മന്ത്രി ഷിബു ബേബി ജോൺ
തിരുവനന്തപുരം: വന്യജീവി ആക്രമണം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ മന്ത്രി ഷിബു ബേബി ജോണിന്റെ അധ്യക്ഷതയില്‍ നാളെ തിരുവനന്തപുരത്ത് യോഗം നടക്കും.
സെക്രട്ടേറിയറ്റ് ലയം ഹാളില്‍ ചേരുന്ന യോഗത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം കര്‍ഷകരുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കും.
വന്യജീവി ആക്രമണം തടയുന്നതിനായി ഒട്ടേറെ ആവശ്യങ്ങളാണ് സംസ്ഥാനത്തെ കാര്‍ഷിക മേഖലകളില്‍ നിന്നും ഉയരുന്നത്. ഇഎഫ്എല്‍ പ്രഖ്യാപിച്ച് അനധികൃതമായി പിടിച്ചെടുത്ത മുഴുവന്‍ ഭൂമിയും കര്‍ഷകര്‍ക്ക് തിരിച്ചു കൊടുക്കണമെന്നു കര്‍ഷകരുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ആവശ്യപ്പെടുന്നു.
ഇപ്പോള്‍ നിലനില്‍ക്കുന്ന സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ ഉത്തരവുകള്‍ അനുസരിച്ച് നല്‍കേണ്ട നഷ്ടപരിഹാര തുക പൂര്‍ണമായും നല്‍കണം. വന്യജീവി ആക്രമണങ്ങള്‍ മൂലം ഉണ്ടാകുന്ന ഭൂമിയുടെ സ്റ്റാറ്റസ് നോക്കാതെ നഷ്ടപരിഹാരം നല്‍കണമെന്നാണ് മറ്റൊരാവശ്യം.
പാമ്പുകടി ഏറ്റുള്ള മരണം ഒഴിവാക്കാന്‍ സംസ്ഥാനമൊട്ടാകെ ലഭ്യമാകുംവിധം പ്രത്യേക ചികിത്സാ പദ്ധതിക്ക് രൂപംനല്‍കണം. വനത്തിനുള്ളില്‍ മൃഗങ്ങള്‍ക്ക് ജലദൗര്‍ലഭ്യം ഉണ്ടാക്കുന്ന അധിനിവേശ സസ്യങ്ങളായ സെന്ന, യൂക്കാലിപ്റ്റസ് അടക്കം പിഴുതുമാറ്റാന്‍ നടപടികള്‍ സ്വീകരിക്കണം. വന്യമൃഗങ്ങള്‍ പുറത്തുവരാതിരിക്കാന്‍ വനാതിര്‍ത്തിമേഖലകളില്‍ പഴുതടച്ച പ്രതിരോധസംവിധാനങ്ങള്‍ ഉണ്ടാക്കണം.
അതിനായി, ഓരോ പ്രദേശത്തിനും അനുയോജ്യമായ ഫെന്‍സിംഗ്, കിടങ്ങു സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും അവയുടെ പരിരക്ഷ ഉറപ്പു വരുത്തുകയും ചെയ്യണമെന്നും കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്നു.

വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവര്‍ക്കു മതിയായ നഷ്ടപരിഹാരം ഉറപ്പുവരുത്തുന്നതിന് എംഎസിടി മാതൃകയില്‍ ട്രിബ്യൂണല്‍ രൂപീകരിക്കുകയും ട്രിബൂണല്‍ വിധി വരുന്നതിന് മുന്‍പ് ഇടക്കാല ധനസഹായം നല്‍കുകയും ചെയ്യണം.
അതിന് കാലതാമസം നേരിട്ടാല്‍ മരണപ്പെടുന്ന വ്യക്തികളുടെ നിയമപരമായ ഒരു അവകാശിക്ക് സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി നല്‍കണം.
-പി.എം. ബേബി, ലാന്‍ഡ് ഫ്രീഡം മൂവ്മെന്റ്, ഇടുക്കി

ഇഎസ്എ വനത്തിനുള്ളില്‍ നിജപ്പെടുത്തുകയും വനഭൂമിയും കൃഷിയിടവും തമ്മില്‍ വേര്‍തിരിച്ച് വനാതിര്‍ത്തിയില്‍ ജണ്ട കെട്ടുകയും ചെയ്യണം. ഇതു സംബന്ധിച്ച് ജിയോ കോര്‍ഡിനേറ്റ്സ് വഴി വിശദമായ കെഎംഎല്‍ ഫയല്‍ തയാറാക്കി കേന്ദ്ര വനം പരിസ്ഥിതി വകുപ്പിനു നല്കി കേന്ദ്രഗവണ്മെന്റിന്റെ അംഗീകാരം നേടണം.
വന്യമൃഗശല്യം ശാശ്വതമായി പരിഹരിക്കുന്നതിന് 1972ലെ വന്യജീവി സംരക്ഷണ നിയമത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ കേന്ദ്ര ഗവണ്മെന്റിനോട് ആവശ്യപ്പെടണം.
-അഡ്വ. ബിനോയ് തോമസ്, രാഷ്ട്രീയ കിസാന്‍ മഹാ സംഘ്, കണ്ണൂര്‍
Tags : WildlifeAttacks Meeting MinisterShibuBabyJohn Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash