നേപ്പാളിലെ മിന്നല്‍പ്രളയത്തില്‍ മൃതദേഹങ്ങള്‍ കണ്ടെടുക്കുന്ന സേനാംഗങ്ങൾ.
കണ്ണീരൊഴുക്കുന്ന ഹിമാലയം! നാലു വര്‍ഷംമുമ്പ് ദീപികയിലെ ഇതേ പംക്തിയിലെഴുതിയ ലേഖനത്തിന്റെ തലക്കെട്ടാണിത്. പഠന റിപ്പോര്‍ട്ടുകളും മുന്നറിയിപ്പുകളും പതിവുപോലെ അവഗണിക്കപ്പെട്ടു. പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. നേപ്പാളിലെ മിന്നല്‍പ്രളയത്തില്‍ 475 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പോലീസ് ഇന്നലെ അറിയിച്ചു. 1,545 പേരെ രക്ഷപ്പെടുത്തി. മലയാളികള്‍ അടക്കം 1,500 പേരെ കാണാതായി. ഇവരില്‍ പലരും സുരക്ഷിതരാണെന്നു കരുതാം.
നേപ്പാളിലെ ഭോട്ടെകോശി, ത്രിശൂലി നദീതീരങ്ങളിലെ മിന്നല്‍പ്രളയവും മണ്ണിടിച്ചിലും ജീവഹാനിയും ഞെട്ടലോടെയാണു ലോകം കേട്ടത്. നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ചൈനയുടെ ടിബറ്റൻ മേഖലയിലുണ്ടായ വെള്ളപ്പൊക്കത്തിൽ അഞ്ചു പേര് മരിക്കുകയും 558 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
◄30 മിനിറ്റില്‍ തകര്‍ത്തെറിഞ്ഞു
വെറും 30 മിനിറ്റിനുള്ളില്‍ ത്രിശൂലി നദിയിലെ ജലനിരപ്പ് ഒമ്പതു മീറ്റര്‍ വരെ ഉയര്‍ന്നു. ചെളിയും മഞ്ഞും പാറക്കല്ലുകളും വെള്ളവും നേപ്പാളിലെ ഏഴു ജില്ലകളിലൂടെ ഏകദേശം 170 കിലോമീറ്റര്‍ ദൂരത്തേക്ക് ഒഴുകിയെത്തി. കുത്തിയൊലിച്ചെത്തിയ വെള്ളത്തില്‍ വീടുകള്‍, റോഡുകള്‍, പാലങ്ങള്‍ അടക്കം വഴിയിലെ എല്ലാം തകര്‍ത്തെറിഞ്ഞു.
◄ഒരു ഹിമാലയന്‍ മുന്നറിയിപ്പ്
ഓഗസ്റ്റ് 26ന് നേപ്പാളില്‍ എന്താണു സംഭവിച്ചത്? നേപ്പാള്‍-ചൈന അതിര്‍ത്തിക്കു സമീപമുള്ള റാസുവ ജില്ലയിലുണ്ടായ അതിശക്തമായ മിന്നല്‍പ്രളയം എങ്ങനെയുണ്ടായി? എന്തുകൊണ്ടു മുന്നറിയിപ്പുകളുണ്ടായില്ല? ശരിയായ ഉത്തരം കിട്ടേണ്ട നിരവധി ചോദ്യങ്ങളുണ്ട്. നേപ്പാളിലെ ദുരന്തം കേരളത്തിനുകൂടിയുള്ള മുന്നറിയിപ്പാണ്. ഒരു ഹിമാലയന്‍ മുന്നറിയിപ്പ്! ഹിമാലയന്‍ കൊടുമുടികളിലെ മഞ്ഞുരുകുന്നതിന്റെ നേര്‍സാക്ഷ്യമാണു മഴയില്ലാതെയുള്ള നേപ്പാളിലെ മിന്നല്‍പ്രളയം. ഇന്ത്യന്‍ മഹാസമുദ്രത്തിലെയും അറബിക്കടലിലെയും ജലനിരപ്പ് ഉയരുന്നതിന്റെ പ്രത്യാഘാതം കേരളത്തിനുമുണ്ടാകും.
◄മുല്ലപ്പെരിയാര്‍ വെറും ആശങ്കയല്ല
പരിസ്ഥിതിലോല പ്രദേശങ്ങളായ ഹിമാലയന്‍ താഴ്വരകളും പശ്ചിമഘട്ട മേഖലയുമാണു പ്രകൃതിക്ഷോഭ സാധ്യത കൂടുതലുള്ള പ്രദേശങ്ങള്‍. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയെ ചൊല്ലിയുള്ള ആശങ്കകള്‍ ഇനിയെത്ര കാലം അവഗണിക്കാനാകും? പുതിയ അണക്കെട്ടിനായി കേരളം കൂടുതല്‍ ശബ്ദമുയര്‍ത്തിയേ മതിയാകൂ. അയല്‍ക്കാരുമായി വഴക്കിടാതെ വസ്തുതകള്‍ ബോധ്യപ്പെടുത്താനാകണം. ഇക്കാര്യത്തില്‍ ഉത്തരവാദിത്വത്തില്‍നിന്നു കേന്ദ്രസര്‍ക്കാര്‍ ഒളിച്ചോടരുത്.
◄ചെകുത്താനും കടലിനുമിടയില്‍
ഉരുള്‍പൊട്ടലുകളും മലയിടിച്ചിലുകളും പേമാരിയുമെല്ലാം നാശംവിതയ്ക്കുന്ന മലയോര ജനതയുടെ തീരാവേദന അനുഭവിച്ചവര്‍ക്കേ മനസിലാകൂ. വയനാട്, ഇടുക്കി, പത്തനംതിട്ട, കോട്ടയം അടക്കമുള്ള പല ജില്ലകളും ഈ വര്‍ഷവും വെള്ളപ്പൊക്കത്തിന്റെയും ഉരുള്‍പൊട്ടലിന്റെയും ഇരകളായി. ജനസാന്ദ്രതയേറിയ 590 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കേരളത്തിന്റെ തീരപ്രദേശവും കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഇരയാണ്. കുട്ടനാട്ടിലെയും ഇടനാട്ടിലെയും ജനതയാകട്ടെ ചെകുത്താനും കടലിനുമിടയിലെന്ന നിലയിലാണ്. മാറാരോഗങ്ങളും കൃഷിനാശവും പതിവായിരിക്കുന്നു. സര്‍ക്കാരുകളാകട്ടെ വേണ്ടത്ര ഉണര്‍ന്നിട്ടില്ല.
◄എവിടെ നവകേരള സ്വപ്നം?
2018ലെ മഹാപ്രളയത്തിനു ശേഷം യുഎന്‍ ഏജന്‍സികള്‍ നടത്തിയ പഠനത്തില്‍ (പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്സ് അസസ്മെന്റ്-പിഡിഎന്‍എ) കേരളത്തിന്റെ വീണ്ടെടുപ്പിനും പുനര്‍നിര്‍മാണത്തിനും 31,000 കോടി രൂപ (440 കോടി ഡോളര്‍) വേണ്ടിവരുമെന്നാണു വിലയിരുത്തിയത്. പുനര്‍നിര്‍മിച്ച നവകേരളം എന്നതൊക്കെ സ്വപ്നവും മുദ്രാവാക്യവുമായി ഒതുങ്ങി. അപകടസാധ്യതകളുടെ ലഘൂകരണത്തിലും ദുരന്തനിവാരണത്തിലും വേണ്ടത്ര ആസൂത്രണം പോലുമില്ല.
◄മനുഷ്യകുലത്തിനാകെ വെല്ലുവിളി
സമീപഭാവിയിലെ ഏറ്റവും പ്രധാനപ്പെട്ട ഭീഷണിയും വെല്ലുവിളിയും കാലാവസ്ഥയിലെ അപകടസാധ്യത ആണെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് പറയുന്നു. സ്ഥിതി ഗുരുതരമാണെന്നാണ് എല്ലാ സൂചകങ്ങളും കാണിക്കുന്നത്.
◄ഹിമാലയം ഉരുകിയാല്‍ ബാധിക്കും
ഹിമാലയത്തിലെ മഞ്ഞുകട്ടകള്‍ ഉരുകുന്നതും പര്‍വതങ്ങള്‍ ചുരുങ്ങുന്നതും കേരളത്തെ എങ്ങിനെ ബാധിക്കുമെന്നു ചോദിക്കുന്ന ചിലരുണ്ടാകാമെന്ന് 2022ല്‍ ഇതേ പംക്തിയില്‍ പറഞ്ഞിരുന്നു. നേപ്പാളിലെത്തി ഒരാഴ്ച താമസിച്ചു നടത്തിയ പഠനത്തില്‍ ലഭിച്ച മുന്നറിയിപ്പുകള്‍ ഞെട്ടിച്ചു. കാഠ്മണ്ഡുവിലെ ഇന്റർനാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റഗ്രേറ്റഡ് മൗണ്ടന്‍ ഡെവലപ്മെന്റിലെ മുതിര്‍ന്ന ശാസ്ത്രജ്ഞര്‍, കാലാവസ്ഥാ വിദഗ്ധര്‍, യൂണിവേഴ്സിറ്റി പ്രഫസര്‍മാര്‍ തുടങ്ങിയവരുമായി നടത്തിയ ചര്‍ച്ചകള്‍ കേരളത്തിനുള്ള മുന്നറിയിപ്പുകള്‍ കൂടിയായിരുന്നു.
◄ഭീഷണിയില്‍ കൊച്ചി, മുംബൈ
ആഗോളതാപനത്തിന്റെ ഫലമായി ഹിമാലയത്തിലെ മഞ്ഞുകട്ടകള്‍ ഉരുകുന്നതു ഗുരുതര സ്ഥിതിയിലേക്കാണു നീങ്ങുന്നതെന്ന് ഹിന്ദുകുഷ് ഹിമാലയന്‍ മേഖലയുടെ ഗവേഷണ ശാസ്ത്രജ്ഞരായ ഡോ. ഭൂപേഷ് അധികാരി, ഡോ. അബിദ് ഹുസൈന്, ഡോ. ബന്ദന ഷക്യ എന്നിവര്‍ പറഞ്ഞു. താപനതോതില് ഒരു ഡിഗിയുടെ വര്‍ധനയുണ്ടായാലും ഹിമാലയത്തില്‍നിന്ന് ഉത്ഭവിക്കുന്ന പത്തു പ്രധാന നദികളുടെ തീരങ്ങളില്‍ വെള്ളപ്പൊക്കത്തിനു കാരണമാകും. ഗംഗാ, സിന്ധു, ബ്രഹ്മപുത്ര തുടങ്ങിയ നദീതടങ്ങളിലെ 190 കോടി ജനങ്ങളെയാകും ഇതു ബാധിക്കുക.
പത്തു വര്‍ഷത്തിനുള്ളില്‍ ആഗോള സമുദ്രനിരപ്പ് ശരാശരി 3.1 മില്ലിമീറ്റര്‍ കൂടിയിട്ടുണ്ട്. അടുത്ത പത്തു വര്‍ഷത്തിനകം കൊച്ചി, മുംബൈ, കോല്‍ക്കത്ത, കട്ടക് തുടങ്ങി പല നഗരങ്ങളുടെയും ഭൂരിഭാഗം മേഖലകളും വേലിയേറ്റ ലെവലിനേക്കാള്‍ താഴെയാകുമെന്നാണ് നേച്ചര്‍ കമ്യൂണിക്കേഷന്‍ ജേണലിലെ പഠന റിപ്പോര്‍ട്ട്. 2018ല്‍ മാത്രം ആറുകോടി ആളുകളുടെ ജീവിതത്തെ തീവ്ര കാലാവസ്ഥാ സംഭവങ്ങള്‍ ബാധിച്ചുവെന്ന് ഐക്യരാഷ്ട്രസഭയുടെ യുണൈറ്റഡ് നേഷന്‍സ് ഓഫീസ് ഫോര്‍ ഡിസാസ്റ്റര്‍ റിസ്ക് റിഡക്ഷന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലുണ്ട്.
◄പരിസ്ഥിതിസൗഹൃദമാകട്ടെ
പ്രാദേശിക പാരിസ്ഥിതിക, ആവാസവ്യവസ്ഥയുടെ പ്രത്യേകതകളെ സമന്വയിപ്പിക്കുന്ന എന്‍ജിനിയറിംഗ് പരിഹാരങ്ങളില്‍ കേരളം ശ്രദ്ധ ചെലുത്തുമെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ പതിനാലാം പഞ്ചവത്സര പദ്ധതിയുടെ സമീപന പേപ്പറില്‍ പറയുന്നുണ്ട്. പക്ഷേ ദുരന്തസാധ്യത ലഘൂകരിക്കാന്പോലും നമുക്കു കഴിയുന്നില്ല.
പ്രകൃതിയുമായി ചേര്‍ന്ന ശാസ്ത്രീയവും സുസ്ഥിരവുമായ ബഹുമുഖ പരിഹാരങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. അതതു മേഖലയിലെ ജനതയുടെ സുരക്ഷയും സംരക്ഷണവും ജിവിതമാര്ഗവും ഉറപ്പാക്കിയാകണം എല്ലാ ബദല്‍ മാര്‍ഗങ്ങളും ഉണ്ടാക്കേണ്ടത്.
◄ഹരിതാഭവാസം അവകാശം
ജെന്‍ സിക്കും ജെന്‍ ആല്‍ഫയ്ക്കും ഹരിതാഭമായ വാസം ഉറപ്പാക്കാനും മലിനീകരണം കുറയ്ക്കാനും നമുക്കു ബാധ്യതയുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചു കൂടുതല്‍ അറിയുന്നതിനോ കൂടുതല്‍ പ്രവര്‍ത്തിക്കുന്നതിനോ 25 വര്‍ഷം മുമ്പ് ആളുകള്‍ക്കു കാത്തിരിക്കാമായിരുന്നു. ഇനി ഒഴിവുകഴിവില്ല - ദക്ഷിണാഫ്രിക്കന്‍ നേതാവ് ബിഷപ് ഡെസ്മണ്ട് ടുട്ടു പറഞ്ഞതെങ്കിലും മറക്കാതിരിക്കുക.
Tags : Himalayas Tears Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash