National
ന്യൂഡൽഹി: ലോക്സഭാ സീറ്റുകളുടെ എണ്ണം 850 വരെയായി ഉയർത്താനുള്ള നീക്കത്തിൽ സമവായത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. എല്ലാ സംസ്ഥാനങ്ങളിലും സീറ്റുകളുടെ എണ്ണത്തിൽ 50 ശതമാനം വർധനവുണ്ടാകില്ലെന്നും ജനസംഖ്യ നിയന്ത്രിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് തിരിച്ചടിയുണ്ടാകാത്ത രീതിയിൽ മണ്ഡല പുനർനിർണയം നടത്തുമെന്നും കേന്ദ്രം അറിയിച്ചു.
സീറ്റുകൾ വർധിപ്പിക്കാനുള്ള നീക്കം വൻ വിവാദമായതോടെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ലോക്സഭയിലെ ആകെ സീറ്റുകളുടെ എണ്ണം 850 ആയി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ഓരോ സംസ്ഥാനത്തും എത്ര സീറ്റുകൾ കൂടും എന്നത് ചർച്ചകൾക്ക് ശേഷം മണ്ഡല പുനർനിർണ്ണയ കമ്മീഷൻ തീരുമാനിക്കും. എല്ലാ സംസ്ഥാനങ്ങളിലും പകുതി സീറ്റുകൾ വർധിപ്പിക്കും എന്ന മുൻ നിർദ്ദേശത്തിൽ നിന്ന് സർക്കാർ പിന്നോക്കം പോയി.
ജനസംഖ്യാ ആനുപാതികമായി സീറ്റുകൾ നിശ്ചയിക്കുമ്പോൾ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ മുൻഗണന ലഭിക്കുമെന്ന ആശങ്ക പരിഹരിക്കാനാണ് ഈ നീക്കം. വനിതകൾക്കായി മൂന്നിലൊന്ന് സീറ്റുകൾ മാറിമാറി നിശ്ചയിക്കാനുള്ള വ്യവസ്ഥയും പുതിയ ഭരണഘടനാ ഭേദഗതി ബില്ലിലുണ്ട്. സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മീഷനായിരിക്കും നിയമസഭാ, ലോക്സഭാ മണ്ഡലങ്ങളുടെ പുനർനിർണയം നടത്തുക.
കേന്ദ്ര നീക്കത്തിനെതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. മണ്ഡല പുനർനിർണയ നിർദേശം നടപ്പിലാക്കിയാൽ ജനങ്ങൾ തെരുവിലിറങ്ങുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മുന്നറിയിപ്പ് നൽകി. രാഷ്ട്രീയ അവകാശങ്ങൾ സംരക്ഷിക്കാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഒന്നിക്കണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർക്ക് കത്തയച്ചു. ദില്ലിയിൽ നമ്മുടെ ശബ്ദം ഇല്ലാതാക്കാനുള്ള ശ്രമമാണിതെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: കേരളവും തമിഴ്നാടും ഈ വർഷം 'വയസായ' സംസ്ഥാനങ്ങളുടെ വിഭാഗത്തിലെന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോർട്ട്. 60 വയസ് കഴിഞ്ഞവർ സംസ്ഥാനത്തിന്റെ ജനസംഖ്യയിൽ 15 ശതമാനമോ അതിൽ കൂടുതലോ ആകുമ്പോഴാണ് ഒരു സംസ്ഥാനം വയസായ ഗണത്തിലെത്തുന്നത്.
ഇവരുടെ എണ്ണം 10 ശതമാനം മുതൽ 15-ൽ താഴെ വരെ ആകുമ്പോൾ ഇടത്തരം ഗണത്തിലും 10-ൽ താഴെയാണെങ്കിൽ യുവത്വമുള്ള സംസ്ഥാനവുമായാണു പരിഗണിക്കുക. കേരളം 2021-ൽ തന്നെ വയസായ സംസ്ഥാനങ്ങളുടെ ഗണത്തിലേക്ക് എത്തിയെങ്കിൽ ഈ വർഷം കേരളത്തിനൊപ്പം തമിഴ്നാടിനും വയസാകുകയാണ്.
വയസായ സംസ്ഥാനങ്ങൾ മറ്റു സംസ്ഥാനങ്ങളിൽനിന്നു വ്യത്യസ്തമായ ധനകാര്യനയങ്ങൾ സ്വീകരിക്കേണ്ടതുണ്ടെന്ന റിസർവ് ബാങ്ക് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തിയാൽ ഈ സംസ്ഥാനങ്ങളുടെ റവന്യു വരുമാനത്തിൽ കുറവുണ്ടാകും. നികുതി വരുമാനത്തിലും കേന്ദ്രത്തിൽ നിന്നുള്ള വിഹിതത്തിലും ഇടിവുണ്ടാകും. അതു വളർച്ചയിലും പ്രതിഫലിക്കും.
സംസ്ഥാനത്തിനു വയസാകുന്നതോടെ സാമ്പത്തിക നയങ്ങളിലെ മുൻഗണനാ ക്രമങ്ങളിൽ മാറ്റം വരുത്തേണ്ടിവരും. ആരോഗ്യസംരക്ഷണം, പെൻഷൻ, സാമൂഹ്യസുരക്ഷ എന്നീ മേഖലകളിൽ കൂടുതൽ വകയിരുത്തൽ വേണ്ടിവരും. ഈ വിഭാഗം സംസ്ഥാനങ്ങൾ അവരുടെ സാമൂഹ്യ മേഖലയിലെ ചെലവുകളിൽ 30 ശതമാനം വരെ പെൻഷനുവേണ്ടി ചെലവഴിക്കുന്നു എന്നാണു കണക്കുകൾ കാണിക്കുന്നത്.
പ്രായമായവരുടെ എണ്ണം വർധിക്കുന്നതനുസരിച്ച് തൊഴിലാളികളുടെ എണ്ണത്തിൽ കുറവു വരും. ഇതു മൊത്തത്തിൽ ഉത്പാദനക്ഷമത കുറയുന്നതിനു കാരണമാകും. പെൻഷൻ പ്രായം 60ന് മുകളിലേക്ക് ഉയർത്തുന്നതടക്കമുള്ള നയം മാറ്റങ്ങൾക്കു തയാറാകേണ്ടിവരുമെന്നും റിപ്പോർട്ട് പറയുന്നു.
ഇന്ത്യക്കാരുടെ ശരാശരി പ്രായം 28 ആയിരിക്കുമ്പോൾ കേരളത്തിൽ അത് 37 ആണ്. രാജ്യത്തെ ഉയർന്ന ശരാശരി പ്രായം കേരളീയർക്കാണ്. തൊഴിൽ ചെയ്യാൻ സാധിക്കുന്നവരുടെ ശതമാനം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ് രാജ്യത്ത് ഇപ്പോൾ.
തൊഴിൽ ചെയ്തു വരുമാനമുണ്ടാക്കാൻ സാധിക്കാത്ത ആശ്രിതരുടെ (കുട്ടികളും പ്രായമായവരും) ശതമാനം രാജ്യത്ത് ശരാശരി 17.6 ആയിരിക്കുമ്പോൾ കേരളത്തിൽ 30.1 ആണ്. ജനനനിരക്കിൽ കുറവുണ്ടാകുന്നുണ്ടെങ്കിലും ശരാശരി ആയുർദൈർഘ്യം വർധിച്ചതാണ് ആശ്രിതരുടെ ശതമാനം ഉയരാൻ കാരണം.
NRI
ബെര്‍ലിന്‍: ജര്‍മനിയില്‍ ദാരിദ്യ്ര സാധ്യതയില്‍ ജീവിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. ചൊവ്വാഴ്ച ഫെഡറല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് (ഡെസ്റ്റാറ്റിസ്) പ്രസിദ്ധീകരിച്ച ഒരു പുതിയ റിപ്പോര്‍ട്ടില്‍ ജര്‍മനിയിലെ 13.3 ദശലക്ഷം ആളുകള്‍ ദാരിദ്യ്ര സാധ്യതയിലാണെന്ന് വെളിപ്പെടുത്തി.
ഇത് ജനസംഖ്യയുടെ 16.1 ശതമാനത്തിന് തുല്യമാണ്. കൂടാതെ 2024ലെ 15.5 ശതമാനത്തില്‍ നിന്ന് വര്‍ധനവും കാണിക്കുന്നു. ഇയുവിന്റെ വരുമാന - ജീവിത സാഹചര്യങ്ങളെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകളില്‍ നിന്നാണ് ഈ കണക്കുകള്‍ വരുന്നത്.
"ദാരിദ്യ്ര സാധ്യതയില്‍' എന്ന് ഇയു നിര്‍വചിക്കുന്നത് ശരാശരി തുല്യ വരുമാനത്തിന്റെ 60 ശതമാനത്തില്‍ താഴെ മാത്രം ജീവിക്കുന്നതിനെയാണ്. ഇത് വെയ്റ്റഡ് ഗാര്‍ഹിക വരുമാനത്തെ അടിസ്ഥാനമാക്കി ജനസംഖ്യയെ പകുതിയായി വിഭജിക്കുന്നു.
ജര്‍മനിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന ആളുകളുടെ പരിധി പ്രതിമാസം 1,446 യൂറോ ആയിരുന്നു. രണ്ട് മുതിര്‍ന്നവരും 14 വയസിന് താഴെയുള്ള രണ്ട് കുട്ടികളുമുള്ള ഒരു കുടുംബത്തിന്റെ മൂല്യം 3,036 ആയിരുന്നു. എന്നാല്‍ ചില ഗ്രൂപ്പുകള്‍ ദാരിദ്യ്ര സാധ്യതയില്‍ ജീവിക്കാനുള്ള സാധ്യത കൂടുതലാണ്.
ഒറ്റയ്ക്ക് താമസിക്കുന്ന ആളുകള്‍ - 30.9 ശതമാനം. ഒറ്റയ്ക്ക് താമസിക്കുന്നവര്‍ - രക്ഷാകര്‍തൃ കുടുംബങ്ങളിലെ ആളുകള്‍ - 28.7 ശതമാനം. തൊഴിലില്ലാത്തവര്‍ - 64.9 ശതമാനം. തൊഴിലില്ലാത്തവര്‍ - 33.8 ശതമാനം. വിരമിച്ചവര്‍ - 19.1 ശതമാനം.
International
ബെയ്ജിംഗ്: 2025ൽ ചൈനയിലെ ജനനനിരക്കിൽ റിക്കാർഡ് ഇടിവ് രേഖപ്പെടുത്തി. ജനസംഖ്യ വർധിപ്പിക്കാൻ സർക്കാർ പല പദ്ധതികളും ആവിഷ്കരിക്കുന്നതിനിടെയാണ് ഇടിവുണ്ടായത്. കഴിഞ്ഞ വർഷം ജനനനിരക്ക് ആയിരത്തിന് 5.6 ആണ്.
മരണനിരക്ക് ആകട്ടെ, 8.04 ആണ്. 1949ൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തിയശേഷമുള്ള ഏറ്റവും കുറഞ്ഞ ജനനനിരക്കാണ് കഴിഞ്ഞവർഷമുണ്ടായത്. മരണനിരക്കാകട്ടെ, 1968നുശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലും.
തുടർച്ചയായ നാലാം വർഷമാണ് ചൈനയിൽ ജനനനിരക്കിൽ ഇടിവുണ്ടാകുന്നത്. 2025ൽ ജനസംഖ്യ 33.9 ലക്ഷം കുറഞ്ഞ് 140 കോടിയിലെത്തി. ജനനനിരക്ക് താഴ്ന്നുതുടങ്ങിയതോടെ 2016ൽ ചൈന ഒറ്റക്കുട്ടി നയം തിരുത്തി രണ്ടു കുട്ടികൾ എന്നാക്കിയിരുന്നു. അതിനുശേഷവും ജനനനിരക്ക് ഉയരാത്തതിനെത്തുടർന്ന് ദന്പതിമാർക്ക് മൂന്നു കുട്ടികൾ വരെ ആകാമെന്ന് 2021ൽസർക്കാർ ഉത്തരവിറക്കി.
ജനസംഖ്യ ഈ നിലയിൽ താഴ്ന്നാൽ 2100 ആകുന്പോഴേക്കും ഇപ്പോഴത്തേതിന്റെ പകുതി ജനങ്ങളേ ചൈനയിലുണ്ടാകൂ എന്നാണു കണക്കാക്കുന്നത്. മേഖലയിലെ അയൽരാജ്യങ്ങളായ സിംഗപ്പൂർ, തായ്വാൻ, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളിലും ജനനനിരക്കിൽ വലിയ ഇടിവാണുള്ളത്.