പ്രതീകാത്മക ചിത്രം
ഒരു മാസം മുമ്പ് സൗദി അറേബ്യയും തുർക്കിയും പാക്കിസ്ഥാനും സംയുക്തമായി ഒരു സൈനിക ഉടമ്പടിയുണ്ടാക്കിയെന്ന വാർത്ത നമ്മൾ കണ്ടു. ഇതിൽ ഏതെങ്കിലും രാജ്യത്തിനെതിരേ ആക്രമണമുണ്ടായാൽ മറ്റു രണ്ടു രാജ്യങ്ങളും സഹായത്തിനെത്തുമെന്നാണ് ഉടമ്പടി.
ഒരർഥവുമില്ലാതെയുണ്ടാക്കിയ തട്ടിപ്പ് കരാറാണിതെന്നു കാര്യങ്ങൾ മനസിലാക്കിയാൽ വ്യക്തമാവും. പ്രസ്തുത കരാർ ഇന്ത്യക്കകത്തു ചർച്ചകൾക്കു വഴിവച്ചു. പാകിസ്ഥാനുമായി സിന്ദൂർ പോലെ ഇനിയുമൊരു യുദ്ധമുണ്ടാകുകയാണെങ്കിൽ സൗദിയോ തുർക്കിയോ നമ്മെ ആക്രമിക്കുമെന്ന ആശങ്കയായിരുന്നു ആ ചർച്ചകളിൽ ഭൂരിപക്ഷവും.
നിലവിലെ സാഹചര്യങ്ങൾ പരിശോധിച്ചാൽ അതിന് ഒരു സാധ്യതയും കാണുന്നില്ല. കാരണം ഇറാനും ഇറാന്റെ ഉറ്റ ചങ്ങാതിയായ യമനിലെ ഷിയാ വിഭാഗത്തിൽപെട്ട സായുധസംഘടനയായ ഹൂതികളും സൗദി അറേബ്യയെ ഇപ്പോൾ ആക്രമിച്ചുകൊണ്ടിരിക്കയാണ്. ഇറാൻ മിസൈലുകൾ സൗദിയുടെ നഗരങ്ങളെയും എണ്ണപ്പാടങ്ങളെയുമെല്ലാം പലതവണ ആക്രമിച്ചിട്ടുണ്ട്. അതിനുപുറമേ ഇറാന്റെ ആയുധങ്ങളുപയോഗിച്ച് സൗദിയിലെ വലിയ എണ്ണശേഖരണ കേന്ദ്രങ്ങളെ നശിപ്പിച്ചിട്ടുമുണ്ട്.
ഇറാൻ-അമേരിക്ക യുദ്ധം നിലനില്ക്കുന്നതിനാൽ ഹോർമൂസ് വഴി ആർക്കും എണ്ണ കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമായതിനാൽ റെഡ് സീ (ചെങ്കടൽ)യും ബാബ്-ഏൽ-മാൻഡെബ് കടലിടുക്ക് വഴിയാണ് സൗദിയും കുവൈറ്റും യുഎഇയുമെല്ലാം പെട്രോളിയം ഉത്പന്നങ്ങൾ കടത്തിവിടുന്നത്. എന്നാൽ, ഹൂതികൾ ഇപ്പോൾ അൽ മോച്ചാ പോർട്ട് കൈയടക്കിവച്ചിരിക്കുന്നുതിനാലും ചെങ്കടലിൽ പ്രതിരോധം സൃഷ്ടിച്ച് ആക്രമണം നടത്തുന്നതിനാലും അതിനും സാധ്യമല്ലാതായിരിക്കുന്നു. കരാറുണ്ടാക്കിയെങ്കിലും പാക്കിസ്ഥാനും യമനും തുർക്കിയുമൊന്നും അതിലിടപെടുന്നതു നമ്മൾ കാണുന്നില്ല. അതുപോലെ കുർദ് മലേഷ്യൻസ് കാലങ്ങളായി തുർക്കിയിൽ ആക്രമണം നടത്തിവരുമ്പോൾ പാക്കിസ്ഥാനോ സൗദിയോ എന്തുകൊണ്ട് ഇടപെടുന്നില്ല? ഇതിനു പലകാരണങ്ങളുമുണ്ട്.
ഏതെങ്കിലുമൊരു രാജ്യത്തെ വിദൂരമായിരുന്നുകൊണ്ട് ആക്രമിച്ചു കീഴടക്കാൻ ഇന്നു പ്രയാസമാണ്. അമേരിക്ക-ഇറാൻ യുദ്ധം അതിനുദാഹരണമാണ്. സ്വന്തം രാജ്യത്തിന്റെ ഭൂമിശാസ്ത്രം വിദഗ്ധമായി ഉപയോഗിക്കുന്ന ഇറാനെയാണ് ഈ യുദ്ധത്തിൽ നമ്മൾ കാണുന്നത്. അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും വലിയ നഷ്ടങ്ങളുണ്ടാവുമ്പോൾ ഇറാന് അമേരിക്ക ഉണ്ടാക്കുന്ന നഷ്ടം വളരെ ചെറുതാണ്. കരമാർഗമോ കടൽമാർഗമോ വ്യോമമാർഗമോ ആയാലും മാസങ്ങൾ എടുത്തിട്ടുപോലും ഇറാനെ തകർക്കാൻ അമേരിക്കൻ സൈന്യത്തിനു കഴിയുന്നില്ല. ഇപ്പോൾ യുദ്ധം അമേരിക്കയുടെ മാത്രം കാര്യമായി ചുരുങ്ങിപ്പോയിരിക്കുന്നു. ഇതുതന്നെയാണ് ഏഴായിരം പട്ടാളക്കാരെ കരാറിന്റെയടിസ്ഥാനത്തിൽ സൗദിയുടെ സഹായത്തിനയച്ച പാക്കിസ്ഥാന്റെയും അവസ്ഥ. അവർ അവിടെയെത്തി തമ്പടിച്ചു കഴിയുന്നതേയുള്ളൂ. യുദ്ധം നടന്നുകഴിഞ്ഞയിടത്തിൽ സുഹൃദ് രാജ്യങ്ങൾക്കിടപെടുന്നതിന് അന്താരാഷ്ട്ര ഉമ്പടിപ്രകാരം ചില പരിമിതികളുണ്ട്.
മറ്റു കാരണങ്ങൾ നോക്കുകയാണെങ്കിൽ സുഹൃദ് രാജ്യത്തിലേക്ക് സൈന്യത്തെ അയയ്ക്കുന്നതിനു വരുന്ന ചെലവ്, സൈനികന്റെ മരണമുൾപ്പടെയുണ്ടാകുന്ന നഷ്ടം, അവരുടെ കുടുംബാംഗങ്ങളോട് രാജ്യം എന്താണ് പറയുക എന്ന ആശയക്കുഴപ്പം, സൈന്യത്തിനു നല്കേണ്ട ആയുധങ്ങൾക്കും ബോംബുകൾക്കും മിസൈലുകൾക്കും മറ്റും വരുന്ന ചെലവ് തുടങ്ങിയ കാര്യങ്ങൾക്ക് പാക്കിസ്ഥാനെപ്പോലെ ഒരു രാജ്യത്തിനു പണമെവിടെനിന്നാണു ലഭിക്കുക? ഇറാനെതിരേ യുദ്ധംചെയ്ത് അമേരിക്കയുടെ ആയുധശേഖരം തീർന്നുകൊണ്ടിരിക്കുന്ന അവസ്ഥയാണ്. പുതിയ ആയുധങ്ങൾ നിർമിച്ചെടുക്കാൻ കാലം പിടിക്കും. അപ്പോഴാണ് ഒരു കരാറിന്റെ പിൻബലത്തിൽ പാക്കിസ്ഥാൻ യുദ്ധം ചെയ്യുമെന്ന് നമ്മൾ ആശങ്കപ്പെടുന്നത്.
ഇറാനും സൗദിയും തമ്മിലുള്ള യുദ്ധത്തിലോ ഇറാനും ഹൂതികളും തമ്മിലുള്ള യുദ്ധത്തിലോ എന്തു കരാറുണ്ടാക്കിയാലും പാക്കിസ്ഥാന് ഇടപെടാൻ കഴിയില്ല എന്നർഥം. അഥവാ യുദ്ധം ചെയ്താൽ പിന്നെയത് ഇറാനും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധമായിത്തീരും. അതായത് ഗൾഫ് ആക്രമണത്തോടൊപ്പം പാക്കിസ്ഥാനെയും ആക്രമിക്കുമെന്നു സാരം. ഹൂതികളുടെ ആക്രമണവും പാക്കിസ്ഥാൻ നേരിടേണ്ടിവരും. അവരെ രക്ഷിക്കാൻ സൗദിക്കോ തുർക്കിക്കോ സാധിക്കില്ല.
ഇത്തരം അർഥശൂന്യമായ കരാറുകൾകൊണ്ടു നമുക്കു ഭയപ്പെടാൻ ഒന്നുമില്ല. ആരുമായി എന്തു കരാറുണ്ടാക്കിയാലും രാജ്യസുരക്ഷ പ്രധാനമായും സ്വന്തം നിലയ്ക്കുതന്നെ വേണ്ടിവരും. നാറ്റോ കരാറുകൊണ്ട് അമേരിക്കയ്ക്ക് എന്തു ഗുണമുണ്ടായി? യുക്രെയ്ൻ-റഷ്യൻ യുദ്ധത്തിലും നമ്മളതു കാണുന്നു. ചങ്ങാത്തവും കരാറുമൊക്കെയുണ്ടെങ്കിലും യുക്രെയ്നിനെ സഹായിക്കാൻ അമേരിക്കയ്ക്കോ റഷ്യയെ സഹായിക്കാൻ ചൈനയ്ക്കോ സാധിക്കുന്നില്ല. ഇറാൻ-അമേരിക്ക യുദ്ധം ഇപ്പോൾ അവരുടെ മാത്രം വിജയമോ പരാജയമോ ആയി മാറിയത് അങ്ങനെയാണ്.
അതിനാൽ ഇത്തരം കരാറുകളെ ശ്രദ്ധിക്കാതെ നമ്മൾ നമ്മുടെ സൈനിക ബലം വർധിപ്പിക്കാനുതകുന്ന കാര്യങ്ങളുമായി സാധാരണഗതിയിൽ മുന്നോട്ടുപോയാൽ മാത്രം മതിയാകും.
Tags : Pakistan Posturing Saudi Pact India Unfazed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash