International
വാഷിംഗ്ടൺ ഡിസി: വെനസ്വേലയിലെ മഡുറോ ഭരണകൂടത്തിനുമേൽ സമ്മർദം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ എണ്ണടാങ്കറുകൾ പിടിച്ചെടുക്കാൻ അമേരിക്ക ആലോചിക്കുന്നതായി റിപ്പോർട്ട്.
വെനസ്വേലയിൽനിന്ന് എണ്ണ കടത്തുന്ന കൂടുതൽ കപ്പലുകൾ വരുന്ന ആഴ്ചകളിൽ പിടിച്ചെടുത്തേക്കുമെന്ന് അമേരിക്കൻ വൃത്തങ്ങൾ സൂചിപ്പിച്ചു. പിടിച്ചെടുക്കേണ്ട കപ്പലുകളുടെ പട്ടിക അമേരിക്ക തയാറാക്കിയിട്ടുണ്ട്. ഈ കപ്പലുകളെല്ലാം അമേരിക്കൻ ഉപരോധം നേരിടുന്നവയാണ്.
വെനസ്വേലയിൽനിന്ന് ഏഷ്യയിലേക്ക് എണ്ണയുമായി പുറപ്പെട്ട സ്കിപ്പർ എന്ന വന്പൻ ടാങ്കർ കഴിഞ്ഞദിവസം അമേരിക്കൻ സൈനികർ പിടിച്ചെടുത്തിരുന്നു. കപ്പൽ അമേരിക്കൻ തുറമുഖത്തെത്തിച്ച് നിയമനടപടികൾ പൂർത്തിയാക്കി അതിനുള്ളിലെ അസംസ്കൃത എണ്ണ കണ്ടുകെട്ടുമെന്നാണ് അറിയിപ്പ്. അമേരിക്കൻ നടപടി വെനസ്വേലൻ എണ്ണ കടത്തുന്ന കപ്പലുകളുടെ ഉടമസ്ഥരിൽ ഭീതി സൃഷ്ടിച്ചിട്ടുണ്ട്.
ഏകാധിപത്യ പ്രവണതയോടെ വെനസ്വേല ഭരിക്കുന്ന പ്രസിഡന്റ് നിക്കോളാസ് മഡുറോയെ സമ്മർദത്തിലൂടെ താഴെയിറക്കാൻ യുഎസ് പ്രസിഡന്റ് ട്രംപ് അണിയറയിൽ നീക്കം നടത്തുന്നതയാണു റിപ്പോർട്ട്. വെനസ്വേലയ്ക്കു സമീപം കരീബിയൻ കടലിൽ അമേരിക്ക സൈനികവിന്യാസം നടത്തിയിട്ടുണ്ട്. ഇതിനു പുറമേ എണ്ണ ടാങ്കറുകൾ പിടിച്ചെടുക്കുന്നതു മഡുറോ ഭരണകൂടത്തെ സാന്പത്തിക പ്രതിസന്ധിയിലാക്കും. ഉപരോധങ്ങളിൽ വലയുന്ന വെനസ്വേയുടെ പ്രധാന വരുമാനമാർഗമാണ് എണ്ണ.
വെനസ്വേലൻ എണ്ണക്കടത്തുമായി ബന്ധപ്പെട്ട് ആറ് ടാങ്കറുകൾ, ആറ് ഷിപ്പിംഗ് കന്പനികൾ, മഡുറോയുടെ പത്നി സീലിയ ഫ്ലോറസിന്റെ മൂന്നു ബന്ധുക്കളടക്കം നാലു പേർ എന്നിവർക്കെതിരേകൂടി അമേരിക്കൻ ട്രഷറി വകുപ്പ് വ്യാഴാഴ്ച ഉപരോധം പ്രഖ്യാപിച്ചു.
അമേരിക്ക ടാങ്കർ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് നിക്കോളാസ് മഡുറോയുമായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ വ്യാഴാഴ്ച ഫോണിൽ സംസാരിച്ചു. വെനസ്വേലയ്ക്കു റഷ്യയുടെ പിന്തുണ പുടിൻ വാഗ്ദാനം ചെയ്തു.