കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങി മുങ്ങിയ കുറ്റവാളിയെ ക്രൈംബ്രാഞ്ച് പിടികൂടി. അഹമ്മദാബാദ് സ്വദേശിയായ ഹേമന്ത് മോദി (53)യാണ് 12 വർഷത്തിന് ശേഷം പിടിയിലായത്.
പരോളിലിറങ്ങി മുങ്ങിയ ഹേമന്ത് 12 വർഷം ബോളിവുഡിൽ സൂപ്പർസ്റ്റാറുകൾക്കൊപ്പം അഭിനയിച്ചു. മലയാളചിത്രമായ എമ്പുരാനിലും ഹേമന്ത് അഭിനയിച്ചുണ്ടെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.
നറോഡയിൽ 2005-ൽ നരേന്ദ്ര കമ്പളേയെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷിക്കപ്പെട്ടത്. ഭൂമി തർക്കവുമായി ബന്ധപ്പെട്ട് രണ്ടുവിഭാഗങ്ങൾ ഏറ്റുമുട്ടിയതിനെത്തുടർന്നായിരുന്നു കൊലപാതകം.
2008 ഓഗസ്റ്റ് 27-ന് ഹേമന്ത് മോദിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. മഹെസാണ ജയിലിലായിരുന്ന ഇയാൾക്ക് 2014 ജൂലൈയിൽ ഗുജറാത്ത് ഹൈക്കോടതി മുപ്പത് ദിവസത്തെ പരോൾ അനുവദിച്ചു. കാലാവധി കഴിഞ്ഞിട്ടും ഹാജരാകാത്തതിനാൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
മുംബൈയിലെത്തിയ ഇയാൾ സ്പന്ദൻ മോദിയെന്ന് പേരു മാറ്റി ആൾമാറാട്ടം നടത്തി ബോളിവുഡിൽ ചെറിയ വേഷങ്ങളിൽ കയറിപ്പറ്റി.
ആമിർഖാനും അമിതാഭ് ബച്ചനുമുള്ള തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ, രൺവീർ സിംഗ് നായകനായ ജയേഷ്ഭായ് ജോർദാർ തുടങ്ങിയവയിൽ സഹനടനായി.
യുഗപുരുഷ്, ഗാന്ധി വിരുദ്ധ് ഗോഡ്സെ തുടങ്ങിയ നാടകങ്ങളിലും ചില പരമ്പരകളിലും വേഷമിട്ടു. ഗുജറാത്തി സിനിമകളിലും അഭിനയിച്ചു. പുറത്തിറങ്ങാനുള്ള ലഹോർ 1947-ലും അഭിനയിച്ചിട്ടുണ്ട്.
നടനെന്ന നിലയിൽ പലവട്ടം അഹമ്മദാബാദിലെത്തിയെങ്കിലും പോലീസിന് മനസിലായില്ല. പ്രതി തന്റെ വീട്ടിലെത്തിയെന്ന സൂചനയെത്തുടർന്നാണ് ക്രൈം ബ്രാഞ്ച് വല വീശിയത്. അറസ്റ്റിലായപ്പോളും പോലീസിന് ആളു മാറിയെന്ന് അവകാശപ്പെട്ട് രക്ഷപ്പെടാൻ ശ്രമിച്ചു. ഹേമന്ത് മോദിയെ മഹെസാണ ജയിലിലേക്ക് കൈമാറും.