പ്രതീകാത്മക ചിത്രം
തലശേരി: കുന്നോത്ത് സെന്റ് ജോസഫ്സ് യുപി സ്കൂളിൽ വിദ്യാർഥിനി വീണു പരിക്കേറ്റ സംഭവവുമായി ബന്ധപ്പെട്ട് അധ്യാപികയ്ക്കെതിരേ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തലശേരി അതിരൂപത കോർപറേറ്റ് എഡ്യുക്കേഷണൽ ഏജൻസി പത്രക്കുറിപ്പിൽ അറിയിച്ചു.
സംഭവത്തെത്തുടർന്ന് കോർപറേറ്റ് ഏജൻസി നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലുള്ളതാണ് വിശദീകരണക്കുറിപ്പ്.
ഈ മാസം എട്ടിന് ഉച്ചയ്ക്ക് ശേഷം ആറാം ക്ലാസിലെ ഒരു വിദ്യാർഥിനി ക്ലാസ് മുറിയിൽ വീഴാനിടയായി. ആ സമയത്ത് ലീവ് വേക്കൻസിയിൽ സേവനം ചെയ്തിരുന്ന അധ്യാപിക ക്ലാസിൽ കുട്ടികൾ കൂടിനിൽക്കുന്നത് കണ്ട് ക്ലാസിലേക്കു ചെല്ലുകയും കുട്ടി നിലത്തിരിക്കുന്നത് കാണുകയും ചെയ്തു. എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചപ്പോൾ ഡെസ്കിൽ കയറിയിരുന്നപ്പോൾ വീണതാണെന്ന് സഹപാഠികൾ അധ്യാപികയെ അറിയിച്ചു. ക്ലാസിൽ എല്ലാവരും അച്ചടക്കം പാലിക്കണമെന്ന് അധ്യാപിക കുട്ടികളോട് പറഞ്ഞു. ശേഷം കുട്ടിക്ക് വെള്ളം കൊടുക്കാൻ പറഞ്ഞു. എന്നാൽ ക്ലാസിൽ വെള്ളം ഇല്ലാതിരുന്നതിനാൽ അധ്യാപിക രണ്ടു കുട്ടികളെ വെള്ളമെടുക്കാൻ പറഞ്ഞുവിട്ടു. അതിനുശേഷം കുട്ടിക്ക് വെള്ളം കൊടുത്ത് മുഖം കഴുകാൻ പറഞ്ഞു.
ആറാം പീരിയഡിനു ശേഷം അധ്യാപിക വീണ്ടുമെത്തി കുട്ടിക്ക് വീട്ടിൽ പോകണോ എന്ന് ചോദിക്കുകയും ചെയ്തു; എന്നാൽ കുട്ടി വേണ്ടെന്ന് മറുപടി നൽകി. തുടർന്ന് ഏഴാം പീരിയഡിൽ കുട്ടിയുടെ സുരക്ഷ കൂടുതൽ ഉറപ്പുവരുത്താൻ മുൻ ക്ലാസ് അധ്യാപികയുടെ സഹായം തേടി. കുട്ടിക്ക് നേരത്തേ തന്നെയുള്ള ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നഅധ്യാപിക കുട്ടിയുടെ അമ്മയെ ഫോണിൽ വിളിച്ച് വിവരം ധരിപ്പിച്ചു.
വൈകാതെ സ്കൂൾ വിടാൻ സമയമായതിനാൽ ആശ്വസിപ്പിച്ച് സാധാരണപോലെ ഓട്ടോയിൽ വിട്ടാൽ മതിയെന്ന് അറിയിച്ചതിനെത്തുടർന്ന് അധ്യാപിക വിക്സ് പുരട്ടിക്കൊടുത്ത് കൂടെയിരുത്തുകയും തുടർന്ന് ഓട്ടോറിക്ഷയിൽ കുട്ടിയെ സുരക്ഷിതമായി വീട്ടിലേക്ക് അയയ്ക്കുകയും ചെയ്തു.
അടുത്ത ദിവസം രാവിലെ കുട്ടിയുടെ പിതൃസഹോദരൻ സ്കൂൾ മുഖ്യാധ്യാപകന് രേഖാമൂലം പരാതി സമർപ്പിച്ചു. സോഡിയം കുറഞ്ഞ് തലകറങ്ങി വീണ കുട്ടിയെ അധ്യാപിക കാലുകൊണ്ട് ചവിട്ടിയെന്നും അധിക്ഷേപകരമായി സംസാരിച്ചെന്നുമായിരുന്നു പരാതിയിലെ ആരോപണം.
പരാതിയുടെ അടിസ്ഥാനത്തിൽ കോർപറേറ്റ് മാനേജ്മെന്റ് വസ്തുതകൾ കണ്ടെത്താൻ പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചു. 10, 11 തീയതികളിൽ അന്വേഷണ സമിതി മുഖ്യാധ്യാപകൻ, അധ്യാപകർ, വിദ്യാർഥിനി, സഹപാഠികൾ, രക്ഷിതാക്കൾ എന്നിവരിൽനിന്ന് നേരിട്ട് മൊഴികൾ രേഖപ്പെടുത്തി.
രണ്ടുപേരൊഴികെ ബാക്കി എല്ലാവരുടെയും മൊഴിയിൽ നിന്ന് പരാതിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി. പരാതിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ പ്രസ്തുത വിദ്യാർഥിനിയോ ഭൂരിഭാഗം സഹപാഠികളോ ശരിവയ്ക്കുന്നില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
പരാതിയിൽ കുട്ടിയുടെ പേര് പോലും തെറ്റായാണ് രേഖപ്പെടുത്തിയിരുന്നത് എന്ന വസ്തുത ഈ പരാതിക്കു പിന്നിൽ ബാഹ്യശക്തികളുടെ ഇടപെടൽ ഉണ്ടോ എന്ന് സംശയിക്കാൻ കാരണമാകുന്നു.
വിദേശത്തുള്ള കുട്ടിയുടെ പിതാവിന്റെ നിർദേശപ്രകാരം പിതൃസഹോദരനാണ് പരാതി നൽകിയത്. സഹോദരൻ ഫോണിൽ പറഞ്ഞ വിവരങ്ങൾ വച്ചാണു പരാതി നൽകിയതെന്നും നിലവിൽ കാര്യങ്ങൾ സംസാരിച്ച് രമ്യമായി പരിഹരിച്ചതിനാൽ യാതൊരു പരാതിയുമില്ലെന്നും ഇദ്ദേഹം അന്വേഷണ സമിതിയെ അറിയിച്ചു.
മേൽസംഭവവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പും സർക്കാരും വിവിധ ഏജൻസികളും നടത്തിയ എല്ലാ അന്വേഷണങ്ങളോടും സ്കൂൾ അധികൃതർ പൂർണമായി സഹകരിച്ചിട്ടുണ്ട്.
ആയിരക്കണക്കിന് കുട്ടികൾ പഠിച്ച് ഉയരങ്ങളിൽ എത്തിയ ഈ മാതൃക വിദ്യാലയത്തെയും അധ്യാപകരെയും സമർപ്പിതരെയും അപകീർത്തിപ്പെടുത്താൻ സമൂഹത്തിലെ ചിലർ നടത്തുന്ന ശ്രമങ്ങളെ തള്ളിക്കളയണമെന്ന് അഭ്യർഥിക്കുന്നു.
കണ്ണൂർ ജില്ലയിലെ തന്നെ മികച്ച വിദ്യാലയമായ കുന്നോത്ത് യു പി സ്കൂളിനെ ഇനിയും ഉയരങ്ങളിൽ എത്തിക്കാൻ ഏവരും ഒറ്റക്കെട്ടായി നിൽക്കാന് അഭ്യർഥിക്കുന്നുവെന്ന് പ്രസ്താവനയിൽ പറയുന്നു.
Tags : Kunnoth SchoolIncident CorporateManagement Allegation Baseless Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash