പ്രതീകാത്മക ചിത്രം
അമേരിക്കയുടെ സമ്മർദത്തെത്തുടർന്ന് സ്വീകരിച്ച നിരവധി നയപരമായ തീരുമാനങ്ങൾ ഇതിനകംതന്നെ ഇന്ത്യയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. റഷ്യയിൽനിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി കുറച്ചത് എണ്ണവില വർധനയ്ക്കും പണപ്പെരുപ്പത്തിനും കാരണമായി. 2018ൽ ഇന്ത്യ-റഷ്യ അഞ്ചാം തലമുറ യുദ്ധവിമാന പദ്ധതി റദ്ദാക്കിയത് ഇന്ത്യയുടെ പ്രതിരോധശേഷി ദുർബലപ്പെടുത്തി. ജി-20 കാലഘട്ടത്തിലുൾപ്പെടെ കാർഷികോത്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ ആവർത്തിച്ചു കുറച്ചത് കർഷകരെയും പ്രതികൂലമായി ബാധിച്ചു. ഇന്ത്യയെ മൊത്തത്തിൽ കരാർ ബാധിക്കുന്നതിലുപരി, കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർക്കുന്നതാണ് ഈ കരാർ.
◄താങ്ങുവില സംവിധാനം അമേരിക്കയുടെ ലക്ഷ്യം
താങ്ങുവില (എംഎസ്പി) ഇന്ത്യൻ കാർഷിക മേഖലയുടെ പ്രധാന സുരക്ഷാ സംവിധാനമാണ്. ലോക വ്യാപാര സംഘടനയിൽ (WTO) ഇന്ത്യയുടെ താങ്ങുവില സംവിധാനത്തിൽ മാറ്റം വരുത്താൻ അമേരിക്ക സമ്മർദം ചെലുത്തിവരുന്നു. ഈ വിഷയം ഇന്ത്യ-അമേരിക്ക വ്യാപാരക്കരാറിന്റെ ഭാഗമാകുകയോ വെളിപ്പെടുത്താത്ത ധാരണയിൽ ഉൾപ്പെടുകയോ ചെയ്താൽ എംഎസ്പി ലഭിക്കുന്ന 22 വിളകളുടെ കർഷകരെ ബാധിക്കും. കേരളത്തിലെ നെല്ലും കൊപ്രയും ഇതിൽ ഉൾപ്പെടുന്നു.
ഇതോടൊപ്പം, അമേരിക്ക നൽകുന്ന വൻ കാർഷിക സബ്സിഡിയും വലിയ ഭീഷണിയാണ്. അമേരിക്കയുടെ ഫാം ബില്ലിൽ 2014ൽ 956 ബില്യൺ ഡോളറും 2024ൽ 1.5 ട്രില്യൺ ഡോളറും വകയിരുത്തി. ഒഇസിഡി - 2024 റിപ്പോർട്ട് പ്രകാരം അമേരിക്കയിലെ ഉത്പാദകർക്ക് സർക്കാർ നൽകുന്ന പിന്തുണ (Producer Support Estimate - PSE) +7.1% ആണ്. അതേസമയം, ഇന്ത്യൻ കർഷകർക്ക് ലഭിക്കുന്ന പിന്തുണ -14.5% ആണ്. ഫലത്തിൽ ഇത് ഇന്ത്യൻ കർഷകരുടെമേലുള്ള പരോക്ഷ നികുതിക്ക് സമാനമാണ്. വൻ സബ്സിഡി ലഭിക്കുന്ന അമേരിക്കൻ കാർഷികോത്പന്നങ്ങൾ ഇറക്കുമതി അനുവദിക്കുന്നത് ആഭ്യന്തര ഉത്പാദനത്തെ തകർക്കും.
ലോക വ്യാപാര സംഘടനയിൽ അമേരിക്കയുടെ കാർഷിക സബ്സിഡികളെ ഇന്ത്യ തുടർച്ചയായി എതിർത്തിട്ടുണ്ട്. ഇപ്പോൾ സബ്സിഡിയുള്ള അമേരിക്കൻ ഉത്പന്നങ്ങളുടെ ഇറക്കുമതി അനുവദിക്കുന്നത് ഇന്ത്യയുടെ ദീർഘകാല നിലപാടിനെ ദുർബലപ്പെടുത്തുകയും അമേരിക്കൻ സബ്സിഡികളെ ചോദ്യം ചെയ്യുന്നതിൽ ഇന്ത്യയെ പിന്തുണച്ച രാജ്യങ്ങളെ ചതിക്കലുമാകും.
◄നാളികേരവും റബറും
സോയാബീൻ എണ്ണയുടെ ഇറക്കുമതിത്തീരുവ കുറയ്ക്കുന്നത് കേരളത്തിലെ നാളികേര കർഷകരെ നേരിട്ടു ബാധിക്കും. ഇന്ത്യയുടെ ഭക്ഷ്യ എണ്ണ ഇറക്കുമതി 2010-11ലെ 8.8 ദശലക്ഷം ടണ്ണിൽനിന്ന് 2025-26ൽ 16.7 ദശലക്ഷം ടണ്ണായി ഉയർന്നു. അമേരിക്കൻ സോയാബീൻ എണ്ണയ്ക്ക് കൂടുതൽ വിപണി പ്രവേശനം ലഭിക്കുന്നത് ആഭ്യന്തര ഭക്ഷ്യ എണ്ണ വിളകളുടെ വിലയെയും ഉത്പാദനത്തെയും കൂടുതൽ ദുർബലപ്പെടുത്തും.
റബറിന്റെ കാര്യത്തിലും സ്ഥിതി ഗുരുതരമാണ്. ലോക വ്യാപാര സംഘടനയിൽ സ്വാഭാവിക റബറിൽ ഇന്ത്യയുടെ ബൗണ്ട് താരിഫ് 25 ശതമാനമാണെങ്കിലും ആസിയാൻ ഇന്ത്യ കരാർ പ്രകാരം കോമ്പൗണ്ട് റബർ വിഭാഗങ്ങളുടെ തീരുവ 0-5 ശതമാനം മാത്രമായത് റബർ കർഷകരെ ബാധിച്ചു. അമേരിക്ക കൃത്രിമ റബറിന്റെ പ്രധാന കയറ്റുമതി രാജ്യമാണ്. അമേരിക്കയിൽനിന്ന് ഇന്ത്യ ഇറക്കുമതി ചെയ്ത കൃത്രിമ റബറിന്റെ മൂല്യം 2021ലെ 75 ദശലക്ഷം ഡോളറിൽനിന്ന് 2025ൽ 114.42 ദശലക്ഷം ഡോളറായി ഉയർന്നു. കൃത്രിമ റബറിന്റെ തീരുവ ഇനിയും കുറച്ചാൽ സ്വാഭാവിക റബറിന്റെ വിലയിൽ സമ്മർദം വർധിക്കുകയും കേരളത്തിലെ റബർ കർഷകരെ ഗുരുതരമായി ബാധിക്കുകയും ചെയ്യും.
◄ജനിതകമാറ്റം വരുത്തിയ ഉത്പന്നങ്ങൾ
സോയാബീൻ എണ്ണയും ഡിഡിജി (ഡിസ്റ്റില്ലറിയിൽനിന്നുള്ള കാലിത്തീറ്റയായി ഉപയോഗിക്കാവുന്ന ഉപോത്പന്നം)യും വലിയ തോതിൽ ജനിതകമാറ്റം വരുത്തിയ വിളകളിൽനിന്നാണ് ഉത്പാദിപ്പിക്കുന്നത്. ഇവയുടെ ഇറക്കുമതി മതിയായ പൊതുചർച്ചയും നിയന്ത്രണ പരിശോധനയും കൂടാതെ അനുവദിക്കുന്നത് ജനിതകമാറ്റം വരുത്തിയ ഉത്പന്നങ്ങൾക്ക് പിൻവാതിലിലൂടെ ഇന്ത്യൻ വിപണിയിലേക്ക് പ്രവേശനം നൽകുന്നതിന് തുല്യമാകും.
◄ക്ഷീര, നെല്ല്, മാംസ മേഖലകൾ
അമേരിക്കൻ ക്ഷീരോത്പാദകർക്ക് ഏകദേശം 12 ബില്യൺ ഡോളറിന്റെ സബ്സിഡി ലഭിക്കുന്നു. പാൽപ്പൊടി, വേ പൗഡർ, പാൽക്കട്ടി തുടങ്ങിയ ഉത്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ കുറച്ചാൽ ഇന്ത്യയിലെ ക്ഷീരകർഷകർക്ക് വൻ ഭീഷണിയാകും. അമേരിക്കൻ പാൽക്കട്ടി ഉത്പാദനത്തിന് പശുക്കിടാവിന്റെ കുടലിൽനിന്നുള്ള റെനെറ്റ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട സാംസ്കാരികവും മതപരവുമായ ആശങ്കകളും നിലനിൽക്കുന്നു.
ലോക അരി ഉത്പാദനത്തിന്റെ രണ്ടു ശതമാനത്തിൽ താഴെ മാത്രമാണ് അമേരിക്ക ഉത്പാദിപ്പിക്കുന്നതെങ്കിലും അത് പ്രധാന കയറ്റുമതി രാജ്യമാണ്. അമേരിക്കയിലെ അരി സബ്സിഡി വർധിക്കുന്നത് കുറഞ്ഞ വിലയിൽ കയറ്റുമതി സാധ്യമാക്കുകയും ഇന്ത്യയുടെ കയറ്റുമതി വിപണിയെയും ആഭ്യന്തര നെല്ലുവിലയെയും ബാധിക്കുകയും ചെയ്യും.
കോഴി, പന്നി മേഖലകളിലും സമാന ഭീഷണിയുണ്ട്. ശീതീകരിച്ച അമേരിക്കൻ കോഴിയിറച്ചിക്കും പന്നിയിറച്ചിക്കും കൂടുതൽ വിപണി പ്രവേശനം ലഭിച്ചാൽ കേരളത്തിലെ വളർന്നുവരുന്ന കോഴി, പന്നി വളർത്തൽ മേഖലകൾ പ്രതിസന്ധിയിലാകും. ബാങ്ക് വായ്പകളെ വലിയ തോതിൽ ആശ്രയിക്കുന്ന ഈ മേഖലയുടെ തകർച്ച ബാങ്കിംഗ് മേഖലയിലും പ്രത്യാഘാതമുണ്ടാക്കും.
◄വിത്തിന്റെ പരമാധികാരം
അമേരിക്ക ഒപ്പുവച്ച പല സ്വതന്ത്ര വ്യാപാരക്കരാറുകളിലും ലോക വ്യാപാര സംഘടനയുടെ ബൗദ്ധിക സ്വത്തവകാശ കരാറിലും കടുത്ത ( TRIPS-plus) വ്യവസ്ഥകൾ ഉൾപ്പെടുന്നു. അവ ഉപോവ് കരാർ വ്യവസ്ഥകൾ ( UPOV 1991) സ്വീകരിക്കാൻ രാജ്യങ്ങളെ നിർബന്ധിതമാക്കുന്നു. കർഷകർക്ക് വിത്ത് സൂക്ഷിക്കാനും പുനരുപയോഗിക്കാനുമുള്ള അവകാശം നിയന്ത്രിക്കുന്ന ഇത്തരം വ്യവസ്ഥകൾ ഇന്ത്യ-അമേരിക്ക കരാറിൽ ഉൾപ്പെട്ടാൽ വിത്തിന്മേലുള്ള കർഷകരുടെ അവകാശം ദുർബലപ്പെടുകയും കോർപറേറ്റ് നിയന്ത്രണം ശക്തിപ്പെടുകയും ചെയ്യും.
◄മത്സ്യമേഖലയും നയസ്വാതന്ത്ര്യവും
അമേരിക്ക അടുത്തിടെ നടത്തിയ ചില സ്വതന്ത്ര വ്യാപാരക്കരാർ ചർച്ചകളിൽ പങ്കാളി രാജ്യങ്ങളോടു ലോക വ്യാപാര സംഘടനയുടെ മത്സ്യ സബ്സിഡി കരാർ അംഗീകരിക്കാനും പൂർണമായി നടപ്പാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ആർട്ടിക്കിൾ 12 പ്രകാരം, മത്സ്യ സബ്സിഡി കരാർ പ്രാബല്യത്തിൽ വന്നതിനുശേഷം നാല് വർഷത്തിനുള്ളിൽ സമഗ്രമായ നിയന്ത്രണ വ്യവസ്ഥകൾ അംഗീകരിക്കപ്പെടാത്ത പക്ഷം, ലോക വ്യാപാര സംഘടന ജനറൽ കൗൺസിൽ മറ്റൊരു തീരുമാനം എടുക്കാത്തിടത്തോളം കരാർ സ്വയം അവസാനിക്കും. വ്യാപാരക്കരാർ വ്യവസ്ഥകളിൽ ലോക വ്യാപാര സംഘടനയിലെ മത്സ്യ സബ്സിഡി കരാറിലെ ആർട്ടിക്കിൾ 12നെയും മറികടന്ന് മത്സ്യ സബ്സിഡി ബാധ്യതകൾ തുടരണമെന്ന് അമേരിക്ക ആവശ്യപ്പെടുന്നു.
ഇത്തരം വ്യവസ്ഥകൾ ഇന്ത്യ-അമേരിക്ക വ്യാപാരക്കരാറിൽ ഉൾപ്പെടുത്തിയാൽ ഇന്ത്യയുടെ മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന ഇന്ധന, സുരക്ഷ, അടിസ്ഥാനസൗകര്യ, ആധുനികീകരണ, ഉപജീവന സഹായങ്ങൾ നൽകാനുള്ള സർക്കാരിന്റെ നയസ്വാതന്ത്ര്യം പരിമിതപ്പെടാം. ദശലക്ഷക്കണക്കിന് ചെറുകിട, പരമ്പരാഗത മത്സ്യത്തൊഴിലാളികളുള്ള ഇന്ത്യക്ക് ഇത് അംഗീകരിക്കാനാകില്ല. കേരളത്തിന്റെ തീരദേശ സമ്പദ്വ്യവസ്ഥയെയും ഇത് നേരിട്ട് ബാധിക്കും.
ഇന്ത്യ-അമേരിക്ക വ്യാപാരക്കരാറിനെ കേവലം കയറ്റുമതിയും ഇറക്കുമതിയും വർധിപ്പിക്കുന്ന കരാറായി കാണാനാകില്ല. കേരളത്തെ സംബന്ധിച്ചിടത്തോളം നാളികേരം, റബർ, നെല്ല്, ക്ഷീരം, കോഴി-പന്നി വളർത്തൽ, മത്സ്യബന്ധനം, ചെറുകിട ചില്ലറ വ്യാപാരം എന്നിവയുടെ നിലനിൽപ്പുമായി ബന്ധപ്പെട്ട വിഷയമാണിത്. അതിനാൽ കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ചെറുകിട വ്യാപാരികളുടെയും താത്പര്യങ്ങളും ഇന്ത്യയുടെ നയപരമായ പരമാധികാരവും തകർക്കുന്ന ഈ കരാറിനെതിരേ എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ച് അണിനിരക്കണം. നടപ്പാക്കുന്നവരുടെ കപട രാജ്യസ്നേഹത്തെ തുറന്നു കാണിക്കണം.
ഇന്ത്യ-അമേരിക്ക സംയുക്ത പ്രസ്താവന ഡിജിറ്റൽ വ്യാപാരത്തിലെ തടസങ്ങൾ നീക്കുന്നതിനും ഭാവിയിലെ ബിടിഎ(Bilateral Trade Agreement)യിൽ വിപുലമായ ഡിജിറ്റൽ വ്യാപാര ചട്ടങ്ങൾ രൂപപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നു. ഇതിലൂടെ ഇ-കൊമേഴ്സ് കമ്പനികൾക്ക് കൂടുതൽ വിപണി സ്വാതന്ത്ര്യം തുറന്നുകിട്ടും.
റിലയൻസ് റീട്ടെയിൽ, ലുലുമാൾ, ഡി മാർട്ട്, സ്പെൻസേഴ്സ് തുടങ്ങിയ വൻകിട കോർപറേറ്റ് റീട്ടെയിൽ ശൃംഖലകളും ബ്ലിങ്കിറ്റ്, സ്വിഗി, ഇൻസ്റ്റാമാർട്ട്, സെപ്റ്റോ, ബിഗ്ബാസ്കറ്റ്, ജിയോമാർട്ട്, ഡി മാർട്ട് റെഡ്ഡി, നെച്ചെർസ് ബാസ്കറ്റ് തുടങ്ങിയ ഇ-കൊമേഴ്സ്/ക്വിക്ക്-കൊമേഴ്സ് പ്ലാറ്റ്ഫോമുകളും ചെറുകിട ചില്ലറ വ്യാപാരികളെ അതിവേഗം വിപണിയിൽനിന്ന് പുറത്താക്കുകയാണ്.
ഇന്ത്യയുടെ സ്വതന്ത്ര വ്യാപാരപങ്കാളി രാജ്യങ്ങളിൽനിന്ന് കുറഞ്ഞ വിലയ്ക്ക് വൻതോതിൽ കാർഷികോത്പന്നങ്ങൾ ഇറക്കുമതി ചെയ്ത് സ്വന്തം വിതരണ ശൃംഖലയിലൂടെ വിൽക്കാനുള്ള ശേഷി കോർപറേറ്റ് കമ്പനികൾക്കുണ്ട്. ചെറുകിട വ്യാപാരികൾക്ക് ഇത് സാധ്യമല്ല. അതിനാൽ സ്വതന്ത്ര വ്യാപാരക്കരാറുകളും കോർപറേറ്റ് റീട്ടെയിലും ഒരുമിച്ച് വളരുന്നത് കർഷകനെയും ചെറുകിട വ്യാപാരിയെയും ഒരേസമയം ബാധിക്കും.
ചില്ലറവ്യാപാരത്തിന്റെ തകർച്ച ചെറുകിട വ്യാപാരികളെ മാത്രമല്ല, തൊഴിലാളികളെയും പ്രാദേശിക വിപണികളെയും കർഷകരെയും സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയെയും ബാധിക്കും. ഇ-കൊമേഴ്സ് വ്യവസ്ഥകൾ നിയമപരമായി ബാധകമായ ഒരു വ്യാപാരക്കരാറിന്റെ ഭാഗമായാൽ ഭാവിയിൽ ഇത്തരം നയങ്ങൾ തിരുത്താനുള്ള സർക്കാരിന്റെ നയസ്വാതന്ത്ര്യവും പരിമിതപ്പെടും.
(രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ ദേശീയ കോ-ഓർഡിനേറ്ററാണ് ലേഖകൻ)
Tags : India US Trade Agreement Kerala Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash