പ്രതീകാത്മക ചിത്രം - എഐ
1986ലാണ് ഏഷ്യൻ ആനകളെ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN) റെഡ് ലിസ്റ്റിൽ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. 50 വർഷംകൊണ്ട് ഏഷ്യൻ ആനകളുടെ എണ്ണം പകുതിയായി കുറഞ്ഞു എന്നതായിരുന്നു കാരണം.
അന്ന് ഏകദേശം 17,000 ആനകളാണ് ഇന്ത്യയിലെ കാടുകളിൽ ഉണ്ടായിരുന്നത്. ഇന്നത് മുപ്പത്തിനായിരത്തോളമായി. ഇന്ന് രാജ്യത്തെ 14 സംസ്ഥാനങ്ങളിലായി 33 ആന സങ്കേതങ്ങളും 150 പ്രഖ്യാപിത ആനത്താരകളുമുണ്ട്. 80,777 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഇവ സ്ഥിതിചെയ്യുന്നത്.
1992ലായിരുന്നു രാജ്യത്ത് പ്രോജക്ട് എലിഫന്റ് പദ്ധതി തുടങ്ങിയത്. അതുവഴി കോടിക്കണക്കിന് രൂപ ആനസംരക്ഷണ പ്രവർത്തനങ്ങൾക്കു ചെലവഴിച്ചു. ശക്തമായ വന്യജീവി സംരക്ഷണ നിയമങ്ങൾ ഉള്ളതുകൊണ്ടുതന്നെ ആനവേട്ടകൾ പേരിനു മാത്രമായി ചുരുങ്ങി. ഐയുസിഎൻ റെഡ് ലിസ്റ്റിൽ ഏഷ്യൻ ആനകളെ ഉൾപ്പെടുത്തി നാലു പതിറ്റാണ്ടും പ്രോജക്ട് എലിഫന്റ് തുടങ്ങി മൂന്നര നൂറ്റാണ്ടും പൂർത്തിയാകുമ്പോൾ അവയുടെ സ്റ്റാറ്റസ് പരിശോധിച്ചു മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമാണ്.
ഏഷ്യയിലെ 13 രാജ്യങ്ങളിലായി അമ്പതിനായിരത്തിലേറെ കാട്ടാനകളുള്ളതിൽ 30,000ത്തിലേറെയും ഇന്ത്യയിലാണ്. അതായത് മൊത്തം എണ്ണത്തിന്റെ 60 ശതമാനത്തിലേറെ. ഇതിൽ ഇന്തോനേഷ്യയിലെ സുമാത്രൻ ആനകളും ഇന്തോനേഷ്യയിലെയും മലേഷ്യയിലെയും ബോർണിയോ കാടുകളിലെയും ബോർണ്യൻ ആനകളും 1500 എണ്ണത്തിൽ താഴെ മാത്രമേ ഉള്ളൂവെങ്കിലും അവയെയൊക്കെ ഏഷ്യൻ ആനകൾ എന്ന ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്.
ഇതുകൂടാതെ തായ്ലൻഡിലും ശ്രീലങ്കയിലും പതിനായിരത്തിലേറെ ആനകളെ മെരുക്കിയെടുത്ത് ടൂറിസത്തിനും തടി പിടിക്കാനുമൊക്കെ ഉപയോഗിക്കുന്നുണ്ട്. എന്നാൽ, ഇന്ത്യയിൽ ക്ഷേത്രാചാരങ്ങൾക്കുപോലും ആനയെ കിട്ടാത്ത സ്ഥിതിയാണുള്ളത്. ഏതാനും വർഷങ്ങൾക്കു മുന്പ് ആയിരത്തിലേറെ നാട്ടാനകൾ ഉണ്ടായിരുന്ന നമ്മുടെ സംസ്ഥാനത്ത് ഇന്ന് മുന്നൂറിൽ താഴെ ആനകൾ മാത്രമാണുള്ളത്.
നയപരമായ മാറ്റങ്ങളുടെ ആവശ്യകതയും തടസങ്ങളും
ആനകളുടെ സംരക്ഷണത്തിൽ ഇന്ത്യ ബഹുദൂരം മുന്നോട്ടു പോയിട്ടും എന്തുകൊണ്ടാണ് ഏഷ്യൻ ആനകൾ ഇപ്പോഴും വംശനാശ ഭീഷണി നേരിടുന്നവയുടെ പട്ടികയിൽ തുടരുന്നത്? യഥാർഥത്തിൽ ഇന്ത്യൻ ആനകൾ ഒരു പ്രത്യേക സ്പീഷിസ് ആണ്. ഇവയെ ഏഷ്യൻ ആനകളിൽനിന്നു വേർപെടുത്തി, വംശനാശഭീഷണിയിൽനിന്ന് ഒഴിവാക്കി ‘വൾനറബിൾ’ ഗ്രൂപ്പിൽ ഒരു പ്രത്യേക സ്പീഷിസ് ആയി ഉൾപ്പെടുത്തേണ്ടതുണ്ട്. എന്നാൽ, ഇത്തരമൊരു ആവശ്യം കേന്ദ്രസർക്കാരിന്റെ മുമ്പിലോ ഐയുസിഎന്നിന്റെ ഭാഗമായ ഏഷ്യൻ എലിഫന്റ് സ്പെഷ്യലിസ്റ്റ് ഗ്രൂപ്പിന്റെ അജൻഡകളിലോ ഇടംപിടിക്കാതിരിക്കുന്നത് വിദേശസഹായത്തോടുകൂടി പ്രവർത്തിക്കുന്ന ചില എൻജിഒകളുടെയും അവർക്കു കുടപിടിക്കുന്ന സ്പെഷ്യലിസ്റ്റ് ഗ്രൂപ്പുകളിൽ അംഗങ്ങളായ ചില ആനവിദഗ്ധരുടെയും താത്പര്യങ്ങൾ മൂലമാണ്.
ചൈനയുടെ ദേശീയ മൃഗവും ഡബ്ല്യുഡബ്ല്യുഎഫിന്റെ ഔദ്യോഗിക ചിഹ്നവുമായ ഭീമൻ പാണ്ടകളെ 1988 മുതൽ ഐയുസിഎൻ റെഡ് ലിസ്റ്റിൽ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ ഗണത്തിലാണ് ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ, മൂന്നു പതിറ്റാണ്ടുകൊണ്ട് ചൈന നടത്തിയ തീവ്ര സംരക്ഷിത പ്രവർത്തനങ്ങളുടെ ഫലമായി 2016ൽ പാണ്ടകളുടെ എണ്ണം 17 ശതമാനം വർധിച്ച് 1864 ആയി ഉയർന്നു. അതോടെ 2016ൽ ഐയുസിഎൻ ഇവയെ വൾനറബിൾ ഗണത്തിലേക്കു തരംതാഴ്ത്തി.
പാണ്ടകളുടെ കാര്യത്തിൽ ചൈന കൈവരിച്ച ഈ മാതൃക ഇന്ത്യൻ ആനകളുടെ കാര്യത്തിലും മാതൃകയാക്കാവുന്നതാണ്. ഏഷ്യൻ ആനകൾ എന്ന വിശാലമായ കാറ്റഗറിയുടെ പേരിൽ ഇന്ത്യൻ ആനകളെ ഇപ്പോഴും വംശനാശ ഭീഷണി നേരിടുന്നവയുടെ പട്ടികയിൽ നിലനിർത്തുന്നത് യാഥാർഥ്യങ്ങളോട് നീതി പുലർത്തുന്നതല്ല. വസ്തുത പരിശോധിച്ചാൽ നമ്മുടെ കാടുകളുടെ വാഹകശേഷിക്കപ്പുറത്താണ് ഇന്ന് ഇന്ത്യൻ ആനകളുടെ യഥാർഥ കണക്ക്. പക്ഷേ, സംഘടിത ശക്തികളുടെ പിൻബലത്തിൽ നടക്കുന്ന കണക്കെടുപ്പിൽ അവ അട്ടിമറിക്കപ്പെടുന്നു എന്നുമാത്രം.
രൂക്ഷമാകുന്ന വന്യജീവി ആക്രമണങ്ങൾ
പ്രതിവർഷം അറുനൂറിലേറെ ആളുകളാണ് ഇന്ത്യയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. അലിയൻസ് ഫോർ സസ്റ്റൈനബിൾ & ഹോളിസ്റ്റിക് അഗ്രിക്കൾച്ചർ പുറത്തുവിട്ട കണക്കുകൾ പ്രകാരം പ്രതിവർഷം എട്ടു മുതൽ പത്തു ലക്ഷം വരെ ഹെക്ടർ കൃഷിയാണ് ഇന്ത്യയിൽ കാട്ടാനകൾ നശിപ്പിക്കുന്നത്. അതായത്, മൂവായിരം കോടിയോളം രൂപയുടെ കാർഷികനഷ്ടമാണ് പ്രതിവർഷം രാജ്യത്ത് ആനകൾ മൂലമുണ്ടാകുന്നത്. എന്നാൽ, തുച്ഛമായ തുക മാത്രമാണ് കർഷകർക്ക് നഷ്ടപരിഹാരമായി ലഭിക്കുന്നത്.
1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഏറ്റവും കൂടുതൽ സംരക്ഷണം ലഭിക്കുന്ന ഷെഡ്യൂൾ ഒന്നിലാണ് ആനകളെ ഉൾപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ അക്രമകാരികളായ കാട്ടാനകളെ നേരിടുന്നതിനുപോലും കർശനമായ എസ്ഒപിയും നിയമങ്ങളും പാലിക്കേണ്ടിവരുന്നു.
ഈ പ്രതിസന്ധികൾക്കൊക്കെ മാറ്റമുണ്ടാവണമെങ്കിൽ ആദ്യം വേണ്ടത് ഇന്ത്യൻ ആനകളെ ഐയുസിഎന്നിന്റെ റെഡ് ലിസ്റ്റിൽ വംശനാശ ഭീഷണി നേരിടുന്ന ജീവി എന്ന ഗണത്തിൽനിന്നു മാറ്റി വൾനറബിൾ എന്ന ഗണത്തിൽ പെടുത്തുകയാണ്. ഈ നിർദേശം മുന്നോട്ടുവച്ചുകഴിഞ്ഞു. ഇത് നേടിയെടുക്കണമെങ്കിൽ കർഷക സംഘടനകളും ജനപ്രതിനിധികളുമൊക്കെ ഒത്തൊരുമിച്ചു പ്രവർത്തിക്കേണ്ടിയിരിക്കുന്നു.
Tags : Elephant Population ConservationModel Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash