കോഴിക്കോട്: വയനാട് പുനരധിവാസത്തിനായി ഡിവൈഎഫ്ഐ സമാഹരിച്ച ഫണ്ടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കെതിരേ മറുപടിയുമായി സംസ്ഥാന പ്രസിഡന്റ് വി.വസീഫ്.
സംഘടന ഇരുപത് കോടി സമാഹരിച്ചതായും ഇതിന്റെ കണക്കുകള്‍ സുതാര്യമാണെന്നും വസീഫ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഡിവൈഎഫ്ഐ ജനങ്ങളുടെ കൈയിൽനിന്ന് നേരിട്ട് പണം പിരിച്ചിട്ടില്ല. പകരം വിവിധ ചലഞ്ചുകൾ വഴിയാണ് തുക കണ്ടെത്തിയത്.
ഇതിനായി തിരുവനന്തപുരം പേട്ടയിലെ കാനറാ ബാങ്കിൽ പ്രത്യേക അക്കൗണ്ട് തുറന്നാണ് പണം നിക്ഷേപിച്ചത്. ഇതിന്റെ തെളിവായി 266 പേജുകളുള്ള ബാങ്ക് സ്റ്റേറ്റ്മെന്റ് തങ്ങളുടെ കൈവശമുണ്ടെന്നും ഏത് അന്വേഷണത്തെയും നേരിടാൻ തയാറാണെന്നും അദ്ദേഹം അവകാശപ്പെട്ടു. കണ്ണൂർ ജില്ലയിൽ നിന്നുമാത്രം മൂന്ന് കോടിയിലധികം രൂപ ലഭിച്ചതായും ഇതിൽ തലശേരി ബ്ലോക്ക് കമ്മിറ്റി മാത്രം 47 ലക്ഷത്തോളം രൂപ സമാഹരിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോൺഗ്രസിന്റെ പണപ്പിരിവിൽ വലിയ ദുരൂഹതയുണ്ടെന്നും യൂത്ത് കോൺഗ്രസിനെപ്പോലെ പണം മുക്കുന്ന ശീലം ഡിവൈഎഫ്ഐക്കില്ലെന്നും വസീഫ് പരിഹസിച്ചു. രണ്ട് വർഷത്തിനുശേഷമാണ് കോൺഗ്രസ് തങ്ങളുടെ കണക്കുകൾ പുറത്തുവിട്ടതെന്നും എം.എൻ. കാരശേരിയെപ്പോലുള്ളവർക്കുപോലും കോൺഗ്രസിനെതിരേ സംസാരിക്കേണ്ടി വന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
തങ്ങൾ പിരിച്ചതിന്റെ നാലിലൊന്നുപോലും സമാഹരിക്കാൻ കോൺഗ്രസിന് സാധിച്ചിട്ടില്ലെന്നും പലിശ മോഷ്ടിച്ചു എന്നൊക്കെയുള്ള ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആളെ അയച്ച് തങ്ങളുടെ രേഖകൾ എപ്പോൾ വേണമെങ്കിലും പരിശോധിക്കാവുന്നതാണെന്നും വസീഫ് വ്യക്തമാക്കി.