Kerala
കണ്ണൂർ: ശബരിമല സ്വർണക്കൊള്ളയിൽ ആരോപണവിധേയനായ പോറ്റിയുമായി ബന്ധപ്പെടുത്തി കോൺഗ്രസ് നേതാക്കൾക്കെതിരേ സിപിഎമ്മും ബിജെപിയും നടത്തുന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ.
കോൺഗ്രസിനെ ആക്ഷേപിക്കാനായി സിപിഎമ്മും ബിജെപിയും ഒന്നിച്ചു പരിശ്രമിക്കുകയാണെന്നും സണ്ണി ജോസഫ് കണ്ണൂരിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. കൊള്ള നടത്തിയവരെ സംരക്ഷിക്കാനായി ഭരണസംവിധാനത്തെ സിപിഎം ദുരുപയോഗം ചെയ്യുകയാണ്.
കോണ്‍ഗ്രസ് രാജ്യത്തും സംസ്ഥാനത്തും പ്രതിപക്ഷത്താണ്. അതുകൊണ്ട് ശബരിമലയിലെ കള്ളന്മാര്ക്ക് ഒത്താശ ചെയ്യാന്‍ സാധിക്കുക ഭരണകക്ഷിക്കാണ്. ശബരിമലക്കൊള്ളയിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന പ്രതികള്‍ക്കെതിരേ സിപിഎം ചെറിയ ശിക്ഷണനടപടി പോലും എടുത്തില്ല. പോറ്റി മുഖ്യമന്ത്രിയുടെ അടുത്തെത്തിയത് എന്തിനാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് ജയിക്കാന്‍ യുഡിഎഫ് സ്വതന്ത്രനെ പണം നല്കി സിപിഎം സ്വാധീനിച്ചു. അതിന്റെ ഫോണ്‍ സന്ദേശം പുറത്തുവന്നു. കുതിരക്കച്ചവടം നടത്തി തെരഞ്ഞെടുപ്പ് പരാജയം മറച്ചുപിടിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. മറ്റത്തൂരിലും കാലുമാറ്റത്തിനു പ്രോത്സാഹനം നടത്തുകയാണു ചെയ്തത്. ഇതെല്ലാം സിപിഎമ്മിന്റെ ജനാധിപത്യവിരുദ്ധ നിലപാടുകളാണു തെളിയിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
National
ഷില്ലോംഗ്: ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രവർത്തകൻ ഉസ്മാൻ ഹാദിയെ വധിച്ച സംഘം ഇന്ത്യയിലേക്കു കടന്നുവെന്ന ധാക്ക പോലീസിന്റെ ആരോപണം നിഷേധിച്ച് ബിഎസ്എഫും മേഘാലയ പോലീസും. യാതൊരു അടിസ്ഥാനവുമില്ലാത്ത തെറ്റിദ്ധാരണാ ജനകമായ ആരോപണമാണിതെന്ന് മേഘാലായ ബിഎസ്എഫ് ഐജി ഒ.പി. ഉപാധ്യായ പറഞ്ഞു.
ബംഗ്ലദേശിന്റെ പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് മേഘാലയ പോലീസും പറഞ്ഞു. ധാക്ക പോലീസ് ഇക്കാര്യത്തിൽ ബന്ധപ്പെട്ടിട്ടില്ല. ഈ പേരുകളിലുള്ള ആരെയും കണ്ടെത്തുകയോ അറസ്റ്റു ചെയ്യുകയോ ചെയ്തിട്ടില്ല. ഇന്ത്യയുമായി ചര്‍ച്ച നടത്താതെയാണ് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി.
ഇന്ത്യാ വിരുദ്ധ നിലപാടുകൾ പിന്തുടർന്നിരുന്ന ഉസ്മാൻ ഹാദി ബംഗ്ലാദേശിലെ ഇൻക്വിലാബ് മോഞ്ചോ എന്ന സംഘടനയുടെ നേതാവായിരുന്നു. ഇയാളുടെ കൊലപാതകത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്ന ഫൈസല്‍ കരീം മസൂദ്, ആലംഗീര്‍ ഷെയ്ഖ് എന്നിവര്‍ ഇന്ത്യയിലേക്കു കടന്നുവെന്ന് ധാക്ക മെട്രോപോളിറ്റൻ പോലീസ് അഡീഷണൽ കമ്മീഷണര്‍ എസ്.എന്‍. നസ്രുല്‍ ഇസ്ലാം ആണ് ആരോപിച്ചത്.
അതിർത്തികടന്ന് മേഘാലയയിൽ എത്തിയ ഇവരെ പുര്‍തി എന്ന ഒരാൾ സ്വീകരിച്ചു. ഇതിനുശേഷം ഒരു ടാക്സിയിൽ ഇരുവരുടേയും ടുറാ സിറ്റിയിലേക്ക് കൊണ്ടുപോയെന്നുമായിരുന്നു ആരോപണം. മുന്‍ പ്രധാനമന്ത്രി ഷേക്ക് ഹസീനയെ അധികാരത്തിൽനിന്ന് പുറത്താക്കിയ വിദ്യാര്‍ഥി പ്രക്ഷോഭത്തിലൂടെയാണു ഹാദി പ്രശസ്തനായത്. ധാക്കയില്‍ റിക്ഷയില്‍ സഞ്ചരിക്കുന്നതിനിടെ കഴിഞ്ഞ 12നാണു ഹാദിക്ക് വെടിയേറ്റത്. സിംഗപ്പൂരിലെ ഒരു ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്നതിനിടെയാണു മരണം.