വെസ്റ്റ് ബാങ്കിലെ ഖുസ്റ ഗ്രാമത്തിൽ റോന്തുചുറ്റുന്ന ഇസ്രേലി സൈനികർ.
രമള്ള: അധിവേശ വെസ്റ്റ് ബാങ്കിലെ പലസ്തീൻ ഗ്രാമീണ കുടുംബങ്ങളെ ഉപരോധിക്കുന്ന ഇസ്രേലികളെ നേരിടാനായി കൂടുതൽ ഇസ്രേലി സൈനികർ രംഗത്ത്. ബുധനാഴ്ച കുടിയേറ്റക്കാരെ പിരിച്ചുവിടാനുള്ള സൈന്യത്തിന്‍റെ ശ്രമം വലിയ സംഘർഷത്തിൽ കലാശിച്ചതിനെത്തുടർന്നാണിത്.
നാബ്ലുസിന് തെക്കുള്ള ഖുസ്റ ഗ്രാമത്തിൽ ഞായറാഴ്ചയാണ് പ്രശ്നം തുടങ്ങിയത്. മേഖലയിലെ അനധികൃത ഇസ്രേലി കുടിയേറ്റക്കാർ ഗ്രാമത്തിലേക്കുള്ള റോഡ് ഉപരോധിക്കുകയും വെള്ളവും വൈദ്യുതിയും തടയുകയുമായിരുന്നു. ഇസ്രേലി ഭരണകൂടത്തിന്‍റെ മൗനാനുവാദത്തോടെ പല്സ്തീൻ ഭൂമി പിടിച്ചെടുക്കുന്ന സംഭവങ്ങളുടെ തുടർച്ചയായിട്ടാണ് ഇതിനെ കാണുന്നത്. സംഭവമറിഞ്ഞ് സ്ഥലത്തെത്ത് ആദ്യമെത്തിയ ഇസ്രേലി സൈനികർ കുടിയേറ്റക്കാർക്കൊപ്പം പ്രാർഥനയിൽ പങ്കെടുത്തത് വിവാദമായിരുന്നു.
നിലവിൽ രണ്ടു കുടുംബങ്ങളിൽപ്പെട്ടവരാണ് ഖുസ്റയിൽ ഉപരോധം നേരിടുന്നത്. വെള്ളവും വൈദ്യുതിയും ഇല്ലാത്തതിനു പുറമേ ഭക്ഷണസാമഗ്രികളും തീരുന്നതായി ഇവർ പറഞ്ഞു. പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനും ബുദ്ധിമുട്ടുണ്ട്.
ബുധനാഴ്ച ഇസ്രേലി സേന ഉപരോധക്കാരെ ഒഴിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ മേഖലയിലെ കുടിയേറ്റക്കാർ സംഘമായി എത്തിയതോടെ സംഘർഷമുണ്ടായി. സൈന്യത്തിന് കണ്ണീർവാതകം പ്രയോഗിക്കേണ്ടിവന്നു. ഇതേത്തുടർന്നാണ് വ്യാഴാഴ്ച കൂടുതൽ സൈന്യത്തെ ഇറക്കിയത്.
ഉപരോധം നേരിടുന്ന ഭൂമിയുടെ ഉടമയായ പലസ്തീനി അമേരിക്കൻ ബിസിനസുകാരനാണ്. ഇദ്ദേഹം ഇസ്രയേലിലെ അമേരിക്കൻ എംബസിയിൽ പരാതി നല്കിയിട്ടുണ്ട്. കുടിയേറ്റക്കാരെ ഉടൻ പുറത്താക്കാൻ ഇസ്രേലി ഭരണകൂടത്തോട് ആവശ്യപ്പെട്ടതായി യുഎസ് അംബാസഡർ മൈക്ക് ഹക്കബീ അറിയിച്ചു.