വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ
ജയ്പുർ: രാജസ്ഥാനിലെ കോട്ട ജില്ലയിൽ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ 27 വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തിങ്കളാഴ്ച ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് വിദ്യാർഥികൾക്ക് തലവേദന, തലകറക്കം, ഛർദി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത്.
വിവരമറിഞ്ഞ ഉടൻ മെഡിക്കൽ സംഘത്തെ സ്കൂളിലേക്ക് അയച്ചതായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ രൂപ് സിംഗ് മീണ അറിയിച്ചു. ഏകദേശം 27 കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടതായും ഇതിൽ 10 മുതൽ 12 വരെ കുട്ടികളെ മെഡിക്കൽ കോളജിൽ എത്തിച്ചതായും മീണ പറഞ്ഞു. ഇവരിൽ നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മറ്റ് കുട്ടികളെയും മെഡിക്കൽ സംഘം പരിശോധിച്ച് ആവശ്യമായ പ്രാഥമിക ചികിത്സ നൽകി.
കുട്ടികളുടെ ആരോഗ്യനിലയിൽ ഗുരുതരമായ മാറ്റങ്ങളുണ്ടാകാതിരിക്കാൻ എല്ലാവരെയും നിരീക്ഷണത്തിലാക്കിയിരിക്കുകയാണെന്നും അവരുടെ ജീവൽസൂചകങ്ങൾ സാധാരണ നിലയിലാണെന്ന് ഉറപ്പാക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
രാജസ്ഥാൻ മന്ത്രി മദൻ ദിലാവറും ആശുപത്രിയിലെത്തി ചികിത്സയിൽ കഴിയുന്ന കുട്ടികളെ സന്ദർശിക്കുകയും ഡോക്ടർമാരുമായി സംസാരിക്കുകയും ചെയ്തു. എല്ലാ കുട്ടികളും നിലവിൽ സുരക്ഷിതരാണെന്നും അപകടനില തരണം ചെയ്തതായും അദ്ദേഹം അറിയിച്ചു.