പ്രതീകാത്മക ചിത്രം - എഐ
ചോർന്നൊലിക്കുന്ന മേൽക്കൂരകളും ശുചിമുറികളുടെ അഭാവവും കുടിവെള്ളമില്ലാത്ത ദിനങ്ങളും സഹിക്കാവുന്നതിനും അപ്പുറമായപ്പോൾ ആ കുരുന്നുകൾ പഠനമുറി വിട്ട് തെരുവിലിറങ്ങി. രാഷ്ട്രീയ പാർട്ടികളുടെ കൊടികളോ മുതിർന്നവരുടെയോ അധ്യാപകരുടെയോ കൈത്താങ്ങോ ഇല്ലാതെ, സ്വന്തം ഭാവി സംരക്ഷിക്കാൻ ഭരണകൂടത്തിനു മുന്നിലേക്ക് അവർ നിശ്ചയദാർഢ്യത്തോടെ നടന്നുചെന്നു.
ഉത്തർപ്രദേശും മധ്യപ്രദേശും ബിഹാറും മുതൽ മഹാരാഷ്ട്രയും രാജസ്ഥാനും വരെയുള്ള പത്തോളം സംസ്ഥാനങ്ങളിലാണ് 2010നു ശേഷം ജനിച്ച ‘ജെൻ ആൽഫ’ തലമുറയുടെ പ്രക്ഷോഭങ്ങൾ രണ്ടുമാസമായി കൊടുങ്കാറ്റായി വീശുന്നത്.ഡിജിറ്റൽ സാങ്കേതികവിദ്യയിലും സോഷ്യൽ മീഡിയയിലും വളർന്ന ഈ തലമുറ വളരെ വേഗത്തിലാണു സമരങ്ങൾ ഏകോപിപ്പിക്കുന്നത്.
ദേശീയ തലത്തിൽ ശ്രദ്ധ നേടിയ നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരേയുണ്ടായ യുവജന സമരങ്ങളാണ് തങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്താൻ ഈ കൊച്ചുകൂട്ടങ്ങൾക്ക് പ്രചോദനമായത്. യുഎൻ കൺവൻഷനും ഇന്ത്യൻ ഭരണഘടനയും വാഗ്ദാനം ചെയ്യുന്ന ശുദ്ധജലം, വൃത്തിയുള്ള ശുചിമുറികൾ, പോഷകാഹാരം, സുരക്ഷിതമായ സ്കൂൾ യാത്ര തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ പോലും നിഷേധിക്കപ്പെടുന്ന ദുരവസ്ഥയ്ക്കെതിരേയാണ് ഇവരുടെ പോരാട്ടം.
കുട്ടികളുടെ സമരം ശക്തമായതോടെ കളക്ടർമാരും ജനപ്രതിനിധികളും നേരിട്ടെത്തി നിവേദനങ്ങൾ സ്വീകരിക്കാനും ഉറപ്പുകൾ നൽകാനും നിർബന്ധിതരായി. കുട്ടികളുടെ പ്രശ്നങ്ങളെ സഹാനുഭൂതിയോടെ കാണണമെന്ന് മുതിർന്ന രാഷ്ട്രീയ നേതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്.
അധികൃതർ അടിയന്തര വാഗ്ദാനങ്ങൾ നൽകുന്നുണ്ടെങ്കിലും തങ്ങളുടെ ആവശ്യങ്ങൾ പൂർണമായും നടപ്പിലാകും വരെ പോരാട്ടം തുടരുമെന്ന ഉറച്ച നിലപാടിലാണ് ഈ കൊച്ചു സമരക്കാർ.
സമരച്ചൂടിൽ വിവിധ സംസ്ഥാനങ്ങൾ
മധ്യപ്രദേശ്: ഉജ്ജൈനിൽ തങ്ങളുടെ സ്കൂൾ 6-10 കിലോമീറ്റർ അകലേക്കു മാറ്റാനുള്ള നീക്കത്തിനെതിരേ മുന്നൂറിലേറെ പെൺകുട്ടികൾ കളക്ടറേറ്റിനു മുന്നിൽ നടത്തിയ കുത്തിയിരിപ്പു സമരം ഒടുവിൽ വിജയം കണ്ടു. യാത്രച്ചെലവും സുരക്ഷാ ആശങ്കകളും ഉന്നയിച്ച സമരത്തിനൊടുവിൽ മുഖ്യമന്ത്രി മോഹൻ യാദവിന്റെ നിർദേശപ്രകാരം കുട്ടികൾക്ക് നിലവിലെ കാമ്പസിൽത്തന്നെ പഠനം തുടരാൻ കളക്ടർ റോഷൻ കുമാർ സിംഗ് ഉത്തരവിട്ടു.
വിദിഷയിലെ സിറോഞ്ചിൽ സ്വകാര്യ ബസ് നിരക്ക് 10-15 രൂപയിൽനിന്ന് ഒറ്റയടിക്ക് 25 രൂപയായി വർധിപ്പിച്ചതിനെതിരേ കന്യ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ ബസ് സ്റ്റാൻഡിൽ തടിച്ചുകൂടി പ്രതിഷേധിച്ചു. ജനപ്രതിനിധികളും ഭരണകൂടവും ഇടപെട്ടതോടെ കുട്ടികളിൽനിന്ന് പഴയ നിരക്കുതന്നെ ഈടാക്കാൻ ഉത്തരവായി.
എൻസിഇആർടിയുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ ഡെമോൺസ്ട്രേഷൻ മൾട്ടി പർപ്പസ് സ്കൂളുകൾ കേന്ദ്രീയ വിദ്യാലയ സംഘാടനുമായി ലയിപ്പിക്കാനുള്ള നീക്കത്തിനെതിരേ ഭോപ്പാലിൽ നാനൂറോളം വിദ്യാർഥികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പുതിയ ബോധനരീതികൾ വികസിപ്പിക്കുന്നതിനും പരീക്ഷണങ്ങൾക്കുമായി 1965 ഡിസംബറിൽ ഭോപ്പാൽ, അജ്മീർ, മൈസൂരു, ഭുവനേശ്വർ എന്നിവിടങ്ങളിൽ സ്ഥാപിച്ച ഈ സ്ഥാപനങ്ങൾ കെവിഎസിന്റെ ഭാഗമാകുന്നതോടെ തനിമയും ഗുണനിലവാരവും നഷ്ടപ്പെടുമെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ഏഴിലെ എൻസിഇആർടി ഉത്തരവിനെതിരേ ഡിഎംഎസിനെ രക്ഷിക്കുക, ഞങ്ങൾക്കു നീതി ലഭ്യമാക്കുക തുടങ്ങിയ പ്ലക്കാർഡുകളേന്തി എത്തിയ കുട്ടികൾ റീജണൽ കോളജ് പ്രിൻസിപ്പൽ പ്രഫ. എസ്.കെ. ഗുപ്തയ്ക്ക് നിവേദനം നൽകി. ലയനനീക്കം ഉപേക്ഷിച്ചില്ലെങ്കിൽ വരുംദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്.
ഉത്തർപ്രദേശ്: ഫത്തേപ്പുരിൽ ശുചിമുറിയും ഫാനുകളും ആവശ്യപ്പെട്ട് 1,500 കുട്ടികൾ ആറു മണിക്കൂർ ധർണ നടത്തിയപ്പോൾ, കനൗജിൽ മോശം ഭക്ഷണത്തിനെതിരേ കുട്ടികൾ ഹോസ്റ്റലിൽ അടച്ചിരുന്നു. തകർന്ന റോഡ് നന്നാക്കാൻ ഹമീർപുരിൽ 300 കുട്ടികൾ ആറു കിലോമീറ്റർ നടന്ന് കളക്ടറേറ്റിലേക്കു മാർച്ച് നടത്തി.
മറ്റു സംസ്ഥാനങ്ങൾ: ബിഹാറിലെ ഗയയിൽ ഉച്ചഭക്ഷണ ക്ഷാമത്തിനെതിരേ കുട്ടികൾ തെരുവിലിറങ്ങിയപ്പോൾ, മഹാരാഷ്ട്രയിലും രാജസ്ഥാനിലും അധ്യാപകരുടെ കുറവിനെതിരേ ക്ലാസുകൾ ബഹിഷ്കരിച്ചായിരുന്നു കുട്ടികളുടെ പ്രതിഷേധം.
ജെൻസി പ്രക്ഷോഭത്തിന്റെ സ്വാധീനം
നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരേ രാജ്യവ്യാപകമായി നടന്ന വിദ്യാർഥി പ്രക്ഷോഭങ്ങളും അതിനെത്തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചതും ഇളമുറക്കാരായ വിദ്യാർഥികൾക്ക് തങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്താൻ പ്രചോദനമായി.
നിയമപരമായ അവകാശങ്ങൾ കടലാസിലൊതുങ്ങുന്ന പശ്ചാത്തലത്തിൽ, സ്കൂളുകളിലെ ദുരവസ്ഥ തുറന്നുകാട്ടാൻ ‘കോക്രോച്ച് ജനതാ പാർട്ടി’ മഹാരാഷ്ട്രയിലെ ഹിംഗോളിയിൽനിന്ന് "സ്കൂൾ ഠീക് കരോ'എന്ന പേരിൽ രാജ്യവ്യാപക സാമൂഹിക ഓഡിറ്റിംഗിന് തുടക്കം കുറിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സിജെപി പ്രവർത്തകർ സ്കൂളുകളിലെത്തി ദുരവസ്ഥ സമൂഹമാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിക്കുന്നു. ഇതോടെ വിറളിപൂണ്ട ചില സംസ്ഥാന സർക്കാരുകൾ, പുറത്തുനിന്നുള്ളവർ സ്കൂളുകളിലെത്തി വീഡിയോ ചിത്രീകരിക്കുന്നത് തടഞ്ഞിരിക്കുകയാണ്. ‘സ്കൂൾ ഠീക് കരോ’പ്രചാരണത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിലെ ഔസയ്ക്കടുത്തുള്ള സ്കൂളിൽ പ്രവേശിച്ചതിന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയ്ക്കെതിരേ അധികൃതരുടെ നിർദേശപ്രകാരം പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
കോക്രോച്ച് ജനതാ പാർട്ടി പ്രവർത്തകരും പ്രദേശവാസികളും തമ്മിൽ സംഘർഷമുണ്ടായതോടെ ശ്രദ്ധാകേന്ദ്രമായ ജയ്പുർ രാംപുരയിലെ സർക്കാർ പ്രൈമറി സ്കൂളിന് പുതിയ കെട്ടിടം നിർമിക്കാൻ രാജസ്ഥാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
സിജെപി കാന്പയിനിന്റെ ഭാഗമായുള്ള സ്കൂൾ സന്ദർശനം ഗ്രാമവാസികളുമായി സംഘട്ടനത്തിൽ കലാശിച്ചതിന്റെ പിറ്റേദിവസം രാത്രി വൈകിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
കണക്കുകളിലെ തട്ടിപ്പും യാഥാർഥ്യവും
വിദ്യാഭ്യാസ അവകാശ നിയമപ്രകാരം 35 കുട്ടികൾക്ക് ഒരു അധ്യാപകൻ വേണമെന്നിരിക്കെ, രാജ്യത്തെ ഒരു ലക്ഷത്തിലധികം സ്കൂളുകൾ ഒരൊറ്റ അധ്യാപകനെ മാത്രം ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. മറുഭാഗത്ത്, കുട്ടികളേയില്ലാത്ത 5,663 സ്കൂളുകളിൽ 20,000ത്തിലേറെ അധ്യാപകർ ജോലി ചെയ്യുന്നു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ "യുഡിഐഎസ്ഇ പ്ലസ്’ കണക്കുകൾ പ്രകാരം രാജ്യത്തെ 99% സർക്കാർ സ്കൂളുകളിലും ശുചിമുറിയും 99.6% സ്കൂളുകളിൽ ശുദ്ധജലവുമുണ്ട്. എന്നാൽ സമരം ചെയ്യുന്ന വിദ്യാർഥികൾ പുറത്തുവിടുന്ന തത്സമയ ദൃശ്യങ്ങൾ ഈ അവകാശവാദങ്ങളുടെ മുനയൊടിക്കുന്നതാണ്.
സ്കൂളുകളിലെ ദുരവസ്ഥ തുറന്നെഴുതിയാൽ ജോലി പോകുമെന്ന ഭയത്താൽ പ്രധാന അധ്യാപകർ വിവരശേഖരണ പോർട്ടലുകളിൽ വ്യാജ വിവരങ്ങൾ രേഖപ്പെടുത്തുന്നതാണ് ഈ വൻ അന്തരം സൃഷ്ടിക്കുന്നത്. കഴിഞ്ഞ വർഷം രാജസ്ഥാനിലെ പിപ്ലോഡി ഗവ. സ്കൂളിന്റെ മേൽക്കൂര തകർന്ന് ഏഴു കുട്ടികൾ മരിച്ച സംഭവം ഇതിനൊരു ഉദാഹരണമാണ്. ഈ കെട്ടിടത്തിന് കേടുപാടുകൾ ഇല്ലെന്നാണ് പോർട്ടലിൽ രേഖപ്പെടുത്തിയിരുന്നത്.
Tags : Children Demanding Rights Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash