തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികൾക്ക് പരോൾ നൽകിയ സംഭവത്തിൽ മന്ത്രി രമേശ് ചെന്നിത്തല അടിയന്തര റിപ്പോർട്ട് തേടി. കേസിലെ ഒന്നാം പ്രതി ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ക്കാണ് നിലവില്‍ പരോള്‍ ലഭിച്ചത്. 20 ദിവസത്തേക്കാണ് പരോള്‍ ലഭിച്ചത്.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരം ഒഴിയുന്നതിന് മുമ്പായാണ് എല്ലാ പ്രതികള്‍ക്കും പരോള്‍ നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. സംഭവത്തിൽ സമഗ്ര റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്കാണ് മന്ത്രി കർശന നിർദേശം നൽകിയത്.
റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും ഈ വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കുകയെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രതികളുടെ പരോൾ വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവെച്ച പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രിയുടെ ഇടപെടൽ.
2019 ഫെബ്രുവരി 17നായിരുന്നു പെരിയ കല്യാട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. കേസില്‍ പത്ത് പ്രതികള്‍ക്ക് എറണാകുളം സിബിഐ കോടതി ഇരട്ടജീവപര്യന്തം ശിക്ഷിച്ചിരുന്നു.