ദോഹ: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാനചർച്ചകൾ തീരുമാനമാകാതെ നീളുന്നത് സംഘർഷം അനിശ്ചിതമായി നീണ്ടുനിൽക്കാൻ കാരണമായേക്കുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അൽ അൻസാരി.
മേഖലയിൽ വീണ്ടും ശത്രുത ഉടലെടുക്കുന്നത് കാണാൻ ഖത്തർ ആഗ്രഹിക്കുന്നില്ല. ഓരോ രാഷ്ട്രീയകാരണങ്ങൾ ഉണ്ടാകുമ്പോഴും പരിഹാരമില്ലാതെ സംഘർഷം നീണ്ടുനിൽക്കുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഹോർമുസ് ഒരിക്കലും അടച്ചിടാൻ പാടില്ലായിരുന്നുവെന്നും മാജിദ് അൽ അൻസാരി പറഞ്ഞു. കടലിടുക്കിനെ സമ്മർദതന്ത്രമായി ഉപയോഗിക്കരുത്. കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി തങ്ങൾ ബന്ധപ്പെട്ട എല്ലാവരുമായും ചർച്ചകൾ നടത്തിവരികയാണ്. മേഖലയിലെ മറ്റു പ്രശ്നങ്ങൾ എന്തുതന്നെയായാലും കടലിടുക്ക് ഉടനടി തുറക്കണം.
കപ്പൽ ഗതാഗതം തടയുന്നത് ന്യായീകരിക്കാനാകില്ലെന്നും അത്തരമൊരു സാഹചര്യം ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും മാജിദ് അൽ അൻസാരി വ്യക്തമാക്കി.
Tags : Hormuz Qatar pressure tactic