽ ജനുവരി 22-ാം തീയതി നോട്ടീസ് നൽകാമായിരുന്നു.
അന്ന് നോട്ടീസ് പോലും നൽകിയിട്ടില്ല. ഇപ്പോൾ വിഷയ ദാരിദ്രം കൊണ്ടാണ് പ്രതിപക്ഷം ഇത് ഉയർത്തിക്കൊണ്ടുവരുന്നത്. അവർ വിഷയം സബ്മിഷനായി ഉന്നയിക്കുന്നത് കൊണ്ട് സർക്കാരിന് വിരോധമില്ല. അടിയന്തര പ്രാധാന്യമുള്ള വിഷയമുള്ള കാര്യമാണിതെന്ന് നേരത്തെ തോന്നിയിരുന്നുവെങ്കിൽ 22ന് നോട്ടീസ് നൽകാമായിരുന്നു. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ചീറ്റിംഗ് കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഇളവ് കൊടുത്തെന്നും മന്ത്രി പറഞ്ഞു.
Kerala
കണ്ണൂർ: പോലീസിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം കൗൺസിലർ വി.കെ. നിഷാദിന്റെ പരോൾ കാലാവധി വീണ്ടും നീട്ടി. 15 ദിവസത്തേക്കാണ് നിഷാദിന്റെ പരോൾ കാലാവധി നീട്ടി നൽകിയത്.
അച്ഛന്റെ രോഗാവസ്ഥ ഉൾപ്പെടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി നിഷാദ് നൽകിയ അപേക്ഷയിലാണ് നടപടി. ജനുവരി 26 വരെയാണ് നിലവിൽ പരോൾ അനുവദിച്ചിരിക്കുന്നത്. 2025 ഡിസംബർ 25ന് ആയിരുന്നു നിഷാദിനെ കോടതി 20 വർഷം തടവിന് ശിക്ഷിച്ചത്.
എന്നാൽ ശിക്ഷിക്കപ്പെട്ട ശേഷം ഒരു മാസം മാത്രമാണ് നിഷാദിന് ജയിലിൽ കഴിയേണ്ടി വന്നത്. മൂന്നാം തവണയും പരോൾ നീട്ടി നൽകിയതോടെ നിഷാദിന് ഒരു മാസത്തോളം പരോൾ ലഭിക്കും.
Kerala
കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ ഒന്നാം പ്രതി എം.സി. അനൂപിന് വീണ്ടും പരോൾ. 20 ദിവസത്തേക്കാണ് പരോൾ നൽകിയിരിക്കുന്നത്.
നടപടി സ്വാഭാവികമാണെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം.ശനിയാഴ്ചയാണ് പരോള്‍ അനുവദിച്ചത്.
നേരത്തെ, പ്രതികളായ രജീഷ്, ഷാഫി, ഷിനോജ് എന്നിവർക്ക് പരോൾ ലഭിച്ചിരുന്നു. തുടർന്ന് നടപടി ചട്ടപ്രകാരമല്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
അതേസമയം, ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ജ്യോതിബാബുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റീസ് എം.എം. സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
Kerala
കണ്ണൂർ: പോലീസിനു നേരെ ബോംബെറിഞ്ഞ കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് വി.കെ.നിഷാദിന്റെ പരോൾ നീട്ടി നൽകി. ഈ മാസം 11 വരെയാണ് പരോൾ നീട്ടിയത്.
ശിക്ഷ റദ്ദാക്കണമെന്ന ഹർജി ഒമ്പതിന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പരോൾ നീട്ടി നൽകിയത്. പയ്യന്നൂർ നഗരസഭയിലേക്ക് ജയിലിൽ കിടന്ന് മത്സരിച്ച് ജയിച്ച നിഷാദ് ഇതുവരെ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല.
ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പോലീസിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് ഇയാളെ ശിക്ഷിച്ചത്.
Kerala
തിരുവനന്തപുരം: പണം വാങ്ങി ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനി ഉൾപ്പടെയുള്ളവർക്ക് ജയിലിൽ സൗകര്യം ഒരുക്കിയെന്നു കണ്ടെത്തിയതിനെത്തുടർന്ന് ജയിൽ ഡിഐജിക്കെതിരേ വിജിലൻസ് കേസ്. ജയിൽ ആസ്ഥാനത്തെ ഡിഐജി എം.കെ വിനോദ്കുമാറിനെതിരേയാണ് വിജിലൻസ് കേസെടുത്തത്. വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്നിനാണ് അന്വേഷണച്ചുമതല. ഇതോടൊപ്പം തടവുകാർക്ക് പണം വാങ്ങി ഇയാൾ പരോൾ അനുവദിച്ചെന്നും കണ്ടെത്തി.
ഇതുസംബന്ധിച്ചു ലഭിച്ച പരാതിയെത്തുടർന്ന് വിജിലൻസ് രഹസ്യ പരിശോധന നടത്തിയിരുന്നു. പരാതിയിലെ പല കാര്യങ്ങളും ശരിയെന്നു ബോധ്യപ്പെട്ടതിനു പിന്നാലെയാണ് കേസെടുത്തത്. വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് സർക്കാരിന് റിപ്പോർട്ട് നൽകി.
രാഷ്ട്രീയ കൊലപാതകങ്ങൾ ഉൾപ്പടെയുള്ള കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവർക്ക് ജയിലിൽ പ്രത്യേക സൗകര്യം ചെയ്തുകൊടുക്കുന്നതിന് വിനോദ് കുമാർ തടവുകാരുടെ ബന്ധുക്കളിൽ നിന്നു പണം കൈപ്പറ്റിയതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. വൻ ക്രിമിനൽ കേസുകളിലെ പ്രതികൾക്ക് അടക്കം ഇത്തരത്തിൽ പണം വാങ്ങി സൗകര്യം ഏർപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. തടവുകാരുടെ ബന്ധുക്കളിൽനിന്നു പണം വാങ്ങിയ ശേഷം അനുകൂല റിപ്പോർട്ടുകളുണ്ടാക്കി പരോൾ അനുവദിച്ചെന്നും അന്വേഷണത്തിൽ തെളിഞ്ഞു.
വിയ്യൂർ ജയിലിൽനിന്നു വിരമിച്ച ഒരുദ്യോഗസ്ഥൻ ഇടനിലക്കാരാനായാണ് വിനോദ് കുമാർ പണം വാങ്ങുന്നതെന്നാണ് പ്രധാന കണ്ടെത്തൽ. ഗൂഗിൾ പേ വഴി പണം വാങ്ങിയതിന്റെ തെളിവുകളും ലഭിച്ചതായാണ് വിവരം. വിനോദ്കുമാറിന്റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകൾ ഉൾപ്പടെ വിജിലൻസ് സംഘം പരിശോധിച്ചു. ഒരു മാസത്തോളം നടത്തിയ രഹസ്യ അന്വേഷണത്തിന് ഒടുവിലാണ് കേസ് രജിസ്റ്റർ ചെയ്തത്.