ജർമൻ ഫ്ളാഗ്
പഴയ കിഴക്കൻ ജർമനിയിൽപെട്ട സാക്സണി-ആൻഹാൾട്ട് സംസ്ഥാനത്തെ സ്റ്റേറ്റ് പാർലമെന്റിലേക്ക് ഈ മാസം ആറിനു നടന്ന തെരഞ്ഞെടുപ്പിൽ ഏറ്റവുമധികം സീറ്റ് നേടിയത് എഎഫ്ഡി (ആൾട്ടർനേറ്റീവ് ഫോർ ജർമനി) പാർട്ടിയാണ്. ഭൂരിപക്ഷത്തിന് മൂന്നു സീറ്റ് മാത്രം കുറവ്. ആകെ 83 സീറ്റുകളുള്ള പാർലമെന്റിൽ എഎഫ്ഡി നേടിയത് 39 സീറ്റുകൾ. ഭരണകക്ഷിയായിരുന്ന ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടിക്ക് 15 സീറ്റുകൾ ലഭിച്ചു. ഇടതുപക്ഷ പാർട്ടിക്കും സോഷ്യലിസ്റ്റ് പാർട്ടിക്കും ഗ്രീൻ പാർട്ടിക്കും എട്ടു വീതവും ഇടതുപക്ഷം പിളർന്നുണ്ടായ ബിഎസ്ഡബ്ല്യുവിന് അഞ്ചും സീറ്റുകൾ നേടാനായി. ആകെ 78% പേർ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു. 2021ൽ 60% പേർ മാത്രമാണ് വോട്ട് ചെയ്തത്. ജർമനിയിലെ ഏറ്റവും വലിയ പാർട്ടിയും ഫെഡറൽ ഭരണകക്ഷിയുമായ ക്രിസ്ത്യൻ ഡെമോക്രാറ്റുകളിൽനിന്ന് (സിഡിയു) വിട്ടുപോന്നവർ 2013ൽ സ്ഥാപിച്ചതാണ് എഎഫ്ഡി പാർട്ടി.
സിഡിയുവിന്റെ നയങ്ങളോടുള്ള എതിർപ്പാണ് എഎഫ്ഡിയുടെ സ്ഥാപനത്തിലേക്ക് നയിച്ചത്. ഏറ്റവും പ്രധാനമായി കുടിയേറ്റ വിഷയത്തിലാണ് എഎഫ്ഡിക്ക് അഭിപ്രായ ഭിന്നതയുള്ളത്. കുടിയേറ്റക്കാർക്ക് അനിയന്ത്രിതമായി പ്രവേശനം അനുവദിക്കുന്ന സിഡിയുവിന്റെയും അന്നത്തെ ചാൻസലർ ആഞ്ചല മെർക്കെലിന്റെയും നയങ്ങൾ ജർമനിയെ തകർക്കുമെന്നാണ് എഎഫ്ഡി പറഞ്ഞുപോന്നിരുന്നത്. ജർമൻ ദേശീയ വാദത്തിന്റെ ഏറ്റവും തീവ്രമായ രൂപമാണ് എഎഫ്ഡിയുടെത്. ജർമൻ ഭരണകൂടം ഇപ്പോൾ പിന്തുടരുന്ന സാമ്പത്തിക നയങ്ങൾ അപ്പാടെ പൊളിച്ചെഴുതണമെന്നും എഎഫ്ഡിക്ക് അഭിപ്രായമുണ്ട്.
ഭരണപരിഷ്കാരങ്ങൾക്ക് വേഗം പോരാ
ഫെഡറൽ ഗവൺമെന്റ് മുൻകൂട്ടി കാണുന്ന ഭരണപരിഷ്കാരങ്ങൾക്ക് വേഗം പോരാ എന്നാണ് എഎഫ്ഡിയുടെ നിലപാട്. ഭരണനിർവഹണത്തിന്റെ നൂലാമാലകൾക്കും ബ്യൂറോക്രസിയുടെ നിയന്ത്രണങ്ങൾക്കും നടുവിൽ ജനത നട്ടംതിരിയുകയാണ്. പൗരന്മാർക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നതും കുറച്ചു മാത്രം ഭരിക്കുന്നതുമായ ഒരു ഭരണമാണ് എഎഫ്ഡിയുടെ വാഗ്ദാനം. ജർമൻ വംശീയതയിൽ ഊന്നിയ ദേശീയവാദമാണ് പാർട്ടിയുടെ മുഖമുദ്ര. പെൻഷൻ പ്രായമുയർത്തുക, ചെറുപ്പക്കാരുടെ കുടുംബങ്ങൾക്ക് കൂടുതൽ പിന്തുണ നൽകുക, നികുതികൾ വർധിപ്പിക്കാതിരിക്കുക ഇതൊക്കെ പാർട്ടിയുടെ വാഗ്ദാനങ്ങളാണ്. എന്നാൽ ഇതിനൊക്കെ വേണ്ടിവരുന്ന 2.6 ലക്ഷം കോടി യൂറോ എങ്ങനെ സമാഹരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. സെമികണ്ടക്ടർ നിർമാണമോ ചിപ്പ് ടെക്നോളജിയോ പരാമർശിച്ചിട്ടില്ല.
എഎഫ്ഡി സന്ദേശം വ്യക്തം
എഎഫ്ഡിയുടെ വിജയം ജർമൻ സാമ്പത്തിക മേഖലയെ അസ്വസ്ഥമാക്കിയിട്ടുണ്ട്. ജർമൻ പൗരന്മാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ, യൂറോപ്യൻ യൂണിയനിൽനിന്നുള്ള ജർമനിയുടെ പിന്മാറ്റം, റഷ്യയോടുള്ള ചങ്ങാത്തം, യുക്രെയ്നുള്ള സഹായം വെട്ടിച്ചുരുക്കൽ, വിദേശ തൊഴിലാളികളെ ഒഴിവാക്കാനുള്ള ശ്രമം എന്നിങ്ങനെ സാമ്പത്തിക മേഖലയെ സ്പർശിക്കുന്ന നിരവധി നടപടികൾ അവർ മുന്നോട്ടുവച്ചിട്ടുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക നയങ്ങൾ ഫെഡറൽ തലത്തിൽ എടുക്കുന്നതുകൊണ്ട് സാക്സണി- ആൻഹാൾട്ട് സംസ്ഥാനത്തിനു മാത്രമായി പരിഷ്കാരങ്ങൾ കൊണ്ടുവരാൻ സാധ്യമല്ലതന്നെ. സംസ്ഥാനത്ത് മുക്കാൽ ലക്ഷത്തിലേറെ വിദേശ വിദഗ്ധ തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ഇവരെയെല്ലാം നാടുകടത്തുമെന്ന മുന്നറിയിപ്പ് നടപ്പാക്കുക അത്ര എളുപ്പമല്ല. ഈ തസ്തികകളെല്ലാം ജർമൻ തൊഴിലാളികളെ കൊണ്ടുമാത്രം നിറയ്ക്കാനും സാധ്യമല്ല.
കോടതികളിൽനിന്നുള്ള ഇടപെടലും ഉണ്ടാകും. എങ്കിലും എഎഫ്ഡി നൽകുന്ന സന്ദേശം വളരെ വ്യക്തമാണ്. ഭാവിയിൽ വിദേശ തൊഴിലാളികൾക്ക് ജർമനി അനാകർഷകമായി മാറാം. മാത്രമല്ല ജർമനിയിൽ ജോലി ചെയ്യുന്ന അന്യ നാട്ടുകാർതന്നെ മറ്റു നാടുകളിലേക്കോ മാതൃരാജ്യത്തേക്കോ പോകാനും സാധ്യതയുണ്ട്. രാജ്യത്തുള്ള വിദേശികളെ റിവേഴ്സ് മൈഗ്രേഷനു (റെമിഗ്രേഷൻ) പ്രേരിപ്പിക്കുക പാർട്ടിയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. വിദഗ്ധ തൊഴിലാളികൾ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യരംഗം, ഹോട്ടൽ-ടൂറിസം വ്യവസായം, ഭക്ഷ്യ സംസ്കരണം, കൃഷി, നിർമാണ രംഗം, ഗതാഗതം തുടങ്ങിയ തൊഴിൽ മേഖലകളിൽ സംസ്ഥാനം വലിയ പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് വിദഗ്ധർ ഇപ്പോൾതന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്.
അധികാരത്തെക്കാൾ ആദർശം പ്രധാനം
എഎഫ്ഡിയുമായി ജർമൻ രാഷ്ട്രീയ പാർട്ടികൾ പാലിക്കുന്ന തൊട്ടുകൂടായ്മ (firewall) മൂലം ആരൊക്കെ അവരുമായി സഹകരിക്കുമെന്നും ഭരണത്തിൽ എന്തൊക്കെ വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരുമെന്നും കാത്തിരുന്നു കാണണം. സംസ്ഥാനത്ത് ആരുമായും സഖ്യത്തിൽ ഏർപ്പെടാൻ തങ്ങൾ തയാറാണെന്നാണ് പാർട്ടിയുടെ നിലപാട്. എന്നാൽ തങ്ങളുടെ നിലപാടുകളിൽ വെള്ളംചേർക്കാൻ തയാറല്ലെന്നും അവർ പറയുന്നുണ്ട്. അധികാരത്തെക്കാൾ ആദർശമാണത്രേ അവർക്ക് പ്രധാനം. അതുകൊണ്ട് പ്രതിപക്ഷത്തിരിക്കാനുള്ള സന്നദ്ധതയും പാർട്ടി വെളിപ്പെടുത്തിയിട്ടുണ്ട്.
ദേശീയ ഇന്റലിജൻസ് ഏജൻസികൾ എഎഫ്ഡിയെ വിലയിരുത്തിയിരിക്കുന്നത് ‘തീവ്ര വലതുപക്ഷം’ എന്നാണ്. അതുകൊണ്ട് മറ്റ് രാഷ്ട്രീയ പാർട്ടികളൊന്നും അവരുമായി സഖ്യത്തിൽ ഏർപ്പെടാൻ തയാറല്ല. അതുകൊണ്ടുതന്നെ മന്ത്രിസഭാ രൂപീകരണം ഒരു കീറാമുട്ടിയാണ്. തീവ്രനിലപാടുകൾ പുലർത്തുന്ന എഎഫ്ഡിയെ നിരോധിക്കണം എന്ന ആവശ്യം ഇപ്പോൾ ജർമനിയിൽ വ്യാപകമായി ഉയരുന്നുണ്ട്. തെരഞ്ഞെടുപ്പ് ഫലം വന്നതിന്റെ പിറ്റേന്നുതന്നെ ബർലിൻ, ഹാംബർഗ്, ഫ്രാങ്ക്ഫർട്ട്, മയിൻസ്, സ്റ്റുട്ഗാർട്ട് മുതലായ നഗരങ്ങളിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്ത വൻ പ്രകടനങ്ങളാണ് എഎഫ്ഡിക്ക് എതിരായി നടന്നത്.
ഫലപ്രഖ്യാപനത്തിനു ശേഷം പാർട്ടി നേതാക്കളായ ആലീസ് വൈഡൽ, ടിനോ ക്രുപ്പല്ല, മുഖ്യമന്ത്രിയാകും എന്നു പ്രതീക്ഷിക്കുന്ന ഉൾറിക്ക് സീഗ്്മുണ്ട് എന്നിവർ ബെർലിനിൽ ഒരു പത്രസമ്മേളനം നടത്തി. ഒറ്റയ്ക്ക് സംസ്ഥാനത്ത് ഭരണം പിടിക്കാൻ കഴിഞ്ഞില്ലെങ്കിലും അനതിവിദൂര ഭാവിയിൽ ജർമനിയുടെ ഭരണത്തിലെത്തും എന്ന കാര്യത്തിൽ അവർക്ക് നല്ല ആത്മവിശ്വാസമാണ്. സിഡിയു മേലിൽ ഒരിക്കലും ജർമനിയിൽ അധികാരത്തിൽ വരില്ലെന്നാണ് അവരുടെ ബോധ്യം. ജർമനിയുടെ അടുത്ത ചാൻസലർ താൻ ആകുമെന്നും ആലീസ് വൈഡൽ പറഞ്ഞു. ഈ മാസംതന്നെ 20ന് തെരഞ്ഞെടുപ്പ് നടക്കേണ്ട മെക്ളൻബുർഗ്-വെസ്റ്റേൺ പോമറേനിയ സംസ്ഥാനത്തും എഎഫ്ഡി മുന്നിലാണെന്ന് സർവേകൾ പറയുന്നു.
ഗൗരവതരമായ ഭയങ്ങൾ സത്യമായിത്തീര്ന്നു
എഎഫ്ഡിയുടെ വിജയത്തിൽ തന്റെ ഹൃദയത്തിനു മുറിവേറ്റതായി ആഞ്ചല മെർക്കെൽ പറഞ്ഞു. നുണകൾ എല്ലായിടത്തും ആധിപത്യം നേടുന്നതായി അവർ നിരീക്ഷിച്ചു. തൊലിയുടെ നിറത്തിന്റെയും ഉത്ഭവത്തിന്റെയും പേരിൽ വംശീയ ശുദ്ധീകരണം നടത്തുകയാണ് എഎഫ്ഡിയുടെ ലക്ഷ്യമെന്ന് ചാൻസലർ മെർട്സ് ഇന്നലെ പാർലമെന്റിൽ പ്രസ്താവിച്ചതിനെതിരേ കേസ് കൊടുക്കുമെന്ന് എഎഫ്ഡി നേതാക്കൾ അറിയിച്ചതാണ് പുതിയൊരു സംഭവവികാസം. ജർമനിയിലെ കത്തോലിക്ക സഭയും പ്രൊട്ടസ്റ്റന്റ് സഭകളും ഇതര ക്രൈസ്തവ സഭകളും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ ഏറ്റവും ഗൗരവതരമായ ഭയങ്ങൾ സത്യമായി തീർന്നതായി പ്രതികരിച്ചു.
ജനാധിപത്യപരമായ തീർപ്പ് അംഗീകരിക്കുന്നുണ്ടെങ്കിലും ജനങ്ങൾ തമ്മിലുള്ള അനുരഞ്ജനം, നിയമവാഴ്ച, മനുഷ്യമഹത്വം മുതലായ മൂല്യങ്ങൾ ഒരിക്കലും ചോദ്യംചെയ്യപ്പെടാൻ പാടില്ല എന്ന് അവർ പ്രസ്താവിച്ചു. അങ്ങനെ സംഭവിക്കുകയാണെങ്കിൽ തങ്ങൾ നിശബ്ദരായിരിക്കുകയില്ലെന്ന് സഭാ നേതാക്കൾ വ്യക്തമാക്കി. രാജ്യത്തിന്റെ ഭരണഘടനയും പൗരന്മാരുടെ മൗലികാവകാശങ്ങളും മാനിക്കാൻ പുതിയ ഭരണാധികാരികൾ തയാറാകണം. എഎഫ്ഡി 44 ശതമാനം പേരുടെ പിന്തുണ നേടിയത് ജനാധിപത്യത്തിന്റെ അപചയമാണ്. ജനങ്ങളെ വംശീയമായും മതപരമായും വിഭജിക്കുന്ന അവരുമായി ജനാധിപത്യ പാർട്ടികൾ സഖ്യത്തിൽ ഏർപ്പെടരുതെന്ന് അവർ ആവശ്യപ്പെട്ടു.
കുടിയേറ്റം സാമൂഹ്യ യാഥാർഥ്യം
രണ്ടാം ലോകയുദ്ധത്തെ അതിജീവിച്ച യഹൂദ വനിതയായ 93കാരി ഷാർലറ്റ് ക്നോബ്ലോക്ക് എഎഫ്ഡിയുടെ വിജയത്തെ അവിശ്വസനീയം എന്നാണ് വിശേഷിപ്പിച്ചത്. രാജ്യത്തിന്റെ ജനാധിപത്യ അടിത്തറ തകർന്നതായും തനിക്ക് ഭയം തോന്നുന്നതായും അവർ പറഞ്ഞു. കിഴക്കൻ ജർമനിയിലെ കുടിയേറ്റക്കാരെ പിന്തുണയ്ക്കുന്ന വിഭാഗങ്ങൾ അപരവത്കരണവും വംശീയതയും മുഖമുദ്രയാക്കിയ എഎഫ്ഡിയെ രൂക്ഷമായ ഭാഷയിലാണ് വിമർശിക്കുന്നത്. ആളുകളുടെ ജന്മനാട്, മതം, കുടിയേറ്റ ചരിത്രം എന്നിവ നോക്കി വിധിക്കരുതെന്നാണ് അവർ ആവശ്യപ്പെടുന്നത്. കുടിയേറ്റം ഒരു അപവാദമോ സംസ്കാരിക അധിനിവേശമോ അല്ല, സാമൂഹ്യ യാഥാർഥ്യമാണെന്ന് അവർ പറയുന്നു.
അഭയാർഥികൾക്ക് സ്വാഗതമോതിയത് വിനയായി!
എഎഫ്ഡിയുടെ വിജയം പാശ്ചാത്യ രാജ്യങ്ങൾ യാഥാർഥ്യത്തെ തിരസ്കരിക്കുന്നതിന്റെയും അവരുടെ നിസഹായതയുടെയും ഫലമാണെന്ന് ഫ്രഞ്ച് ദിനപത്രമായ ല് ഫിഗാറോ ചൂണ്ടിക്കാട്ടിയത് ശ്രദ്ധേയമാണ്. കുടിയേറ്റക്കാരും അഭയാർഥികളും ഉയർത്തിയ പ്രശ്നങ്ങളോടുള്ള പാശ്ചാത്യ ഭരണകൂടങ്ങളുടെ നിസംഗത വംശീയവാദത്തെയും വലതുപക്ഷ തീവ്രവാദത്തെയും പോറ്റി വളർത്തുകയാണ് ചെയ്തത്. തന്റെ ചില നയങ്ങൾ എഎഫ്ഡിയുടെ വളർച്ചയ്ക്ക് കാരണമായതായി ആഞ്ചല മെർക്കെൽ ഏറ്റു പറഞ്ഞതും സ്മരണീയമാണ്. ജർമൻ ജനതയുടെ ദേശീയതയും സ്വത്വബോധവും വിസ്മരിച്ചുകൊണ്ട് അഭയാർഥികൾക്ക് പരിധികളില്ലാതെ സ്വാഗതമോതിയത് ഒരു വിനയായി തീർന്നതായി ജർമൻ ജനത കരുതുന്നു. അഭയാർത്ഥികൾക്ക് ഭാഷ, സംസ്കാരം, ജനാധിപത്യബോധം, സ്ത്രീപുരുഷ സമത്വം തുടങ്ങിയ മൂല്യങ്ങൾ പകർന്നു നൽകാനുള്ള ശ്രമങ്ങൾ ഭാഗികമായി മാത്രമേ വിജയിച്ചുള്ളൂ.
അഭയാർത്ഥികൾ മൂലമുണ്ടായ വൻ സാമ്പത്തിക ബാധ്യതയും പ്രശ്നമായി. ഇക്കാര്യങ്ങളെല്ലാം ആദ്യമായി മനസിലാക്കി പ്രതികരിച്ചത് സ്കാൻഡിനേവിയൻ രാജ്യങ്ങളാണ്. ഏറ്റവും പ്രധാനമായി കുടിയേറ്റക്കാരിലൂടെ ജർമൻ ജനതയ്ക്കു കൈവന്ന അരക്ഷിത ബോധമാണ് എഎഫ്ഡിയെ വിജയത്തിലേക്കു നയിച്ചത്. ഇറ്റലി, ഫ്രാൻസ്, നെതർലാൻഡ്സ്, സ്പെയിൻ, പോളണ്ട്, ഹങ്കറി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലെല്ലാം വലതുപക്ഷ ദേശീയതാവാദം വളരുകയാണ്.
Tags : Germany Nationalism Growing Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash