പ്രതീകാത്മക ചിത്രം
വളർച്ചയുടെ കാലം കഴിയുന്നു. ജനസംഖ്യ കുറയുന്ന കാലത്തേക്ക് കേരളം എത്തി, അല്ലെങ്കിൽ എത്തുന്നു. കേരളചരിത്രത്തിലെ വലിയ മാറ്റം. തിരിച്ചുവരവില്ലാത്ത മാറ്റം.
യൂറോപ്പിലും ജപ്പാനിലും ദക്ഷിണകൊറിയയിലും ചൈനയിലും ഇപ്പോൾ ജനസംഖ്യ കുറയുകയാണ്. കേരളവും ആ പട്ടികയിലേക്ക് ഈ വർഷങ്ങളിൽ കടക്കുന്നു. ജനസംഖ്യ കുറഞ്ഞു തുടങ്ങിയാൽ പിന്നെ തിരികെ വളർച്ചയുടെ വഴിയിൽ ആകാറില്ല. അതാണു ലോകമെങ്ങും കാണുന്നത്. ഈ മാറ്റത്തിന്റെ പ്രാധാന്യം ജനസംഖ്യാ കണക്കെടുപ്പിന്റെ (സെൻസസ്) തലത്തിൽനിന്നു വളരെ മുകളിൽ ആകുന്നത് അതുകൊണ്ടാണ്.
◄പകുതി ജില്ലകളിൽ ജനസംഖ്യ കുറയുന്നു
ആസന്നമായ ഈ മാറ്റം ഭാവനയല്ല. രജിസ്റ്റർ ചെയ്ത ജനനവും മരണവും മാത്രം നോക്കിയാൽ കേരളത്തിലെ പകുതി ജില്ലകളിൽ ഇപ്പോൾ ജനസംഖ്യ കുറയുകയാണ്. 2024ലെ കണക്കനുസരിച്ച് ഏഴു ജില്ലകളിൽ ജനനത്തേക്കാൾ കൂടുതൽ മരണങ്ങൾ നടന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് ഇത്. 2023ൽ ആറു ജില്ലകളിലും 2022ൽ മൂന്നു ജില്ലകളിലും മാത്രമായിരുന്നു മരണം മുന്നിൽ നിന്നത്. തൃശൂർ ജില്ലയിൽ തലേവർഷം ജനനസംഖ്യ കൂടുതൽ ഉണ്ടായിരുന്നതാണ്. ഇടുക്കി ജില്ലയിൽ 2024ലെ ജനനസംഖ്യ മരണസംഖ്യയേക്കാൾ 123 എണ്ണം മാത്രം കൂടുതലാണ്.
കോവിഡ് മരണങ്ങൾ രേഖപ്പെടുത്തിയ 2021ൽ ആറു ജില്ലകളിലും 2020ൽ ഒരു ജില്ലയിലും മരണം ജനനത്തേക്കാൾ കൂടുതലായിരുന്നു. അതു മഹാമാരിയുടെ ഫലമായ ഒറ്റപ്പെട്ട മാറ്റമാണെന്നു കരുതി. അതിനു മുമ്പ് 2019 വരെ എല്ലാ ജില്ലകളിലും മരണത്തേക്കാൾ കൂടുതലായിരുന്നു ജനനം.
അവിടെനിന്നു കേരളം മാറി. കുറേ വർഷങ്ങളായി മലബാർ ജില്ലകളിൽ കൂടുതൽ ജനനങ്ങൾ ഉള്ളതിന്റെ ബലത്തിലാണു കേരളം ജനസംഖ്യ വർധിപ്പിച്ചുപോന്നത്. ആ ജില്ലകളിലും ജനനം കുറഞ്ഞുവരികയാണ്.(ജനനങ്ങളുടെ ജില്ല തിരിച്ചുള്ള പട്ടിക കാണുക). ആ പ്രവണത കുറച്ചുകാലം തുടർന്നാൽ സംസ്ഥാനമാകെ ജനസംഖ്യ കുറയുന്ന അവസ്ഥയിലേക്കു മാറും. അടുത്ത ഫെബ്രുവരിയിൽ നടക്കുന്ന സെൻസസിലെ ഏറ്റവും നിർണായക വിവരം, കേരളം ജനസംഖ്യാ ശോഷണത്തിലേക്ക് കടക്കുന്നു എന്നതാകും. ആ നിലയിലേക്ക് പ്രവേശിക്കുന്ന ആദ്യത്തെ വലിയ സംസ്ഥാനം എന്ന "ബഹുമതി’ കേരളത്തിനു കിട്ടും. 2011ലെ സെൻസസിൽ ചെറിയ സംസ്ഥാനമായ നാഗാലാൻഡ് ജനസംഖ്യ കുറഞ്ഞ സംസ്ഥാനമായി മാറിയിരുന്നു.
◄കുറയുന്ന സ്വാഭാവിക വർധന
ജനനസംഖ്യയിൽനിന്നു മരണസംഖ്യ കുറയ്ക്കുമ്പോൾ കിട്ടുന്നതാണു ജനസംഖ്യയുടെ സ്വാഭാവിക വർധന (Natural Growth). കേരളത്തിൽ അതു കുറഞ്ഞു വരുന്നതിന്റെ കണക്ക് പട്ടിക ഒന്നിൽ.
പത്തു വർഷത്തിനുമുമ്പ് കേരളത്തിലെ ജനസംഖ്യയുടെ സ്വാഭാവിക വർധന പ്രതിവർഷം രണ്ടര ലക്ഷത്തിലധികം ആയിരുന്നു. 2024ൽ ആ വർധന 31,213 ആയി ഇടിഞ്ഞു. പത്തുവർഷംകൊണ്ടു ജനസംഖ്യാ വർധന ഒൻപതിലൊന്നായി എന്നർഥം. 2014ൽ 2,86,216 ആയിരുന്നു സ്വാഭാവിക വർധന. 2024ലെ 31,213 എന്നതു 2014 ലെ വർധനയുടെ 10.9 ശതമാനം മാത്രം.
2025ലെ കണക്കുകൾ ഇനിയും പുറത്തു വന്നിട്ടില്ല. ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെടാത്ത റിപ്പോർട്ട് അനുസരിച്ചു 2025ൽ കേരളത്തിലെ ജനനം 3,28,234 ആയി കുറഞ്ഞു. 2024ലേതിൽനിന്നു 16,432 എണ്ണം അഥവാ 4.77 ശതമാനം കുറവ്. മരണസംഖ്യ വർധിച്ചില്ലെങ്കിൽപോലും ജനസംഖ്യയുടെ സ്വാഭാവിക വർധന 2025ൽ 15,000ൽ താഴെയായിരുന്നിരിക്കും.
2026ൽ ജനനം നാടകീയമായി വർധിക്കാൻ തക്ക സാഹചര്യമൊന്നും കണ്ടിട്ടില്ല. അപ്പോൾ ഒരുപക്ഷേ സംസ്ഥാനത്തെ ശിശുജനനസംഖ്യ മൊത്തം മരണസംഖ്യയേക്കാൾ കുറവായെന്നു വരാം. അതായത് ജനസംഖ്യയുടെ സ്വാഭാവിക വർധന ഇല്ലാത്ത അവസ്ഥയിൽ കേരളം എത്തും.
◄1997ൽ ആറു ലക്ഷം ജനനം
എങ്ങനെയാണ് ഇതു സംഭവിച്ചത്? ജനനം കുറഞ്ഞു, മരണം കൂടി. പത്തു വർഷത്തെ മാറ്റം നോക്കുക. 2014ൽ 5,34,458 ജനനം. 2024ൽ ജനനം 3,44,766. വ്യത്യാസം 1,89,692 അഥവാ 35.49 ശതമാനം. പത്തു വർഷംകൊണ്ടു ജനനത്തിൽ മൂന്നിലൊന്നിലധികം കുറവ്. 2015ൽനിന്ന് 36.4 ശതമാനം കുറവായി 2025ലെ ജനനം. ഒറ്റപ്പെട്ട കുറവല്ല ഇത്. കേരളത്തിൽ ജനനങ്ങളുടെ എണ്ണം കുറഞ്ഞുതുടങ്ങിയിട്ടു മൂന്നു ദശകമാകാറായി. 1997ൽ 6,07,727 ജനനം സംസ്ഥാനത്തു രേഖപ്പെടുത്തി. ആ വർഷം ഓരോ 52 സെക്കൻഡിലും സംസ്ഥാനത്ത് ഓരോ കുട്ടി പിറന്നുവീണു. പിന്നീട് ഒരു വർഷവും അത്രയും ജനനം ഉണ്ടായിട്ടില്ല. 2024 ലാകട്ടെ 92 സെക്കൻഡ് ഇടവിട്ടാണു സംസ്ഥാനത്തു പിറവി നടന്നത്.
◄1961 മുതൽ താഴോട്ട്
സംസ്ഥാനത്തെ ജനനത്തോത് കുറഞ്ഞുതുടങ്ങിയത് അതിനും വളരെ മുൻപാണ്. കേരള സംസ്ഥാന രൂപീകരണകാലം മുതലേ അതാരംഭിച്ചു. 1958ൽ 24.58 ആയിരുന്നു കേരളത്തിലെ ജനനത്തോത്. ആയിരം ജനങ്ങൾ ഉള്ള സമൂഹത്തിലെ ശരാശരി ജനനം ആണു ജനനത്തോത് (ശാസ്തീയമായി CBR- Crude Birth Rate). 1961 മുതൽ ഓരോ വർഷവും ജനനത്തോത് കുറഞ്ഞുവന്നു. 1961ൽ സംസ്ഥാനത്തെ സിബിആർ 25 ആയിരുന്നു. പിറ്റേ വർഷം 22.73. പിന്നീടൊരിക്കലും ജനനത്തോത് അത്രയും ഉണ്ടായിട്ടില്ല. (അവലംബം: Vital Statistics - Trend Analysis. Department of Economics and Statistics. GoK)
2024ൽ ജനനത്തോത് 9.64 ആയി ഇടിഞ്ഞു. ആയിരം ജനങ്ങൾക്കിടയിൽ ഒരു വർഷം പത്തിൽ താഴെ മാത്രം ജനനം എന്നാണ് ഇതിനർഥം. അഥവാ ജനനം ഒരു ശതമാനത്തിൽ താഴെയായി.
ജനനക്കണക്കിൽനിന്നു മരണം കുറയ്ക്കുമ്പോഴാണു സ്വാഭാവിക വർധന കിട്ടുന്നത്. കേരളത്തിലെ മരണത്തോത് (ആയിരം പേരിൽ ഒരു വർഷം മരിക്കുന്നവരുടെ എണ്ണം അഥവാ CDR Crude Death Rate) 2024ൽ 8.77. 2024ലെ ജനനത്തോതിൽ (9.64) നിന്നു 2024ലെ മരണത്തോത് (8.77) കുറച്ചാൽ കിട്ടുന്നത് 0.87. ഇതു ശതമാനത്തിൽ പറഞ്ഞാൽ 0.087 ശതമാനം. അതാണു കേരളത്തിൽ 2024ലെ സ്വാഭാവിക ജനസംഖ്യാ വർധനയുടെ നിരക്ക്. ഈ നിരക്കു നിലനിന്നാൽ ജനസംഖ്യ ഒരു ശതമാനം കൂടാൻ പത്തു വർഷത്തിലധികം വേണം. കഴിഞ്ഞ മൂന്നു ദശകമായി ജനന നിരക്കു നിരന്തരം കുറച്ചുകൊണ്ടുവന്നതിന്റെ ഫലം.
1960കളുടെ ഒടുവിൽ ജനനനിയന്ത്രണ പ്രചാരണം ആസൂത്രിതമായി തുടങ്ങിയ ശേഷം സംസ്ഥാനത്തെ ജനസംഖ്യാ വർധനയുടെ ഗതിമാറ്റത്തിനു വേഗം കൂടി. 1961-71നു ശേഷം കേരള ജനസംഖ്യയുടെ വളർച്ച എണ്ണത്തിലും ശതമാനത്തിലും കുറഞ്ഞു വന്നതു സെൻസസ് കണക്കുകൾ (പട്ടിക 2) കാണിക്കുന്നു.
◄കുടിയേറ്റവും പഠനവും
ജനസംഖ്യയിലെ സ്വാഭാവിക വർധനയാണ് ഇവിടെ പരിശോധിച്ചത്. ജനങ്ങൾ പുറംനാടുകളിലേക്കു കുടിയേറിയും (Emigration) പുറംനാടുകളിൽനിന്ന് ഇങ്ങോട്ടു കുടിയേറിയും (Immigration) ജനസംഖ്യയിൽ മാറ്റം വരുന്നുണ്ട്. അക്കാര്യങ്ങൾ ഉൾപ്പെട്ടതല്ല വൈറ്റൽ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ടുകളും സിവിൽ രജിസ്ട്രേഷൻ റിപ്പോർട്ടുകളും. അവ സെൻസസുകളിലേ രേഖപ്പെടുത്തൂ. അതായത്, തലേ വർഷത്തെ ജനസംഖ്യയോട് ഇക്കൊല്ലത്തെ സ്വാഭാവിക വർധന കൂട്ടിയാൽ സംസ്ഥാനത്തെ ഇക്കൊല്ലത്തെ ജനസംഖ്യ കിട്ടണമെന്നില്ല. ഓരോ വർഷവും ഒരു ലക്ഷമോ അതിലധികമോ പേർ പഠനത്തിനും ജോലിക്കുമായി സംസ്ഥാനം വിട്ടുപോകുന്നുണ്ട്. പട്ടികയിൽ കാണുന്ന വർധനയുടെ സ്ഥാനത്ത് ഗണ്യമായ കുറവാകാം ഈ വർഷങ്ങളിൽ കുടിയേറ്റം വഴി സംഭവിച്ചിരിക്കുക. കുടിയേറ്റം കണക്കാക്കാതെതന്നെ കുറവു വരാൻ പോകുന്നു എന്നാണു മുകളിൽ പറഞ്ഞത്.

◄പത്തനംതിട്ടയും ഇടുക്കിയും തുടക്കമിട്ടു
കുടിയേറ്റവും മറ്റു കാരണങ്ങളും വഴി ജനസംഖ്യ കുറയുന്നത് 2001-11 ദശകത്തിൽ തന്നെ തുടങ്ങിയിട്ടുണ്ട്. 2011 സെൻസസിൽ കേരളത്തിലെ രണ്ടു ജില്ലകൾ ജനസംഖ്യാശോഷണം കാണിച്ചു- പത്തനംതിട്ടയും ഇടുക്കിയും. പത്തനംതിട്ടയിൽ മൂന്നും ഇടുക്കിയിൽ 1.8 ഉം ശതമാനം കുറവ്. പത്തനംതിട്ടയിൽ 2001ലെ 12,34,016ൽ നിന്ന് 11,97,412ലേക്കും ഇടുക്കിയിൽ 11,29,221ൽ നിന്ന് 11,08,974ലേക്കും ആയിരുന്നു കുറവ്. രണ്ടു ജില്ലയിലുംകൂടി കുറഞ്ഞത് 56,848. ആ സെൻസസിൽ 11,534 പേർ കുറഞ്ഞ നാഗാലാൻഡ് ജനസംഖ്യ ആദ്യമായി കുറഞ്ഞ സംസ്ഥാനം എന്ന പേരു നേടി. പത്തനംതിട്ടയും ഇടുക്കിയും ചേർന്നാൽ ഉള്ളതിലും കുറവായിരുന്നു നാഗാലാൻഡിലെ ജനസംഖ്യ.
12 താലൂക്കുകളിലും അന്നു ജനസംഖ്യ ചുരുങ്ങി. ദേവികുളം (കുറവ് 4.04 ശതമാനം), ഉടുമ്പഞ്ചോല (0.9%), പീരുമേട് (9.10%), കുട്ടനാട് (5.57%), കാർത്തികപ്പള്ളി (1.25%), ചെങ്ങന്നൂർ (3.87%), തിരുവല്ല (4.72%), മല്ലപ്പള്ളി (3.35%), റാന്നി (4.64%), കോഴഞ്ചേരി (3.4%), അടൂർ (0.41%), പത്തനാപുരം (1.05%) എന്നിവയാണ് ആ താലൂക്കുകൾ.
2011ലെ സെൻസസ് വേറെ 24 താലൂക്കുകളിൽ ജനസംഖ്യാ വർധന തീരെ കുറവാണെന്നും കാണിച്ചു. സംസ്ഥാനത്തെ ശരാശരി വർധനയായ 4.9 ശതമാനത്തിലും താഴെ മാത്രം വർധന ഉള്ളവയാണ് ആ 24 താലൂക്കുകൾ. അന്ന് 63 താലൂക്കുകൾ ആണു സംസ്ഥാനത്ത് ഉണ്ടായിരുന്നത്. അതിൽ പകുതിയിലേറെ ജനസംഖ്യ കുറയുന്നതിലോ അതിനടുത്തോ എത്തിയിരുന്നു.
ജനസംഖ്യയിലെ ഈ പ്രവണത എന്തിലേക്കാണ് വിരൽ ചൂണ്ടുന്നത്? ഇതിലേക്കു നയിച്ചത് എന്താണ്?
(നാളെ: ചൈനയുടെ വഴിയേ കേരളം)
Tags : Keralites Decline Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Population