ജില്ലാ കളക്ടർ
കേരളത്തിൽ യുഡിഎഫ് സർക്കാർ രണ്ടാം ഭൂപരിഷ്കരണ ബിൽ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിട്ടണ്ട്. ഇതിൽ ആദിവാസി ഗോത്ര മഹാസഭ ഉൾപ്പെടെ പല ആശങ്കകളും ഇതിനോടകം പറഞ്ഞിട്ടുമുണ്ട്. ഒന്നാം ഭൂപരിഷ്കരണത്തിന് പതിറ്റാണ്ടുകളുടെ ചരിത്രം തന്നെയുണ്ട്. ആരാണ് ശരിക്കും ബില്ല് കൊണ്ടുവന്നത് എന്ന തർക്കവും വിവാദവും കൂടെയുണ്ട്.
1957ലെ ഇഎംഎസ് മന്ത്രിസഭയിലെ റവന്യു മന്ത്രിയായിരുന്ന കെ.ആർ. ഗൗരിയമ്മ സമഗ്രമായ ഭൂപഷ്കരണ ബിൽ അവതരിപ്പിച്ചു.1957 ഡിസംബറിൽ കേരള അഗ്രേറിയൻ റിലേഷൻസ് അവതരിപ്പിച്ചു. 1959 ജൂണ് പത്തിന് നിയമസഭ ബിൽ പാസാക്കി. മന്ത്രിസഭ കാലാവധി പൂർത്തീകരിക്കാതെ പിരിച്ചുവിട്ടതുകൊണ്ട് വീണ്ടും അനിശ്ചിതത്വമായി. 1960-64 കാലയളവിൽ തുടർ ബില്ലുകൾ ഗൗരിയമ്മതന്നെ അവതരിപ്പിച്ചു.
1964ൽ കേരള അഗ്രേറിയൻ റിലേഷൻസ് ആക്ട് നിലവിൽവന്നു. 1963ൽ കേരള ലാൻഡ് റിഫോംസ് ആക്ട് വന്നതോടെ ഭൂപരിഷ്കരണത്തിന് ന്യായമായ രൂപമായി. കുടിയാന്റെ അവകാശം, ന്യായമായ പാട്ടം, ഭൂമിയുടെ കൈവശ പരിധി സർക്കാർ ഏറ്റെടുക്കുന്ന മിച്ചഭൂമി എന്നിവയ്ക്ക് നിയമപരിരക്ഷ ലഭിക്കും. 1967ൽ വീണ്ടും ഗൗരിയമ്മ ലാൻഡ് റിഫോസ് ബിൽ അവതരിപ്പിച്ചു. 35-ാം ഭേദഗതിയും നിലവിൽ വന്നപ്പോൾ നിയമം കൂടുതൽ വ്യാപകമായി. 1970 ജനുവരി ഒന്നിന് അച്യുതമേനോൻ മന്ത്രിസഭയുടെ കാലത്താണ് ഇത് പ്രാബല്യത്തിൽ വന്നത്.
പരിമിതികളും വിവേചനങ്ങളും
ഒന്നാം ഭൂപരിഷ്കരണം അനുസരിച്ച് തോട്ടവിളകൾക്കും കൃഷി ഭൂമിക്കും വ്യത്യസ്തതോതിലുള്ള കൈവശവകാശമാണ് നൽകിയത്. അന്നത്തെ ഭൂപരിഷ്കരണ വിവാദം ഇന്നും തീർന്നിട്ടില്ല. പാട്ടത്തിന് ഭൂമിയെടുത്ത് കൃഷി ചെയ്തിരുന്ന കുടിയാന്മാരായ കർഷർക്ക് ഭൂമി ലഭിച്ചപ്പോൾ മണ്ണിൽ പണിയെടുത്തിരുന്ന ദളിത് വിഭാഗത്തിനും പട്ടികജാതി പട്ടികവർഗക്കാർക്കും ഭൂമി ലഭിച്ചില്ല. തീരദേശവാസികൾ, മലയോര കർഷകർ എന്നിവർക്കും പരിഗണന ലഭിച്ചില്ല.
പല ജന്മിമാരും ഇളവുകൾ ലഭിക്കാൻ പ്ലാന്റേഷൻ ഭൂമിയെന്ന നിലയിൽ പല ഭൂമിയെയും മാറ്റി. കൃഷിഭൂമി കർഷകർക്ക് എന്ന മുദ്രാവാക്യത്തിന് പകരം കൃഷിഭൂമി കർഷകന് കൃഷിക്ക് എന്ന് വേണമായിരുന്നു. പകരം സംഭവിച്ചത് മറ്റൊന്ന്. യാഥാർഥ കർഷകർക്ക് ഭൂമി ലഭിക്കാതെ അവർ കോളനികളിലും മറ്റും മാറ്റപ്പെട്ടു. ലക്ഷം വീട് പദ്ധതിയൊക്കെ വന്നപ്പോൾ ശരിക്കും എല്ലാ ജാതികളിലെയും പാവപ്പെട്ടവരും കർഷകരും മുഖ്യധാരയിൽനിന്ന് അകറ്റപ്പെട്ടു.
മലയോര കർഷകർ ഇന്നും പട്ടയം കിട്ടാതെ വലയുന്നു. തീരദേശങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് ഭൂമി കൃത്യമായി നൽകിയില്ല. കൃഷിഭൂമി കർഷകർക്ക് എന്ന് പറഞ്ഞപ്പോൾ കർഷക തൊഴിലാളികൾ എന്നൊരു വിഭാഗം കൂടി രൂപപ്പെട്ടു. പിന്നീട് കർഷകർ കുറേ സന്പന്നരായപ്പോൾ തൊഴിലാളികൾ കെട്ടിടനിർമാണം ഉൾപ്പെടെയുള്ള മറ്റു തൊഴിലുകളിലേക്ക് മാറി. കൃഷിക്ക് ആളെ കിട്ടാതായി. കൃഷി പലപ്പോഴും നഷ്ടമായി. വിദേശ മലയാളികളുടെ സന്പാദ്യം കൂടുതലും പോയത് കെട്ടിട നിർമാണത്തിലും വാഹനങ്ങൾ വാങ്ങലിലുമാണ്.
പുതിയ നിയമം
1980കളിൽ 8.5 ലക്ഷം ഹെക്ടർ വയൽ ഉണ്ടായിരുന്നത് കുറഞ്ഞുവെന്ന് ഇപ്പോൾ രണ്ട് ലക്ഷം ഹെക്ടറിന് താഴെ മാത്രമായി മാറി. ഇന്നിപ്പോൾ കൃഷി ആകർഷകമായ ഒരു തൊഴിൽ അല്ല എന്നതാണ് യാഥാർഥ്യം. ഒന്നാം ഭൂപരിഷ്കരണത്തിന്റെ പ്രശ്നങ്ങൾ അതുപോലെ നിലനിൽക്കുന്പോഴാണ് രണ്ടാം ഭൂപരിഷ്കരണ ബിൽ വരുന്നത്. കൃഷിഭൂമി തരിശിടാതെ പരമാവധി കൃഷിക്കുവേണ്ടിത്തന്നെ ഉപയോഗിക്കണമെന്നും വ്യവസായ ആവശ്യങ്ങൾക്ക് ഭൂമി ലഭ്യമാക്കണമെന്നുമുള്ള വാദവും ശക്തമാണ്. വ്യവസായ സംരംഭങ്ങൾ കൂടുതലും വരുന്നത് സ്വാഭാവികമായും സ്വകാര്യ മേഖലയിലായിരിക്കും.
രണ്ടാം ബിൽ വരുന്പോൾ ഭൂമിയുടെ അവകാശം കൂടുതൽ കുത്തകകൾക്ക് പോകരുത് എന്ന ആവശ്യവും ഉയർന്നുവന്നിട്ടുണ്ട്. എന്തായാലും ഫലഭുയിഷ്ടമായ കൃഷിഭൂമി തുണ്ടുവത്കരിച്ച് കൃഷി ചെയ്യാതെ വെറുതേ ഇടുന്നത് ഗൗരവമായ കാര്യമാണ്. ചൈന ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ കൃഷിഭൂമി കൈവശം വയ്ക്കുന്നവർ നിർബന്ധമായും സ്വന്തമായോ ആളെ വച്ചോ കൃഷി ചെയ്യണം. അല്ലെങ്കിൽ കൈവശാവകാശം നിലനിർത്തിത്തന്നെ സർക്കാർ പാട്ട കൃഷികൾക്ക് ഉൾപ്പെടെ കൊടുക്കും. ലാഭത്തിന്റെ ഒരുവിധം ഉടമയ്ക്ക് ലഭിക്കും. പലതരം മാതൃകകൾ ഉണ്ട്. എന്തായാലും കൃഷിഭൂമി വെറുതേ ഇടാൻ പറ്റില്ല. ഇത്തരം കാര്യങ്ങളൊക്കെ രണ്ടാം ബില്ലിൽ ഉണ്ടാകണം.
ശാസ്ത്രീയ ഭൂവിനിയോഗം
കൃഷി ഭൂമിയും വാസസ്ഥലവും തമ്മിൽ വേർതിരിക്കണം. കെട്ടിടത്തിന് ചുറ്റും ഇടാവുന്ന സ്ഥലത്തിന് പരിധി നിശ്ചയിക്കണം. ബാക്കി ഭൂമിയിലെ കൃഷി സാധ്യത സാഹചര്യമനുസരിച്ച് പരിശോധിക്കണം.
തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നിലവിലുള്ള പഞ്ചായത്ത് തല വിഭവ ഭൂപടത്തിലെ ഭൂവിനിയോഗ ഭൂപടം കാലാനുസൃതമായി പുതുക്കണം. 1:40 മീറ്റർ എന്ന തോതിലുള്ള വില്ലേജ് മാപ്പുകളിലും കഡസ്ട്രൽ ഭൂപടങ്ങളിലും ഭൂവിനിയോഗ ഭൂപടം തയാറാക്കി വിജ്ഞാപനം ചെയ്യണം.
സംസ്ഥാന ഭൂവിനിയോഗ ബോർഡ്, മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ്, പരിസ്ഥിതി വകുപ്പ്, ജല വിഭവ വകുപ്പ്, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ ഓരോ മേഖലയ്ക്കുമാവശ്യമായ ഭൂവിനിയോഗ സൂചികയും കോഡും വികസിപ്പിക്കണം.
തീരപ്രദേശം മുതൽ മലനാട് വരെ ഒരേ കാർഷിക രീതിയും വിളകളും ഒഴിവാക്കി ഓരോ ആവാസ വ്യവസ്ഥയ്ക്ക് ഭൂപ്രകൃതിക്ക് പറ്റിയവ മാത്രം കൃഷി ചെയ്യണം എന്ന നിയമം ആവശ്യമാണ്. കെട്ടിട നിർമാണ ഡിസൈൻ, പാറ്റേണ്, വലുപ്പം, മെറ്റീരിയൽ എന്നിവയ്ക്ക് പ്രത്യേക രീതി വികസിപ്പിക്കണം.
നീതി വേണം, ജാഗ്രതയും
തീരദേശവാസികൾ, മലയോര കർഷകർ, ആദിവാസികൾ, ദളിത്, പട്ടികജാതി പട്ടികവർഗ വിഭാഗക്കാർ, മറ്റു ഭൂരഹിതർ എന്നിവരുടെ ഭൂപ്രശ്നങ്ങൾ രണ്ടാം ബില്ലിലൂടെ പരിഹരിക്കപ്പെടണം. ഏതൊരു പുതിയ കാര്യം വരുന്പോഴും തക്കംപാർത്തിരുന്ന് അത് ഹൈജാക്ക് ചെയ്യുന്ന ഒരു വർഗം ഉണ്ട്. ഭൂരഹിതർക്ക് വീണ്ടും ഭൂമിക്കുവേണ്ടി മുറവിളികൂട്ടേണ്ട സ്ഥിതി ഉണ്ടാകരുത്.
വ്യവസായ, കാർഷിക പുരോഗതിക്കും വളർച്ചയ്ക്കും ഭൂമി കൂടുതൽ ലഭ്യമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിന്റെ പേരിൽ ഭൂമാഫിയകളും റിയൽ എസ്റ്റേറ്റുകാരും സന്പന്നവിഭാഗവും അവരുടെ താത്പര്യമനുസരിച്ച് രണ്ടാംബില്ലും കൊണ്ടുപോയാൽ വെളുക്കാൻ തേച്ചത് പാണ്ടായി മാറും എന്ന സ്ഥിതി വരും.
രാഷ്ട്രീയവും സാമൂഹികവും സാന്പത്തികവും സാംസ്കാരികവും പാരിസ്ഥിതികവുമായ ഒരുപാട് ഘടകങ്ങൾ ചേർന്ന് സങ്കീർണമായ പ്രശ്നമാണ് ഭൂപരിഷ്കരണവും ഭൂവിനിയോഗവും. വളരെ സൂക്ഷ്മതയോടെയും പ്രഫഷണലായും സുതാര്യമായും സത്യസന്ധമായും ചെയ്താൽ മറ്റൊരു കേരളം സൃഷ്ടിക്കാനാവും. തർക്കവും വിവാദവും സ്വാർഥതാത്പര്യവുമാണ് ഉണ്ടാകുന്നതെങ്കിൽ അത് കേരളത്തിനു തിരിച്ചടിയാകും.
Tags : LandReform Land Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash